Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവൈദ്യുതി ദുരന്തങ്ങള്‍...

വൈദ്യുതി ദുരന്തങ്ങള്‍ പതിവ്

text_fields
bookmark_border
അടിമാലി: ഭീതി വിതച്ച് ജില്ലയില്‍ വൈദ്യുതി ദുരന്തങ്ങള്‍ പതിവാകുന്നു. മാങ്കുളത്ത് ഗര്‍ഭിണിയടക്കം മൂന്ന് ആദിവാസി സ്ത്രീകള്‍ ബുധനാഴ്ച മരിച്ചതാണ് ഒടുവിലത്തെ സംഭവം. ഈ വര്‍ഷം ചിത്തിരപുരം ഇലക്ട്രിക്കല്‍ മേജര്‍ സെക്ഷന് കീഴില്‍ മാത്രം വൈദ്യുതി ദുരന്തത്തില്‍ ഏഴുപേരാണ് മരിച്ചത്. ജില്ലയില്‍ മറ്റ് കേന്ദ്രങ്ങളിലെ കണക്കുകള്‍ കൂടി നോക്കുമ്പോള്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 15 പേരാണ് മരിച്ചത്. ജൂണില്‍ കോവിലൂരില്‍ ഒരാളും രാജകുമാരി നോര്‍ത്തില്‍ കര്‍ഷകനും 2014 ഡിസംബറില്‍ ബൈസണ്‍വാലി മുട്ടുകാട്ടില്‍ അച്ഛനും മകനും മരിച്ചിരുന്നു. മാങ്കുളം, വട്ടവട, കാന്തല്ലൂര്‍, പള്ളിവാസല്‍, ചിന്നക്കനാല്‍, ദേവികുളം, മാട്ടുപ്പെട്ടി, ശാന്തന്‍പാറ, രാജകുമാരി, ബൈസണ്‍വാലി, മറയൂര്‍, സേനാപതി, വെള്ളത്തൂവല്‍, അടിമാലി പഞ്ചായത്തുകളില്‍ കാര്‍ഷിക തോട്ടം മേഖലയില്‍ 70 ശതമാനവും വൈദ്യുതി ലൈനുകളും താഴ്ന്ന് കിടക്കുന്നതാണ് അപകട കാരണം. മരച്ചില്ലകളും മറ്റും യഥാസമയം വെട്ടിമാറ്റാത്തതിനാല്‍ പലയിടങ്ങളിലും കൈ ഉയര്‍ത്തി ലൈനില്‍ പിടിക്കാവുന്ന അവസ്ഥയിലാണ്. ഇതിന് പുറമെയാണ് മുള്‍പടര്‍പ്പുകളും മറ്റും ലൈനുകള്‍ മൂടിക്കിടക്കുന്നത്. വൈദ്യുതി ഉള്‍പാദിപ്പിക്കുന്ന പവര്‍ഹൗസുകളില്‍നിന്ന് പുറംനാടുകളിലേക്ക് വൈദ്യുതി കൊണ്ടുപോകുന്ന ഹൈടെന്‍ഷന്‍ വൈദ്യുതി ടവറുകള്‍, സബ്സ്റ്റേഷനുകളില്‍നിന്ന് ട്രാന്‍ഫോര്‍മറുകളിലേക്കുള്ള 11 കെ.വി ലൈനുകള്‍ എന്നീ ഹൈടെന്‍ഷന്‍ ലൈനുകളും പോസ്റ്റുകളും വകുപ്പ് കാര്യക്ഷമമായി സംരക്ഷിക്കുന്നില്ല. ഇതിന്‍െറ ഫലമായാണ് ജില്ലയില്‍ ദുരന്തങ്ങള്‍ തുടരുന്നത്. ലൈനുകളിലേക്ക് ചാഞ്ഞ ടച്ച് വെട്ടിമാറ്റുന്നതുമായി ബന്ധപ്പെട്ട് ആറുമാസം കൂടുമ്പോള്‍ കോടികളാണ് വിവിധ സെക്ഷന് കീഴില്‍ മാറിയെടുക്കുന്നത്. എന്നാല്‍, പേരിന് മാത്രം ടച്ച് വെട്ടല്‍ നടത്തി ഉദ്യോഗസ്ഥ-കരാര്‍ ലോബികള്‍ ബില്‍ മാറിയെടുക്കുന്നു. ചിത്തിരപുരം, അടിമാലി മേജര്‍ സെക്ഷനുകളില്‍ മാത്രം 2500ലേറെ വൈദ്യുതി പോസ്റ്റുകളാണ് അപകടാവസ്ഥയില്‍. പരാതി നല്‍കിയാല്‍ പോലും നടപടി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകുന്നില്ല. അഞ്ചു വര്‍ഷത്തിനിടെ കാട്ടാനയും കാട്ടുപോത്തും ഉള്‍പ്പെടെ 150ലേറെ വന്യമൃഗങ്ങളാണ്, ഷോക്കേറ്റ് ചത്ത് വീണതെന്ന് വനംവകുപ്പ് പറയുന്നു. വനത്തിലും വന്യജീവികള്‍ എത്തുന്ന പ്രദേശങ്ങളിലും ഇലക്ട്രിക് ലൈനുകള്‍ ഉയര്‍ത്തി സ്ഥാപിക്കണമെന്ന് വനംവകുപ്പ് ആവശ്യപ്പെടാറുണ്ടെങ്കിലും ബോര്‍ഡ് വിഷയം ഗൗരവമായി എടുക്കാറില്ല. അതുപോലെ ട്രാന്‍ഫോര്‍മറുകള്‍ വഴി അപകടം ഉണ്ടാകാതിരിക്കാന്‍ ട്രാന്‍ഫോര്‍മറുകള്‍ക്ക് ചുറ്റും കമ്പി ഉപയോഗിച്ച് ശക്തമായ വേലി തീര്‍ക്കണമെന്ന നിര്‍ദേശവും ജില്ലയില്‍ നടപ്പായിട്ടില്ല. ഭൂരിഭാഗം ട്രാന്‍ഫോര്‍മറുകളും കമ്പിവേലിയില്ലാതെ അപകടാവസ്ഥയിലാണ്. ജില്ലയിലെ എട്ടു വിദ്യാലയങ്ങള്‍ക്ക് മുകളിലൂടെ കടന്ന് പോകുന്ന ഹൈ ടെന്‍ഷന്‍ ലൈനുകള്‍ താഴ്ന്നാണ് കിടക്കുന്നത്. ചെറിയ കാറ്റോ മഴയോ ഉണ്ടായാല്‍ കേരളത്തെ വെളിച്ചം കാണിക്കുന്ന ഹൈറേഞ്ചില്‍ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ വൈദ്യുതി മുടങ്ങും. പിന്നെ വൈദ്യുതി എത്തണമെങ്കില്‍ ദിവസങ്ങളോ ആഴ്ചകളോ വേണ്ടിവരും. മൂന്ന് ആദിവാസി സ്ത്രീകള്‍ മരിച്ച സംഭവം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ചിത്തിരപുരം ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story