Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightBookschevron_rightപൂത്ത നിലങ്ങളും...

പൂത്ത നിലങ്ങളും ജീവിതങ്ങളും..

text_fields
bookmark_border
പൂത്ത നിലങ്ങളും ജീവിതങ്ങളും..
cancel

 

വായനയില്‍ തേടുന്ന പുതുമ എന്നും ഒരു ആനന്ദമാണ്. മനോജ് കുറൂറിന്‍്റെ  'നിലം പൂത്തു മലര്‍ന്ന നാള്‍ ' രചന ദ്രാവിഡ ഭാഷയിലൂന്നിയ നവ്യാനുഭവമായി തോന്നി. മണ്‍മറഞ്ഞു പോയ നമ്മുടെ ഭാഷാ സംസ്കാരത്തെ ഉഴ്തുമറിച്ച് പുറത്തെടുക്കാനുള്ള കുറൂരിന്‍്റെ അതിമനോഹരമായ സാഹസം ഹൃദ്യമായി.  ദ്രാവിഡ തനിമയെ, ഭാഷാസംസ്കാരത്തെ നുള്ളിമണപ്പിക്കാന്‍ ഈ കൃതിക്കായിട്ടുണ്ട്. സഹ്യനില്‍ നിന്നു ഒഴുകിപരക്കുന്ന നീര്‍ച്ചാലു പോലുള്ള ഒഴുക്കായിരുന്നു നോവലിന്‍്റെ മറ്റൊരു പ്രത്യേകത. വായിച്ചു തീരുന്നതുപോലുമറിയാതെ കൂടെകൊണ്ട് പോകുവാനുള്ള കഥാസന്ദര്‍ഭങ്ങളും ഉദ്വേഗനിമിഷങ്ങളുമാണു നോവലിന്‍്റെ മറ്റൊരു ആകര്‍ഷണം.

നോവലിലെ ഭാഷ, പൈതൃകം, കഥാഗതി  ഇവ മൂന്നും അത്യാകര്‍ഷകവും കാവ്യാത്മകവുമാകുന്നു. പ്രാചീന തമിഴകത്തിന്‍്റെ ചരിത്രത്തില്‍ മലയാളിയുടെ കൂടി പാരമ്പര്യം അന്തര്‍ലീനമായിട്ടുണ്ടെന്ന അനിഷേധ്യ യാഥാര്‍ഥ്യത്തെ പുന:രാവിഷ്കരിക്കുകയായിരുന്നു മനോജിന്‍്റെ ശ്രമങ്ങളില്‍ ഒന്നെന്നു തോന്നി. സംസ്കൃത അക്ഷരങ്ങളെ മാറ്റി നിര്‍ത്തി ദ്രാവിഡാക്ഷരങ്ങളെ മാത്രം ആധാരമാക്കി രചിച്ച പുസ്തകത്തിലെ ഭാഷ തന്നെയാണു ഏറേ ആകര്‍ഷകം. പുതുതലമുറക്ക് അപരിചിതമായ ഭാഷാസംസ്കാരത്തെ പുതുമയിലൂടെ അവതരിപ്പിച്ച് പഴമയിലേക്കുള്ള അതിസുന്ദരവും തെളിഞ്ഞതും ലളിതവുമായ ഒഴുക്കാണു ഈ നോവല്‍. ഭാഷയ്ക്ക് പ്രാധാന്യം കൊടുത്ത് രചിച്ചതാണെങ്കിലും കഥാഗതിയുടെ ഒഴുക്കോ ഉദ്വേഗമോ ചോര്‍ന്നു പോകാതെ മനോഹരമായി മനോജ് നോവലിനെ ഒരുക്കിയിരിക്കുന്നു.

പാണരും കൂത്തരും അടങ്ങുന്ന ദാരിദ്ര്യം പേറുന്ന ഒരുകൂട്ടം ആള്‍ക്കാരുടെ സുസ്ഥിതി തേടിയുള്ള യാത്രയും അലച്ചിലുമാണു നോവലിന്‍്റെ കഥാപ്രമേയം. കാലം ,സംസ്കാരം, നിലം മുതലായവയാണു നോവലിന്‍്റെ ഗതിയെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകങ്ങള്‍. മലകളിലൂടെയുള്ള കയറ്റിറക്കങ്ങളാണു നോവലിലെ മറ്റൊരു പ്രധാന കാഥാതന്തു. കാടുകളിലൂടെയുള്ള കയറ്റിറക്കങ്ങള്‍ക്കൊപ്പം സഞ്ചരിക്കുന്ന മനോഗതിക്കനുസരിച്ചാണ് നോവലിലെ കഥയും സഞ്ചരിക്കുന്നത്. കാടുകളില്‍ തുടങ്ങി കടലില്‍ അവസാനിക്കുന്ന, ഒരു മുത്തശ്ശി കഥയുടെ ചാരുതയും ആകുലതയും വ്യാകുലതയും സമ്മേളിക്കുന്ന ഭാവനാലോകത്തേക്കുള്ള സാഹസികവും മനോഹരവുമായ ഒരു യാത്ര. നമ്മുടെയൊക്കെ ജീവിതത്തിലെ കയറ്റിറങ്ങളുടെ ഒരു പ്രതീതി ഇതിലെ കഥാമുഹൂര്‍ത്തങ്ങളും സമ്മാനിക്കുന്നുണ്ട്.ഗോത്ര വംശത്തിന്‍്റെ ജീവിതചരിത്രമായും നമുക്കിതിനെ വായിക്കാം. ഗോത്ര സ്വഭാവത്തിനു ഭിന്നമായി ചില കഥാപാത്രങ്ങളുടെ അപരമാര്‍ഗ്ഗ സഞ്ചാരങ്ങള്‍ കഥാഗതിക്ക് ഉദ്വേഗനിമിഷങ്ങള്‍ സമ്മാനിക്കുന്നു. അന്വേഷണങ്ങളും സ്തോഭജനകമായ സന്ദര്‍ഭങ്ങളും വായനക്കരനെ കൂടുതല്‍ ഉത്സുകനാക്കുന്നു. കൊലുമ്പനില്‍ നിന്നും ചിത്തിരയിലേക്കും ചിത്തിരയില്‍ നിന്നും മയിലനിലേക്കും പകര്‍ന്നു വരുന്ന ആഖ്യാന ശൈലിയും വ്യത്യസ്തത പുലര്‍ത്തി.

ഒരു നരവംശ പഠനത്തിനു റഫറന്‍സായി ഉപയോഗിക്കാനുതകുമാറ്  ഗോത്രപൈതൃകത്തിന്‍്റെ ജീവിത വൈവിധ്യയങ്ങളെ വരച്ചുകാട്ടാനുള്ള കുറൂറിന്‍്റെ ശ്രമങ്ങള്‍ ശ്ളാഘനീയം തന്നെ. ഗോത്ര ജീവിത വ്യവഹാരങ്ങളെ സസൂക്ഷ്മം അടയാളപ്പെടുത്താന്‍ കഥാകൃത്ത് കാണിച്ച അതീവ ശ്രദ്ധ നോവലിനെ ചരിത്രഗന്ധമുള്ളതും നരവംശചരിതവുമാക്കി മാറ്റി എന്നു മാത്രമല്ല; അതിന്‍്റെ പിന്നിലുള്ള രചയിതാവിന്‍്റെ സമര്‍പ്പണത്തേയും കഠിനപ്രയത്നത്തേയും സൂചിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഗോത്രപാരമ്പര്യങ്ങളുടെ ജീവിതരീതി, ഭക്ഷണ രീതി, പാര്‍പ്പിടം, വസ്ത്രം ,വാദ്യോപകരണങ്ങള്‍ തുടങ്ങി ആഘോഷങ്ങള്‍ , ആചാരങ്ങള്‍ , സ്വഭാവചര്യകള്‍ അടക്കം സംസ്കാരത്തെ സസൂക്ഷ്മം വരച്ചു കാട്ടിയിട്ടുണ്ട് 'നിലം പൂത്ത് മലര്‍ന്ന നാള്‍' എന്ന ഈ നോവല്‍.

സംഘകാലത്തെ രാഷ്ര്ടീയത്തെ മനോഹരമായി ആഖ്യാനിക്കപ്പെട്ട നോവലില്‍ അവരുടെ പെരുമയും ദുരന്തവും സമൂഹികവും രാഷ്ര്ടീയവും വൈകാരികവുമായ ജീവിതത്തിലൂടെ ചിത്രീകരിക്കപെടുന്നുണ്ട്. യാഗം ചെയ്ത് മാംസ ഭക്ഷണം കഴിക്കുന്ന അന്തണര്‍ ( ബ്രാഹ്മണര്‍), യുദ്ധവിജയത്തെ തുടര്‍ന്ന് ദേവിക്ക് ബലിയര്‍പ്പിക്കുന്ന പശുവിനെ പാകം ചെയ്ത് ഭക്ഷിക്കുന്ന പടയാളികള്‍ തുടങ്ങിയ  നോവലിലെ സന്ദര്‍ഭങ്ങള്‍ ഇതൊക്കെയും നമ്മുടെ പൈതൃകത്തിന്‍്റെ ഭാഗഭാക്കായിരുന്നു എന്ന്  സൂചിപ്പിക്കുന്നു. സാംസ്കാരികതയിലേക്ക് തിരിഞ്ഞ് നടത്തം കൊട്ടിഘോഷിക്കപ്പെടുന്ന ഈ കാലഘട്ടത്തില്‍ നമ്മള്‍ സൗകര്യപൂര്‍വം മറന്നു പോകുന്ന പൈതൃകത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ടുള്ള രചന ഏറെ പ്രസക്തമായി തോന്നി. ചരിത്രങ്ങളൊക്കെ അങ്ങ് വിഴുങ്ങി 'പുതുചിത്രങ്ങള്‍ രചിക്കാന്‍ നടക്കുന്ന നമ്മുടെ ഇന്ത്യാ നവചരിത രചയിതാക്കള്‍ക്ക് മലയാളിയുടെ ദ്രാവിഡ പഴമ ഒന്നോര്‍ത്തെടുക്കാന്‍ എന്തുകൊണ്ടും പ്രാപ്തമാണ് മനോജിന്‍്റെ  രചന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manoj kuroornilam poothu malarnna nal
Next Story