Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഇന്ത്യയിലെ തൊഴിൽ...

ഇന്ത്യയിലെ തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകൾ 26 ശതമാനം മാത്രം; സ്ത്രീകളുടെ കരിയർ ബ്രേക്കിന്‍റെ കാരണമെന്ത്?

text_fields
bookmark_border
working women
cancel

ഇന്ത്യയിലെ ജോലിസ്ഥലങ്ങളിലെ സ്ത്രീകൾക്ക് ഇപ്പോഴും കടുത്ത വെല്ലുവിളികൾ നേരിടുന്നുണ്ട്. ഗ്രേറ്റ് പ്ലേസ് ടു വർക്ക് ഇന്ത്യയുടെ ‘ഇന്ത്യാസ് ബെസ്റ്റ് വർക്ക്‌പ്ലേസസ് ഫോർ വുമൺ ആൻഡ് ഇൻ ഡൈവേഴ്‌സിറ്റി, ഇക്വിറ്റി, ഇൻക്ലൂഷൻ ആൻഡ് ബിലോങ്ങിങ് (DEIB) 2025’ എന്ന ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം തൊഴിൽ ശക്തിയുടെ 26 ശതമാനം മാത്രമാണ് സ്ത്രീകൾ. മൂന്ന് വർഷത്തിനിടയിൽ മാറ്റമൊന്നും സംഭവിച്ചിട്ടില്ലാത്ത സംഖ്യയാണിത്. വ്യക്തിഗത സംഭാവന നൽകുന്നവരിൽ 28 ശതമാനം സ്ത്രീകളാണെങ്കിലും ഫ്രണ്ട്-ലൈൻ മാനേജർ തലത്തിൽ ഇത് 19 ശതമാനമായും, മിഡ്-ലെവൽ തസ്തികകളിൽ 16 ശതമാനമായും, എക്സിക്യൂട്ടീവ് തസ്തികകളിൽ 15 ശതമാനമായും, സി.ഇ.ഒ തലത്തിൽ ഇത് എട്ട് ശതമാനമായും കുറയുന്നു.

​തൊഴിൽ പങ്കാളിത്തത്തിൽ സ്ത്രീകൾ കുറവായിരിക്കുന്നതിന് വിവിധ സാമൂഹികവും സാമ്പത്തികവുമായ കാരണങ്ങളുണ്ട്. കുട്ടികളെ പരിപാലിക്കൽ, പ്രായമായവരെ ശ്രദ്ധിക്കൽ, വീട്ടുജോലികൾ എന്നിവയുടെ ഭൂരിഭാഗവും ഇപ്പോഴും സ്ത്രീകളാണ് ചെയ്യുന്നത്. ഇത് ജോലിയിൽ പ്രവേശിക്കുന്നതിൽ നിന്നും അവർക്ക് തടസ്സമുണ്ടാക്കുന്നു. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷവും, വിവാഹം, പ്രസവം തുടങ്ങിയ ഘട്ടങ്ങളിൽ നിരവധി സ്ത്രീകൾ ജോലി ഉപേക്ഷിക്കുന്നു. ഈ 'കരിയർ ബ്രേക്ക്' പിന്നീട് തൊഴിലിലേക്ക് മടങ്ങിയെത്തുന്നതിന് തടസ്സമുണ്ടാക്കുന്നു.

യാത്ര ചെയ്യുന്നതിലെ സുരക്ഷാ ആശങ്കകളും, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിലെ സാമൂഹികമായ വിലക്കുകളും സ്ത്രീകളുടെ തൊഴിൽ സാധ്യതകളെ പരിമിതപ്പെടുത്തുന്നു. സ്ത്രീകൾക്ക് അനുയോജ്യമായ ജോലികൾ കുറവാണെന്ന പൊതുധാരണ നിലനിൽക്കുന്നു. പ്രധാനപ്പെട്ട ബിസിനസ് തീരുമാനങ്ങൾ എടുക്കുന്ന അനൗപചാരികമായ വേദികളിൽ സ്ത്രീകൾക്ക് പലപ്പോഴും പങ്കാളിത്തം കുറവായിരിക്കും. ഇത് ഉന്നത സ്ഥാനങ്ങളിലേക്കുള്ള വളർച്ചക്ക് തടസ്സമുണ്ടാക്കുന്നു. സ്ത്രീകളുടെ നേതൃത്വ ശൈലികൾ പലപ്പോഴും കുറഞ്ഞ പ്രാധാന്യത്തോടെ കാണുന്നു. പുരുഷൻമാരെപ്പോലെ അധികാരമുള്ളവരായി കാണുന്നതിനുപകരം, സഹാനുഭൂതിയുള്ളവരായി മാത്രം കണക്കാക്കാനുള്ള സാധ്യതയുണ്ട്.

ഉൽപാദന മേഖല, ഗതാഗതം തുടങ്ങിയ മേഖലകളിൽ അവരുടെ പ്രാതിനിധ്യം കുറവാണ്. ​​തൊഴിൽ ശക്തിയിൽ 26% സ്ത്രീകൾ ഉണ്ടായിരുന്നിട്ടും ഉന്നത നേതൃത്വ നിരയിൽ 8% മാത്രമായി കുറയുന്നത് 'ഗ്ലാസ് സീലിങ്' (Glass Ceiling) എന്ന പ്രതിഭാസത്തെ സൂചിപ്പിക്കുന്നു. ഈ തടസ്സം വ്യക്തമല്ലാത്തതും, നിയമപരമായി നിർവചിക്കപ്പെട്ടതില്ലാത്തതുമാണ്. എന്നാൽ അദൃശ്യമായ തടസ്സങ്ങൾ കാരണം ചില വ്യക്തികൾക്ക് ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിക്കാതെ വരുന്നു. പ്രത്യേകിച്ച് മാനേജ്‌മെന്‍റ്, എക്സിക്യൂട്ടീവ് തലങ്ങളിൽ, സ്ത്രീകൾക്ക് ഉയരാൻ തടസ്സമായി നിൽക്കുന്ന ഒരു പ്രതിഭാസമാണ് ഗ്ലാസ് സീലിങ്.

ഈ കണക്കുകളിലെ കുറവ് പരിഹരിക്കുന്നത് സാമൂഹിക നീതിക്ക് മാത്രമല്ല സാമ്പത്തിക വളർച്ചക്കും അത്യന്താപേക്ഷിതമാണ്. സ്ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ നൽകുന്നത് രാജ്യത്തിന്‍റെ ജി.ഡി.പി വർധിപ്പിക്കാൻ സഹായിക്കുമെന്ന് നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഉന്നത നേതൃത്വത്തിൽ വൈവിധ്യം ഉണ്ടാകുമ്പോൾ തീരുമാനങ്ങൾ കൂടുതൽ സമഗ്രവും ക്രിയാത്മകവുമാവുകയും സ്ഥാപനത്തിന്‍റെ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യും. സാമ്പത്തിക സ്വാതന്ത്ര്യം സ്ത്രീകൾക്ക് ലഭിക്കുന്നത് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും ആരോഗ്യപരവും വിദ്യാഭ്യാസപരവുമായ നിലവാരം ഉയർത്തുന്നതിന് കാരണമാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:economic growthworking womenJob opportunitiescareer break among women
News Summary - What is the reason for women's career breaks?
Next Story