Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2020 5:00 AM IST Updated On
date_range 7 Jun 2020 5:00 AM ISTമാനദണ്ഡങ്ങൾ പാലിച്ച് ഹോട്ടലുകൾക്ക് തുറക്കാം
text_fieldsbookmark_border
-തിങ്കളാഴ്ച മുതൽ ആരാധനാലയങ്ങളിലും പ്രവേശനം ബംഗളൂരു: കോവിഡ്-19ൻെറ പശ്ചാത്തലത്തിൽ കേന്ദ്രം പുറത്തിറക്കിയ മാർഗനിർദേശം പൂർണമായും പാലിച്ചാൽ സംസ്ഥാനത്ത് ഹോട്ടലുകളും റസ്റ്റാറൻറുകളും പൂർണതോതിൽ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുമെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. ജൂൺ എട്ട് മുതൽ ഹോട്ടലുകളിൽ ഡൈൻ ഇൻ സംവിധാനം ആരംഭിക്കാനുള്ള അനുമതി നൽകിയിട്ടുണ്ടെങ്കിലും മാനദണ്ഡങ്ങൾ ലംഘിച്ചാൽ നടപടിയുണ്ടാകുമെന്നാണ് സർക്കാർ നിലപാട്. അൺലോക്ക്-1ൻെറ ഭാഗമായി സംസ്ഥാനത്ത് കൂടുതൽ ഇളവുകൾ നടപ്പാക്കുന്നതിൻെറ ഭാഗമായി കഴിഞ്ഞദിവസം മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗതാഗതവകുപ്പ്, വിനോദ സഞ്ചാര വകുപ്പ് തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിരുന്നു. സർക്കാർ നൽകിയ മാർഗനിർദേശം പാലിക്കാമെന്ന ഉറപ്പാണ് ഹോട്ടൽ അസോസിയേഷനുകൽ സർക്കാറിന് നൽകിയിട്ടുള്ളത്. ജൂൺ എട്ടിന് ആരാധനാലയങ്ങൾ, ഷോപ്പിങ് മാളുകൾ, ഹോട്ടലുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ തുടങ്ങിയവ തുറക്കുന്നത് സംബന്ധിച്ച് കേന്ദ്ര മാർഗനിർദേശം പാലിക്കുമെന്ന് യെദിയൂരപ്പ അറിയിച്ചു. ടൂറിസം വകുപ്പിൻെറ കീഴിലുള്ള ഹോട്ടലുകളും റിസോർട്ടുകളും തുറക്കുന്നതിൻെറ പശ്ചാത്തലത്തിൽ മാർഗനിർദേശങ്ങൾ അടങ്ങിയ നോട്ടീസും ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. നിയന്ത്രിത മേഖലയിൽ ഒഴികെ കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള ഇളവുകൾ നടപ്പാക്കാനാണ് സംസ്ഥാനത്തിൻെറ തീരുമാനം. ഷോപ്പിങ് മാളുകൾ തുറക്കുന്നതിന് മുന്നോടിയായി സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതും അന്തിമ ഘട്ടത്തിലാണ്. ക്ഷേത്രങ്ങളിലും തെർമൽ സ്കാനിങ് ഉൾപ്പെടെ ഉണ്ടാകും. രോഗലക്ഷണമില്ലാത്തവരെ മാത്രമായിരിക്കും പ്രവേശിപ്പിക്കുക. മാളുകളിൽ സാമൂഹിക അകലം പാലിക്കാൻ സ്റ്റിക്കറുകളും പതിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയർ 'കരുതൽ' പുനരധിവാസ പദ്ധതിക്ക് തുടക്കം ബംഗളൂരു: ശിഹാബ് തങ്ങള്‍ സൻെറർ ഫോര്‍ ഹ്യുമാനിറ്റി ദീര്‍ഘകാലമായി കിടപ്പിലായ രോഗികള്‍ക്ക് 'അതിജീവനത്തിനുള്ള കരുതല്‍' എന്ന പേരിൽ വിവിധ പദ്ധതികൾ ആരംഭിക്കുന്നു. മാറാരോഗങ്ങള്‍മൂലം കിടപ്പിലാവുന്ന രോഗികള്‍ക്ക് സ്വന്തമായി ചെറിയ ജോലികള്‍ ചെയ്ത് സ്വയംപര്യാപ്തത കൈവരിക്കാന്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയും അവരുടെ ഉല്‍പന്നങ്ങളെ വിപണിയിലെത്തിക്കുകയും ചെയ്യുന്നതാണ് പദ്ധതി. ഇതില്‍നിന്നുള്ള വരുമാനം രോഗികള്‍ക്കും ആശ്രിതര്‍ക്കും വേണ്ടിയായിരിക്കും ഉപയോഗപ്പെടുത്തുക. ചെറുതാണെങ്കിലും സ്വന്തമായി വരുമാനം കണ്ടെത്താന്‍ കഴിയുന്നതിലൂടെ ദീര്‍ഘകാലമായി കിടപ്പിലായ രോഗികള്‍ക്ക് മാനസികമായ കരുത്തും ആത്മവിശ്വാസവും പകരാന്‍ സാധിക്കും. സോപ്പ് നിര്‍മാണം, കുട നിര്‍മാണം, പേപ്പര്‍ പെന്‍ നിര്‍മാണം പോലുള്ള ചെറുകിട സംരംഭങ്ങളാണ് ആദ്യ ഘട്ടത്തില്‍ നടത്തുക. ഇതിനുള്ള പരിശീലനവും പദ്ധതിയുടെ ഭാഗമായി നല്‍കും. ആദ്യഘട്ടത്തില്‍ നിർമിക്കുന്ന ആയിരം കുട ബംഗളൂരു വിപണിയിലിറക്കും. പദ്ധതിയുടെ ഉദ്ഘാടനം കോഴിക്കോട് കൂടരഞ്ഞിയില്‍ ജില്ല പഞ്ചായത്ത് മെംബര്‍ സി.കെ. കാസിം നിര്‍വഹിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് പാലിയേറ്റിവ് കെയര്‍ സംസ്ഥാന സെക്രട്ടറി വി.എം. മാത്യു അധ്യക്ഷത വഹിച്ചു. എസ്.ടി.സി.എച്ച് പാലിയേറ്റിവ് കെയര്‍ ചെയര്‍മാന്‍ ഡോ. അമീറലി പദ്ധതി വിശദീച്ചു. തോമസ് മാസ്റ്റര്‍, എ.എം. ജോര്‍ജ്, പി.പി. ലത്തീഫ്, രതീഷ് വെളിമണ്ണ, തങ്കച്ചന്‍ എന്നിവർ സംസാരിച്ചു. ജോസ് പുളിമൂട്ടില്‍ സ്വാഗതവും ബൈജു നന്ദിയും പറഞ്ഞു. 2000ത്തിലധികം പേരെ നാട്ടിലെത്തിച്ച് കേരള സമാജം ബംഗളൂരു: പാസ് ലഭിച്ചിട്ടും സ്വന്തം വാഹനമില്ലാത്തതിനാല്‍ നാട്ടില്‍ പോകാന്‍ കഴിയാതെ ലോക്ഡൗണിൽ ബംഗളൂരുവിൽ കുടുങ്ങിയവർക്ക് അത്താണിയായി ബാംഗ്ലൂർ കേരള സമാജം മേയ് ഒമ്പതിന് ആരംഭിച്ച ബസ് സർവിസ് ഇപ്പോഴും തുടരുകയാണ്. ഇതുവരെ 70 ബസുകളാണ് കേരളത്തിലേക്ക് അയച്ചത്. കഴിഞ്ഞദിവസം എറണാകുളത്തേക്കുള്ള കേരള സമാജത്തിൻെറ ബസ് കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ ഫ്ലാഗ്ഓഫ് ചെയ്തു. ട്രാവൽ ഡെസ്കിന് നേതൃത്വം നൽകുന്ന ജെയ്ജോ ജോസഫ്, ലിേൻറാ കുര്യൻ, ജോസ് ലോറെൻസ്, അനിൽ കുമാർ, കെ. വിനേഷ്, രഘു, സോമരാജ്, അനീഷ് കൃഷ്ണൻ, ബേസിൽ, ബിജു എന്നിവര്‍ സംബന്ധിച്ചു. ഇതിനകം 70 ബസുകളിലായി 2000ത്തിലധികം പേരാണ് കേരളത്തിലെത്തിയത്. കേരളത്തിലെ എല്ലാ ജില്ലകളിലേക്കും, 25 അംഗ ട്രാവൽ ഹെൽപ് ഡെസ്കിലെ വളൻറിയര്‍മാരുടെ ചിട്ടയായ പ്രവർത്തന ഫലമായിട്ടാണ് ബസ് സർവിസ് നടത്താനായതെന്ന് ജനറൽ സെക്രട്ടറി റെജികുമാർ പറഞ്ഞു. പാസ് എടുക്കുന്നത് മുതൽ യാത്രക്കാർ വീടുകളിൽ എത്തുന്നതു വരെ ആവശ്യമായ കരുതലും നിർദേശങ്ങളും കേരള സമാജം നൽകിവരുന്നു. മുൻകരുതൽ നടപടികളുടെ ഭാഗമായി ഓരോ ബസുകളിലെയും യാത്രക്കാരെ പ്രത്യേകം വാട്സ്ആപ് ഗ്രൂപ്പുകളിൽ ചേർത്ത് 28 ദിവസങ്ങൾ നിലനിർത്തി. ആർക്കെങ്കിലും ഏതെങ്കിലും തരത്തിലുള്ള കോവിഡ് ലക്ഷണങ്ങളുണ്ടെങ്കിൽ മറ്റു യാത്രക്കാർക്ക് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ സഹായിക്കുന്ന തരത്തിലുള്ള പ്രവർത്തനമാണ് കേരള സമാജം നടത്തുന്നത്. അന്തർ സംസ്ഥാന ബസ്, ട്രെയിൻ സർവിസുകൾ ആരംഭിക്കുന്നതു വരെ കേരള സമാജത്തിൻെറ ബസ് സർവിസ് തുടരുമെന്നും റെജികുമാർ അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story