Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
aisha sultana
cancel

''ഭയപ്പെടാൻ തുടങ്ങിയാൽ ഭയപ്പെടുത്താൻ ആളുണ്ടാവും. പിന്തിരിഞ്ഞോടാൻ തീരുമാനിച്ചാൽ ജീവിതകാലം മുഴുവൻ പിന്തിരിഞ്ഞോടേണ്ടി വരും. തോൽക്കാൻ തയ്യാറായാൽ മരണം വരെ തോൽക്കാൻ മാത്രമേ സമയം കാണൂ. ഏത് സാഹചര്യത്തിലും മുന്നോട്ട് പോകാൻ തയ്യാറായിറങ്ങൂ.എന്നാൽ നിങ്ങൾക്ക് അന്തസ്സോടെ ജീവിക്കാം...''- പിറന്ന മണ്ണിനുവേണ്ടി പോരാടുേമ്പാൾ മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്‍റെ ഈ വാക്കുകളാണ് എനിക്ക് പ്രചോദനമാകുന്നത്. ഇന്നത്തെ സാഹചര്യത്തിൽ ലക്ഷദ്വീപ് ജനതയിലെ ഓരോരുത്തരും പ്രതിജ്ഞ പോലെ മനസ്സിൽ ഉരുവിടേണ്ട വാക്കുകളാണിത്. അവരത് ചെയ്യുന്നുണ്ട് എന്നതിന് ജൂൺ ഏഴിന് നടന്ന ലക്ഷദ്വീപ് ചരിത്രത്തിലെ ആദ്യ സമ്പൂർണ ഹർത്താൽ തന്നെ ഉദാഹരണം. തോൽക്കാൻ മനസ്സില്ലെന്ന് ഉറക്കെ പറഞ്ഞ്, ദ്വീപ് ജനത ഒറ്റക്കെട്ടായി നിന്ന ആ നാൾ ഒരു തുടക്കം മാത്രമാണ്.

തോൽപ്പിക്കാനാകാത്തവിധം ശക്തനല്ല ഒരു എതിരാളിയുമെന്നും തരണം ചെയ്യാൻ കഴിയാത്ത വിധം ദുർഘടമല്ല ഒരു പ്രശ്നവുമെന്നും എത്തിച്ചേരാനാകാത്ത വിധം വിദൂരമല്ല ഒരു ലക്ഷ്യവുമെന്നും ഞങ്ങളെ പഠിപ്പിച്ചതിൽ കേരളത്തിനും വലിയ പങ്കുണ്ട്. നൂറ്റാണ്ടുകൾക്ക് മുേമ്പ കേരളവുമായി പലതരത്തിൽ ബന്ധമുണ്ട് ലക്ഷദ്വീപുകാർക്ക്. കേരളീയ സംസ്കാരവുമായും ജനങ്ങളുമായും ബന്ധവും വംശീയ സാദൃശ്യവും ഉള്ളവരാണ് ഞങ്ങൾ. ദ്വീപിന്‍റെ ഔദ്യോഗിക ഭാഷയുടെ നാട്, കടലിനക്കരെയുള്ള കേരളം കുട്ടിക്കാലത്ത് തന്നെ എന്‍റെ സ്വപ്നഭൂമിയായിരുന്നു. അങ്ങിനെ ദ്വീപിൽ നിന്ന് കേരളത്തിലേക്ക് ഒഴുകി വന്നവളാണ് ഞാൻ. അറിവിൽ നിന്ന് അറിവിലേക്കുള്ള ഒഴുക്ക്. അതിങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.


ഭൂമിയിലൊരു സ്വർഗം, ദൈവമനസ്സുള്ള നാട്ടുകാർ

ലക്ഷദ്വീപ് സമൂഹത്തിലെ ദ്വീപുകൾ രൂപപ്പെട്ടിട്ട് പതിനായിരത്തിലേറെ വർഷങ്ങളായെന്ന് ചരിത്രകാരന്മാർ പറയുന്നു. ചരിത്രാതീത കാലത്ത് ഉറഞ്ഞുകൂടിയ മണൽത്തരികളാൽ രൂപപ്പെട്ട പവിഴത്തുരുത്തുകൾ ചെറിയ ചെറിയ ദ്വീപുകളായി മാറി പിന്നീട് അവിടെ കൃഷിയും ജനവാസവും ആരംഭിക്കുകയായിരുന്നു. ജൈന, ബുദ്ധ, ഹിന്ദു, ഇസ്ലാം മതസംഹിതകളിലൂടെ പരിവർത്തനം ചെയ്യപ്പെട്ട ജനത. ചോളന്മാർ, ചേരമാൻ, കോലോതിരി, ചിറയ്ക്കൽ, അറക്കൽ, ടിപ്പു സുൽത്താൻ, പറങ്കികൾ, വെള്ളക്കാർ എന്നിവരുടെയൊക്കെ ഭരണത്തിൻകീഴിൽ ജീവിച്ചവർ. ഇപ്പോൾ നടക്കുന്നതുപോലെയുള്ള ചെറുത്തുനിൽപ്പിന്‍റെയും പോരാട്ടത്തിന്‍റെയും നിരവധി ചരിത്രങ്ങൾ ഉറങ്ങുന്ന മണ്ണാണിത്.

ക്രൂരമായ നടപടികളിലൂടെ ദ്വീപ് ജനതയെ അടക്കിഭരിക്കാൻ ശ്രമിച്ച പോർച്ചുഗീസുകാർക്കെതിരെ ഒറ്റക്കെട്ടായി പോരാടിയ ചരിത്രമുണ്ട് ഈ ജനതക്ക്. ദീർഘകാലം അറക്കൽ രാജവംശത്തിന്‍റെ കീഴിലായിരുന്നു ലക്ഷദ്വീപ്. 1787ൽ അമിനി, കടമത്ത്, ചെത്ലാത്ത്, കിൽതാൻ, ബിത്ര തുടങ്ങിയ ദ്വീപുകൾ ടിപ്പു സുൽത്താന്‍റെ ആധിപത്യത്തിന് കീഴിലായി. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിനുശേഷമാണ് ബ്രിട്ടീഷുകാരുടെ ഭരണത്തിൻ കീഴിലാകുന്നത്. സ്വാതന്ത്ര്യാനന്തരം 1956 നവംബർ ഒന്നിന് കേന്ദ്രഭരണ പ്രദേശവുമായി. പിന്നീട് സ്വാതന്ത്ര്യത്തിന് മുമ്പ് വൈസ്രോയിമാർ ഇന്ത്യ ഭരിച്ചതുപോലായി ഞങ്ങളുടെ കാര്യം. ഞങ്ങൾ തെരഞ്ഞെടുത്തവരല്ല ഞങ്ങളെ ഭരിക്കുന്നത്. അതിന് അഡ്മിനിസ്ട്രേറ്റർമാരെത്തി. 37ാമത്തെ അഡ്മിനിസ്ട്രേറ്ററാണ് ഇപ്പോൾ ദ്വീപിന്‍റെ സമാധാനം തകർക്കാൻ ശ്രമങ്ങൾ നടത്തുന്ന പ്രഫുൽ ഖോഡ പേട്ടൽ.

ഹസ്രത്ത് ഉബൈദുള്ള എന്ന തങ്ങൾ വഴി ഇസ്ലാം മതം എത്തുന്നതിന് മുമ്പ് എ.ഡി ആറാം നൂറ്റാണ്ടിൽ ബുദ്ധമത വിശ്വാസികൾ ദ്വീപിൽ ഉണ്ടായിരുന്നതായി ചില രേഖകളിലുണ്ട്. പഴയ തറവാടുകൾ എല്ലാം ഇല്ലങ്ങൾ എന്ന പേരിലാണ് ഇന്നും അറിയപ്പെടുന്നത്. ഈ പാരമ്പര്യങ്ങളുടെയെല്ലാം സങ്കലന ഫലമായുള്ള സംസ്കാരവും നന്മയും മേന്മയും ഇവിടുത്തെ ജനങ്ങൾക്കുണ്ട്. ഭൂമിയിൽ ഒരു സ്വര്‍ഗം ഉണ്ടെങ്കിൽ അത് ലക്ഷദ്വീപാണെന്ന് ഞങ്ങൾ മാത്രമല്ല, ഇവിടെ വന്നുപോകുന്ന സഞ്ചാരികളെല്ലാം പറയുന്ന കാര്യമാണ്. സമാധാനവും നന്മയും മാത്രം ആഗ്രഹിക്കുന്നവരാണ് ഞങ്ങളുടെ ജനത. ശരിക്കും ദൈവത്തിന്‍റെ മനസുള്ള ആളുകൾ. അവരുടെ ആ മനസ്സിനും രീതിക്കും ഒരു മാറ്റവും ഇതുവരെ കണ്ടിട്ടില്ല. അടുത്ത തലമുറയും അതേ സംസ്കാരം തന്നെ തുടരുന്നുമുണ്ട്. എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഒരുമിച്ച് നിൽക്കുന്നതിന് ഒന്നും അവർക്ക് തടസ്സമാകുകയുമില്ല. എന്‍റെ ഉമ്മ ഹവ്വ പറയും, അവരുടെ കാലത്തൊക്കെ സ്റ്റേജിൽ കയറി ഡാൻസ് ചെയ്തിട്ടുണ്ട് എന്ന്. അപ്പോൾ പിന്നെ ഞങ്ങളുടെ തലമുറ അനുഭവിച്ച സ്വാതന്ത്ര്യം പറയേണ്ടതില്ലല്ലോ. ഞങ്ങളൊക്കെ നാട്ടിലെ സൂപ്പർസ്റ്റാറുകളായാണ് വളർന്നത്. എവിടെ സ്റ്റേജ് ഉണ്ടോ അവിടെ ഞങ്ങൾ ഉണ്ടാകും. ഒരു നിരുത്സാഹപ്പെടുത്തലോ വിലക്കോ ഒരിടത്തുനിന്നും ഉണ്ടായിട്ടില്ല.

ഇന്ന് ഒരുവിഭാഗം ഫാഷിസ്റ്റുകൾ രാജ്യദ്രോഹികളെന്ന് മുദ്രകുത്തുന്ന ഞങ്ങളുടെ നാട്ടുകാരുടെ ഏറ്റവും വലിയ ആഘോഷം ഇന്ത്യൻ സ്വാതന്ത്ര്യദിനമായിരുന്നു എന്ന് അവരിൽ എത്രപേർക്ക് അറിയാം. ലക്ഷദ്വീപുകാരുടെ ഏറ്റവും വലിയ ഉത്സവം സ്വാതന്ത്ര്യദിനം ആണ്. പെരുന്നാളുകൾ ആഘോഷമാണെങ്കിലും അത് പുതുവസ്ത്രങ്ങൾ ധരിച്ച് ബന്ധുവീടുകളിൽ പോകുന്നതിൽ ഒതുങ്ങും. ഇത് അങ്ങിനെയല്ല, ഒരുനാട് മുഴുവൻ അന്ന് ഒന്നുചേരും. നേവി, പൊലീസ്, വിദ്യാഭ്യാസ വകുപ്പ് തുടങ്ങി എല്ലാ വിഭാഗങ്ങളും മാസങ്ങൾക്കുമുേമ്പ ഇതിനുള്ള തയാറെടുപ്പുകൾ തുടങ്ങും. ഞങ്ങൾ കുട്ടികളുടെ കലാ-കായിക മത്സരങ്ങളുടെയെല്ലാം സമ്മാനം ലഭിക്കുക അന്നത്തെ ചടങ്ങിലാണ്. ദ്വീപുകാർ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തുന്നില്ലെന്ന് പരാതിപ്പെടുന്നത് രാഷ്ട്രപിതാവിനെ വെടിവെച്ചുകൊന്നവർ തന്നെയാണെന്ന് ഓർക്കണം. ഞാൻ ജനിച്ച ചെത്ലാത്ത് ദ്വീപിന്‍റെ വടക്കുഭാഗത്ത് കാലങ്ങൾ കൊണ്ട് രൂപപ്പെട്ടുവന്ന്, പിന്നീട് ദ്വീപിന്‍റെ ഭാഗമായി വന്ന പ്രദേശത്തിന് ഗാന്ധിജിയുടെ പേര് നൽകിയ ജനതയാണ് ഞങ്ങളുടേത്.


ലക്ഷദ്വീപിലെ 'കുത്തും വെട്ടും'

ക്രിമിനലുകളും മയക്കമരുന്നു ഉപയോഗിക്കുന്നവരുമൊക്കെയാണ് ലക്ഷദ്വീപിലുള്ളതെന്ന് പറയുന്നവർ അറിയേണ്ട ഒരു സംഭവമുണ്ട്. ഒരിക്കൽ എന്‍റെ സുഹൃത്തിന്‍റെ മൊബൈൽ ദ്വീപിൽ നഷ്ടപ്പെട്ടു. ഒരു ദിവസം കഴിഞ്ഞ് അന്വേഷിച്ച് ചെന്നപ്പോൾ അത് വീണിടത്ത് തന്നെ കിടപ്പുണ്ടായിരുന്നു. അന്യന്‍റെ ഒരു വസ്തുപോലും ആഗ്രഹിക്കാത്തവരുടെ നാടാണ് അതെന്നുള്ളതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണം മാത്രമാണത്. ഞങ്ങളോടു കാണിക്കുന്ന അനീതിക്കുള്ള മറയായിട്ടാണ് ഈ ആരോപണങ്ങളെല്ലാം ഇപ്പോൾ ഉന്നയിക്കപ്പെടുന്നത്. ദ്വീപിനെതിരായി മറുവിഭാഗം ഉന്നയിക്കുന്ന വിവിധ മേഖലകളിലെ ആരോപണങ്ങളോട് പ്രതികരിക്കാൻ ഞാൻ യോഗ്യയാകുന്നത് പല കാരണങ്ങൾ കൊണ്ടാണ്.

ഗാന്ധിജിയെ ഞങ്ങൾ ആദരിക്കുന്നില്ലെന്ന ആരോപണത്തിന് മറുപടി പറയാൻ എനിക്കാകുന്നത് അദ്ദേഹത്തിന്‍റെ പേരുള്ള ഭൂപ്രദേശമുള്ള ദ്വീപിൽ ജനിച്ചയാളാണ് ഞാൻ എന്നതിനാലാണ്. മതത്തിന്‍റെ പേരും പറഞ്ഞുള്ള ആക്രമണത്തിന് ഉത്തരം എന്‍റെ ഫേസ്ബുക്കിലെ പ്രൊഫൈൽ പിക്ചറും വാട്സ്ആപ്പ് ഡിപിയുമാണ്. ശിവവിഗ്രഹത്തിന് മുന്നിൽ ഞാൻ നിൽക്കുന്ന ചിത്രമാണത്. ഞാൻ പഠിച്ച മിനിക്കോയ് ദ്വീപിലെ ശിവക്ഷേത്രത്തിലെ വിഗ്രഹം നിർമിച്ചത് ലക്ഷദ്വീപുകാരനാണ്. പോർട്ട് മംഗലാപുരത്തേക്ക് മാത്രമായി ഒതുക്കുന്നതിനെ എതിർക്കുന്നത് അവിടുത്തെയും കൊച്ചി, ബേപൂർ തുറമുഖങ്ങളിലെയും സാഹചര്യങ്ങൾ നന്നായിട്ടറിയാവുന്ന കച്ചവടക്കാരി എന്ന നിലക്കാണ്. മൃഗസംരക്ഷണ മേഖലയിലെ അനീതിയെ ചോദ്യം ചെയ്യുന്നത് എന്‍റെ പിതാവ് വെറ്ററിനറി വകുപ്പിൽ ജോലിക്കാരനായിരുന്നതിനാലാണ്. സിനിമ മേഖലയെ കുറിച്ചുള്ള പൊള്ളത്തരങ്ങൾ പൊളിക്കാനാകുന്നത് അവിടെ നിന്നുള്ള സിനിമ പ്രവർത്തക എന്ന നിലക്കാണ്.

ദ്വീപിന്‍റെ സാംസ്കാരിക വൈവിധ്യങ്ങൾ കണ്ടാണ് ഞാൻ വളർന്നത്. സമ്പന്നമായ കലാപാരമ്പര്യമുള്ളവരാണ് ലക്ഷദ്വീപുകാർ. ഡോലിപ്പാട്ട്, ഉലക്കമുട്ട് പാട്ട്, കാറ്റുവിളി പാട്ട്, കൈകൊട്ടി പാട്ട്, ലാവാ നൃത്തം തുടങ്ങി ഒേട്ടറെ തനത് കലാരൂപങ്ങളും വൈവിധ്യമാർന്ന പാട്ട് പാരമ്പര്യവും ദ്വീപിനുണ്ട്. ചെറുപ്പകാലത്ത് പലരുടെയും മനോഹരമായ പാട്ടുകേട്ട് അന്തംവിട്ട് ഇരുന്നിട്ടുണ്ട് ഞാൻ. പെരുന്നാൾ ദിവസം അരങ്ങേറുന്ന ദഫ്മുട്ടും കുത്തുംവെട്ടുമാണ് മറ്റൊരു പ്രത്യേകത. ഈ കുത്തും വെട്ടും 'മൂത്തോൻ' സിനിമയിൽ കാണിക്കുന്നുണ്ട്. പെരുന്നാൾ ദിവസം ദഫ്മുട്ട് സംഘം എല്ലാ വീടുകളിലും കയറിയിറങ്ങും. ആ പരിസരത്തെ വീട്ടിലെ മുതിർന്നവരും കുട്ടികളും ഈ സംഘത്തെ അനുഗമിക്കും. അസർ നമസ്കാരം കഴിയുന്ന സമയത്ത് പല വഴിക്ക് പോയ ദഫ്മുട്ട് സംഘങ്ങളും നാട്ടുകാരുമെല്ലാം പള്ളി മൈതാനത്ത് ഒന്നിക്കും. ദഫ്മുട്ട് സംഘങ്ങളെല്ലാം ഒരുമിച്ച് താളം കൊട്ടി തുടങ്ങും. 'നടത്തം പടിക്കൽ' എന്നാണ് ഇതിന് പറയുക.


ചെറിയ താളത്തിൽ തുടങ്ങി മുറുകി ധ്രുതതാളത്തിലെത്തുന്ന ഈ കൊട്ടൽ കാണുന്നത് ഒരു പ്രത്യേക അനുഭൂതിയാണ്. പലരും തലകറങ്ങി വീഴുക വരെ ചെയ്യും. മഗ്രിബ് നമസ്കാരത്തിന് തൊട്ടുമുമ്പാണ് ഇത് അവസാനിക്കുക. ഇശാ നമസ്കാരത്തിന് ശേഷമാണ് കുത്തും വെട്ടും നടക്കുക. ദഫ്മുട്ടിന്‍റെ താളത്തിനും പാട്ടിനുമൊപ്പിച്ച് ചുവടുകൾ വെക്കുന്നവർ കത്തി കൊണ്ട് ദേഹം മൊത്തം വരയുന്നത് കൊണ്ടാണ് ഇതിനെ കുത്തും വെട്ടും എന്ന് വിളിക്കുന്നത് (കേരളത്തിൽ ചിലയിടങ്ങളിൽ കുത്തുറാത്തീബ് എന്ന പേരിൽ ഇതിന്‍റെ മറ്റൊരു രൂപം അരങ്ങേറാറുണ്ട്). ചോര പൊടിയാതെയാണ് കുത്തുംവെട്ടും നടക്കുന്നത്.

പരമ്പരാഗത കലകളിൽ മാത്രമല്ല, ആധുനിക കാലത്തെ കലാരൂപങ്ങളിലും ദ്വീപുകാർ കഴിവ് തെളിയിക്കുന്നുണ്ട്. എഴുത്തുകാർ, ചിത്രകാരന്മാർ, പാട്ടുകാർ എന്നിവരിലൂടെ കടന്ന് ഇപ്പോൾ ഷോർട്ട് ഫിലിം എടുക്കുന്നവരും വ്ലോഗർമാരും റാപ് പാട്ടുകാരും വരെ ദ്വീപിലുണ്ട്. പരിമിതമായ സാഹചര്യങ്ങളിലൂടെ തങ്ങളുടെ കഴിവ് പുറത്തെത്തിക്കാൻ അവർ നടത്തുന്ന ശ്രമങ്ങൾ അഭിനന്ദനാർഹമാണ്. കഠിനാധ്വാനം ചെയ്യാൻ മനസുള്ളവരാണ് അവർ. എനിക്കറിയാവുന്ന കുറച്ചു പയ്യന്മാർ അടുത്തിടെ ഒരു ടെലിഫിലും ചിത്രീകരിച്ചത് ഓർത്താൽ സങ്കടം വരും.

മൊബൈലിൽ ആണ് അവർ അത് ചിത്രീകരിച്ചത്. ലൈറ്റ് ഇല്ലാത്തതിനാൽ മൂന്ന് ബൈക്കുകളുടെ ഹെഡ് ലൈറ്റ് തെളിച്ചായിരുന്നു ചിത്രീകരണം. അവസരം കിട്ടിയാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നവരാണ് ദ്വീപിലുള്ളത്. അവരുടെ കഴിവ് പുറംലോകത്തെത്തിക്കാൻ കഴിയുന്നത്ര സഹായങ്ങൾ ചെയ്യുകയാണ് എന്‍റെ ലക്ഷ്യം. ദ്വീപിൽ ചിത്രീകരിക്കുന്ന സിനിമകളുടെ അണിയറയിൽ എല്ലാം അവിടുത്തെ ചെറുപ്പക്കാരുണ്ട്. കാമറ, സംവിധാനം, പ്രൊഡക്ഷൻ തുടങ്ങി പല മേഖലകളിലും അവർ സജീവ പങ്കാളികളാണ്. ദ്വീപിലെ ജസ്രി ഭാഷ ആർക്കും മനസ്സിലാകില്ല. പത്ത് ദ്വീപിലും പത്ത് ശൈലിയാണ് ഉള്ളത്. മിനികോയ് ദ്വീപിൽ മാത്രമാണ് ലിപിയുള്ള മഹൽ എന്ന ഭാഷ ഉപയോഗിക്കുന്നത്. അതിൽ നിരവധി പുസ്തകങ്ങളും പാട്ടും നിലവിലുണ്ട്.


അമ്മുക്കുട്ടി ടീച്ചറിന്‍റെ കൈപിടിച്ച് അമ്പലത്തിൽ പോയിരുന്ന കുട്ടിക്കാലം

ചെത്ലാത്ത് എന്ന ദ്വീപിലാണ് ഞാൻ ജനിക്കുന്നത്. ബാപ്പ കുഞ്ഞിക്കോയക്ക് ലക്ഷദ്വീപിലും ഉമ്മ ഹവ്വക്ക് മംഗലാപുരത്തുമാണ് വേരുകൾ. ബാപ്പയെ അമ്പുക്കോയ എന്നാണ് നാട്ടുകാർ സ്നേഹത്തോടെ വിളിച്ചിരുന്നത്. വെറ്ററിനറി വകുപ്പിൽ ജോലിക്കാരനായിരുന്ന ബാപ്പ നാട്ടിൽ പച്ചക്കറി/പലചരക്ക്/തുണി എന്നിവ വിൽക്കുന്ന കടയും നടത്തിയിരുന്നു. കച്ചവടം ചെയ്യുേമ്പാൾ പോലും ആളുകളുടെ ഉള്ളിലേക്ക് എങ്ങിനെ നോക്കണം എന്ന് എന്നെ പഠിപ്പിച്ചത് ബാപ്പയാണ്. കടയിലേക്ക് സാധനങ്ങൾ വരുേമ്പാൾ അവയെല്ലാം 45 കിറ്റുകളിലാക്കി വാപ്പ എന്‍റെ കൈയിൽ തന്നുവിടുമായിരുന്നു.

പാവപ്പെട്ട 45 വീടുകളിൽ എത്തിക്കാൻ. തുണിത്തരങ്ങൾ എത്തുേമ്പാഴും അങ്ങിനെ തന്നെ. ജനിച്ച് രണ്ട് മാസം കഴിഞ്ഞപ്പോളാണ് ഞാൻ മിനികോയ് ദ്വീപിലെത്തുന്നത്. അവിടെ സർക്കാർ ക്വാേട്ടഴ്സിലായിരുന്നു താമസം. അതിന് തൊട്ടടുത്താണ് ശിവന്‍റെ ക്ഷേത്രം. എന്നും രാവിലെ അവിടെ നിന്നുള്ള പാട്ടും അമ്പലമണിയടിയും കേട്ടാണ് ഞാൻ ഉണർന്നിരുന്നത്. ഞാൻ അവിടെ നിത്യസന്ദർശകയായിരുന്നു. അവിടുത്തെ മലയാളി പൂജാരി പറഞ്ഞ കഥകൾ കേട്ടാണ് ഞാൻ വളർന്നത്. കേരളത്തെ കുറിച്ചും ഹിന്ദു ദൈവങ്ങളെ കുറിച്ചുമൊക്കെ പറഞ്ഞുതന്നത് അദ്ദേഹമാണ്. അങ്ങിനെയൊക്കെയാണല്ലോ നമ്മുടെ ചിന്തകളും വളരുക. വളർന്നപ്പോൾ ഓരോ കാര്യങ്ങളിലെ നെഗറ്റിവും പോസിറ്റിവും തിരിച്ചറിയാൻ എനിക്ക് അടിത്തറയിട്ടത് ഇത്തരം അനുഭവങ്ങളാണ്.

സ്കൂളിൽ എന്നെ മലയാളം പഠിപ്പിച്ചിരുന്ന മലയാളിയായ അമ്മുക്കുട്ടി ടീച്ചറും അതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ടീച്ചർ അമ്പലത്തിൽ പോകുേമ്പാൾ ചൂണ്ടുവിരലിൽ പിടിച്ച് ഞാനും കൂടെ പോയിരുന്നു. ഞാൻ ചെറുപ്പം മുതലേ അമ്പലത്തിൽപോയിരുന്ന കുട്ടിയാണെന്ന് ദ്വീപിൽ എല്ലാവർക്കും അറിയാം. പക്ഷേ, ആരും അതിനെ ചോദ്യം ചെയ്തിരുന്നില്ല. എന്‍റെ എഫ്.ബിയിലെ പ്രൊഫൈൽ പിക്ചറിന് ഒരുമോശം കമന്‍റ് പോലും ലക്ഷദ്വീപിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരിഷ്ടം തോന്നിയാൽ അത് കാണിക്കണം. അതിലാണ് എന്‍റെ സന്തോഷം. ആ ഇഷ്ടവും സന്തോഷവും ഒളിച്ചുവെക്കാൻ എനിക്ക് അറിയാത്തത് കൊണ്ടാണ് ഇതെല്ലാം തുറന്നുപറയുന്നത്. 

സ്കൂളിൽ പഠിക്കുേമ്പാൾ സമീപത്തെ ക്വാേട്ടഴ്സിലൊക്കെ താമസിക്കുന്ന ഞങ്ങൾ പത്ത് മുപ്പത് കുട്ടികൾ എല്ലാ വൈകുന്നേരവും അമ്പലത്തിൽ പാട്ട് വെക്കുേമ്പാൾ അവിടെ അടുത്ത് അടുക്കിവെച്ചിരുന്ന ഇഷ്ടികക്കൂട്ടം സ്റ്റേജാക്കി അറിയാവുന്ന രീതിയിൽ ഡാൻസ് ചെയ്തിരുന്നു. ആ ഡാൻസ് കണ്ട് ഒരു ഓണക്കാലത്ത് അമ്മുക്കുട്ടി ടീച്ചർ ഞങ്ങളെ തിരുവാതിര വേഷമൊക്കെ കെട്ടിച്ച് സ്റ്റേജിൽ കയറ്റി ഡാൻസ് കളിപ്പിച്ചിരുന്നു. 'പരിണയം' എന്ന സിനിമയിലെ 'പാർവണേന്ദു മുഖി പാർവതി' എന്ന പാട്ടിനൊത്താണ് അന്ന് ഞങ്ങൾ ചുവടുകൾ വെച്ചത്. അതെല്ലാം ഉൾക്കൊള്ളാൻ അന്ന് ദ്വീപുകാർക്ക് കഴിഞ്ഞിരുന്നു. ഇന്നും കടലിലേക്ക് ബോട്ടുകൾ ഹിന്ദു ആചാരപ്രകാരം തേങ്ങയൊക്കെ ഉടച്ച് ഇറക്കുന്ന എത്രയോ പേർ ദ്വീപിലുണ്ട്. എനിക്ക് കേരളത്തെ പരിചയപ്പെടുത്തി തന്ന, എന്നെ കേരളത്തിലെത്തിച്ച രണ്ടുപേർ അന്നത്തെ ആ മലയാളി പൂജാരിയും അമ്മുക്കുട്ടി ടീച്ചറുമാണ്. അദ്ദേഹം ഇന്ന് ജീവിച്ചിരിപ്പില്ല. അമ്മുക്കുട്ടി ടീച്ചർ എവിടെയെന്ന് അറിയുകയുമില്ല. ടീച്ചർ ഇന്ന് ജീവിച്ചിരിപ്പുണ്ട് എങ്കിൽ ദ്വീപിനെ കുറിച്ചുള്ള പല തെറ്റിദ്ധാരണകളും മാറ്റാൻ രംഗത്തെത്തുമെന്ന് എനിക്ക് ഉറപ്പുണ്ട്. ആ പ്രതീക്ഷ ഞാൻ ഇനിയും ഞാൻ ഉപേക്ഷിച്ചിട്ടില്ല. 

മംഗലാപുരം കൃഷ്ണപുരത്താണ് ഉമ്മയുടെ കുടുംബം ഉള്ളത്. ഉമ്മയുടെ ഉപ്പ മുഹമ്മദ് എനിക്ക് ഇട്ട പേര് ഹസീറ എന്നാണ്. കടലിന്‍റെ രാജ്ഞി എന്നർഥം വരുന്ന പേരാണത്. ബാപ്പയിട്ട പേരാണ് ഐഷ സുൽത്താന എന്നത്. ബാപ്പയുടെ ഉമ്മ എന്നെ വിളിച്ചിരുന്നത് ഐഷ മാബി എന്നാണ്. സ്ത്രീകൾക്ക് തുണയായി നിൽക്കുന്നവൾ എന്ന അർഥത്തിലാണ് അവർ ആ പേര് ഇട്ടത്. ഭാവിയിൽ എന്‍റെ കർമ്മമേഖല ഇതൊക്കെ ആകുമെന്ന് അവർ മുൻകൂട്ടി കണ്ടിരിക്കാം. കടലിന്‍റെ നാടായ ലക്ഷദ്വീപിനെ സംരക്ഷിക്കാനാണ് എന്‍റെ പോരാട്ടത്തിലൂടെ ഞാൻ ശ്രമിക്കുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ വിശകലനം ചെയ്യുന്ന സിനിമയാണ് എേന്‍റത്.

എട്ടാം ക്ലാസ് കഴിഞ്ഞ് ഞാൻ മിനികോയ് ദ്വീപിൽ നിന്ന് ചെത്ലാത്തിലേക്ക് പോയി. പത്ത് വരെ പഠിച്ചത് അവിടെയാണ്. അതിനുശേഷം പ്ലസ്ടുവിനാണ് കോഴിക്കോട് എത്തുന്നത്. നടക്കാവ് എം.ഇ.എസിലായിരുന്നു പഠനം. അപ്പോൾ കോഴിക്കോട് നിന്ന് സാധനങ്ങൾ വാങ്ങി ബേപൂർ വഴി അയച്ചിരുന്നു. പിന്നീട് കൊച്ചിയിലെത്തിയപ്പോളും മംഗലാപുരത്ത് പോകുേമ്പാളും അവിടങ്ങളിലെ തുറമുഖങ്ങളിൽ നിന്നും സാധനങ്ങൾ ദ്വീപിലേക്ക് അയച്ചിട്ടുണ്ട്. അതുകൊണ്ട് മൂന്നിടത്തെയും സംസ്കാരവും രീതികളും ഗുണവുംദോഷവും അറിയാവുന്നതിനാലാണ് പോർട്ട് മംഗലാപുരം മാത്രമാക്കി മാറ്റുന്നതിനെ ഞാൻ എതിർത്തത്. 

കോഴിക്കോട് പഠിച്ച ശേഷമാണ് ബി.എ മലയാളം പഠിക്കാൻ തിരുവനന്തപുരം യുനിവേഴ്സിറ്റി കോളജിൽ ചേരുന്നത്. അവിടെ കലാപരിപാടികളിൽ സമ്മാനം ലഭിച്ചപ്പോളാണ് ചാനലുകാർ ശ്രദ്ധിക്കുന്നതും അവതാരകയായി വിവിധ ചാനലുകളിൽ പ്രവർത്തിച്ചതും. ഒരുവർഷത്തോളം മോഡലിങും ചെയ്തു. വിവിധ നല്ല ബ്രാൻഡുകളുടെ മോഡലായി വന്നിട്ടുണ്ട്. പിന്നീട് അതിലെ താൽപര്യം നഷ്ടപ്പെട്ടു. അവസരങ്ങൾ സുഹൃത്തുക്കൾക്കായി നൽകി ആ രംഗത്തുനിന്ന് മാറി. 2011ൽ സംവിധായകൻ ശശിശങ്കർ സാറിന്‍റെ 'സ്റ്റെപ്സ്' എന്ന സിനിമയിൽ (അത് റിലീസ് ആയില്ല) ക്ലാപ് അടിച്ച് സംവിധാന സഹായിയായി സിനിമ രംഗത്ത് ചുവടുവെച്ചു. പിന്നീട് ലാൽ ജോസ് സാറിന്‍റെ കൂടെ 'വെളിപാടിന്‍റെ പുസ്തകം' എന്ന സിനിമയിലൂടെ സഹസംവിധായികയായി. സിനിമകളുടെ നിലവാരം ഇഷ്ടപ്പെടാഞ്ഞതിനാൽ ജോലി ചെയ്ത ചില പ്രോജക്ടുകളിൽ പേര് വെക്കേണ്ട എന്ന പറഞ്ഞുപോലും പ്രവർത്തിച്ചിട്ടുണ്ട്.

2013ലാണ് കൊച്ചിയിൽ 'ഗെറ്റ് സം എയർ' എന്ന പേരിൽ പരസ്യ ഏജൻസി തുടങ്ങുന്നത്. അത് നല്ല രീതിയിൽ പ്രവർത്തിക്കുന്നതിനിടെയാണ് ജീവിതത്തിലുണ്ടായ ചില നൊമ്പരങ്ങൾ മൂലം ഏജൻസിയുടെ പ്രവർത്തനം നിർത്തേണ്ടി വന്നത്. പിന്നീട് എന്‍റെ ആവിഷ്കാരത്തിനുള്ള മാർഗം സിനിമയാണെന്ന് തിരിച്ചറിഞ്ഞ് അതിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു.

ഐഷയും സഹോദരൻ ഷാഹിദും. ഒരു പഴയ ചിത്രം

ഉറക്കമുണരുേമ്പാൾ രണ്ട് കൈകളും ഇല്ലാത്ത അവസ്ഥ

2016 നവംബർ നാല്. ബാപ്പ മരിച്ച ദിവസം. ഏറെ തളർന്നുപോയ നാളുകൾ. രണ്ട് മാസം കൂടി കഴിഞ്ഞ് എന്‍റെ എല്ലാെമല്ലാമായിരുന്ന അനുജൻ ഷാഹിദും മരിച്ചു. 2017 ജനുവരി 12ന്. ഒരുദിവസം ഉറക്കമുണരുേമ്പാൾ രണ്ടുകൈകളും ഇല്ലാതെ ഇനി ജീവിച്ചുകൊള്ളൂ എന്ന് ദൈവം പറഞ്ഞതുപോലുള്ള അവസ്ഥയിലായി ഞാൻ. ഉമ്മയും മറ്റൊരു അനുജൻ ഷെർസാദും അതേ അവസ്ഥയിൽ തന്നെ. അപ്പോൾ പിന്നെ അവരുടെ കൈകൾ ആകാൻ ഞാൻ തീരുമാനിച്ചു. അങ്ങിനെയാണ് ഉമ്മയെയും ഷെർസാദിനെയും കൂട്ടി ഞാൻ കൊച്ചിയിൽ താമസമാരംഭിക്കുന്നത്.

മറ്റൊരു കാരണം കൂടിയുണ്ട്. എന്‍റെ ബാപ്പയെ കബറടക്കിയിരിക്കുന്നത് മട്ടാഞ്ചേരി ജുമാ മസ്ജിദിലെ ഖബർസ്ഥാനിലാണ്. ആ ശരീരം അലിഞ്ഞുചേർന്ന മണ്ണാണിത്. ലക്ഷദ്വീപിലെ ഡോക്ടർ ചികിത്സ വൈകിച്ചതുകൊണ്ടാണ് എന്‍റെ ബാപ്പ മരിക്കുന്നത്. ഹൃദയാഘാതം വന്ന അദ്ദേഹത്തെ മൂന്ന് ദിവസത്തിന് ശേഷമാണ് കൊച്ചിയിൽ എത്തിക്കാനായത്. മൂത്രത്തിൽ പഴുപ്പ് ആണെന്ന് പറഞ്ഞാണ് ഡോക്ടർ ചികിത്സ വൈകിച്ചത്. ഈ അനാസ്ഥക്കെതിരെ കേരന്ദ സർക്കാറിനും മനുഷ്യാവകാശ കമ്മീഷനും ഒക്കെ ഞാൻ പരാതി നൽകിയിരുന്നു. ഒരു നടപടിയും ഉണ്ടായില്ല. ഈ അനുഭവമുള്ളതുകൊണ്ടാണ് ലക്ഷദ്വീപിലെ വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഒരു കത്തെങ്കിലും കേന്ദ്രത്തിന് അയച്ചോ എന്ന് ബി.ജെ.പിക്കാർ ചോദിച്ചപ്പോൾ ഞാൻ ഇല്ല എന്ന് പറഞ്ഞത്. നടപടി ഉണ്ടാകിെല്ലന്ന് മുൻ അനുഭവമുള്ളപ്പോൾ ഞാൻ എന്തിന് അതിന് മെനക്കെടണം? ആ സമയം കൂടി ക്രിയാത്മക സമരമുറകൾക്ക് ഉപയോഗിക്കുകയല്ലേ വേണ്ടത്?

ഇന്നും വിശ്വസിക്കാൻ പ്രയാസമുള്ള ഒരു നൊമ്പരമാണ് അനുജൻ ഷാഹിദിന്‍റെ വിയോഗം. കൂട്ടുകാർക്കൊപ്പം മീൻ പിടിക്കാൻ പോയ അവൻ 21ാം വയസ്സിൽ കടലിൽ വെച്ചാണ് മരിക്കുന്നത്. അവസാനശ്വാസം കടലിൽ വെച്ചായിരിക്കണം എന്നായിരുന്നു അവന്‍റെ ആഗ്രഹവും. എന്നെക്കാളേറെ നാടിനും നാട്ടുകാർക്കും വേണ്ടി പ്രവർത്തിച്ചിരുന്നവനാണ് അവൻ. പ്ലസ്ടു കഴിഞ്ഞ് ഡിഗ്രിക്ക് പോകാതെ ജനസേവനത്തിന് ഇറങ്ങിയ അവൻ സി.പി.എം പ്രവർത്തകൻ ആയിരുന്നു. നാടിന്‍റെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെട്ടിരുന്ന അവന്‍റെ ചിന്തയിലും പ്രവൃത്തിയിലുമെല്ലാം ലക്ഷദ്വീപ് മാത്രമേ ഉണ്ടായിരുന്നുള്ളു. നാട്ടിലെ വിവിധ പ്രശ്നങ്ങൾ ചെറിയ കടലാസുകളിൽ എഴുതി മുറിയുടെ ചുമർ നിറയെ ഒട്ടിച്ചുവെച്ചിരുന്നു അവൻ. ഇടപെടാനുള്ള വിഷയങ്ങൾ, ഇടപെടാനുള്ള സമയത്ത് ഓർമിക്കുന്നതിന് വേണ്ടിയായിരുന്നു അത്. ആംബുലൻസിന്‍റെ കാര്യം, കടലിലെ പ്രശ്നങ്ങൾ, മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം ആ കുറിപ്പുകളിൽ ഉണ്ടായിരുന്നു. ഇന്ന് അവൻ ഉണ്ടായിരുന്നെങ്കിൽ ലക്ഷദ്വീപിന് വേണ്ടി ചെയ്യുമായിരുന്ന കാര്യങ്ങളാണ് അവനുവേണ്ടി ഞാൻ ചെയ്യുന്നത്. അതൊക്കെ ചെയ്ത് പൂർത്തിയാക്കിയിേട്ട അവന്‍റെ ഖബറിടത്തിലേക്ക് ഇനി ഞാൻ പോകൂ. 


ദ്വീപിൽ ആർ.ടി-പി.സിആറിന് വേണ്ടി വാദിച്ചതിന്‍റെ പ്രതികാരം

ലക്ഷദ്വീപിൽ ആർ.ടി-പി.സി.ആർ പരിശോധന വേണമെന്ന് പരസ്യമായി വാദിച്ചതിന്‍റെ പേരിലാണ് ഞാൻ ഭരണകൂടത്തിന്‍റെ കണ്ണിലെ കരടാകുന്നത്. എല്ലാ പെർമിഷനുകളും വാങ്ങി സിനിമ ചിത്രീകരിക്കാൻ പോയ എന്നെ അവർ ഇതിന്‍റെ പേരിൽ പല രീതികളിലും ബുദ്ധിമുട്ടിച്ചു (എന്‍റെ ഇടപെടലുകൾ സിനിമയുടെ പ്രമോഷന് വേണ്ടി ആണെന്ന് ആരോപണമുള്ളതിനാൽ സിനിമയുടെ പേര് പറയുന്നില്ല). 2021 ജനുവരി 27നാണ് ഞങ്ങൾ ഷൂട്ടിങിനായി ലക്ഷദ്വീപിലെത്തുന്നത്. ഏഴ് ദിവസം ക്വാറന്‍റീനിൽ ഇരുന്ന ശേഷം ഫെബ്രുവരി നാലിനാണ് ചിത്രീകരണം ആരംഭിക്കുന്നത്. 12ന് ലോക്ഡൗണും പിന്നീട് 144ഉം പ്രഖ്യാപിച്ചു. അന്ന് ആന്‍റിജെൻ ടെസ്റ്റ് ആണ് ദ്വീപിലുണ്ടായിരുന്നത്. പോസിറ്റീവ് കേസുകൾ കൂടി വരുന്നതിനാൽ ആർ.ടി-പി.സി.ആർ പരിശോധന വേണമെന്ന് ആവശ്യമുന്നയിച്ച് ഞാൻ ഇട്ട വോയ്സ് ക്ലിപ് വൈറലായി. ഇതോടെയാണ് എന്‍റെ സിനിമയുടെ ചിത്രീകരണം മുടക്കാനുള്ള ശ്രമങ്ങൾ ഭരണകൂടത്തിന്‍റെ ഭാഗത്തുനിന്ന് ഉണ്ടായത്.

പത്ത് ബോട്ടുകൾ ചിത്രീകരണത്തിന് ആവശ്യമായിരുന്നു. എത്താമെന്ന് ബോട്ടുകാർ സമ്മതിച്ചെങ്കിലും ഷൂട്ടിങ് ദിവസം ഒരു മണിക്കൂർ മാത്രമേ നിൽക്കു എന്ന് അവർ വാശിപിടിച്ചു. അങ്ങിനെ ആ സീൻ വിചാരിച്ച പോലെ എടുക്കാൻ പറ്റിയില്ല. സ്കൂളിൽ കുട്ടികളെല്ലാം യൂനിഫോമിൽ വരുന്ന സീൻ ഉണ്ടായിരുന്നു. ഞാൻ ഓരോ ക്ലാസിലും കയറി കുട്ടികളോട് നാളെ യൂനിഫോം ധരിച്ച് വരണമെന്ന് പറയുകയും അവർ സന്തോഷത്തോടെ ആവേശത്തോടെ സമ്മതിക്കുകയും ചെയ്തു.എന്നാൽ, പിറ്റേദിവസം അവർ വന്നത് കളർ ഡ്രസ്സ് ഇട്ടാണ്. ഞാൻ സ്കൂളിൽ നിന്ന് പോയതിന് തൊട്ടുപിന്നാലെ ആരോ എല്ലാ ക്ലാസിിലും കയറി യൂനിഫോം ഇടേണ്ടതില്ലെന്ന് ഞാൻ പറഞ്ഞു എന്ന് പ്രചരിപ്പിച്ചതിനാലായിരുന്നു അത്.

ഷൂട്ടിങിനായി ഒരു വീട് ഒരാൾ സൗജന്യമായി തരാമെന്ന് ഏറ്റതാണ്. എന്നിട്ടും പ്രതിദിനം 5000 രൂപ വാടക കൊടുത്തു. ഷിഫ്റ്റ് കഴിഞ്ഞ് വേറെ ഗെറ്റപ്പിലുള്ള ചില സീനുകൾ അവിടെ ചിത്രീകരിക്കാൻ എത്തിയപ്പോൾ അദ്ദേഹം 50,000 രൂപ വാടക ചോദിച്ചു. പിന്നെ ആ സീനുകൾ ബീച്ചിലാണ് ചിത്രീകരിച്ചത്. 144 പ്രഖ്യാപിച്ചിട്ടും എന്‍റെ ഒരു പാട്ടുസീനിൽ അണിനിരക്കാൻ നിരവധി നാട്ടുകാർ മുന്നോട്ടുവന്നു. പക്ഷേ, എല്ലാവരെയും ആർ.ടി-പി.സി.ആർ നടത്തിയ ശേഷം അഭിനയിപ്പിച്ചാൽ മതി എന്ന് ഭരണകൂടം നിർദേശിച്ചു. ഇതനുസരിച്ച് രണ്ട് ദിവസം ഷൂട്ട് നിർത്തി എല്ലാവരുടെയും പരിേശാധന നടത്തിയശേഷമാണ് പാട്ട് ചിത്രീകരിച്ചത്. നാട്ടുകാർ എല്ലാ സഹകരണത്തിനും തയാറായിരുന്നു. ഭരണകൂടമാണ് എനിക്കെതിരെ അവരിൽ ചിലരെ അണിനിരത്തിയത്. ക്രിയേറ്റിവിറ്റിയും ക്രൂവിന്‍റെ സഹകരണവും കൊണ്ട് ഞാനതെല്ലാം അതിജീവിക്കുകയായിരുന്നു.

സിനിമയുടെ തുടക്കത്തിൽ ലക്ഷദ്വീപിന്‍റെ പഴയകാലം കാണിക്കാൻ ഉരു ഉപയോഗിച്ചുള്ള സീൻ ഞാൻ പ്ലാൻ ചെയ്തിരുന്നു. ഇതിന് കണ്ടെത്തിയ ഉരു ബങ്കാരത്ത് ആയിരുന്നു ഉണ്ടായിരുന്നത്. അത് ഉൾപ്പെടുന്ന സീനുകൾ ഒറ്റ ദിവസം കൊണ്ട് തീർക്കണമെന്നും പിറ്റേന്ന് അത് കവരത്തിയിലെ ബാർ കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിക്കാനായി കൊണ്ടുപോകുമെന്നും കലക്ടർ അറിയിച്ചു. അങ്ങിനെ പ്ലാൻ ചെയ്ത പെർഫക്ഷൻ ഇല്ലാതെ ആ സീനുകൾ ചിത്രീകരിക്കേണ്ടി വന്നു. ചിത്രീകരണം കഴിഞ്ഞതിന്‍റെ പിറ്റേന്ന് അത് കെട്ടിവലിച്ച് കവരത്തിയിലെത്തിച്ച് റിസോർട്ടിലെ ബാർ കൗണ്ടറിന് മുന്നിൽ പ്രദർശിപ്പിച്ചു. അടുത്തിടെയുണ്ടായ ചുഴലിക്കാറ്റിൽ അത് രണ്ട് കഷണമായി. ഒരു ചരിത്രമായിരുന്നു ആ ഉരു. എന്‍റെ നാടായ ചെത്ലാത്തിലെ ഒരാൾ ഉണ്ടാക്കിയത്. ഇനി അത് പൂർണരൂപത്തിൽ കാണണമെങ്കിൽ എന്‍റെ സിനിമയിലൂടെയേ പറ്റു.

ഇപ്പോൾ പലരും ഉന്നയിക്കുന്ന ചോദ്യങ്ങൾക്കുള്ള കൃത്യമായ ഉത്തരങ്ങളും ചില പ്രശ്നങ്ങളുടെ പരിഹാരവും എന്‍റെ സിനിമയിലുണ്ട്. ലക്ഷദ്വീപിന്‍റെ നെഗറ്റീവും പോസിറ്റീവും അതിലുണ്ട്. ഒരു കഥാപാത്രത്തെയും ഭാവനയിൽ നിന്ന് ചിത്രീകരിക്കേണ്ടി വന്നില്ല. ഇതുകാണുന്ന ഓരോ ദ്വീപുകാരനും ഇത് ഞാനാണല്ലോ എന്ന് തോന്നും. കാണുന്ന ഓരോ മലയാളിക്കും ഞാൻ അവിടെ പോയാൽ ഇങ്ങിനെയാണല്ലോ എന്ന് തോന്നും. കേരളവും ലക്ഷദ്വീപും തമ്മിലുള്ള ബന്ധം ഈ സിനിമയിലുണ്ട്. കടലിനെയും കരയെയും ഒറ്റ ശരീരമായി കണ്ടുകൊണ്ടുള്ള കൺസപ്റ്റ് ആണ് സിനിമയിൽ. അത് എവിടെ വെച്ച് മുറിച്ചുമാറ്റിയാലും പ്രശ്നമാണ്. ആർക്കും ആരെയും രക്ഷപ്പെടുത്താൻ കഴിയില്ല. നിസ്സാര പ്രശ്നങ്ങൾക്ക് വരെ ആത്മഹത്യയിൽ അഭയം തേടുന്ന പെൺകുട്ടികൾക്കുള്ള മറുപടിയും ഈ സിനിമയിലുണ്ട്.


കടൽ ഞങ്ങളുടെ ആത്മാവ്

മുെമ്പങ്ങോ ബംഗളൂരുവിൽ നിന്ന് വാങ്ങിയ 'സോൾ' എന്നെഴുതിയ ഒരു കുപ്പിയിലാണ് ഞാൻ ഇന്നും വെള്ളം കുടിക്കുന്നത്. കാരണം, ഞങ്ങൾ ദ്വീപുകാരുടെ ആത്മാവ് ആണ് വെള്ളം അഥവാ കടൽ. ഞങ്ങൾ സംരക്ഷിക്കുന്നതും ഞങ്ങളെ സംരക്ഷിക്കുന്നതും കടലാണ്. ഞങ്ങളുടെ ഏറ്റവും വലിയ കാവൽ പടയാളികളാണ് പവിഴപ്പുറ്റുകൾ. ദ്വീപിലെ ഓരോരുത്തരും വൈകുന്നേരങ്ങളിൽ ലഗൂണിലെത്തും. അതിൽ ചവിട്ടി നടക്കുന്നതിന്‍റെ അനുഭൂതി പറഞ്ഞറിയിക്കാൻ പറ്റുന്നതല്ല. ആ കാവൽ പടയാളികളെ ഇല്ലാതാക്കിയാൽ എന്തിനും ലക്ഷദ്വീപിനെ ആക്രമിക്കാൻ കഴിയും.

എവിടെ കടൽ അനങ്ങിയാലും അതിന്‍റെ പ്രത്യാഘാതം ലക്ഷദ്വീപിലുണ്ടാകും. ഞങ്ങൾ ഓരോരുത്തരും പൊന്നുപോലെ നോക്കുന്ന ആ നിധിയെ തകർത്തിട്ടുള്ള എന്ത് വികനമാണ് അവിടെ കൊണ്ടുവരാൻ നോക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഞങ്ങൾ വികസനത്തിന് എതിരല്ല.എന്നാൽ, ദ്വീപിനെ ടൂറിസംവികസനത്തിന്‍റെ പേരിൽ തകർത്ത് കൊണ്ടല്ല, സാധാരണ ജനങ്ങളുടെ പുരോഗതിയിൽ ഉൗന്നുന്ന അടിസ്ഥാന വികസനമാണ് വേണ്ടത്. തദ്ദേശീയ ജനതയെ കൂടി കണക്കിലെടുക്കാതെയുള്ള പരിഷ്കാരങ്ങളെയാണ് ഞങ്ങൾ എതിർക്കുന്നത്. ദ്വീപിനെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ചെറുത്തുതോൽപ്പിക്കാൻ ജീവശ്വാസമായി കാണുന്ന സിനിമയെന്ന കരിയർ പോലും കളഞ്ഞ് മുൻനിരയിലുണ്ടാകുമെന്ന് ഞാൻ പ്രഖ്യാപിച്ചത് അതുകൊണ്ടാണ്. അവസാനശ്വാസം കടലിൽ ആയിരിക്കണം എന്നാഗ്രഹിക്കുന്ന, കടലിന്‍റെ മകളായ എനിക്ക് അങ്ങിനെയാകാതിരിക്കാൻ കഴിയില്ലല്ലോ...

തയാറാക്കിയത്- ഇ.പി. ഷെഫീഖ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aisha sultanaSave Lakshadweep
News Summary - We will win this battle: Aisha Sultana
Next Story