Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരോഗവും...

രോഗവും ഉല്‍പാദനക്കുറവും;കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
അടിമാലി: മഴക്കുറവും രോഗബാധയും ഉല്‍പാദനക്കുറവും മൂലം ഹൈറേഞ്ചിലെ കൊക്കോ കര്‍ഷകര്‍ പ്രതിസന്ധിയില്‍. മുന്‍ വര്‍ഷങ്ങളെക്കാള്‍ ഈ വര്‍ഷം ഉല്‍പാദനം 80 ശതമാനത്തിലേറെ കുറഞ്ഞത് ഹൈറേഞ്ചിലെ കുടിയേറ്റ കര്‍ഷകരെ കടക്കെണിയിലാക്കി. ഇടവിളയായാണ് ജില്ലയില്‍ കൊക്കോ കൃഷി. തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുക്കാമെന്നതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിവ് ഉണ്ടായപ്പോള്‍ കര്‍ഷകര്‍ക്ക് താങ്ങായത് കൊക്കോയാണ്. കഴിഞ്ഞവര്‍ഷം ഒരുകിലോ കൊക്കോ പരിപ്പിന് 55 രൂപ വരെ ലഭിച്ചിരുന്നു. ഇപ്പോഴിത് 45ും താഴെയാണ്. 55 രൂപയെങ്കിലും ലഭിച്ചാലെ പ്രയോജനമുള്ളൂവെന്ന് കര്‍ഷകര്‍ പറയുന്നു. ഈ വര്‍ഷം മഴ കുറഞ്ഞതാണ് തിരിച്ചടിയായത്. തളിരിട്ട പൂക്കള്‍ മഴയില്ലാത്തതിനാല്‍ നശിച്ചു. കായ ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉല്‍പാദനം ഗണ്യമായി കുറഞ്ഞു. ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ജലസേചന സൗകര്യമൊരുക്കിയാല്‍ വര്‍ഷം മുഴുവന്‍ വിളവ് ലഭിക്കുന്ന ഏക കൃഷിയാണ് കൊക്കോ. ഉല്‍പാദനച്ചെലവ് കുറവായതിനാല്‍ മറ്റു വിളകള്‍ക്ക് വിലയിടിഞ്ഞപ്പോള്‍ ജില്ലയിലെ നിരവധി കര്‍ഷകര്‍ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കൊക്കോക്ക് മഴയും തണുപ്പും ആവശ്യമാണെങ്കിലും ഇക്കുറി ആവശ്യത്തിന് മഴ ലഭിച്ചില്ല. കൂടുതല്‍ മഴ ലഭിച്ചില്ളെങ്കില്‍ വരും ദിവസങ്ങളിലും ചെടികളില്‍ പുതിയ പൂവ് വിരിയില്ല. 30 ദിവസത്തിനിടെ മൂന്നുതവണ മരുന്ന് തളിക്കണം. മഴ കുറവായതിനാല്‍ ചെടികളില്‍ ഇത്തവണ ഒരുതവണ മാത്രമാണ് ബോര്‍ഡോ മിശ്രിതം തളിക്കാന്‍ സാധിച്ചത്. ഇന്ത്യയില്‍ മൊത്തം ഉല്‍പാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതില്‍ 70 ശതമാനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവല്‍, രാജാക്കാട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതല്‍ ഉല്‍പാദനം. കാര്യമായ പ്രോത്സാഹനമില്ലാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉല്‍പാദനം നടക്കുന്നുണ്ട്. ചോക്ളേറ്റ് കമ്പനികള്‍ 70 ശതമാനം ഇറക്കുമതി ചെയ്യുന്നതും വിലത്തകര്‍ച്ചക്ക് ആക്കം കൂട്ടുന്നു. കാമറൂണ്‍, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍നിന്നാണ് ഇറക്കുമതി. ഇറക്കുമതി കുറച്ച് കര്‍ഷകര്‍ക്ക് അനുകൂല സാഹചര്യം ഒരുക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണം. ഭൂരിഭാഗം കര്‍ഷകരും ഇടവിളയായി ചെയ്യുന്ന കൊക്കോയുടെ നിലനില്‍പ് ഭീഷണിയിലായിട്ടും കൃഷിവകുപ്പ് അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ളെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story