വിശ്വാസത്തിൽ നിന്ന് എന്നെ രക്ഷപ്പെടുത്തിയത് ദൈവം തന്നെ
text_fieldsഇറ്റലിയിലെ അലസ്സാന്ദ്രാ എന്ന ചെറുപട്ടണത്തിൽ 1932ലാണ് ഉംബർട്ടോ എക്കോ ജനിച്ചത്. തന്‍റെ ഭാവനാലോകം വികസിപ്പിക്കുന്നതിൽ മുത്തശ്ശി ഏറെ സ്വാധീനം ചെലുത്തിയിരുന്നതായി എക്കോ തന്നെ പിൽക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. നിയമം പഠിക്കാനായി ടൂറിന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നെങ്കിലും അതുപേക്ഷിച്ച് മധ്യകാല തത്വചിന്തയും സാഹിത്യവും പഠിച്ചു. 1954ല്‍ തത്വചിന്തയില്‍ ഡോക്ടറേറ്റ് നേടി. വിദ്യാർത്ഥിയായിരിക്കുമ്പോൾ തീക്ഷ്ണതയുള്ള കത്തോലിക്കാ ബുദ്ധിജീവിയായണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. എന്നാൽ പിന്നീട് തനിക്ക് ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നും അദ്ദേഹം പ്രഖ്യാപിച്ചു. ദൈവം തന്നെ വിശ്വാസത്തിൽ നിന്നു അത്ഭുതകരമായി സുഖപ്പെടുത്തി എന്നാണ് ഇതേക്കുറിച്ച് അദ്ദേഹം തന്നെ പിന്നീട് നൽകിയ വിശദീകരണം.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എക്കോ ആദ്യം തെരഞ്ഞെടുത്തത് പത്രപ്രവർത്തനമായിരുന്നു. ഇറ്റാലിയന്‍ സര്‍ക്കാർ ടെലിവിഷനിൽ ജോലിയാരംഭിച്ച ഇദ്ദേഹം കോളമിസ്റ്റ് എന്ന നിലയിലും പ്രസിദ്ധനായിരുന്നു. പിന്നീട് അധ്യാപകന്‍, പ്രഭാഷകന്‍ എന്നീ നിലകളിലും പ്രശസ്തനായി. ചിഹ്നശാസ്ത്രത്തിൽ ശ്രദ്ധയൂന്നുന്നതും ഇക്കാലത്താണ്. ഈ വിഷയത്തിൽ 1968-ൽ എഴുതിയ പുസ്തകം പിന്നീട് 1976-ൽ, എ തിയറി ഓഫ് സെമിയോട്ടിക്സ് എന്ന പേരിൽ പേരിൽ പ്രസിദ്ധീകരിച്ചു. 1971ല്‍ യൂറോപ്പിലെ ബൊളോഞ്ഞാ യൂണിവേഴ്‌സിറ്റിയില്‍ പ്രതീകശാസ്ത്രത്തിന്‍റെ ആദ്യത്തെ പ്രൊഫസര്‍ ആയി നിയമിതനായി.
1970കളുടെ അവസാനത്തിലാണ് 'ഇൻ ദ നെയിംഓഫ് റോസ്' എന്ന നോവൽ പുറത്തുവന്നത്. പുസ്തകങ്ങളെക്കുറിച്ചുള്ള പുസ്തകം, പ്രതീകശാസ്ത്രം ഉപയോഗിച്ച് രചിക്കപ്പെട്ട ആദ്യത്തെ നോവല്‍ എന്ന വിശേഷണത്തിനും അർഹമായിരുന്ന നോവൽ വലിയ വിജയമാണ് നേടിയത്. മദ്ധ്യകാലങ്ങളുടെ അവസാനത്തില്‍ ഇറ്റലിയിലെ ബെനഡിക്റ്റന്‍ സന്യാസാശ്രമങ്ങളിലൊന്നില്‍ നടന്നതായി കരുതുന്ന കൊലപാതകപരമ്പരയുടെ അന്വേഷണമാണ് ഈ കൃതിയുടെ പ്രമേയം. നോവലിന്‍റെ ഒരുകോടിയിലേറെ പ്രതികളാണ് ലോകത്താകമാനം വിറ്റഴിഞ്ഞത്. പുസ്തകത്തിന്‍റെ ചലച്ചിത്രാവിഷ്‌കാരവും ജനപ്രീതി നേടി. എങ്കിലും പിന്നീടെഴുതിയ നോവലുകളൊന്നും ചലച്ചിത്രമാക്കാന്‍ എക്കോ അനുമതി നല്‍കിയില്ല.
1988ലാണ് രണ്ടാമത്തെ നോവലായ 'ഫുക്കോയുടെ പെന്‍ഡുലം' പ്രസിദ്ധീകരിച്ചത്. സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ കറക്കം പരീക്ഷണത്തിലൂടെ കാണിക്കാന്‍ ഫ്രഞ്ച് ഊര്‍ജ്ജതന്ത്രജ്ഞന്‍ ലിയോണ്‍ ഫുക്കോ രൂപകല്പന ചെയ്ത ഉപകരണത്തിന്‍റെ പേരായിരുന്നു എക്കോ നോവലിന് നൽകിയത്. സാഹിത്യലോകത്ത് ആ നോവലിനും ഒരു വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. 1995ല്‍ 'ഐലന്‍റ് ഓഫ് ദ ഡേ ബിഫോർ' എന്ന മൂന്നാമത്തെ നോവലും 2000ല്‍ നാലാമത്തെ നോവലായ 'ബൗഡോളിനോ'യും പ്രസിദ്ധീകരിച്ചു. നോവലുകളില്‍ ഏറ്റവും ഒടുവിൽ (2004) പ്രസിദ്ധീകരിച്ചത് 'ദ മിസ്റ്റീരിയസ് ഫ്ളേം ഓഫ് ക്വീന്‍ ലോനാ' ആണ്. എക്കോയുടെ ലേഖനങ്ങളും പ്രഭാഷണങ്ങളുമെല്ലാം 'ഇൻവെന്‍റിങ് എനിമി' എന്ന പേരില്‍ സമാഹരിക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.