Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightരാജ്യസഭ...

രാജ്യസഭ ഉപതെരഞ്ഞെടുപ്പ്​: കോൺഗ്രസ്, ജെ.ഡി.എസ്​ സഖ്യസ്ഥാനാർഥി പരിഗണനയിൽ

text_fields
bookmark_border
മല്ലികാർജുന ഖാർഗെയോ എച്ച്.ഡി. ദേവഗൗഡയോ സ്ഥാനാർഥിയായേക്കും ബംഗളൂരു: നിർണായകമായ നിയമസഭ ഉപതെരഞ്ഞെടുപ്പിന് പി ന്നാലെ അരങ്ങേറുന്ന കർണാടകയിലെ ഒരു സീറ്റിലേക്കുള്ള രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ കോൺഗ്രസും ജെ.ഡി.എസും സമവായത്തിലൂടെ സഖ്യസ്ഥാനാർഥിയെ നിർത്തിയേക്കും. കോൺഗ്രസിൻെറ മുതിർന്ന നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മല്ലികാർജുന ഖാർഗെ, ജെ.ഡി.എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡ എന്നിവരാണ് പരിഗണനയിൽ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ എം. വീരപ്പ മൊയ്ലിയുടെ പേരും പരിഗണനയിലുണ്ട്. നാമനിർദേശ പത്രിക സമർപ്പിക്കേണ്ട അവസാനതീയതി തിങ്കളാഴ്ചയാണെന്നതിനാൽ അന്തിമ തീരുമാനം ഞായറാഴ്ചയുണ്ടാവുമെന്നാണ് വിവരം. ബി.ജെ.പി സ്ഥാനാർഥിയായി കെ.സി. രാമമൂർത്തി നാമനിർദേശ പത്രിക സമർപ്പിച്ചുകഴിഞ്ഞു. കോൺഗ്രസിൻെറ രാജ്യസഭ എം.പിയായിരിക്കെ രാജിവെച്ച രാമമൂർത്തി പിന്നീട് ബി.ജെ.പിയിൽ ചേരുകയായിരുന്നു. ഇദ്ദേഹം രാജിവെച്ച ഒഴിവിലാണ് ഡിസംബർ 12ന് ഉപതെരഞ്ഞെടുപ്പ് നടക്കുക. ജെ.ഡി.എസിനോ കോൺഗ്രസിനോ തനിച്ച് സ്ഥാനാർഥിയെ വിജയിപ്പിക്കാനാവില്ലെന്നതിനാലാണ് സഖ്യ സ്ഥാനാർഥിയെ പരിഗണിക്കുന്നത്. ഞായാഴ്ച രാവിലെ 11ന് കെ.പി.സി.സി ഒാഫിസിൽ മല്ലികാർജുന ഖാർഗെയുടെ നേതൃത്വത്തിൽ വിളിച്ചുചേർക്കുന്ന വാർത്തസമ്മേളനത്തിൽ രാജ്യസഭ സ്ഥാനാർഥി സംബന്ധിച്ച കോൺഗ്രസ് നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം രാജ്യസഭ ഉപതെരഞ്ഞെടുപ്പിൻെറ ഫലത്തിനെയും ബാധിക്കുമെന്നതാണ് ശ്രദ്ധേയം. ഡിസംബർ അഞ്ചിന് 15 നിയമസഭ മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൻെറ ഫലപ്രഖ്യാപനം ഡിസംബർ ഒമ്പതിനാണ്. ഫലം പുറത്തുവരുന്നതോടെ നിയമസഭയിലെ ഭൂരിപക്ഷം സംബന്ധിച്ചും തീരുമാനമാവും. നിലവിലെ സാഹചര്യത്തിൽ കോൺഗ്രസും ജെ.ഡി.എസും ഒന്നിച്ചാലും ബി.ജെ.പിക്കു തന്നെയാണ് മുൻതൂക്കം. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, 207 അംഗങ്ങളാണ് ഇപ്പോൾ നിയമസഭയിലുള്ളത്. കോൺഗ്രസിനും ജെ.ഡി.എസിനും കൂടി 100 എം.എൽ.എമാരും ബി.ജെ.പിക്ക് 105 പേരും. കൂടാതെ, ഒരു ബി.എസ്.പി അംഗവും ഒരു സ്വതന്ത്രനും. എന്നാൽ, കോൺഗ്രസിൻെറയും ജെ.ഡി.എസിൻെറയും സിറ്റിങ് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്താനായാൽ ഇരുപാർട്ടികൾക്കുംകൂടി ബി.ജെ.പിയെക്കാളും ഭൂരിപക്ഷം ലഭിക്കും. അങ്ങനെ വന്നാൽ 12ന് നടക്കുന്ന രാജ്യസഭ ഉപതെരെഞടുപ്പിൽ സഖ്യസ്ഥാനാർഥിയെ വിജയിപ്പിക്കാനാവും. ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുേമ്പാൾ മൊത്തം നിയമസഭ അംഗങ്ങളുടെ എണ്ണം 222 ആവും. സ്വതന്ത്രൻെറ പിന്തുണ മാറ്റിനിർത്തിയാൽ 105 അംഗങ്ങളുള്ള ബി.ജെ.പിക്ക് സ്വന്തം നിലക്ക് കേവല ഭൂരിപക്ഷം (112) നേടണമെങ്കിൽ ഏഴ് സീറ്റിൽ വിജയം അനിവാര്യമാണ്. കേവലഭൂരിപക്ഷം ലഭിച്ചാൽ രാജ്യസഭ സ്ഥാനാർഥിയുടെ വിജയവും ബി.ജെ.പിക്ക് ഉറപ്പിക്കാം. രാജ്യസഭ ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വാക്കോവർ നൽകുന്ന പ്രശ്നമില്ലെന്നും സഖ്യസ്ഥാനാർഥിയെ നിർത്തുന്നതിനോട് ൈഹക്കമാൻഡിന് അനുകൂല നിലപാടാണെന്നും കോൺഗ്രസ് രാജ്യസഭ എം.പി. ജി.സി. ചന്ദ്രശേഖർ വ്യക്തമാക്കി. ഒമ്പതിന് ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നാൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട 15 എം.എൽ.എമാർക്കും 12ന് മുേമ്പ സത്യപ്രതിജ്ഞക്ക് അവസരമൊരുക്കുകയും വോട്ടുചെയ്യാൻ സാഹചര്യമൊരുക്കുകയും ചെയ്യുമെന്ന് രാജ്യസഭ ഉപതെരഞ്ഞെടുപ്പ് റിേട്ടണിങ് ഒാഫിസർ കൂടിയായ നിയമസഭ സെക്രട്ടറി എം.കെ. വിശാലാക്ഷി പറഞ്ഞു. എന്നാൽ, നിയമസഭ ഉപതെരഞ്ഞെടുപ്പ് ഫലം ബി.ജെ.പിക്ക് പ്രതികൂലമായാൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ സ്പീക്കർ വൈകിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയൊരു നീക്കം ബി.ജെ.പി നടത്തിയാൽ നിയമപരമായി കോൺഗ്രസും നീങ്ങിയേക്കും. -സ്വന്തം ലേഖകൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story