ആമിർഖാനെതിരെ വിദ്വേഷ പ്രചരണം നടത്തിയതെങ്ങനെ? സാധവിയുടെ തുറന്നുപറച്ചിൽ
text_fieldsകഴിഞ്ഞവർഷം ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തി ദിവസം തന്‍റെ മൊബൈലിലേക്ക് നോക്കിയ സാധവി കോസ് ല ഞെട്ടിപ്പോയി. വാട്സ് ആപ്പിൽ നിറയെ രാഷ്ട്രപിതാവായ ഗാന്ധിജിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകളായിരുന്നു. തന്‍റെ മുത്തച്ഛൻ ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു. ചെറുപ്പം മുതൽ ഗാന്ധിയായിരുന്നു തന്‍റെ ഹീറോ. ഗാന്ധിജിയെ അധിക്ഷേപിക്കുന്ന പോസ്റ്റുകൾ നിറഞ്ഞ ബി.ജെ.പി ഗ്രൂപുകൾ തന്നെ വേദനിപ്പിച്ചു. എന്ത് തരം അപകടത്തിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് ശരിക്കും തനിക്ക് ബോധ്യം വന്നത് അപ്പോഴാണെന്ന് സാധവി പറയുന്നു.
പത്രപ്രവർത്തക സ്വാതി ചതുർവേദി എഴുതിയ പുസ്തകത്തിലൂടെയാണ് സാധവിയുടെ തുറന്നുപറച്ചിൽ നമ്മിലെത്തുന്നത്. ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചരണത്തിന്‍റെ ഇരുണ്ട മുഖങ്ങൾ വെളിപ്പെടുത്തുന്നതാണ് ബി.ജെ.പിയുടെ സോഷ്യൽ മീഡിയ യൂണിറ്റ് അംഗത്തിന്‍റെ വെളിപ്പെടുത്തലുകൾ.
പ്രധാനമന്ത്രി മോദിക്കും ബി.ജെ.പിക്കും വേണ്ടി യഥാർഥത്തിൽ വിദ്വേഷം നിറഞ്ഞ ഈ ട്രോളുകൾ പോസ്റ്റ് ചെയ്യുന്നതാരാണ്? ഇവർ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും ഐഡികളും യഥാർഥമാണോ എന്ന് ആരെങ്കിലും പരിശോധിച്ചിട്ടുണ്ടോ? ഉൾവിളി കൊണ്ടെന്ന പോലെ പോസ്റ്റ് ചെയ്യപ്പെടുന്നവയുടെ പിന്നിൽ പ്രവർത്തിക്കുന്നവർ ആരെല്ലാമാണ്? സാധവി ചോദിക്കുന്നു.
രാജ്യത്ത് വർധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ ആമിർഖാൻ നടത്തിയ പരാമർശം എങ്ങനെയാണ് ട്രോൾ ചെയ്യപ്പെട്ടത്, വിദ്വേഷ പ്രചരണത്തിനായി ഇത് ബി.ജെ.പി സമർഥമായി ഉപയോഗിച്ചതെങ്ങനെ, സ്നാപ്ഡീലിന്‍റെ ബ്രാൻഡ് അംബാസഡർ സ്ഥാനത്ത് നിന്ന് ആമിർഖാൻ പുറത്തായതെങ്ങനെ തുടങ്ങിയ കാര്യങ്ങളും പുസ്തകത്തിൽ വിശദീകരിക്കുന്നുണ്ട്.
2013ൽ അമേരിക്കയിൽ ജോലി ചെയ്യുമ്പോഴാണ് അന്നത്തെ പ്രധാനമന്ത്രി സ്ഥാനാർഥിയായ മോദിയുടെ ഫോൺവിളി സാധവിയെ തേടിയെത്തുന്നത്. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ സെല്ലിൽ പ്രവേശിക്കാനുള്ള ക്ഷണമായിരുന്നു അത്. പിന്നെ കൂടുതലൊന്നും ആലോചിച്ചില്ല. ഇന്ത്യയിലേക്ക് വന്നു. ആ ദിവസങ്ങളിൽ 'ചായ് പേ ചർച്ച' സംഘടിപ്പിക്കാനും ട്വീറ്റ് ചെയ്യാനുമായി ഒരു ദിവസം 18 മണിക്കൂറുകളെങ്കിലും ജോലി ചെയ്തിരുന്നു.
മാറ്റത്തിനുവേണ്ടിയുള്ള ബി.ജെ.പിയുടെ ആഹ്വാനമായിരുന്നു തന്നെ ആകർഷിച്ചതെന്ന് സാധവി പറയുന്നു. മെച്ചപ്പെട്ട തൊഴിലവസരങ്ങൾ, മെച്ചപ്പെട്ട സാമ്പത്തികാവസ്ഥ ഇതിനെല്ലാം വേണ്ടിയായിരുന്നു താൻ ബി.ജെ.പിയിലെത്തിയത്. എന്നാൽ ആമിർ ഖാനേയും പത്രപ്രവർത്തകരേയും ന്യൂനപക്ഷത്തേയും ലക്ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കാൻ ബി.ജെ.പി ആവശ്യപ്പെട്ടപ്പോൾ തന്‍റെ ആവേശം തണുക്കുകയായിരുന്നു. ബി.ജെ.പിയുടെ സോഷ്യൽ മീഡിയ ഓപറേഷനുകൾ ഏതു വിധത്തിലാണ് നടക്കുന്നതെന്ന് കണ്ടെത്തിയ താൻ അദ്ഭുതപ്പെട്ടുപോയെന്നും സാധവി പറയുന്നു. 'ഐ.ടി. ശാഖ'കൾ പോലും ഇതിന് വേണ്ടി പ്രവർത്തിക്കുന്നുണ്ട്.
ഇതൊന്നുമായിരുന്നില്ല സാധവിയെ പ്രകോപിപ്പിച്ചത്. പഞ്ചാബിലെ മയക്കുമരുന്ന് മാഫിയ റാക്കറ്റിൽ ബി.ജെ.പി സഖ്യകക്ഷിയും ഭരണപാർട്ടിയുമായ അകാലിദളിനുള്ള പങ്കിനെക്കുറിച്ച് 5,000ത്തോളം ട്വീറ്റുകളാണ് താൻ നടത്തിയതെന്ന് സാധവി ഓർക്കുന്നു. എന്നാൽ നിശബ്ദത മാത്രമായിരുന്നു ഉത്തരം. ബി.ജെ.പി ഇതിനോടെല്ലാം ബധിരനെ പോലെയാണ് പെരുമാറിയത്.
വിദ്വേഷ പ്രചരണത്തിൽ പങ്കാളിയാകേണ്ടി വന്നതിൽ സ്വയം വെറുപ്പ് തോന്നുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയിലാണ് താൻ വിശ്വസിക്കുന്നത്. മതത്തിന്‍റെയും ജാതിയുടേയും പേരിൽ വർഗീയത സഷ്ടിക്കുന്നവരെയല്ല, അഖണ്ഡമായ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർക്ക് പിന്നിൽ അണിനിരക്കാനാണ് തനിക്ക് താൽപര്യമെന്ന് ഗുഡ്ഗാവിലെ ഒരു സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുന്ന സാധവി 'ഐ ആം എ ട്രോൾ' എന്ന പുസ്തകത്തിലൂടെ വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.