Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightരോഗവ്യാപനത്തിന്...

രോഗവ്യാപനത്തിന് അയവില്ല; പുതുതായി 41പേർക്ക് കോവിഡ്

text_fields
bookmark_border
-ബംഗളൂരുവിൽ മാത്രം 12പേർക്ക് രോഗബാധ -ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 794 ആയി ഉയർന്നു -ചിത്രദുർഗയിലെത്തിയ മൂന്നുപേർക്ക് വീണ്ടും കോവിഡ് ബംഗളൂരു: കർണാടകയിൽ കോവിഡ്19 വ്യാപനത്തിന് അയവില്ല. ശനിയാഴ്ച 41 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 794 ആയി ഉയർന്നു. ബംഗളൂരുവിൽ മാത്രം 12 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അഹമ്മദാബാദിൽനിന്നും കോവിഡ് ഭേദമായി കർണാടകയിലെ ചിത്രദുർഗയിൽ തിരിച്ചെത്തിയ മൂന്നുപേർക്ക് വീണ്ടും രോഗ ബാധ സ്ഥിരീകരിച്ചു. കോവിഡ് നെഗറ്റിവായശേഷം അഹമ്മദാബാദിൽനിന്നെത്തിയ സംഘത്തിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മൂന്നുേപരെയും നിരീക്ഷണ കാലാവധി കഴിഞ്ഞ് അഹമ്മദാബാദിൽനിന്നും ഡിസ്ചാർജ് ചെയ്തിരുന്നു. 33 അംഗ സംഘത്തിലെ രണ്ടാമത് കോവിഡ് സ്ഥിരീകരിച്ച മൂന്നുപേർക്ക് ഉൾപ്പെടെ ഒമ്പതുപേർക്കാണ് കഴിഞ്ഞ രണ്ടുദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച ദാവൻഗരെയിൽ ആറുപേർക്കും ബംഗളൂരു അർബനിൽ 12പേർക്കും വിജയപുരയിൽ ഒരാൾക്കും തുമകുരുവിൽ നാലുപേർക്കും ബിദറിൽ മൂന്നുപേർക്കും ദക്ഷിണ കന്നടയിൽ മൂന്നുപേർക്കും ഉത്തര കന്നടയിലെ ഭട്കലിലെ എട്ടു പേർക്കും ചിത്രദുർഗയിൽ മൂന്നുപേർക്കും ചിക്കബെല്ലാപുരയിൽ ഒരാൾക്കുമാണ് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചത്. ശനിയാഴ്ച പത്തുപേരാണ് രോഗ മുക്തി നേടി ആശുപത്രി വിട്ടത്. ഇതോടെ ആശുപത്രി വിട്ടവരുടെ എണ്ണം 386 ആയി. നിലവിൽ 377 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 30പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് മരിച്ചത്. ശനിയാഴ്ച മാണ്ഡ്യയിൽ മൂന്നുപേരും മൈസൂരുവിലും കലബുറഗിയിലും ബംഗളൂരു അർബനിലും രണ്ടുപേർ വീതവും തുമകുരുവിൽ ഒരാളും രോഗമുക്തി നേടി ആശുപത്രി വിട്ടു. ട്രെയിൻ സർവിസ്; നടപടികൾ വേഗത്തിലാക്കണമെന്നാവശ്യം -സംഘടനകൾ ഇടപെട്ട് ഒട്ടേറെ പേരാണ് നാട്ടിലെത്തിയത് ബംഗളൂരു: സ്വന്തമായി വാഹനമില്ലാതെ നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ മലയാളികൾക്കായി ബംഗളൂരുവിൽനിന്നും ട്രെയിൻ സർവിസ് ആരംഭിക്കാനുള്ള നടപടി വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമാകുന്നു. വിദ്യാർഥികളെ ഉൾപ്പെടെ നാട്ടിലെത്തിക്കാൻ ബംഗളൂരുവിൽനിന്നും ട്രെയിൻ സർവിസ് നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രതീക്ഷ നൽകുന്നതാണ്. ആളുകളെ നാട്ടിലെത്തിക്കാൻ ബംഗളൂരുവിൽനിന്നും പ്രത്യേക ട്രെയിൻ സർവിസോ പ്രത്യേക ബസ് സർവിസോ നടത്തണമെന്ന് മലയാളം മിഷൻ കേരള സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഒാഡിനേറ്റർ ബിലു സി. നാരായണൻ മുഖ്യമന്ത്രിക്ക് ഇതുസംബന്ധിച്ച് കത്തും അയച്ചിരുന്നു. നിരവധിപേരാണ് ഇപ്പോഴും ബംഗളൂരുവിലും മറ്റു സ്ഥലങ്ങളിലുമായി കുടുങ്ങിക്കിടക്കുന്നത്. ഇവരെ എത്രയും വേഗത്തിൽ നാട്ടിലെത്തിക്കണമെന്നാണ് മലയാളി സംഘടനകൾ ഉൾപ്പെടെ ആവശ്യപ്പെടുന്നത്. ട്രെയിൻ സർവിസ് നടത്താൻ കർണാടകയുടെ അനുമതിയും ആവശ്യമാണ്. ഇരു സംസ്ഥാനങ്ങളും നടപടികൾ വേഗത്തലാക്കി പ്രത്യേക ട്രെയിൻ സർവിസ് വേഗത്തിൽ ആരംഭിക്കണമെന്നാണ് നാട്ടിൽ പോകാൻ കഴിയാതെ കുടുങ്ങിയിരിക്കുന്ന മലയാളികൾ ആവശ്യപ്പെടുന്നത്. പലർക്കും കര്‍ണാടകത്തിൻെറയും കേരളത്തിൻെറയും പാസ് ലഭിച്ചിട്ടുണ്ടെങ്കിലും നാട്ടിലേക്ക് പോകാന്‍ വാഹനമില്ല. ഇതാണ് കര്‍ണാടകത്തില്‍ കുടുങ്ങിയ വലിയൊരു വിഭാഗം മലയാളികളുടെയും സാഹചര്യം. ആശുപത്രികളില്‍ ചികിത്സക്ക് വന്നവരും ജോലിയന്വേഷിച്ചെത്തിയവരും ഇക്കൂട്ടത്തിലുണ്ട്. എങ്ങനെയെങ്കിലും നാട്ടിലെത്തുകയാണ് ഇവരുടെ ഏറ്റവും വലിയ ആവശ്യം. മലയാളി സംഘടനകളുമായി ബന്ധപ്പെട്ടും മറ്റ് വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് കൂട്ടായ്മകളുടെ സഹായത്തോടെയും ഇവര്‍ നാട്ടിലെത്താനുള്ള ശ്രമത്തിലാണ്. കേരളസമാജം, കെ.എം.സി.സി., കേരളസമാജം ചാരിറ്റബിള്‍ ട്രസ്റ്റ്, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് തുടങ്ങിയ സംഘടനകള്‍ ഇടപെട്ട് ഒട്ടേറെപ്പേര്‍ക്കാണ് ഇതുവരെ വാഹനസൗകര്യമൊരുക്കി നല്‍കിയത്. നിര്‍ബന്ധമായും പാസെടുക്കണമെന്നതാണ് ഇവരുടെ ഒരേയൊരു നിബന്ധന. വാഹനസൗകര്യം ആവശ്യപ്പെടുന്നവരുടെ എണ്ണം പരിഗണിച്ച് കാറുകള്‍ മുതല്‍ ടെമ്പോ ട്രാവലറുകള്‍ വരെ സംഘടനകള്‍ ഒരുക്കുന്നുണ്ട്. പാസുണ്ടായിട്ടും നാട്ടിലെത്താന്‍ കഴിയാത്തവരെ നാട്ടിലെത്തിക്കുന്നതിന് മലയാളം മിഷന്‍ ഹെല്‍പ്‌ഡെസ്‌ക്കിൻെറ നേതൃത്വത്തില്‍ മൂന്നു വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെല്‍പ്‌ഡെസ്‌ക്കുമായി ബന്ധപ്പെടുന്നവരെ ഈ ഗ്രൂപ്പുമായി ബന്ധപ്പെടുത്തും. ഒരേസ്ഥലത്തേക്ക് പോകുന്നവരെ ഒന്നിച്ച് ചേര്‍ത്ത് വാഹനമൊരുക്കുന്നതാണ് ഇത്തരം വാട്സ് ആപ് ഗ്രൂപ്പുകളിലെ സംവിധാനം. ഇതുവരെ 1500ഓളം പേരെ ഈ ഗ്രൂപ്പുകളിലൂടെ നാട്ടിലെത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി എം.എം.എ ബംഗളൂരു: നഗരത്തിലെ മലയാളികളുടെ യാത്രാപ്രശ്‌നങ്ങള്‍ ഉന്നയിച്ച് കേരള മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി മലബാര്‍ മുസ്ലിം അസോസിയേഷന്‍ (എം.എം.എ) ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് നഗരത്തിലെത്തി കുടുങ്ങിക്കിടക്കുന്നവര്‍ക്ക് നാട്ടിലെത്താനുള്ള സൗകര്യമൊരുക്കണമെന്ന് പ്രസിഡൻറ് ഡോ. എന്‍. മുഹമ്മദ് മുഖ്യമന്ത്രിയോട് അഭ്യര്‍ഥിച്ചു. പ്രശ്‌നപരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ് സംസ്ഥാനമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ട്രെയിൻ സൗകര്യമൊരുക്കുന്നതിന് കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ട്. ഉടന്‍ ട്രെയിൻ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു. നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ നാട്ടിലെത്തിക്കുന്നതിനുള്ള സജീവപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് എം.എം.എ. ഡീന്‍ കുര്യാക്കോസ് എം.പി. സൗജന്യ ബസ് സര്‍വിസ് ഒരുക്കും ബംഗളൂരു: നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന ഇടുക്കി സ്വദേശികളെ നാട്ടിലെത്തിക്കാന്‍ ഡീന്‍ കുര്യാക്കോസ് എം.പി.യുടെ നേതൃത്വത്തില്‍ സൗജന്യ ബസ് സര്‍വിസ് ഏര്‍പ്പെടുത്തും. യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അരുണ്‍, കര്‍ണാടക പ്രവാസി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും ഡി.സി.സി. സെക്രട്ടറിയുമായ ജെയ്‌സണ്‍ ലൂക്കോസ്, ഐ.എന്‍. എ. വര്‍ക്കിങ്ങ് പ്രസിഡന്റ് ജസ്റ്റിന്‍, സോബിന്‍ എന്നിവരാണ് ബസ് സര്‍വിസിന് ആവശ്യമായ സൗകര്യമൊരുക്കുന്നത്. പാസുള്ളവര്‍ക്ക് മാത്രമായിരിക്കും സൗകര്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8884 840 022, 8075 476 268. തൊഴിലാളികൾക്കായി ട്രെയിൻ സർവിസ് പുനരാരംഭിച്ചു ബംഗളൂരു: അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കായി ശനിയാഴ്ച ബീഹാര്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലേക്കായി മൂന്നു പ്രത്യേക ട്രെയിനുകൾ സർവിസ് നടത്തി. ഉത്തര്‍പ്രദേശിലേക്ക് രണ്ട് ബിഹാറിലേക്ക് ഒന്നും സര്‍വിസുകളാണ് നടത്തിയത്. തൊഴിലാളികളെ കൂടാതെ വിദ്യാര്‍ഥികള്‍, വിനോദസഞ്ചാരത്തിന് എത്തി കുടുങ്ങിപ്പോയവര്‍, ജോലിക്കാര്‍ എന്നിവരും ട്രെയിനുകളിൽ യാത്രയായി. വെള്ളിയാഴ്ച ഇതേ സംസ്ഥാനങ്ങളിലേക്ക് നാലു ട്രെയിനുകൾ സര്‍വിസ് നടത്തിയിരുന്നു. മേയ് 15 വരെ വിവിധ സംസ്ഥാനങ്ങളിലേക്കായി 24 കോച്ചുകളുള്ള നൂറോളം പ്രത്യേക ട്രെയിനുകളാണ് സര്‍വിസ് നടത്തുന്നത്. ലക്ഷത്തിലധികം തൊഴിലാളികളെ ജന്മനാട്ടിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. അന്തർ സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള പ്രത്യേക ട്രെയിനുകൾ സര്‍ക്കാര്‍ നിര്‍ത്തലാക്കിയിരുന്നെങ്കിലും പ്രതിപക്ഷ പാര്‍ട്ടികളും വിവിധ സന്നദ്ധ സംഘടനകളും പ്രതിഷേധിച്ച് രംഗത്തെത്തിയതോടെ സര്‍വിസ് പുനരാരംഭിക്കുകയായിരുന്നു. മുഹമ്മദ് ഹാരിസ് സോഷ്യൽ മീഡിയ േകാഒാഡിനേറ്റർ ബംഗളൂരു: ബംഗളൂരു ജില്ല യൂത്ത് കോൺഗ്രസ് പ്രസിഡൻറ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ സോഷ്യൽ മീഡിയ കോഒാഡിനേറ്ററായി നിയമിച്ചു. പ്രമുഖ വ്യവസായിയും മുതിർന്ന കോൺഗ്രസുകാരനും മലബാർ മുസ് ലിം അസോസിയേഷൻ പ്രസിഡൻറുമായ ഡോ. എൻ.എ. മുഹമ്മദിൻെറ പൗത്രനും ശാന്തി നഗർ എം.എൽ.എ എൻ.എ ഹാരിസിൻെറ മകനുമാണ് മുഹമ്മദ് ഹാരിസ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story