അശാന്തനോട് അനീതി കാട്ടിയ അക്കാദമിയുടെ ഭാഗമായിരിക്കുന്നതിൽ അപമാനം തോന്നുന്നു
text_fieldsദലിത് ചിത്രകാരന്‍ അശാന്തെൻറ മൃതശരീരം ലളിതകലാ അക്കാദമിയുെട ഹാളിൽ പൊതുദർശനത്തിനു വെക്കാൻ അനുവദിക്കില്ലെന്ന ക്ഷേത്രഭാരവാഹികളുടെ കൽപ്പനയ്ക്ക് വിധേയരായ അക്കാദമി നടത്തിപ്പുകാർക്കെതിരെ എക്സിക്യുട്ടീവ് മെമ്പർ കൂടിയായ ചിത്രകാരി ഡോ. കവിതാ ബാലകൃഷ്ണെൻറ പ്രതിഷേധം.
അശാന്തെൻറ മൃതദേഹം മാത്രമായിരുന്നില്ല, അതൊരു കലാകാരെൻറ മൃതദേഹമായിരുന്നുവെന്ന് തെൻറ ഫേസ്ബുക്ക് പോസ്റ്റിൽ കവിതാ ബാലകൃഷ്ണൻ പറയുന്നു. അശാന്തെൻറ മൃതദേഹം ബഹുമാനബപൂർവം ദർബാർ ഹാളിലേക്ക് കടത്തിക്കൊണ്ടുവരാൻ കഴിയാതിരുന്നത് എന്തുകൊണ്ടാണെന്നും മുെമ്പാന്നും ഇല്ലാത്തവിധം ക്ഷേത്രഭാരവാഹികളുടെ അനുമതി വേണ്ടിവരുന്നതെന്തുകൊണ്ടാണെന്നും അവർ ചോദിക്കുന്നു. ഇങ്ങനെയുള്ള ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്കാരികമായി യോജിച്ച ഇടമല്ലെന്നും എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ അക്കാദമിയുടെ ഭാഗമായി ഇരിക്കുന്നതില്‍ അപമാനിതയാണെന്നും കവിതാ ബാലകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
എറണാകുളത്തപ്പൻ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ മൃതദേഹം പൊതുദർശനത്തിന് വയ്ക്കുന്നത് ആചാരപ്രകാരം ശരിയല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൗൺസിലറുടെ നേതൃത്വത്തിൽ ക്ഷേത്രഭാരവാഹികൾ ഭീഷണി മുഴക്കിയത്. ദർബാർ ഹാളിനു മുൻവശം തൂക്കിയിരുന്ന ആശാന്തന്‍റെ ചിത്രത്തിന്റെ ഫ്ലക്സും വലിച്ചു കീറുകയുണ്ടായി. തുടർന്ന് പന്തലൊഴിവാക്കി മൃതദേഹം ദർബാർ ഹാളിെൻറ വരാന്തയിൽ വെക്കുകയായിരുന്നു. ഇതിനെതിരെ കലാകാരന്മാരും സാമൂഹിക പ്രവർത്തകരും ശക്തമായ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുകയാണ്.
പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തൻ എന്ന മഹേഷ് -( 50) ബുധനാഴ്ചയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിൽ നിര്യാതനായത്.
കവിതാ ബാലകൃഷ്ണെൻറ ഫേസ്ബുക്ക് പോസ്റ്റ്
അശാന്തന്‍റെ മൃതദേഹം മാത്രമല്ല, ഒരു കലാകാരന്‍റെ മൃതദേഹവും ആയിരുന്നു അത്. അത് ബഹുമാനപൂര്‍വ്വം കടത്തിക്കൊണ്ടുവരാന്‍ എങ്കിലും നമുക്കൊന്നും കഴിയാതിരുന്നതെന്തേ? അതിലേയ്ക്ക് മുന്‍പൊന്നും ഇല്ലാത്ത വിധം ക്ഷേത്രം ഭാരവാഹികളുടെ അനുമതി വേണ്ടിവരുന്നതെന്തുകൊണ്ട്? ഇങ്ങനെയുള്ള ലളിത കലാ അക്കാദമി മുന്‍ വളപ്പ് ഒരു കലാപ്രദര്‍ശനത്തിനും സാംസ്കാരികമായി യോജിച്ച ഇടമല്ല !
എക്സിക്യുട്ടീവ് മെമ്പര്‍ എന്ന നിലയില്‍ ഈ അക്കാദമിയുടെ ഒരു ഭാഗമായി ഇരിക്കുന്നതില്‍ എന്റെ ഉള്ളം അപമാനിതമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.