അതിജീവനത്തിന്റെ ടീം ബെയ്ലി
text_fieldsടീം ബെയ്ലി ജോലിക്കിടെ
സമാധാനത്തോടെ അന്തിയുറങ്ങുന്ന ഒരു നാടിനെയാണ് പ്രകൃതി അതിന്റെ രോഷംകൊണ്ട് കുത്തിയൊലിപ്പിച്ചത്. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടതിന്റെ ആഘാതത്തിൽനിന്നും മുക്തമാവാതെ ഇപ്പോഴും ഒരുപാടുപേർ വയനാട്ടിൽ ചിന്നിച്ചിതറി കിടക്കുന്നുണ്ട്. എന്നാൽ, ഒരു പ്രകൃതി ദുരന്തത്തിനും തകർക്കാൻ കഴിയാത്ത ഉറച്ച മനസ്സുമായി സ്വന്തം നിലനിൽപിനായി ഒരു കൂട്ടം സ്ത്രീകൾ മുന്നിട്ടിറങ്ങുകയാണ്. ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ 10, 11, 12, വാർഡുകളിലെ 26 സ്ത്രീകൾ തങ്ങളുടെ അതിജീവനം നെയ്തെടുക്കുകയാണ്. ലൈഫ് ലൈൻ വയനാട് യൂനിറ്റിന്റെ കീഴിൽ ആരംഭിച്ച ബെയ് ലി എന്ന സംരംഭത്തിന്റെ കരുത്ത് ലോകത്തിനുമുന്നിൽ അവതരിപ്പിക്കുകയാണ് ഇവർ.
ചോദ്യത്തിനു മുന്നിൽ
‘രക്ഷാപ്രവർത്തനത്തിന്റെ നാളുകളിൽ ഒരു തൊഴിൽമാർഗം എന്ന രീതിയിൽ സ്റ്റിച്ചിങ് ചെയ്തു നൽകാമോ എന്ന് ചോദിച്ച് ചിലർ സമീപിച്ചിരുന്നു. അതിനായാണ് ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ 10, 11, 12 എന്നീ വാർഡുകളിലെ സ്ത്രീകളെ ഒരുമിപ്പിച്ച് വാട്സ്ആപ് ഗ്രൂപ് ഉണ്ടാക്കിയത്. എന്നാൽ, എന്തുകൊണ്ട് സ്വന്തമായൊരു സംരംഭം തുടങ്ങിക്കൂടാ എന്ന ചിന്ത പിന്നീട് വരുകയും അതിന് വലിയ പിന്തുണ ലഭിക്കുകയും ചെയ്തു’ –സംരംഭത്തിന്റെ എക്സിക്യൂട്ടിവ് ബോഡി സെക്രട്ടറി രമ്യ പറയുന്നു. പിന്നീട് യൂനിറ്റ് തുടങ്ങുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ കാണുകയും ആശയം അവതരിപ്പിക്കുകയും ചെയ്തു.
വ്യവസായ കേന്ദ്രത്തിലെ അയ്യപ്പൻ, വയനാട് കലക്ടർ എന്നിവരുടെ പൂർണ പിന്തുണ ലഭിച്ചതോടെ ആശയം പൂർത്തീകരിക്കാനായി ഇറങ്ങി. ഉപയോഗശൂന്യമായ വസ്ത്രങ്ങൾ പുനരുപയോഗിക്കുക എന്നതായിരുന്നു ഇവരുടെ ആദ്യ തീരുമാനം. ആദ്യം മുതൽതന്നെ വ്യവസായ കേന്ദ്രവും വയനാട് കലക്ടർ മേഘശ്രീയും ജില്ലാ ഭരണകൂടവും കൂടെയുണ്ടാവുമെന്ന് ഉറപ്പുനൽകിയതോടെ അവരുടെ ആത്മവിശ്വാസം വർധിച്ചു. 26 പേർ അടങ്ങുന്ന കൂട്ടായ സംരംഭമാണിത് എന്നറിഞ്ഞപ്പോൾ കുടുംബശ്രീ ജില്ലാ മിഷനുമായി ബന്ധിപ്പിക്കുകയും അവർ സഹായിക്കാമെന്ന് ഉറപ്പുനൽകുകയും ചെയ്തു.
ബുദ്ധിമുട്ടുകൾ മറികടന്ന്
വലിയൊരു ദുരന്തത്തിന്റെ ആഘാതത്തിൽനിന്നും പൂർണമായും കരകയറാൻ കഴിയാത്തതിനാൽ അക്ഷരാർഥത്തിൽ പൂജ്യത്തിൽനിന്ന് തന്നെയായിരുന്നു തുടക്കം. കടങ്ങൾപോലും എഴുതിത്തള്ളുമോ എന്നറിയാത്ത അവസ്ഥയായതിനാൽ ലോണെടുക്കാനും ആർക്കും താൽപര്യമുണ്ടായിരുന്നില്ല. അതിനാൽ മൂലധനം പ്രശ്നം തന്നെയായിരുന്നു. എന്നാൽ, അവിടെ ജില്ലാ ഭരണകൂടം തന്നെയായിരുന്നു കൂടെയുണ്ടായിരുന്നത്. കുടുംബശ്രീ ജില്ലാ മിഷനിൽനിന്ന് റീബിൽഡ് കേരളയുടെ വർക്കിങ് കാപിറ്റൽ ലോൺ അനുവദിക്കാമെന്ന് ഉറപ്പുകിട്ടി.
ബെയ് ലിയുടെ തുടക്കം
‘ലൈഫ് ലൈൻ’ വയനാട് എന്നാണ് യൂനിറ്റിന്റെ പേര്. എന്നാൽ യൂനിറ്റിന്റെ പേരുമായി മുന്നോട്ടുപോകാൻ പറ്റില്ലെന്നും പ്രോഡക്ടിന് ഒരു പേര് നൽകണമെന്നുമുള്ള നിർദേശം മുന്നോട്ടുവെച്ചത് കലക്ടറാണ്. ജില്ലാ ഭരണകൂടംതന്നെയാണ് ബെയ് ലി എന്ന പേര് നിർദേശിച്ചത്. മണ്ണിനിടയിൽ അകപ്പെട്ട് പോവേണ്ടിയിരുന്ന ഒരുപാട് ജീവനുകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഇന്ത്യൻ ആർമിയാണ്. രക്ഷാപ്രവർത്തനത്തിനായി ഇന്ത്യൻ ആർമി നിർമിച്ച ബെയ്ലി പാലം നിമിത്തമായതിനാൽ അതിനേക്കാൾ മറ്റൊരു പേര് ഈ സംരംഭത്തിന് അനുയോജ്യമാണെന്ന് തോന്നിയില്ലെന്ന് ടീം ബെയ്ലി പറയുന്നു.
ആത്മവിശ്വാസത്തോടെ മുന്നോട്ടിറങ്ങിയെങ്കിലും നിരവധി കടമ്പകളുണ്ടായിരുന്നു മറികടക്കാൻ. വളരെ ചുരുക്കം പേർക്ക് മാത്രമേ തയ്യൽ മേഖലയിൽ പ്രാവീണ്യം ഉണ്ടായിരുന്നുള്ളൂ എന്നതായിരുന്നു പ്രധാന വെല്ലുവിളി. ഹൈടെക് മെഷീനുകളെകുറിച്ചുള്ള അറിവിന്റെ അഭാവം വലിയ പ്രതിസന്ധിതന്നെയായിരുന്നു. ആ സമയത്താണ് ജില്ലാ ഭരണകൂടത്തിന്റെ സഹായത്തോടെ സ്വാമിനാഥൻ ഫൗണ്ടേഷൻ സഹായം നൽകാമെന്ന വാഗ്ദാനവുമായി മുന്നോട്ടുവരുന്നത്. സ്വാമിനാഥൻ ഫൗണ്ടേഷന്റെ കീഴിൽ 10 ദിവസം നീളുന്ന പരിശീലനവും ടീമിന് ലഭിച്ചു.
തളരാതെ മുന്നോട്ട്
‘ഞങ്ങൾ അനുഭവിക്കുന്ന മറ്റൊരു പ്രശ്നം യൂനിറ്റ് തുടങ്ങുന്നതിനുള്ള സ്ഥലവും ആവശ്യമായ മിഷനറികളുടെ ലഭ്യതക്കുറവുമായിരുന്നു. തളരാൻ മനസ്സില്ലാത്തതിനാൽ ഞാൻ ഉൾപ്പെടെയുള്ള അംഗങ്ങളുടെ കൈയിൽ നേരത്തേ ഉണ്ടായിരുന്ന തയ്യൽ മെഷീനുകൾ ഉപയോഗിച്ച് തുടങ്ങാം എന്ന ധാരണയിൽ എത്തി. 11 സാധാരണ തയ്യൽ മെഷീൻ വെച്ചായിരുന്നു തുടക്കം. അത് വളരെയധികം പ്രയാസകരമായിരുന്നു. അതോടൊപ്പം വാടക മുറി ലഭിക്കാത്തതു കൂടിയായപ്പോൾ വിഷമമായി. പിന്നീടങ്ങോട്ട് വാടക മുറി അന്വേഷിച്ചുള്ള ഓട്ടമായിരുന്നു. അവസാനം കൂട്ടത്തിൽ ഒരാൾ വാടകക്ക് നിൽക്കുന്ന വീടിന്റെ ടെറസ് അതിനായി താൽക്കാലികമായി തെരഞ്ഞെടുത്തു. ഇപ്പോൾ മേപ്പാടി റിപ്പണിൽ ഒരു വാടക മുറി ലഭിച്ചതിനാൽ അവിടേക്ക് മാറി. നിരവധി സംഘടനകൾ സഹായത്തിന് എത്തുകയും മെഷീനുകൾ നൽകുകയും ചെയ്തു. സംരംഭത്തിന്റെ രജിസ്ട്രേഷൻ നടക്കാത്തതിനാൽ വർക്കിങ് കാപിറ്റൽ അക്കൗണ്ടിൽ തന്നെ കിടക്കുകയാണ്. രജിസ്ട്രേഷൻ ചെയ്യുന്നതിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്’ –രമ്യ പറയുന്നു.
ബെയ്ലി തന്ന വരുമാനം
ടീമിന് ലഭിച്ച ആദ്യ വരുമാനം സ്വാമിനാഥൻ ഫൗണ്ടേഷനിൽനിന്നു തന്നെയായിരുന്നു. ജനുവരി 30, 31 ഫെബ്രുവരി ഒന്ന് ദിവസങ്ങളിലായി നടന്ന വാർഷിക വിത്തുത്സവത്തിന് ബെയ്ലിയുടെ ഒരു സ്റ്റാൾ തുറന്നിരുന്നു. 180 ഓളം ബാഗുകൾ അന്ന് വിറ്റുപോയി. വനിതാദിനവുമായി ബന്ധപ്പെട്ട് കുടുംബശ്രീക്ക് 750 ബാഗുകൾ കൈമാറി. ഇപ്പോൾ ഇന്ത്യൻ ആർമിയുടെ ഓർഡറും ഇവർക്ക് ലഭിച്ചിട്ടുണ്ട്. തളരാതെ, ഒരേ മനസ്സോടെ മുന്നോട്ടുനടക്കുകയാണ് ടീം ബെയ്ലി.
.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.