Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightനിലപാട്...

നിലപാട് വൈരുദ്ധ്യമുള്ളവരും ഭരണകൂടഭീകരതയോട് ഒന്നിക്കേണ്ടകാലം -മനുഷ്യാവകാശ സെമിനാര്‍

text_fields
bookmark_border
തളിപ്പറമ്പ്: പ്രത്യയശാസ്ത്രപരമായി വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുകയും നിലപാടുകളില്‍ വൈരുദ്ധ്യമുള്ളവരും ഒരുമിച്ച് പ്രതിരോധിക്കേണ്ട വിപത്താണ് ഭരണകൂടഭീകരതയെന്ന് വ്യത്യസ്ത രാഷ്ട്രീയപാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സംഗമിച്ച മനുഷ്യാവകാശ സെമിനാര്‍ ആഹ്വാനംചെയ്തു. ജമാഅത്തെ ഇസ്ലാമി ഫെബ്രുവരി അഞ്ചിന് കണ്ണൂരില്‍ നടത്തുന്ന ജില്ല സമ്മേളനത്തിന്‍െറ ഭാഗമായി മനുഷ്യാവകാശദിനമായ ഡിസംബര്‍ 10ന് ടൗണ്‍സ്ക്വയറില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ആഹ്വാനം. മനുഷ്യന്‍െറ അവകാശം സംരക്ഷിക്കുന്നതിന് പകരം ഭരണകൂടം അവന്‍െറ പൗരാവകാശവും മൗലിക സ്വാതന്ത്ര്യവും നിഷേധിക്കുകയാണെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത ‘ഗള്‍ഫ് മാധ്യമം’ ചീഫ് എഡിറ്റര്‍ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. പ്രത്യേകവിഭാഗത്തെ വേര്‍തിരിച്ചുനിര്‍ത്തി അവരില്‍ ഭീകരതചുമത്തുകയാണ് ഭരണകൂടം ചെയ്യുന്നത്. പൗരന്‍െറ മൗലികാവകാശത്തിന് മേലുള്ള ഏത് കൈയേറ്റവും എതിര്‍ത്തുതോല്‍പിക്കണം. ഭീകരതയെ പ്രതിനിധാനം ചെയ്യുന്നവര്‍ ചെറുസംഘമാണ്. അതാവട്ടെ ഏതെങ്കിലും ഒരു സമുദായത്തിന്‍െറയും സിദ്ധാന്തത്തിന്‍െറയോ ഭാഗമല്ല. എന്നിട്ടും, ചിലരെ മുദ്രകുത്തി സാമാന്യവത്കരിക്കാനാണ് ശ്രമിക്കുന്നത്. കറന്‍സി നിരോധനത്തിലുടെ പൗരന്‍െറ വായ്മൂടികെട്ടാനുള്ള അവസാനത്തെ എപ്പിസോഡും അവതരിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഭയരഹിതമായി ജീവിക്കാനുള്ള അവകാശവും പൗരാവകാശവും നിഷേധിക്കുന്നതില്‍ ഭരണകൂടം വലിയ പങ്കാണ് വഹിക്കുന്നതെന്ന് സി.പി.ഐ ജില്ല സെക്രട്ടറി അഡ്വ. സന്തോഷ്കുമാര്‍ പറഞ്ഞു. എല്ലാരംഗത്തും വര്‍ഗീയ വൈറസ് പടരുകയാണ്. ഇത് ഭരണകൂടത്തിലും പൊലീസിലുംവരെ എത്തി. ഭീകരവാദികള്‍ക്കാണെങ്കില്‍പോലും മനുഷ്യാവകാശമുണ്ടെന്ന് സി.പി.ഐ വിശ്വസിക്കുന്നു. മാവോവാദത്തെ എതിര്‍ക്കുമ്പോഴും അവരെ വെടിവെച്ചുകൊല്ലുന്നതിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചത് അതുകൊണ്ടാണ്. ഭോപാലിലെ വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകത്തെ ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ എതിര്‍ത്തപ്പോള്‍ നിലമ്പൂരിലെ വെടിവെപ്പിനോട് പ്രതികരിക്കാന്‍ സി.പി.ഐ മാത്രമായത് രാഷ്ട്രീയമായ നമ്മുടെ പൊതുദൗര്‍ബല്യമാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശത്തിനായി സംസാരിക്കുന്നവരെയും അവകാശപോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നവരെയും ദേശവിരുദ്ധരായി ചിത്രീകരിക്കപ്പെടുന്നതാണ് ഇന്നത്തെ അവസ്ഥയെന്ന് ഡി.സി.സി സെക്രട്ടറി രജിത്ത് നാറാത്ത് പറഞ്ഞു. യു.എ.പി.എ നിയമം കോണ്‍ഗ്രസ് കൊണ്ടുവന്നത് രാജ്യത്തെ ഒറ്റുകൊടുക്കുന്നവര്‍ക്കെതിരെയാണ്. എന്നാലത് ദുരുപയോഗം ചെയ്യകയാണിപ്പോള്‍ -അദ്ദേഹം പറഞ്ഞു. മതതീവ്രവാദത്തെയും പ്രത്യയശാസ്ത്ര ഭീകരവാദത്തെയും എതിര്‍ക്കുമ്പോള്‍തന്നെ അതിന്‍െറ പേരിലുള്ള പൗരാവകാശ ധ്വംസനത്തോട് പ്രതികരിക്കുന്നതില്‍ രാഷ്ട്രീയവും മതവും നോക്കരുതെന്ന് മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി പറഞ്ഞു. ഈ നിലപാടുള്ളതുകൊണ്ടാണ് മുസ്ലിം ലീഗിനെതിരായി രംഗത്തുവന്നിട്ടും അബ്ദുന്നാസിര്‍ മഅ്ദനിയോടുള്ള അനീതിക്കെതിരെ മുസ്ലിം ലീഗ് എം.പി പാര്‍ലമെന്‍റില്‍ ശബ്ദമുയര്‍ത്തിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 1975ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ അതേപോലെ നിലനില്‍ക്കുന്നില്ളെങ്കിലും പൗരാവകാശങ്ങള്‍ വലിയതോതില്‍ ഹനിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ.എ. ശഫീഖ് പറഞ്ഞു. ഭരണകൂടഭീകരത നിയമത്തിന്‍െറ സംരക്ഷണത്തോടെയാണ് നടക്കുന്നത്. വ്യക്തികളും ഗ്രൂപ്പുകളും നടത്തുന്ന ഭീകരതക്ക് പരിമിതികളുണ്ട്. നിലമ്പൂരിലും ഭോപാലിലും നടന്നത് കൊലപാതകങ്ങള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. പൗരാവകാശത്തില്‍ പ്രതികരിക്കാനുള്ള അവകാശം പ്രാഥമികമൂല്യമാണ്. എന്നാല്‍, ഇപ്പോള്‍ ഭരണകൂടത്തിനെതിരായ പ്രതികരണത്തെ ദേശവിരുദ്ധതയുടെ ചങ്ങലയില്‍ തളക്കാനാണ് ശ്രമിക്കുന്നത്. സോളിഡാരിറ്റി സംസ്ഥാന കമ്മിറ്റി ഭാഷാന്തരം ചെയ്ത ഭോപാല്‍ വസ്തുതാന്വേഷണ റിപ്പോര്‍ട്ടിന്‍െറ ജില്ലതല പ്രകാശനം ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി യു.പി. സിദ്ദീഖ് മാസ്റ്റര്‍ നിര്‍വഹിച്ചു. മുസ്ലിം ലീഗ് ജില്ല സെക്രട്ടറി അബ്ദുല്‍കരീം ചേലേരി ഏറ്റുവാങ്ങി. സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി സാദിഖ് ഉളിയില്‍ പ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി ജില്ല സെക്രട്ടറി കെ.എം. മഖ്ബൂല്‍ അധ്യക്ഷത വഹിച്ചു. ജില്ല സമ്മേളന ജനറല്‍ കണ്‍വീനര്‍ പി ബി.എം. ഫര്‍മീസ് സ്വാഗതവും ഏരിയ പ്രസിഡന്‍റ് ജലാല്‍ഖാന്‍ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story