അപ്രതീക്ഷിത ഹർത്താലിൽ ജനം വലഞ്ഞു
text_fieldsആലപ്പുഴ: തിങ്കളാഴ്ച യൂത്ത് കോൺഗ്രസ് നടത്തിയ അപ്രതീക്ഷിത ഹർത്താലിൽ നഗരം സ്തം ഭിച്ചു. രാവിലെ തുറന്ന കടകളും സ്ഥാപനങ്ങളും പിന്നീട് അടച്ചതും സ്വകാര്യ ബസുകളും ടാക്സികളും സർവിസ് നിർത്തിയതും ജനജീവിതം ദുസ്സഹമാക്കി. മുല്ലക്കൽ തെരുവിലടക്കം കടകൾ പൂർണമായും അടഞ്ഞുകിടന്നു. പ്രഭാതഭക്ഷണം വിളമ്പിയിരുന്ന ഹോട്ടലുകൾ സമരാനുകൂലികൾ അടപ്പിച്ചത് വൻ നഷ്ടമുണ്ടാക്കിയതായി കടക്കാർ പറഞ്ഞു. കെ.എസ്.ആർ.ടി.സി ഭാഗികമായി സർവിസ് നടത്തി. ലോക്കൽ സർവിസുകൾ നടത്താതെ ദീർഘദൂര സർവിസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. എന്നാൽ, ബസ് സ്റ്റാൻഡിൽ തിങ്ങിനിറഞ്ഞ ആളുകൾ ആവശ്യപ്പെട്ടതോടെ പിന്നീട് ലോക്കൽ സർവിസുകൾ ഒാടിക്കാൻ കെ.എസ്.ആർ.ടി.സി നിർബന്ധിതമായി. വിദേശ ടൂറിസ്റ്റുകളടക്കം സഞ്ചാരികളെ ഹർത്താൽ ബുദ്ധിമുട്ടിലാക്കി. റെയിൽവേ സ്റ്റേഷനിൽനിന്ന് കെ.എസ്.ആർ.ടി.സി സ്റ്റാൻഡിലേക്ക് പൊലീസ് ബസ് സർവിസ് നടത്തിയത് യാത്രക്കാർക്ക് ആശ്വാസമായി.
ഇതിനിടെ കോൺഗ്രസ് പ്രവർത്തകർ കടകൾ അടക്കാൻ നിർബന്ധിച്ചത് പലസ്ഥലത്തും സംഘർഷത്തിന് ഇടയാക്കി. മുല്ലക്കൽ ഭാഗത്തുനിന്ന് മൂന്നുപേരെയും ഹെഡ് പോസ്റ്റ് ഒാഫിസ് പരിസരത്തുനിന്ന് അഞ്ചുപേരെയും കടകൾ അടക്കാൻ ഭീഷണിപ്പെടുത്തിയതിെൻറ പേരിൽ പൊലീസ് അറസ്റ്റ്ചെയ്തു. മുല്ലക്കൽ തെരുവിൽ റോഡ് ഉപരോധിച്ച 60 കോൺഗ്രസ് പ്രവർത്തകർക്കെതിരെ സൗത്ത് പൊലീസ് കേസെടുത്തു. ആരെയും അറസ്റ്റ് ചെയ്തില്ല. സ്വകാര്യ ബസുകളും സർവിസ് നടത്തിയില്ല. കടകൾ തുറന്നുപ്രവർത്തിച്ചെങ്കിലും തിരക്ക് നന്നേ കുറവായിരുന്നു. സർക്കാർ ഒാഫിസുകളിലും ഹാജർനില കുറവായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധജാഥ സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.