Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightമേയ് 17നുശേഷം...

മേയ് 17നുശേഷം ജിമ്മുകളും സലൂണുകളും തുറന്നേക്കും

text_fields
bookmark_border
-ഭക്ഷണശാലകളിൽ ഇരുന്ന് കഴിക്കാൻ അനുമതി നൽകണമെന്നാവശ്യം ബംഗളൂരു: മേയ് 17നു ശേഷം നാലാംഘട്ട ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ ഉണ്ടാകുന്നതോടെ സംസ്ഥാനത്തെ ജിമ്മുകളും സലൂണുകളും ഫിറ്റ്നസ് സൻെററുകളും ഭക്ഷണശാലകളും ഗോൾഫ് ക്ലബ്ബുകളും തുറന്നേക്കും. ടൂറിസം മന്ത്രി സി.ടി. രവിയാണ് ഇക്കാര്യം അറിയിച്ചത്. പ്രത്യേക മാർഗ നിർദേശങ്ങൾ നൽകിയ ശേഷമായിരിക്കും പ്രവർത്താനാനുമതി നൽകുക. 50 ലധികം ദിവസമായി സംസ്ഥാനത്തെ ബാർബർ ഷാപ്പുകളും ജിമ്മുകളും ഗോൾഫ് ക്ലബ്ബുകളും ടർഫുകളും ബാഡ്മിൻറൺ കോർട്ടുകളും ഡൈൻ ഇൻ ഭക്ഷണശാലകളും അടച്ചിട്ടിരിക്കുകയാണ്. ഭക്ഷണ ശാലകളിൽ ഇപ്പോഴും പാർസൽ സർവിസ് മാത്രമാണ് അനുവദിക്കുന്നത്. മേയ് 17 നുശേഷം നിലവിൽ ഭക്ഷണശാലകളിലുള്ള സീറ്റുകളിൽ 30 ശതമാനം എങ്കിലും ഉപയോഗപ്പെടുത്തി സാമൂഹിക അകലം ഉറപ്പാക്കി ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് അനുമതി നൽകണമെന്നാണ് ഉടമകളുടെ ആവശ്യം. ഇതുസംബന്ധിച്ച് അസോസിയേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയുമായി സംസാരിച്ചിരുന്നുവെന്നും മന്ത്രി സി.ടി. രവി പറഞ്ഞു. നാലാം ഘട്ട ലോക് ഡൗണിൻെറ മാർഗ നിർദേശങ്ങൾ കേന്ദ്രം പുറത്തിറക്കുന്നതിൻെറ അടിസ്ഥാനത്തിൽ മാത്രമായിരിക്കും ജിമ്മുകൾക്കും മറ്റും പ്രവർത്തനാനുമതി നൽകുകയെന്നും അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജിമ്മുകളിൽ ഒരോ ബാച്ചായി ആളുകളെ പ്രവേശിപ്പിക്കാമെന്നാണ് ഉടമകൾ സർക്കാറിനെ അറിയിച്ചിരിക്കുന്നത്. സലൂണുകളും ബ്യൂട്ടിപാർലറുകളും തുറന്നുപ്രവർത്തിക്കാൻ അനുമതി നൽകണമെന്ന് അസോസിയേഷനുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സാധാരണക്കാരായ ബാർബർ ഷാപ്പ് ഉടമകൾ ബുദ്ധിമുട്ടിലാണെന്നും സുരക്ഷ പാലിച്ചുകൊണ്ട് പ്രവർത്തിക്കാമെന്നുമാണ് അറിയിച്ചിട്ടുള്ളത്. ഉഡുപ്പി ജില്ലയിൽ ഉൾപ്പെടെ മേയ് 18 മുതൽ സലൂണുകൾ തുറക്കാനുള്ള തീരുമാനം ഇതിനകം എടുത്തിട്ടുണ്ട്. കോളജുകളിൽ അധ്യയനവർഷം സെപ്റ്റംബറിൽ ബംഗളൂരു: കോവിഡ്19 വ്യാപനത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിരുദ കോളജുകളുടെയും പ്രഫഷനൽ കോളജുകളുടെയും ഈ വർഷത്തെ അധ്യയനവർഷം സെപ്റ്റംബറിലായിരിക്കും ആരംഭിക്കുകയെന്ന് ഉപമുഖ്യമന്ത്രി ഡോ.സി.എൻ. അശ്വത് നാരായൺ അറിയിച്ചു. സംസ്ഥാനത്തെ പല കോളജുകളിലും സർക്കാർ നിരീക്ഷണ കേന്ദ്രങ്ങളാക്കിയിട്ടുണ്ട്. അതിനാൽ തന്നെ അധ്യയനവർഷം ആരംഭിക്കാൻ സമയം ആവശ്യമാണ്. നിലവിലെ സാഹചര്യത്തിൽ സെപ്റ്റംബറിൽ കോളജുകൾ അധ്യയനവർഷം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ലോക് ഡൗണിനെ തുടർന്ന് മാറ്റിവെച്ച രണ്ടാം വർഷ പ്രി യൂനിവേഴ്സിറ്റിയുടെ ഇംഗ്ലീഷ് പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും. ഇംഗ്ലീഷ് പരീക്ഷ കൂടിയാണ് പൂർത്തിയാകാനുള്ളത്. രോഗികൾക്ക് സഹായവുമായി കാർഗിൽ ബംഗളൂരു: ലോക്ഡൗണിൽ ബംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റലിൽ നിർധന രോഗികൾക്ക് സഹായവുമായി ബാംഗ്ലൂർ കാർഗിൽ കമ്പനി. 2000 ത്തിലധികം മാസ്ക്കും 125 ലിറ്ററർ സാനിറ്റൈസറുമാണ് ആശുപത്രികളിലെ നിർധന രോഗികൾക്കായി ആകെ വിതരണം ചെയ്തത്. കാർഗിൽ കമ്പനി സി.ഇ.ഒ എം.ഒ വർഗീസ് നിരണം, ബംഗളൂരു നോർത് ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുനിൽ തോമസ് കുട്ടൻകേരിൽ എന്നിവർ മാസ്ക്കും സാനിറ്റൈസറും, ബാംഗളൂരു ബാപ്റ്റിസ്റ്റ് ഹോസ്പിറ്റൽ സി.ഇ.ഒ ഡോ. നവീൻ തോമസ്, അസോസിയേറ്റ് ഡയറക്ടർ സണ്ണി കുരുവിള എന്നിവർക്ക് കൈമാറി. കോവിഡ് ലോക്ഡൗണിനിടെ നിർധനരായവർക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും കാർഗിൽ കമ്പനി വിതരണം ചെയ്തിരുന്നു. കൂടാതെ 5000 ത്തിലധികം മാസ്ക്കുകളും ആയിരത്തിലധികം സാനിറ്റൈസറുകളും വിവിധയിടങ്ങളിൽ നൽകി. അടുക്കയിൽ ആവശ്യമായ ഉൽപന്നങ്ങൾ നിർമിക്കുന്ന കമ്പനിയാണ് കാർഗിൽ. ബസ് സൗകര്യമേർപ്പെടുത്തി സുവർണ കർണാടക ബംഗളൂരു: ലോക്ഡൗണിൽ കർണാടകത്തിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കേരളത്തിലേക്ക് തിരിച്ചെത്തിക്കുന്നതിൻെറ ഭാഗമായി സുവർണ കർണാടക കേരള സമാജത്തിൻെറ നേതൃത്വത്തിലുള്ള ആദ്യ ബസ് കഴിഞ്ഞദിവസം രാത്രി ഹെബ്ബാളിൽനിന്നും പുറപ്പെട്ടു. പ്രസിഡൻറ് കെ. ചന്ദ്രസേനൻ ഫ്ലാഗ് ഓഫ് ചെയ്തു. ഒന്നര മാസമായി ബംഗളൂരുവിൽ കുടുങ്ങിക്കിടന്ന പെൺകുട്ടികൾ അടക്കമുള്ള സംഘത്തെയാണ് വാഹനത്തിൽ തികച്ചും സൗജന്യമായി നാട്ടിലേക്ക് അയച്ചത്. ആദ്യത്തെ വാഹനത്തിലെ യാത്രക്കാരെ മുത്തങ്ങ ചെക്പോസ്റ്റ് വരെയാണ് എത്തിക്കുന്നത്. ജനറൽ സെക്രട്ടറി കെ.പി. ശശിധരൻ, വൈസ് പ്രസിഡൻറ് കെ.ജെ. ബൈജു, എൻ.എൻ. സന്തോഷ്, ടോണി കടവിൽ, സമീർ എന്നിവർ നേതൃത്വം നൽകി. ഇനിയും കൂടുതൽ വാഹനങ്ങൾ കേരളത്തിൻെറ വിവിധ ഭാഗങ്ങളിലേക്ക് അയക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഭാരവാഹികൾ അറിയിച്ചു. കേരള മാതൃകയിൽ കുടുംബാരോഗ്യ കേന്ദ്രങ്ങൾ ചിക്കബെല്ലാപുരയിലും ബംഗളൂരു: കർണാടകയിലെ ചിക്കബെല്ലാപുരയിൽ കേരള മാതൃകയിൽ പൊതു ആരോഗ്യ കേന്ദ്രങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാൻ പദ്ധതി തയാറാക്കുന്നു. പരീക്ഷണാടിസ്ഥാനത്തിൽ ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നവീകരിച്ച് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താൻ തീരുമാനിച്ചു. കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ. സുധാകർ ത‍ൻെറ മണ്ഡലമായ ചിക്കബെല്ലാപുരയിൽ പ്രഥാമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയർത്താനുള്ള പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. കേരളത്തിൽ ആർദ്രം പദ്ധതിയുടെ കീഴിൽ ഒരോ ജില്ലയിലെയും 15 ലധികം പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. കോവിഡ്19 ൻെറ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന് ഇത് ഏറെ ഗുണം ചെയ്തുവെന്നാണ് ശൈലജ ടീച്ചർ കർണാടകത്തെ അറിയിച്ചത്. ആളുകൾ ചെറിയ രോഗ ലക്ഷണമുണ്ടായാലും ചികിത്സ തേടുന്നത് കോവിഡ് രോഗ വ്യാപനം കുറക്കാൻ സഹായകമായി. എന്നാൽ, കർണാടകയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ പരിമിതികളും ആളുകൾ ചികിത്സ തേടാൻ വൈകുന്നതും തിരിച്ചടിയായി. കേരളം നടപ്പാക്കിയ മാതൃകയിൽ തന്നെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ ആധുനികവത്കരിക്കും. കൂടുതൽ സൗകര്യങ്ങൾ വരുന്നതോടെ ആളുകൾക്ക് സർക്കാർ െചലവിൽ തന്നെ മികച്ച ചികിത്സ ലഭ്യമാക്കാനാകും. ചിക്കബെല്ലാപുര ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ പദ്ധതി നടപ്പാക്കുന്നതിെനക്കുറിച്ചുള്ള ആലോചന നടന്നുകൊണ്ടിരിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story