Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightവെല്ലുവിളി, അക്രമം:...

വെല്ലുവിളി, അക്രമം: നാടിനെ ഭീതിയിലാഴ്ത്തി രാഷ്ട്രീയ പാര്‍ട്ടികള്‍

text_fields
bookmark_border
ചാരുംമൂട്: സമാധാനജീവിതം നയിച്ചിരുന്ന ജില്ലയുടെ തെക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ അസ്വസ്ഥതയുടെയും സംഘര്‍ഷാവസ്ഥയുടെയും പിടിയില്‍. സി.പി.എമ്മും ബി.ജെ.പിയും തമ്മിലെ ഏറ്റുമുട്ടല്‍ ആ പാര്‍ട്ടികളില്‍ പ്പെട്ടവര്‍ക്ക് മാത്രമല്ല, പൊതുസമൂഹത്തിലും ഭീതിജനിപ്പിച്ചിരിക്കുന്നു. വെല്ലുവിളിയും അക്രമവും മൂലം ഭീതിയിലാണ് നാട്ടുകാര്‍. ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ചാരുംമൂട് മേഖലയിലെ പാലമേല്‍ പഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളിലാണ് ആക്രമണം അഴിച്ചുവിട്ടത്. ശനിയാഴ്ച രാത്രിയാണ് സംഘര്‍ഷാവസ്ഥ തുടങ്ങുന്നത്. അടൂര്‍ പള്ളിക്കല്‍ ക്ഷേത്രത്തിലും ശ്രീകൃഷ്ണജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് സംഘര്‍ഷമുണ്ടായി. അതിന്‍െറ ബാക്കിയായി നൂറനാട് പള്ളിമുക്കിന് സമീപം ഡി.വൈ.എഫ്.ഐ-ബി.ജെ.പി പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറിക്കും മൂന്ന് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ ഡി.വൈ.എഫ്.ഐ ചാരുംമൂട് മേഖലാ സെക്രട്ടറി വിനോദിന്‍െറ വീടിനുനേരെ ആക്രമണം നടന്നു. പോര്‍ച്ചില്‍ കിടന്ന കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചു. വാളിന് വാളെന്നും കണ്ണിന് കണ്ണെന്നും തരത്തിലുള്ള നീക്കങ്ങളാണ് നടന്നത്. സി.പി.എമ്മിന്‍െറ നേതൃത്വത്തില്‍ പാലമേല്‍ പഞ്ചായത്തില്‍ മാത്രം ഞായറാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ആറുവരെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരുന്നു. പ്രകടനവും യോഗവും നടത്തി. ഇതിന് ബദലായി ബി.ജെ.പി പാലമേല്‍, നൂറനാട് പഞ്ചായത്തുകളില്‍ തിങ്കളാഴ്ച ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. സി.പി.എമ്മും തങ്ങളുടെ ഹര്‍ത്താല്‍ മേഖല വിപുലീകരിച്ചു. അങ്ങനെ അഞ്ച് പഞ്ചായത്തുകളില്‍ രണ്ട് പാര്‍ട്ടികളും നടത്തിയ ഹര്‍ത്താല്‍ ജനജീവിതത്തെ നന്നായി ബാധിച്ചു. വാഹനങ്ങള്‍ അവിടവിടെ ഓടിയെങ്കിലും ഭയം മൂലം ജനങ്ങള്‍ക്ക് സ്വതന്ത്രമായി തൊഴിലെടുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. പാവപ്പെട്ട തൊഴിലാളി കുടുംബങ്ങളാണ് ഈ ഭാഗത്ത് കൂടുതല്‍. അന്നന്ന് ജോലിചെയ്ത് ലഭിക്കുന്ന വരുമാനം മൂലം കഴിയുന്നവര്‍. രാഷ്ട്രീയമായി ഇടതുപക്ഷത്തിന് ഭേദപ്പെട്ട അടിത്തറയുള്ള പ്രദേശമാണിവിടം. ബി.ജെ.പിയുമായുണ്ടായ പ്രശ്നങ്ങള്‍ ഏറെനാളായി ഏറ്റുമുട്ടലുകളില്‍ എത്തിയിരുന്നു. ചെറിയ കാരണം മൂലം വലിയ അക്രമത്തിലേക്കും സംഘട്ടനത്തിലേക്കും ചിലപ്പോള്‍ കൊലപാതകത്തിലേക്കും അത് എത്തി. ഒരുവശത്ത് ബി.ജെ.പിയും മറുവശത്ത് സി.പി.എമ്മും ബലപരീക്ഷണത്തിന് ഒരുങ്ങുമ്പോള്‍ ഗ്രാമീണ മേഖലയുടെ സ്വച്ഛമായ ജീവിതാന്തരീക്ഷമാണ് തകരുന്നത്. രണ്ടുദിവസങ്ങളില്‍ നടന്ന ഹര്‍ത്താലുകള്‍ പാലമേല്‍ പഞ്ചായത്തില്‍ വല്ലാത്ത ഭീതിയാണ് ഉണ്ടാക്കിയത്. ചാരുംമൂട് മേഖലയുടെ സമാധാനാന്തരീക്ഷവും ഇല്ലാതായി. വന്‍ പൊലീസ് സന്നാഹം ഉണ്ടായെങ്കിലും പരസ്പരം ഏറ്റുമുട്ടുന്ന ഗ്രാമീണ സമൂഹത്തിന്‍െറ പോര്‍വിളിക്കുമുന്നില്‍ പൊലീസിന് പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. രണ്ടുകൂട്ടരും നേര്‍ക്കുനേര്‍ നടത്താന്‍ നിശ്ചയിച്ച പ്രകടനം പൊലീസിന്‍െറ നിര്‍ദേശപ്രകാരം ഒഴിവായതില്‍ ജനങ്ങള്‍ ആശ്വസിക്കുകയാണ്. അതിനിടെ, രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story