കഥയുടെ കുലപതിക്ക് 89
text_fieldsപയ്യന്നൂർ: മലയാള കഥാസാഹിത്യത്തിൽ പ്രകാശം പരത്തിക്കൊണ്ടിരിക്കുന്ന സാംസ്കാരികനഭസ്സിലെ സൂര്യതേജസ്സ് ടി. പത്മനാഭന് വ്യാഴാഴ്ച 89 വയസ്സ്.
കൊല്ലവർഷം 1105 വൃശ്ചികമാസത്തിലെ ഭരണിനക്ഷത്രത്തിൽ പിറന്ന കഥയുടെ കുലപതിയുടെ പിറന്നാളാഘോഷം വ്യാഴാഴ്ച രാവിലെ മുതൽ പയ്യന്നൂർ പോത്താങ്കണ്ടം ആനന്ദഭവനത്തിൽ നടക്കും. അനുഭവയാഥാർഥ്യങ്ങളെ അനന്യമായ ആഖ്യാനശൈലിയോടെ കഥകളാക്കിയ പത്മനാഭൻ തൊണ്ണൂറിലേക്ക് കടക്കുമ്പോഴും സാമൂഹിക-സാംസ്കാരികരംഗത്ത് നിറസാന്നിധ്യമാണ്. സംഗീതംപോലെ ഭാവസമ്പന്നമായ കഥകൾ നൽകി മലയാളസാഹിത്യത്തിൽ ഏകാന്തപഥികനായി നടന്നുനീങ്ങുന്ന പപ്പേട്ടെൻറ പിറന്നാളാഘോഷം സംഘടിപ്പിക്കുന്നത് ആപ്തിഭവനും ആനന്ദഭവനും സംയുക്തമായാണ്.
രാവിലെ 9.30ന് പഞ്ചവാദ്യത്തോടെ ആഘോഷം തുടങ്ങും. 10.30ന് പിറന്നാൾ ആശംസാസമ്മേളനം. പി. ജയരാജൻ, മാമുക്കോയ, ടി.വി. രാജേഷ് എം.എൽ.എ, കെ.എ. ഫ്രാൻസിസ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, മാടമ്പ് കുഞ്ഞിക്കുട്ടൻ, അലി അക്ബർ എന്നിവർ സംസാരിക്കും. 2.30 മുതൽ മീരാവിജയ്, നിലീനി പ്രേംനാഥ് എന്നിവരുടെ ശാസ്ത്രീയനൃത്തം ഉണ്ടാകും.
തുടർന്ന് ഡോ. അലങ്കാർ സിങ്ങും സംഘവും അവതരിപ്പിക്കുന്ന ഗുർബാനി സംഗീതവിരുന്ന് അരങ്ങേറും.ജീവിതയാഥാർഥ്യങ്ങൾ ആഖ്യാനങ്ങളിലൂടെ കഥയായി പിറക്കുമ്പോഴും അനീതികളോട് കലമ്പാൻ ഒരിക്കലും പിശുക്കുകാണിക്കാൻ തയാറാവാത്ത കഥാകാരനെ അംഗീകരിക്കുകകൂടിയാണ് പിറന്നാളാഘോഷത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.