കഥാകൃത്ത് ഇ. ഹരികുമാറിന് അന്ത്യാജ്ഞലി
text_fieldsതൃശൂർ: പ്രമുഖ കഥാകൃത്ത് ഇ. ഹരികുമാറിന് (77) അന്ത്യാജ്ഞലി.തൃശൂര്‍ മുണ്ടുപാലം അവന്യൂ റോഡ് അവന്യൂ ക്രെസ്റ്റ് അപ്പാര്‍ട്ട്മെൻറിലെ ഫ്ലാറ്റില്‍ ചൊവ്വാഴ്ച അർധരാത്രി 12.36നാണ് നിര്യാതനായത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം രാവിലെ 10ന് പാറമേക്കാവ് ശാന്തിഘട്ടില്‍ നടത്തി. കോവിഡ് മുന്‍കരുതലിെൻറ ഭാഗമായി അധികസമയം പൊതുദര്‍ശനത്തിനു െവച്ചില്ല.
മഹാകവി ഇടശ്ശേരി ഗോവിന്ദൻ നായരുടെയും ഇടക്കണ്ടി ജാനകി അമ്മയുടെയും മകനായി 1943 ജൂലൈ 13ന് പൊന്നാനിയിലാണ് ജനനം. ചെറുപ്രായത്തിലേ ജോലിതേടി കേരളം വിട്ടു. കൊല്‍ക്കത്ത, ഡല്‍ഹി, മുംബൈ നഗരങ്ങളില്‍ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തു. കൊല്‍ക്കത്തയില്‍ നിന്നാണ് ബി.എ പാസായത്. 19ാം വയസ്സില്‍ ആദ്യകഥ പുറത്തിറങ്ങി. ആദ്യ കഥാസമാഹാരം ‘കൂറകള്‍’ 1972ല്‍ പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് 16 കഥാസമാഹാരങ്ങളും ഒമ്പത് നോവലും ഒരു അനുഭവക്കുറിപ്പും പ്രസിദ്ധീകരിച്ചു. സാഹിത്യ അക്കാദമിയുടേതടക്കം നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. 1983ല്‍ കേരളത്തില്‍ തിരിച്ചെത്തി. ഓഡിയോ കാസറ്റ് റെക്കോഡിങ്, വെബ് ഡിസൈനിങ്, മള്‍ട്ടി മീഡിയ പ്രൊഡക്ഷന്‍ എന്നിങ്ങനെ വിവിധ തുറകളില്‍ പ്രവര്‍ത്തിച്ചു.
1998 മുതല്‍ 2004 വരെ കേരള സാഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗമായിരുന്നു. 1988ല്‍ കേരള സാഹിത്യ അക്കാദമി പുരസ്കാരം (ദിനോസറിെൻറ കുട്ടി), 1997ല്‍ പത്മരാജന് പുരസ്കാരം (പച്ചപ്പയ്യിനെ പിടിക്കാന്‍), 1998ല്‍ നാലപ്പാടന് പുരസ്കാരം (സൂക്ഷിച്ചുവെച്ച മയില്‍പീലി), 2006ല്‍ കഥാപീഠം പുരസ്കാരം (അനിതയുടെ വീട് ), 2012ലെ മികച്ച കഥക്കുള്ള കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് (ശ്രീ പാർവതിയുടെ പാദം) എന്നിവ അംഗീകാരങ്ങളില്‍ ചിലതാണ്.
ഭാര്യ: ലളിത. മകന്. അജയ് (സോഫ്റ്റ്വെയര് എൻജിനീയര്‍, യു.എസ്.എ). മരുമകള്‍: ശുഭ (യു.എസ്.എ). സഹോദരങ്ങള്‍: ഇ. സതീഷ് നാരായണന് (റിട്ട. ഉദ്യോഗസ്ഥന്, എഫ്.എ.സി.ടി), ഗിരിജ രാധാകൃഷ്ണന്, ഉണ്ണികൃഷ്ണന് (റിട്ട. ജി.എം, ഇലക്ട്രോണിക്സ് കോര്പറേഷന് ഓഫ് ഇന്ത്യ), മാധവന് (റിട്ട. ജി.എം, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ), ഡോ. ഇ. ദിവാകരന്, അശോക് കുമാര്‍, (റിട്ട. എൻജിനീയര്‍), ഉഷാ രഘുപതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.