Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയില്‍ ജലക്ഷാമം...

ജില്ലയില്‍ ജലക്ഷാമം രൂക്ഷം; അധികൃതരുടെ അവഗണന തുടരുന്നു

text_fields
bookmark_border
നെടുങ്കണ്ടം: ജില്ലയിലെ ജലക്ഷാമം പരിഹരിക്കാന്‍ ജല വിതരണ പദ്ധതികള്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യത്തോട് അധികൃതര്‍ മുഖം തിരിക്കുന്നു. ഇതോടെ ഓരോ വേനലും കടുത്ത കുടിവെള്ള ക്ഷാമവും വരള്‍ച്ചയും അഭിമുഖീകരിക്കാനാണ് നാടിന്‍െറ വിധി. നിര്‍മാണം പൂര്‍ത്തിയായതും പാതിവഴിയില്‍ മുടങ്ങിയതുമായ പദ്ധതികള്‍ ജില്ലയില്‍ നിരവധിയുണ്ടെങ്കിലും ഇവയൊന്നും പ്രയോജനപ്രദമാക്കാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല. പ്രവര്‍ത്തനരഹിതമായ പമ്പുസെറ്റുകളും തകരാറിലായ മോട്ടോറുകളും പൊട്ടിത്തകര്‍ന്ന പൈപ്പുകളും പൊട്ടിയൊലിക്കുന്ന ജലസംഭരണികളും ഒപ്പം ശുചീകരണം നടത്താത്ത കുളങ്ങളും കിണറുകളും ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിരവധിയാണ്. ഇവിടങ്ങളിലെല്ലാം തന്നെ ജലവിതരണവും മുടങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ജില്ലയില്‍ മഴക്കുറവും കാലാവസ്ഥ വ്യതിയാനവും കഠിനമായ ചൂടും വരള്‍ച്ചയുമാണ് അനുഭവപ്പെടുന്നത്. ഇത് മനസ്സിലാക്കി ജലക്ഷാമം പരിഹരിക്കാന്‍ ത്രിതല പഞ്ചായത്തുകള്‍ ഗ്രാമീണ ജലസേചന പദ്ധതികള്‍ കാര്യക്ഷമമാക്കേണ്ടതുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ ഓരോ വര്‍ഷവും ലക്ഷങ്ങളാണ് ജില്ലയിലെ ഓരോ പഞ്ചായത്തും ചെലവഴിക്കുന്നത്. ഇവയില്‍ മിക്കവയും കടുത്ത വേനലില്‍ നടപ്പാക്കുന്നവയാണ്. കടുത്തജലക്ഷാമം മൂലം ജനം പൊറുതിമുട്ടി കഴിയുമ്പോള്‍ മാത്രം ഉണര്‍ന്നെണീക്കുന്ന അധികൃതര്‍ പുതുതായി പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ ശ്രമം ആരംഭിച്ച് വരുമ്പോഴേക്കും കാലവര്‍ഷം ആരംഭിക്കുകയും ആലോചന അവസാനിപ്പിക്കുകയുമാണ് പതിവ്. ജില്ലയിലെ പ്രമുഖ പട്ടണങ്ങളിലൊന്നും കാര്യമായ ജല വിതരണ പദ്ധതികളില്ല. ഉടുമ്പന്‍ചോല താലൂക്ക് ആസ്ഥാനമായ നെടുങ്കണ്ടം പട്ടണത്തില്‍ പോലും ആളുകള്‍ വെള്ളം വില കൊടുത്ത് വാങ്ങുകയാണ്. ഹൈറേഞ്ചില്‍ ജനുവരി ആരംഭത്തോടെ വെള്ളം വിലകൊടുത്ത് വാങ്ങി തുടങ്ങും. താലൂക്ക് ക്വാര്‍ട്ടേഴ്സിലും താലൂക്ക് ആശുപത്രിയിലും ജലവിതരണ പദ്ധതികള്‍ താളംതെറ്റിയവയാണ്. വാട്ടര്‍ അതോറിറ്റിയുടെയും പഞ്ചായത്തിന്‍െറയും അലംഭാവം മൂലമാണ് പലപ്പോഴും ജല വിതരണം മുടങ്ങുന്നത്. ഹൈറേഞ്ചില്‍ എം.പി, എം.എല്‍.എ, ത്രിതല പഞ്ചായത്ത് എന്നിവരുടെ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മിച്ചിട്ടുള്ള നിരവധി പദ്ധതികള്‍ യഥാസമയം അറ്റകുറ്റപ്പണി നടത്താത്തതിനാലും നിര്‍മാണത്തിലെ പിഴവ് മൂലവും പ്രവര്‍ത്തനം പാതിവഴിയിലാണ്. ഏറ്റവുമധികം ജലക്ഷാമം അനുഭവപ്പെടുന്ന പഞ്ചായത്തുകളാണ് കരുണാപുരം, പാമ്പാടുംപാറ, നെടുങ്കണ്ടം, ഉടുമ്പന്‍ചോല പഞ്ചായത്തുകള്‍. ഇതില്‍ ഏറെ ദുരിതം തമിഴ്നാടിനോട് ചേര്‍ന്നു കിടക്കുന്ന കരുണാപുരം പഞ്ചായത്തിലാണ്. ഇവിടെ വിനോദ സഞ്ചാരകേന്ദ്രമായ രാമക്കല്‍മേട്, ബാലന്‍പിള്ളസിറ്റി, ഇടത്തറമുക്ക്, കുരുവിക്കാനം, അമ്പതേക്കര്‍, തണ്ണിപ്പാറ, പ്രകാശ് ഗ്രാം, ശൂലപ്പാറ, ചക്കക്കാനം, കരുണാപുരം, കമ്പംമെട്ട്, അച്ചക്കട, പാറക്കട, മന്തിപ്പാറ, വയലാര്‍നഗര്‍, കുഴിത്തൊളു, അമ്പലമേട്, കുളത്തൂമേട്, തേര്‍ഡ്ക്യാമ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷമാണ്. തുക വകകൊള്ളിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും യാഥാര്‍ഥ്യമാക്കാത്ത നിരവധി പദ്ധതികളുണ്ട്. പട്ടിക ജാതിക്കാരും തോട്ടം തൊഴിലാളികളും തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍പോലും കടുത്ത ജലക്ഷാമമാണ് ജനം അനുഭവിക്കുന്നത്. ഇതെല്ലാം അറിയാമെങ്കിലും ജനങ്ങളുടെ ദാഹമകറ്റാന്‍ മുന്‍ കൂട്ടി പദ്ധതികള്‍ തയാറാക്കുകയോ നടപ്പാക്കുകയോ ചെയ്യാന്‍ ജനപ്രതിനിധികളോ മറ്റ് അധികൃതരോ തയാറാകുന്നില്ല. വേനല്‍ ആരംഭഘട്ടത്തില്‍ തന്നെ കുഴല്‍കിണര്‍ കുഴിക്കുന്ന വാഹനങ്ങള്‍ തലങ്ങും വിലങ്ങും പായുകയാണ്. എന്നാല്‍, കുഴിക്കുന്നിടത്തെങ്ങും വെള്ളമില്ളെന്ന യാഥാര്‍ഥ്യം മനസ്സിലാക്കിയാലും ഭൂമി തുരക്കുന്നത് വര്‍ധിച്ചു വരികയാണ്. കുഴല്‍കിണര്‍ കുഴിക്കുന്നതില്‍ സ്വകാര്യ വ്യക്തികള്‍ക്കൊപ്പം ത്രിതല പഞ്ചായത്തും മത്സരിക്കുകയാണ്. ജില്ലയിലെ ചില പഞ്ചായത്തുകളില്‍ കുഴല്‍ കിണര്‍ കുഴിക്കല്‍ നിരോധിച്ചതായി പറയുന്നുവെങ്കിലും നിര്‍മാണത്തിന് മുഖ്യ പങ്കുവഹിക്കുന്നത് ത്രിതല പഞ്ചായത്ത് തന്നെയാണെന്നത് വിരോധാഭാസമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story