Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 July 2019 5:00 AM IST Updated On
date_range 5 July 2019 5:00 AM ISTമൂന്നാര്‍ ആര്‍ട്‌സ് കോളജിന് ആറു മാസത്തേക്കുകൂടി സ്പെഷൽ ട്രൈബ്യൂണൽ കെട്ടിടം
text_fieldsbookmark_border
മൂന്നാര്‍: കഴിഞ്ഞ മഴക്കാലത്ത് മണ്ണിടിച്ചിലില്‍ തകര്‍ന്ന മൂന്നാർ ആർട്സ് കോളജ് വിദ്യാർഥികൾക്ക് ആറുമാസത്തേക്കുകൂടി മൂന്നാർ സ്‌പെഷല്‍ ട്രൈബ്യൂണല്‍ കെട്ടിടത്തില്‍ പഠിക്കാം. മൂന്നാറിലെ ഭൂമി സംബന്ധമായ കേസുകള്‍ കൈകാര്യം ചെയ്തിരുന്ന സ്‌പെഷല്‍ ട്രൈബ്യൂണല്‍ കെട്ടിടമാണ് താല്‍ക്കാലികമായി പഠനത്തിന് അനുവദിച്ചിരുന്നത്. പുതിയ കെട്ടിടമോ സ്ഥലമോ ലഭിക്കാത്തതിനെ തുടര്‍ന്ന് ആറു മാസത്തേക്കുകൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ ദേവികുളം റോഡിൻെറ ഒരു വശത്തായുള്ള കോളജ് കഴിഞ്ഞ മഴക്കാലത്തുണ്ടായ മണ്ണിടിച്ചിലിലാണ് പൂര്‍ണമായി തകര്‍ന്നത്. പഠനം മുടങ്ങിയ വിദ്യാര്‍ഥികളുടെ നിരന്തര അഭ്യര്‍ഥനമാനിച്ച് മൂന്നാര്‍ എൻജിനീയറിങ് കോളജ് കെട്ടിടത്തില്‍ താല്‍ക്കാലിക സൗകര്യം നല്‍കി. എന്നാൽ, ഇവിടെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രതിസന്ധിയുണ്ടാക്കി. വിദ്യാര്‍ഥികളുടെ പഠനം ചോദ്യചിഹ്നമായതോടെ പൂട്ടിക്കിടക്കുകയായിരുന്ന സ്‌പെഷൽ ട്രൈബ്യൂണല്‍ കെട്ടിടം എം.എല്‍.എയുടെ നേതൃത്വത്തില്‍ ബലമായി തുറക്കുകയായിരുന്നു. ഈ നടപടി ഏറെ വിവാദങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 2011ല്‍ തുടങ്ങിയ സ്‌പെഷല്‍ ട്രൈബ്യൂണലിൻെറ പ്രവര്‍ത്തനം ലക്ഷ്യം കാണാതെ വന്നതോടെയാണ് ഇതിൻെറ പ്രവര്‍ത്തനം മരവിപ്പിക്കേണ്ടി വന്നത്. ഭൂമി സംബന്ധമായ വ്യവഹാരങ്ങള്‍ നടക്കേണ്ടതിന് ദേവികുളം കോടതിയിലെത്തിയിരുന്ന കേസുകള്‍ ഈ ട്രൈബ്യൂണലിനു കൈമാറിയിരുന്നു. വാദം കേട്ട് ഇവിടെ തീര്‍പ്പാക്കിയ കേസുകളുടെ വിധി നടപ്പാക്കുന്നതില്‍ റവന്യൂ വകുപ്പും ഉദ്യോഗസ്ഥരും വീഴ്ച വരുത്തിയതോടെ ട്രൈബ്യൂണലിൻെറ പ്രവര്‍ത്തനം ചോദ്യചിഹ്നമാകുകയായിരുന്നു. ടൂറിസം മേഖലയിൽ കുതിച്ചുചാട്ടത്തിന് അടിമാലി പഞ്ചായത്ത് അടിമാലി: ടൂറിസം രംഗത്ത് കുതിച്ചുചാട്ടത്തിനൊരുങ്ങി പഞ്ചായത്ത്. ഉത്തരവാദിത്ത ടൂറിസം എന്ന നവീന ആശയത്തിൻെറ ചുവടുപിടിച്ച് അടിമാലിയിലെ ടൂറിസം മേഖലയെ കൈപിടിച്ചുയർത്തുകയാണ് ലക്ഷ്യം. ഇതിനായി വെള്ളച്ചാട്ടങ്ങൾ, പുൽമേടുകൾ, സാഹസിക നിറഞ്ഞ ട്രക്കിങ് മേഖലകൾ, ദൂരക്കാഴ്ചകളും വിസ്മയവും പകർന്ന് നൽകുന്ന വ്യൂ പോയൻറുകൾ, അപകടരഹിത പുഴക്കടവുകൾ, നീർചോലകൾ എന്നിവ വികസിപ്പിക്കും. ഇതിനു പുറമെ നാടൻഭക്ഷണ രീതികളും നാണ്യവിളകളും സുഗന്ധവ്യഞ്ജനങ്ങളും കുറഞ്ഞവിലയ്ക്ക് ലഭ്യമാകുന്ന സംരംഭങ്ങൾ, ഫാം ഹൗസ് സന്ദർശനം, താമസം, ഏറുമാടങ്ങളിലെ താമസം എന്നിവയടക്കം പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യമിടുന്നതെന്ന് പ്രസിഡൻറ് ദീപരാജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.എസ്. സിയാദ് എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. നേതൃപ്രവർത്തനത്തിന് പഞ്ചായത്തിൻെറ കീഴിൽ അടിമാലി ടൂറിസം കൗൺസിൽ രൂപവത്കരിക്കും. 50 അംഗങ്ങളാണ് കൗൺസിലിൽ ഉൾപ്പെടുക. പദ്ധതിക്കാവശ്യമായ ക്യാപ്ഷനും ലോഗോയും പൊതുജനങ്ങളിൽനിന്ന് ക്ഷണിക്കും. ജൂലൈ 10ന് മുമ്പ് ഇവ പഞ്ചായത്തിൽ ലഭിക്കണം. അടിമാലിയുടെ കാഴ്ചകൾ ദൃശ്യവത്കരിക്കുന്നതിന് ഫോട്ടോ-വിഡിയോ പ്രദർശനവും മത്സരവും നടത്തും. എൻട്രികൾ ജൂലൈ 15നകം നൽകണം. കോളജ് വിദ്യാർഥികൾക്കായി മൊബൈൽ ഫോട്ടോപ്രദർശനം നടത്തും. ജൂലൈ 31നകം ഇത് പൂർത്തിയാക്കും. അടിമാലിയെ പരിചയപ്പെടുത്തുന്ന വെബ്സൈറ്റ് രൂപപ്പെടുത്തി വേൾഡ് ടൂറിസം പ്രമോഷനുകളിൽ ലിങ്ക് ചെയ്യും. ജൂലൈ 20ന് പഞ്ചായത്ത് ഹാളിൽ ഫോട്ടോ-വിഡിയോ പ്രദർശനവും ടൂറിസം സെമിനാറും നടത്തും. ഡിസംബറിൽ ടൂറിസം വാരാഘോഷമായി ആചരിക്കും. ഇത് സംബന്ധിച്ച് ആലോചന യോഗം എട്ടിന് പഞ്ചായത്ത് ഹാളിൽ ചേരും. കെ.ടി.ഡി.സി, ഡി.ടി.ഡി.സി, വനംവകുപ്പ്, സംസ്ഥാന സർക്കാർ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. എം.ആർ.എസിൽ ഒഴിവ് പീരുമേട്: ഗവ. മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ ഒമ്പതാം ക്ലാസിൽ നിലവിലുള്ള പട്ടികജാതി വിഭാഗത്തിൽപെട്ട ഒരു ആൺകുട്ടിയുടെയും ഒരു പെൺകുട്ടിയുടെയും ഒഴിവിലേക്ക് വിദ്യാർഥികളെ തെരഞ്ഞടുക്കും. വിദ്യാർഥിയുടെ കുടുംബവാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. താൽപര്യമുള്ളവർ ജൂലൈ 10ന് രാവിലെ 11ന് നടത്തുന്ന എഴുത്തുപരീക്ഷയിൽ ഹാജരാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story