Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightദേശീയപാതയില്‍...

ദേശീയപാതയില്‍ മരണക്കുഴികള്‍

text_fields
bookmark_border
ഹരിപ്പാട്: ദേശീയപാതയില്‍ അപകടക്കെണികളായി കുഴികള്‍ രൂപപ്പെട്ടു. കരീലക്കുളങ്ങര മുതല്‍ തോട്ടപ്പള്ളി വരെ റോഡിന്‍െറ പലഭാഗങ്ങളും കുണ്ടുംകുഴിയുമായി. ഇതുമൂലം അപകടങ്ങള്‍ വലിയ തോതില്‍ വര്‍ധിച്ചു. കഴിഞ്ഞദിവസം കാഞ്ഞൂര്‍ ദേവീക്ഷേത്രത്തിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തിലും വില്ലന്‍ റോഡിലെ കുഴിതന്നെ. കുഴിയില്‍ വീഴാതെ വാഹനം വെട്ടിച്ച് മാറ്റുന്നതിനിടെയായിരുന്നു അപകടം. ഹരിപ്പാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് മുതലും റോഡ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. മഴ പെയ്യുന്നതിനാല്‍ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. തോട്ടപ്പള്ളി മുതല്‍ കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ് വരെ റോഡിലെ കുഴികള്‍ രണ്ടുമാസം മുമ്പ് അടച്ചിരുന്നെങ്കിലും കുഴികള്‍ ഇപ്പോഴും പഴയപടിതന്നെ. റോഡ് വശങ്ങളിലെ വലിയ കുഴികളും അപകട ഭീഷണി ഉയര്‍ത്തുന്നു. ഈ കുഴികളില്‍ വെള്ളം കെട്ടിക്കിടക്കുന്നതും ഇവിടങ്ങളില്‍ മാലിന്യങ്ങളും മീന്‍ വാഹനങ്ങളില്‍നിന്നുള്ള വെള്ളം തള്ളുന്നതും സമീപവാസികളെയും വ്യാപാരികളെയും വലക്കുന്നു. ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന്‍െറ തെക്കേനട, മാധവ ജങ്ഷന്‍, ഡാണാപ്പടി എന്നിവിടങ്ങളിലാണ് റോഡ് വശങ്ങളിലെ കുഴി അപകടകരമാകുന്നത്. ഡാണാപ്പടി പാലത്തിന്‍െറ ഇരുവശങ്ങളിലും ആര്‍.കെ ജങ്ഷനിലും വശങ്ങളില്‍നിന്ന് കാടുപിടിച്ച് റോഡിലേക്ക് കിടക്കുന്നതും അപകടത്തിന് വഴിവെക്കുന്നു. ഇവിടെ ഇരുചക്ര വാഹനങ്ങളും കാല്‍നട യാത്രക്കാരും മറ്റ് വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുമ്പോള്‍ അപകടങ്ങളില്‍ പെടുന്നത് പതിവാണ്.
Show Full Article
TAGS:LOCAL NEWS
Next Story