മോഷണം കൂടുന്നു; സാമൂഹിക വിരുദ്ധ താവളമായി അടിമാലി
text_fieldsഅടിമാലി: ടൗണിൽ സാമൂഹിക വിരുദ്ധരുടെ ശല്യം കൂടുന്നു. വൈകുന്നേരമായാൽ മദ്യപസംഘവും ക ഞ്ചാവ് മാഫിയയും ടൗണിെൻറ നിയന്ത്രണം ഏറ്റെടുക്കുന്നു. പകൽ അടിമാലി ബസ്സ്റ്റാൻഡ് കേന്ദ്രീകരിച്ചാണ് പ്രവർത്തനമെങ്കിൽ രാത്രിയിൽ എല്ലാ മേഖലയിലും ഇത്തരക്കാരുടെ സാന്നിധ്യമുണ്ട്. കഞ്ചാവ് ലഹരിയിൽ സംഘടിതമാകുന്ന യുവാക്കളും വിദ്യാർഥികളും ടൗണിൽ സമാധാനം തകർക്കുകയും ചെയ്യുന്നു. കഴിഞ്ഞ ദിവസം ബസ്സ്റ്റാൻഡിൽ വ്യാപാര സ്ഥാപനത്തിനുനേരെ ആക്രമണം അഴിച്ചുവിട്ടു.
ഏറെ നേരത്തിനുശേഷം പൊലീസ് എത്തിയപ്പോഴേക്കും ഇവർ രക്ഷപ്പെട്ടു. സന്ധ്യയോടെ പേ ആൻഡ് പാർക്കിലും ഇതേരീതിയിൽ ആക്രമണം ഉണ്ടായി. ബസ്സ്റ്റാൻഡിൽ നേരേത്ത പൊലീസ് ഡ്യൂട്ടി ഉണ്ടായിരുന്നു. എന്നാൽ, കുറച്ചുനാളായി ഇവിടെ പൊലീസിെൻറ സേവനമില്ല. ട്രാഫിക് യൂനിറ്റിലെ പൊലീസുകാരെ മറ്റിടങ്ങളിലെ ഡ്യൂട്ടിയിലേക്ക് മാറ്റുന്നതാണ് ഇതിനു കാരണം. അതുപോലെ ടൗൺ സെൻട്രൽ ജങ്ഷനിലെ ബസ് കാത്തിരിപ്പ് കേന്ദ്രവും പരിസരവും സന്ധ്യയായാൽ സാമൂഹിക വിരുദ്ധർ കൈയടക്കും. മദ്യലഹരിയിൽ പരസ്പരം അസഭ്യം പറയുന്നവർ പലപ്പോഴും ടൗണിൽ ക്രമസമാധാനം തകർക്കും. അബോധാവസ്ഥയിൽ വീണുകിടക്കുന്നവരും ടൗണിെൻറ വിവിധ ഭാഗങ്ങളിൽ വർധിച്ചു.
ലോക്കൽ പൊലീസിനു പുറമെ ട്രാഫിക് പൊലീസും അടിമാലിയിലുണ്ടെങ്കിലും ടൗണിൽ പൊലീസിെൻറ കാര്യമായ ശ്രദ്ധയോ നടപടിയോ ഇല്ലെന്നാണ് പരാതി. ട്രാഫിക് പൊലീസ് യൂനിറ്റ് ഉണ്ടെങ്കിലും ഗതാഗതനിയന്ത്രണം ഉൾപ്പെടെ കാര്യങ്ങൾക്കായി ഒരു പൊലീസുകാരൻ മാത്രമാണുള്ളത്. അതും ടൗൺ സെൻട്രൽ ജങ്ഷനിൽ മാത്രം. ക്രമസമാധാന പ്രശ്നങ്ങൾ വർധിക്കുന്ന ഇവിടെ രണ്ട് പൊലീസുകാരെങ്കിലും രാത്രി ഉൾപ്പെടെ സ്ഥിരമായി ഡ്യൂട്ടിയിൽ ഉണ്ടാകണമെന്ന നാട്ടുകാരുടെ ആവശ്യം. മറുനാടൻ തൊഴിലാളികൾ രാവിലെയും വൈകുന്നേരവും കേന്ദ്രീകരിക്കുന്ന സ്ഥലമാണ് ടൗണിലെ സെൻട്രൽ ജങ്ഷൻ. ആക്രമികളും പിടിച്ചുപറിക്കാരും ലഹരിമാഫിയയും ടൗൺ നിയന്ത്രണം ഏറ്റെടുക്കുന്നു. വഴി വാണിഭക്കാരെക്കൊണ്ട് ടൗൺ നിറഞ്ഞതോടെ പകൽ ടൗണിലൂടെ കാൽനടപോലും ദുസ്സഹമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.