Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightജില്ലയിലെ സര്‍ക്കാര്‍...

ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു

text_fields
bookmark_border
അടിമാലി: മതിയായ ഡോക്ടര്‍മാരോ ജീവനക്കാരോ ഇല്ലാതെ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം താളം തെറ്റുന്നു. ജില്ലാ ആശുപത്രി, നാലു താലൂക്ക് ആശുപത്രികള്‍, ആറു കമ്യൂണിറ്റി ആശുപത്രികള്‍, 53 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. സ്പെഷാലിറ്റി ഡോക്ടര്‍മാരും അസി. സര്‍ജന്മാരും ഉള്‍പ്പെടെ 30ലേറെ ഡോക്ടര്‍മാരുടെയും നൂറിലേറെ പാരാമെഡിക്കല്‍ സ്റ്റാഫുകളുടെയും പൊതുജനാരോഗ്യ വിഭാഗത്തില്‍ 10 ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ അടക്കം 50 ജീവനക്കാരുടെയും കുറവുണ്ട്. കമ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തില്‍ കിടത്തിച്ചികിത്സ നല്‍കണമെന്നാണ് നിബന്ധന. അതിന് എട്ടു ഡോക്ടര്‍മാര്‍ വേണം. അങ്ങനെ സൗകര്യമുള്ള ഒറ്റ ആരോഗ്യകേന്ദ്രം പോലും ജില്ലയിലില്ല. അടിമാലി താലൂക്ക് ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്റര്‍ അണുബാധയെ തുടര്‍ന്ന് അടച്ചിട്ട് ആഴ്ചകളായി. താലൂക്ക് ആശുപത്രി എന്ന പേരു മാത്രമാണ് ഇതിനുള്ളത്. 66 കിടക്കകള്‍ക്ക് ആവശ്യമുള്ള ജീവനക്കാര്‍ മാത്രമാണ് ഇവിടെ ഉള്ളത്. ഇതില്‍ തന്നെ നാലു ഡോക്ടര്‍മാരുടെ ഒഴിവുണ്ട്. അവധിയും ഡ്യൂട്ടി അറേജ്മെന്‍റും കഴിയുമ്പോള്‍ രണ്ടു താലൂക്കിലെ രോഗികളെ പരിചരിക്കാന്‍ പലപ്പോഴും രണ്ടും മൂന്നും ഡോക്ടര്‍മാര്‍ മാത്രമാണ് ഉണ്ടാകുക. ഡോക്ടര്‍മാര്‍ ഇല്ളെങ്കിലും പ്രതിദിനം 700നും 950നും ഇടയില്‍ രോഗികള്‍ ഇവിടെ എത്തുന്നു. 150ലേറെ പേര്‍ക്ക് കിടത്തിച്ചികിത്സ നടത്തുകയും ചെയ്യുന്നുണ്ട്. ഇതേ അവസ്ഥയാണ് നെടുങ്കണ്ടം താലൂക്ക് ആശുപത്രിക്കുമുള്ളത്. നിരവധി രോഗങ്ങള്‍ പടരുന്ന ഇടുക്കിയില്‍ അനുയോജ്യമായ സൗകര്യം ഒരു ആശുപത്രിക്കും നല്‍കിയിട്ടില്ല. ഏത് ആശുപത്രിയിലും കിട്ടുന്ന ചികിത്സ ഒന്നുമാത്രം. രോഗിയെ തൊട്ടടുത്ത ആശുപത്രിയിലേക്ക് പറഞ്ഞുവിടുക. അതിനാകട്ടെ ആംബുലന്‍സുമില്ല. ചികിത്സ തേടി ആശുപത്രി ഒ.പിയിലത്തെുന്ന രോഗികളെ ഭീകരജീവികളായി കാണുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ പ്രാക്ടീസില്‍ വലിയ ആവേശമാണ്. രാവിലെ മുതല്‍ ഉച്ചവരെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാരെ കാത്ത് ആള്‍ക്കൂട്ടമാണ്. പലരും ചികിത്സ ലഭിക്കാതെ നിരാശരായി മടങ്ങാറാണ് പതിവ്. ഉച്ചകഴിഞ്ഞാല്‍ ഡോക്ടര്‍മാരെല്ലാം വീടുകളിലാണ്. അതോടെ ഒ.പി ശീട്ടെടുത്ത് ക്യൂ നിന്നവര്‍ക്ക് ഡോക്ടര്‍മാരുടെ വസതിയിലേക്ക് തിരിക്കാന്‍ നിര്‍ബന്ധിതരാകുന്നു. ആശുപത്രി ഒ.പിയിലെ പതിവ് ആക്രോശം ഡോക്ടര്‍മാര്‍ വീടുകളില്‍ കാണിക്കുന്നില്ളെന്ന ആശ്വാസമാണ് രോഗികള്‍ക്കുള്ളത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആംബുലന്‍സുകളുണ്ടെങ്കിലും അവയൊന്നും കൃത്യമായി പ്രവര്‍ത്തിക്കാറില്ല. കഴിഞ്ഞ ദിവസം അടിമാലി താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സ് ടൗണില്‍ ബ്രേക് ഡൗണായി. ഒടുവില്‍ നാട്ടുകാരാണ് ഗതാഗത തടസ്സം നീക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍ രക്തബാങ്ക് സ്ഥാപിക്കണമെന്ന ആവശ്യവും നടപ്പായിട്ടില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story