ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാൻ മോഹം
text_fieldsഇതല്ലേ പ്രകാശപൂർണമായ ഇന്ത്യൻ യുവത്വം? ഇങ്ങനെയൊരു രാജ്യത്ത് ജീവിക്കാനല്ലേ നാം മോഹിക്കുന്നത്. ഈ പ്രളയം നമ്മുടെ ഉള്ളിലെ കുറെ മാലിന്യങ്ങളെക്കൂടി കൊണ്ടുപോയെങ്കിൽ. പ്രളയത്തിൽ മുങ്ങി വീട്ടിനുള്ളിൽ മാലിന്യം കയറി ബുദ്ധിമുട്ടിലായിരിക്കുകയായിരുന്നു ഞാനും കുടുംബവും. പ്രളയം ആർത്തിരമ്പിയെത്തിയപ്പോൾ വെളുപ്പിന് രണ്ടു പേരക്കുട്ടികളോടൊപ്പം നീന്തിയാണ് ഞങ്ങൾ ഒരുതരത്തിൽ പുറത്തെ നിരത്തിലെത്തിയത്. അവിടന്ന് ചെന്നെത്തിയ ഹോട്ടലിലും പിന്നീട് വെള്ളം കയറി. ഒരുപാട് ദുരിതങ്ങൾക്കുശേഷം വീട്ടിൽ തിരിച്ചെത്തിയപ്പോൾ മിക്കവാറും സാധനങ്ങൾ ചളിയിൽ പൂണ്ടിരുന്നു. പലതും നശിച്ചിരുന്നു. അക്കൂട്ടത്തിൽ നിരവധി പുസ്തകങ്ങളും.
വൃത്തിയാക്കാൻ ആളുകളെ കിട്ടാത്ത സാഹചര്യമായിരുന്നു തിരിച്ചെത്തിയപ്പോൾ. ഈ സമയത്താണ് അതിന് സന്നദ്ധരായി ഇങ്ങോട്ട് ഒരുസംഘം ചെറുപ്പക്കാർ എത്തുന്നത്. മലപ്പുറം ജില്ലയിലെ പുളിക്കലിൽനിന്ന് വന്നെത്തിയ ആ സംഘത്തിന് ഒരു പ്രതിഫലേച്ഛയുമില്ലായിരുന്നു. വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്ന ചുറുചുറുക്കുള്ള യുവാക്കൾ. ഒരു ബാനറിെൻറയും ഒരു സംഘടനയുടെയും കീഴിലല്ല അവരെത്തിയത്. പുളിക്കലിലെ ഒരു സ്കൂൾ ബസിൽ എത്തിയ അവരുടെ ൈകയിൽ ശുചീകരണത്തിന് ആവശ്യത്തിനുള്ള സാമഗ്രികളുമുണ്ടായിരുന്നു. ഒരു ദിവസംകൊണ്ട് വീട് വൃത്തിയാക്കിയാണ് അവർ മടങ്ങിയത്.
മാത്രവുമല്ല, നാട്ടിലെ പുരാതനപ്രശസ്തമായ നരസിംഹസ്വാമി ക്ഷേത്രവും അവർ വൃത്തിയാക്കി. മൊബൈലും മറ്റുമായി അനാവശ്യങ്ങളിലേക്ക് പോകുന്നവരാണ് ഇന്നത്തെ യുവതലമുറയെന്ന തെറ്റായ ധാരണകളെ തിരുത്തിക്കുറിക്കുന്നതായിരുന്നു അവരുടെ പ്രവർത്തനം. അവരുടെ മാത്രമല്ല, ഈ പ്രളയകാലത്ത് എത്രയോ കാഴ്ചകളാണ് അങ്ങനെ കാണാൻ കഴിഞ്ഞത്.
കഴിഞ്ഞ ദിവസം എം.എൻ. കാരശ്ശേരി മാഷ് വിളിച്ചപ്പോഴും പറഞ്ഞു- ഇന്നത്തെ യുവതലമുറയെക്കുറിച്ച്. അവർ മൊബൈലിലും സമൂഹ മാധ്യമങ്ങളിലും ഒതുങ്ങുന്നവരാണെന്ന് നമ്മൾ ചിന്തിച്ചുപോയാൽ അതൊരു തെറ്റായിപ്പോകുമെന്ന്. നമുക്ക് വലിയ പ്രതീക്ഷ നൽകുന്ന കാര്യങ്ങളാണ് യുവാക്കളായ ഷംസീറിലൂടെയും അഫ്സലിലൂടെയും മറ്റ് കൂടെയുണ്ടായിരുന്ന എല്ലാവരിലൂടെയും കാണാൻ കഴിഞ്ഞത്. അവരിൽ അധ്യാപകരുണ്ട്, വ്യത്യസ്ത മേഖലകളിൽ ജോലിചെയ്യുന്നവരൊക്കെയുണ്ടെന്നതുമെല്ലാം പ്രതീക്ഷ നൽകുന്നു.
സമൂഹത്തെ വിഘടിപ്പിക്കാനുള്ള മുതിർന്ന തലമുറയുടെ ശ്രമങ്ങൾക്ക് യുവതലമുറ നൽകുന്ന സന്ദേശമായി വേണം ഈ കാര്യങ്ങളെ കാണാൻ. കാരണം മാനവികതക്ക് അപ്പുറത്തേക്ക് ഒന്നുമില്ലെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു. അത് നേരിട്ട് കാണുകയാണ് നമ്മൾ. നാട്ടിലെ സേവനപ്രവർത്തനങ്ങൾക്ക് മലപ്പുറത്തുനിന്ന് എത്തിയതാണവർ. എെൻറ വീടും ഇവിടെയാണെന്നറിഞ്ഞപ്പോൾ അവർ വളരെ ഉത്സാഹത്തോടെ വരുകയായിരുന്നു. തെറ്റായ രാഷ്ട്രീയ അജണ്ടകളാണ് നമ്മുടെ നാട്ടിൽ ഛിദ്രതയുണ്ടാക്കുന്നത്. മനുഷ്യനെ പരസ്പരം അടുപ്പിക്കാനും ഉള്ളിലുള്ള ഇരുട്ടിൽനിന്ന് ഒരൽപം വെളിച്ചം പുറത്തെടുക്കാനും ഒരു മഹാപ്രളയം വേണ്ടിവന്നു എന്നത് ഖേദകരമാണ്.
അവസാനമായി ഞാൻ എഴുതിയ ‘കിളിക്കൂട്’ എന്ന നോവലിൽ ഇതേ വിഷയമാണ് പ്രതിപാദിക്കുന്നത്. വ്യത്യസ്ത മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷങ്ങളും പ്രശ്നങ്ങളുമാണ് അതിന് ആധാരമാക്കിയിരിക്കുന്നത്. മതസൗഹാർദത്തിെൻറ ആവശ്യകതയാണ് അതിലൂടെ വ്യക്തമാക്കിയത്. ഇന്നത്തെ സംഭവങ്ങളുമായി കൂട്ടിവായിക്കുമ്പോൾ നോവലിൽ പറഞ്ഞ കാര്യങ്ങൾ വളരെ സന്ദർഭോചിതമായി മാറിയതായി തോന്നുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.