Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 May 2020 5:04 AM IST Updated On
date_range 22 May 2020 5:04 AM ISTമലയാളി വിദ്യാർഥിയെ പൊലീസ് അവഹേളിച്ചതായി പരാതി
text_fieldsbookmark_border
ബംഗളൂരു: കേരളത്തിലേക്ക് പോകാനുള്ള ഗതാഗത സൗകര്യത്തെക്കുറിച്ചും മറ്റു കാര്യങ്ങളെക്കുറിച്ചും അറിയാൻ പൊലീസ് സ്റ്റേഷനിലെത്തിയ മലയാളി വിദ്യാർഥിയെ ഹെബ്ബാൾ പൊലീസ് അവഹേളിച്ചതായി പരാതി. നഗരത്തിലെ സ്വകാര്യ േകാളജിലെ എം.ബി.എ വിദ്യാർഥിയായ അമൽ മധു നടന്ന സംഭവം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. കന്നട അറിയാത്ത അമൽ ഹെബ്ബാൾ പൊലീസ് സ്റ്റേഷനിലെത്തി ഇംഗ്ലീഷിലാണ് വിവരങ്ങൾ തിരക്കിയത്. തുടർന്ന് പൊലീസുകാർ വിവരങ്ങൾ നൽകാതെ അമലിനെ കളിയാക്കുകയായിരുന്നു. തനിക്കുണ്ടായ ദുരനുഭവം വിവരിച്ചുകൊണ്ടുള്ള പോസ്റ്റിൽ സിറ്റി പൊലീസ് കമീഷണർ ഭാസ്കർ റാവുവിെനയും അമൽ ടാഗ് ചെയ്തിരുന്നു. ഇതേതുടർന്ന് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ നോർത് ഈസ്റ്റ് ഡി.സി.പിക്ക്, ഭാസ്കർ റാവു നിർദേശം നൽകി. അമല്‍ മധുവിനുണ്ടായ അനുഭവത്തില്‍ ഖേദിക്കുന്നതായും ആരും ഇത്തരത്തില്‍ അപമാനിക്കപ്പെടരുതെന്നും ഭാസ്‌കര്‍ റാവു ട്വീറ്റ് ചെയ്തു. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കാനും ഭാഷാവ്യത്യാസമില്ലാതെ ജനങ്ങളെ സഹായിക്കേണ്ടതിൻെറ ആവശ്യം പൊലീസുകാരെ ബോധ്യപ്പെടുത്താനുമാണ് ഡി.സി.പിക്ക് നിര്‍ദേശം നല്‍കിയത്. പൊലീസുകാരനെ ചോദ്യം ചെയ്യുമെന്നും ലോക്ഡൗണിൽ കർമനിരതരായ പൊലീസുകാരുടെ പ്രതിഛായ ഇല്ലാതാക്കാൻ ഇത്തരം സംഭവങ്ങൾ ഇടയാക്കുമെന്നുമാണ് മുതിർന്ന പൊലീസുകാർ അഭിപ്രായപ്പെട്ടത്. ഇംഗ്ലീഷിൽ സംസാരിച്ച അമലിനോട് സ്റ്റേഷനിലുണ്ടായിരുന്ന പൊലീസുകാരൻ കന്നടയിൽ പ്രകോപിതനായി സംസാരിക്കുകയായിരുന്നുവെന്നാണ് സാമൂഹിക മാധ്യമത്തിലിട്ട പോസ്റ്റിൽ അമൽ വ്യക്തമാക്കുന്നത്. വിദ്യാര്‍ഥിയാണെന്നും നാട്ടിലേക്കുള്ള യാത്രാസൗകര്യത്തെ കുറിച്ച് അന്വേഷിക്കാന്‍ വന്നതാണെന്നും പൊലീസുകാരെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ കളിയാക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. സ്വന്തം നാട്ടില്‍ കോളജില്ലാഞ്ഞിട്ടാണോ ബംഗളൂരുവില്‍ പഠിക്കാനെത്തിയതെന്നും നാട്ടിലേക്ക് ബസില്ലാത്തതിനാല്‍ ഓടിപ്പോകാനും പറഞ്ഞുകൊണ്ട് പൊലീസുകാരൻ പരിഹസിക്കുകയായിരുന്നുവെന്നും അമൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story