യെദിയൂരപ്പക്ക് ഇനി കടമ്പ മന്ത്രിസഭ വികസനം
text_fieldsബംഗളൂരു: ഉപതെരഞ്ഞെടുപ്പിലെ വൻ ജയത്തോടെ ആത്മവിശ്വാസത്തിലായ ബി.എസ്. യെദിയൂരപ്പ യുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് ഇനി മുന്നിലുള്ള കടമ്പ മന്ത്രിസഭ വികസനം. പുതിയ എം.എൽ.എമാരുടെ സത്യപ്രതിജ്ഞ ചടങ്ങിനു പിന്നാലെ അടുത്തയാഴ്ചയോടെ മന്ത്രിസഭ വികസനം നടത്താനാണ് നീക്കം. മൂന്നു ദിവസത്തിനകം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാർട്ടി അധ്യക്ഷനും ആഭ്യന്തരമന്ത്രിയുമായ അമിത്ഷായുമായും ചർച്ച നടത്തിയ ശേഷം അന്തിമ തീരുമാനമുണ്ടാകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ പറഞ്ഞു. വൈകാതെ മുഖ്യമന്ത്രി ഡൽഹിക്ക് തിരിക്കും. അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരിൽ 11 പേരും ഉപതെരഞ്ഞെടുപ്പിൽ ജയിച്ചെത്തുേമ്പാൾ അവരെ ഏതൊക്കെ വകുപ്പുകളിൽ ഉൾപ്പെടുത്തണമെന്നതും നിലവിലെ മന്ത്രിസഭയിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ചുള്ള കാര്യങ്ങളിലും യെദിയൂരപ്പയുടെ നിലപാടാണ് നിർണായകം.
അയോഗ്യരാക്കപ്പെട്ട എം.എൽ.എമാരിൽ ബി.ജെ.പിയിൽ ചേർന്നവരെ സംരക്ഷിക്കേണ്ട ബാധ്യത തങ്ങൾക്കുണ്ടെന്ന് യെദിയൂരപ്പ വ്യക്തമാക്കിയിരുന്നു. ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചവർക്ക് മന്ത്രിസ്ഥാനം ഉറപ്പുനൽകുന്നുണ്ടെങ്കിലും തോറ്റ രണ്ടുപേരുടെ കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല. ഹുൻസൂരിൽ എ.എച്ച്. വിശ്വനാഥും ഹൊസക്കോട്ടയിൽ എം.ടി.ബി. നാഗരാജുമാണ് തോൽവി വഴങ്ങിയത്. സഖ്യസർക്കാറിൽ വിമതനീക്കത്തിന് നേതൃത്വം നൽകിയവരിൽ രമേശ് ജാർക്കിഹോളി, എ.എച്ച്. വിശ്വനാഥ്, എം.ടി.ബി. നാഗരാജ് എന്നിവർ മന്ത്രിസഭയിൽ പ്രധാന വകുപ്പുകൾ പ്രതീക്ഷിച്ചിരിക്കെയാണ് ജാർക്കിഹോളി ഒഴികെ മറ്റു രണ്ടുപേരും തോൽവി വഴങ്ങിയത്. ഉപതെരെഞ്ഞടുപ്പിൽ തോൽക്കുന്ന അയോഗ്യരാക്കപ്പെട്ടവരെ നിയമസഭ കൗൺസിലിൽ മത്സരിപ്പിച്ച് സഭയിലെത്തിക്കുകയും മന്ത്രിയാക്കുകയും ചെയ്യുമെന്ന സൂചന നേരേത്ത ഉണ്ടായിരുന്നെങ്കിലും െയദിയൂരപ്പയുടെ ഇൗ നീക്കത്തെ മന്ത്രി കെ.എസ്. ഇൗശ്വരപ്പ അടക്കമുള്ളവർ എതിർത്തിട്ടുണ്ട്. എം.എൽ.സി വഴി സഭയിലെത്തിച്ച് ബോർഡ്, കോർപറേഷൻ ചെയർമാൻ സ്ഥാനം നൽകാനുള്ള സാധ്യതയാണ് ബാക്കി.
34 മന്ത്രിമാരുണ്ടാവേണ്ട കർണാടക സർക്കാറിൽ മുഖ്യമന്ത്രിയും മൂന്ന് ഉപ മുഖ്യമന്ത്രിമാരുമടക്കം 18 മന്ത്രിമാരാണ് നിലവിലുള്ളത്. കഴിഞ്ഞ നിയമസഭ തെരെഞ്ഞടുപ്പിൽ തോറ്റ ലക്ഷ്മൺ സവാദി ഉപമുഖ്യമന്ത്രി പദം വഹിക്കുന്നുണ്ടെങ്കിലും അദ്ദേഹം ജനവിധി തെളിയിക്കേണ്ടതുണ്ട്. ഇൗ സാഹചര്യത്തിൽ ലക്ഷ്മൺ സവാദിയെ പദവിയിൽനിന്ന് താഴെയിറക്കി രമേശ് ജാർക്കിഹോളിയെ ഉപമുഖ്യമന്ത്രിയാക്കാനുള്ള സാധ്യതയുമുണ്ട്. രമേശിനു പുറമെ പുതുതായി തെരെഞ്ഞടുക്കപ്പെട്ട മഹേഷ് കുമത്തള്ളി, ആനന്ദ്സിങ്, കെ. ഗോപാലയ്യ, കെ.സി. നാരായണ ഗൗഡ, കെ. സുധാകർ, ബി.സി. പാട്ടീൽ, ശിവറാം ഹെബ്ബാർ, ശ്രീമന്ത് പാട്ടീൽ, ബൈരതി ബസവരാജ്, എസ്.ടി. സോമശേഖർ എന്നിവരാണ് മന്ത്രിപദം ഉറപ്പിക്കുന്നത്.
ഇവർക്കൊപ്പം മന്ത്രിപദത്തിനായി നേരേത്ത ബി.ജെ.പിയിൽ ആവശ്യമുന്നയിച്ച ഉമേഷ് കാട്ടി, അരവിന്ദ് ലിംബാവലി, ബാലചന്ദ്ര ജാർക്കിഹോളി എന്നിവരും ചരടുവലി സജീവമാക്കിയിട്ടുണ്ട്. അതേസമയം, മന്ത്രി പദവിയിലേക്കുള്ള ക്യൂവിലെ ‘ബെളഗാവി തരംഗം’ യെദിയൂരപ്പയെ സമ്മർദത്തിലാക്കുന്നുണ്ട്. ഉമേഷ് കാട്ടി, ബാലചന്ദ്ര ജാർക്കിഹോളി, രമേശ് ജാർക്കിഹോളി, മഹേഷ് കുമത്തള്ളി, ശ്രീമന്ത് പാട്ടീൽ എന്നിവരുടെ മണ്ഡലങ്ങൾ ബെളഗാവി ജില്ലയിലാണ്. ഒരു ജില്ലയിൽനിന്ന് രണ്ടിൽ കൂടുതൽ എം.എൽ.എമാരെ പരിഗണിക്കുന്നത് പ്രതിഷേധം ക്ഷണിച്ചുവരുത്തും. ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാതിരുന്ന റാണിബെന്നൂരിലെ ആർ. ശങ്കറിന് എം.എൽ.സി സ്ഥാനവും മന്ത്രിപദവിയും ആദ്യമേ വാഗ്ദാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.