ആചാരങ്ങളുടെ പേരിലുള്ള ബാലപീഡനം തടയാൻ നിയമം വേണം –ആനന്ദ്
text_fieldsകോഴിക്കോട്: ആചാരങ്ങളുടെ പേരിലുള്ള ബാലപീഡനം തടയാൻ ലക്ഷ്യബോധത്തോടെയുള്ള നിയമനിർമാണം വേണമെന്ന് എഴുത്തുകാരൻ ആനന്ദ്. കുട്ടികളുടെ ചേലാകർമം, ശൂലംകുത്ത് പോലുള്ള ആചാരങ്ങൾക്കെതിരെ ടൗൺഹാളിൽ പ്രോഗ്രസിവ് മുസ്ലിം വിമൻസ് ഫോറം (നിസ), മൂവ്മെൻറ് എഗൻസ്റ്റ് ചൈൽഡ് അബ്യൂസ്, മൂവ്മെൻറ് എഗൻസ്റ്റ് സർക്കംസിഷൻ, സെക്കുലർ സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മതിയാക്കുക ആചാരങ്ങളിലെ ബാലപീഡനം’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശക്തമായ നിയമനിർമാണത്തിന് ശ്രമിക്കാതെ പൊതുജന വികാരം നോക്കുന്നത് ജനാധിപത്യ സർക്കാറുകളുടെ രീതിയാണ്. സതിക്കെതിരെ നിയമമുണ്ടാക്കിയിട്ടും സതി നടത്താൻ അനുവദിച്ച സർക്കാർ ഷാബാനു കേസിൽ കാര്യങ്ങൾ പിറകോട്ട് കൊണ്ടുപോകുംവിധമാണ് നീങ്ങിയത്. ചരിത്രത്തിൽ ഏറ്റവും ഭൂരിപക്ഷമുള്ള സർക്കാറായിട്ടും ഇതു വേണ്ടിവന്നു. ആചാരങ്ങൾ മാത്രമല്ല ശാസ്ത്രീയ ബോധത്തിലധിഷ്ഠിതമായ പ്രചാരണങ്ങളും പീഡനങ്ങൾക്ക് കാരണമാവുന്നു. മുസ്ലിം-ജൂത വിഭാഗക്കാരേക്കാൾ ക്രിസ്ത്യാനികളുള്ള അമേരിക്കയിൽ, 1971ൽ ചേലാകർമം വഴി 90 ശതമാനം കുട്ടികളെയും ലൈംഗിക വികലാംഗരാക്കിയതായാണ് കണക്ക്. എയിഡ്സ്, കാൻസർ എന്നിവ തടയുമെന്നതടക്കം ചേലാകർമത്തിെൻറ ഗുണഗണങ്ങൾ വിവരിച്ചുള്ള പ്രചാരണമായിരുന്നു ഇതിന് കാരണമെന്നും വലിയ വരുമാന മാർഗമാണിതെന്നും വ്യക്തമായിട്ടുണ്ട്.
പിതാവ് മകനെ ബലി നൽകാൻ തുനിയുന്നതിനെ ലോകത്തെ വലിയ മൂന്ന് മതങ്ങളും മഹത്ത്വവത്കരിച്ച് ആഘോഷിക്കുന്നു. ബുദ്ധമതത്തിൽപോലും ബലിയുണ്ട്. അന്നത്തെപോലെ പിതാവ് മകനെ കൊല്ലാൻ ശ്രമിച്ചാൽ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന സാഹചര്യമുണ്ടാക്കിയത് ശാസ്ത്രത്തിനും യുക്തിക്കുമുണ്ടായ പുരോഗതിയാണ്. അശക്ത വിഭാഗമായ കുട്ടികളെയും സ്ത്രീകളെയും മൃഗങ്ങളെയുമൊക്കെയാണ് ആചാരങ്ങളുടെ ബലിക്കിരയാക്കുന്നതെന്നും ആനന്ദ് പറഞ്ഞു. വി.പി. സുഹറ അധ്യക്ഷത വഹിച്ചു. ഷൗക്കത്ത് മുഖ്യ പ്രഭാഷണം നടത്തി. ഡോ. ജലീൽ പുറ്റെക്കാട്, ഡോ. പി.കെ. മോഹനൻ, അഡ്വ. മരിയ വയനാട്, ഷീബാ മുംതാസ്, അലി അക്ബർ, എൻ.വി. മുഹമ്മദ് റാഫി, എം. സുൽഫത്ത് എന്നിവർ സംസാരിച്ചു. ഷമ്മാസ് ജംഷീർ സ്വാഗതവും പി. കൃഷ്ണ കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.