ഡെനാലിയും കീഴടക്കി ശൈഖ അസ്മ
text_fieldsദോഹ: പർവത ഉയരങ്ങൾ താണ്ടിയും മഞ്ഞിൽ മരവിച്ച ദക്ഷിണ-ഉത്തര ധ്രുവങ്ങളെ കാൽക്കീഴിലാക്കിയും ഖത്തറിന്റെ പർവതാരോഹക ശൈഖ അസ്മ ആൽഥാനി ലക്ഷ്യത്തിലേക്ക്. മേയിൽ ലോകത്തിലെ ഏറ്റവും ഉയരെയുള്ള എവറസ്റ്റ്, ലോത്സെയും കീഴടക്കി റെക്കോഡ് കുറിച്ച ശൈഖ അസ്മ തന്റെ ലക്ഷ്യമായ പർവതാരോഹകരുടെ സ്വപ്നമായ 'ഗ്രാൻഡ്സ്ലം' എന്ന നേട്ടത്തിൽനിന്ന് ഒരുയരം മാത്രമകലെ. കഴിഞ്ഞ ദിവസം, വടക്കൻ അമേരിക്കയിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ ഡിനാലിയും കീഴടക്കിയ ശൈഖ അസ്മയുടെ ലക്ഷ്യത്തിന് മുന്നിൽ ഇനിയുള്ളത് ഇന്തോനേഷ്യയിലെ പുനാക് ജയയുടെ ഉയരം മാത്രം.
6190 മീ. ഉയരമുള്ള ഡിനാലി ഭൗമ സവിശേഷതകൾ ഏറെയുള്ള കൊടുമുടികളിലൊന്ന് കൂടിയാണ്. അലാസ്ക റേഞ്ചിന്റെ ഭാഗമായി നിലകൊള്ളുന്ന പർവതം ഭൂമിയിൽ ഒറ്റപ്പെട്ടുനിൽക്കുന്ന ഏറ്റവും ഉയരംകൂടിയ കൊടുമുടി എന്ന റെക്കോഡിനും അവകാശിയാണ്. എവറസ്റ്റ്, അകൊൻകാഗ്വേ കൊടുമുടികൾക്കു പിന്നിൽ ലോകത്തെ ഏറ്റവും ഉയരമേറിയത് കൂടിയാണ് ഡിനാലി.
ഈ മാസം രണ്ടാം വാരം അവസാനത്തിൽ നടന്നുതുടങ്ങിയ കൊടുമുടിയേറ്റം നാലു ദിവസകൊണ്ടാണ് പൂർത്തിയാക്കിയത്. പർവതാരോഹണത്തിൽ പങ്കാളികളായ മിങ്ക്മ ഡേവിഡ് ഷെർപ, നിർമൽ പർജ എന്നിവർക്കൊപ്പമായിരുന്നു ഡിനാലിയും കീഴടക്കിയത്.
മേയ് അവസാനത്തിൽ 24 മണിക്കൂർ ഇടവേളയിൽ എവറസ്റ്റും ലോത്സെയും കീഴടക്കിയാണ് അസ്മ വടക്കൻ അമേരിക്കയിലേക്ക് നീങ്ങിയത്. ദുഷ്കരമായ കൊടുമുടികളും പർവതങ്ങളും ഉത്തര-ദക്ഷിണ ദ്രുവങ്ങളും താണ്ടി ചരിത്രം കുറിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ശൈഖ ഏഴ് വലിയ കൊടുമുടികളും ധ്രുവങ്ങളും കീഴടക്കി.
എവറസ്റ്റ്, വിൻസൺ മാസിഫ്, സൗത് പോൾ എന്നിവ 2022ലും അകൊൻകാഗ്വേ (2019), ഉത്തര ധ്രുവം (2018), കിളിമഞ്ചാരോ (2014), മൗണ്ട് എൽബ്രസ് (2021) വർഷങ്ങളിൽ പൂർത്തിയാക്കി. ഇപ്പോൾ ഡിനാലിയും കീഴടക്കിയതോടെ ഇനി മുന്നിലുള്ളത് പുനാക് ജയ മാത്രം. 2018ലാണ് യൂറോപ്പിലെയും മധ്യപൂർവ മേഖലയിലെയും വനിതകളുടെ സംഘത്തിനൊപ്പം ഉത്തര ധ്രുവത്തിലുമെത്തിയത്.
യൂറോപ്പിലെ ഏറ്റവും ഉയരമേറിയ കൊടമുടിയായ മൗണ്ട് എൽബ്രസ്, നേപ്പാളിലെ മനാസ്ലു, എവറസ്റ്റിനേക്കാൾ ദുഷ്കരം എന്ന് വിശേഷിപ്പിക്കുന്ന 6812 മീ. ഉയരമുള്ള അമാ ദബ്ലാം, മൗണ്ട് ധൗലഗിരി എന്നിവയും ശൈഖ അസ്മ കീഴടക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.