Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഊടുപുഴ–അഞ്ചുതുരുത്ത്...

ഊടുപുഴ–അഞ്ചുതുരുത്ത് നടപ്പാലം: പ്രതീക്ഷ ഇല്ലാതാകുന്നു

text_fields
bookmark_border
പൂച്ചാക്കല്‍: അഞ്ചുതുരുത്ത് നിവാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഊടുപുഴ-അഞ്ചുതുരുത്ത് നടപ്പാലം യാഥാര്‍ഥ്യമാകില്ളെന്ന് സൂചന. മുന്‍ പഞ്ചായത്ത് കമ്മിറ്റി വിജയകരമായി മുന്നോട്ട് കൊണ്ടുപോയ ഈ പദ്ധതി നിലവിലെ കമ്മിറ്റി അട്ടിമറിച്ചതായാണ് പ്രതിപക്ഷ ആരോപണം. പാണാവള്ളി പഞ്ചായത്തിലെ 200ലേറെ കുടുംബങ്ങള്‍ താമസിക്കുന്ന ഒരു ദ്വീപാണ് അഞ്ചുതുരുത്ത്. ഇവിടേക്ക് നടപ്പാലം നിര്‍മിക്കണമെന്ന തുരുത്ത് നിവാസികളുടെ ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇവരുടെ സ്വപ്നം യാഥാര്‍ഥ്യമാക്കുന്നതിന് മുന്‍ പഞ്ചായത്ത് കമ്മിറ്റി ആത്മാര്‍ഥമായ പരിശ്രമങ്ങള്‍ നടത്തിയിരുന്നു. 75 ലക്ഷം രൂപ പാലം നിര്‍മിക്കുന്നതിന് വകയിരുത്തുകയും ചെയ്തു. 35 ലക്ഷം പഞ്ചായത്ത് തനത് ഫണ്ടില്‍നിന്നും 40 ലക്ഷം ലോകബാങ്ക് സഹായവും ചേര്‍ത്താണിത്. രണ്ട് മീറ്റര്‍ വീതിയില്‍ നടപ്പാലം നിര്‍മിക്കാന്‍ പഞ്ചായത്ത് കെല്ലിനെ കൊണ്ടാണ് എസ്റ്റിമേറ്റ് എടുപ്പിച്ചത്. ഒന്നരക്കോടി രൂപയായിരുന്നു എസ്റ്റിമേറ്റ് തുക. 2016-17ല്‍ പണി തുടങ്ങി 2018-19ല്‍ നിര്‍മാണം പൂര്‍ത്തീകരിക്കത്തക്ക രീതിയിലായിരുന്നു പദ്ധതി. ഓരോ വര്‍ഷവും നിശ്ചിത സംഖ്യ തനത് ഫണ്ടില്‍നിന്നും പാസാക്കി പാലം നിര്‍മിക്കാവുന്നതായിരുന്നു ഈ പദ്ധതി. ഇതിനിടയില്‍ ദുരന്തനിവാരണത്തില്‍പ്പെടുത്തി 75 ലക്ഷം അനുവദിക്കുന്നതിന്ന് അന്നത്തെ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. രാജേഷിന്‍െറ നേതൃത്വത്തില്‍ മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. ഇത് കാബിനറ്റ് നോട്ടാക്കാന്‍ വകുപ്പ് സെക്രട്ടറിക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി. തുടര്‍ന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടതോടെ അത് ഇല്ലാതായി. നിലവിലെ പഞ്ചായത്ത് കമ്മിറ്റി പാലം നിര്‍മാണ പദ്ധതി പൂര്‍ണമായും അവഗണിച്ചിരിക്കുകയാണ്. ലോകബാങ്കിന്‍െറ 40 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാനും കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. പാലം സ്വപ്നംകണ്ട് നടന്നിരുന്ന നിവാസികളില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം ശക്തമാണ്.
Show Full Article
TAGS:LOCAL NEWS
Next Story