വെല്ലുവിളികളെ നേരിട്ട ദുബൈയിലെ ലോകസുന്ദരി
text_fieldsമിസ് യൂണിവേഴ്സ് ദുബൈ പമേല സെറീനയെ അറിയാത്തവരുണ്ടാകില്ല. എന്നാൽ, ദുബൈയിലെ ലോകസുന്ദരി പട്ടത്തിനുള്ള യാത്രക്കിടയിൽ സെറീന നേരിട്ട പ്രതിസന്ധികളെ കുറിച്ച് ഒരുപക്ഷേ ആരും കേട്ടിട്ടുണ്ടാവില്ല. ജീവിതകാലം മുഴുവൻ വീൽചെയറിൽ തള്ളി നീക്കാൻ കാരണമായേക്കാവുന്ന വലിയൊരപകടത്തെ തരണം ചെയ്ത് സെറീനയണിഞ്ഞ ലോകസുന്ദരി കിരീടത്തിന് മാറ്റ് കൂടുതലാണ്.
2021 സെപ്റ്റംബർ 9, ഇതായിരുന്നു സെറീനയുടെ ഭാവി തന്നെ മാറ്റിയേക്കാവുന്ന ആ ദിവസം. ഒക്ടോബറിൽ നടക്കുന്ന മിസ് യൂനിവേഴ്സ് ദുബൈ മത്സരത്തിനായി സെറീന തയ്യാറെടുപ്പുകൾ തീർത്ത് കാത്തിരിക്കുന്ന സമയം.
സ്പായിലെ സ്റ്റീം റൂമിൽ വീണ് നട്ടെല്ലിന് ക്ഷതമേറ്റ സെറീന തന്റെ ആഗ്രഹങ്ങൾ അവിടെ അടിയറ വെക്കേണ്ടി വരുമോ എന്ന് ഭയന്നിരുന്നു. ജീവിതകാലം മുഴുവൻ വീൽചെയറിൽ തള്ളി നീക്കാൻ കാരണമായേക്കാവുന്ന വലിയൊരപകടത്തിൽ നിന്ന് തലനാരിഴക്കാണ് സെറീന അന്ന് രക്ഷപ്പെട്ടത്. മത്സരത്തിൽ പങ്കെടുക്കാൻ തനിക്കാവില്ലേ എന്ന ചിന്തകൾ സെറീനയെ ആകെ അലട്ടിയിരുന്നു. കോവിഡ് കാരണം മിസ് യൂണിവേഴ്സ് പരിപാടി മാറ്റിവെച്ചത് തന്റെ ഭാഗ്യമായിട്ടാണ് സെറീന കാണുന്നത്.
മത്സര തീയതിക്ക് രണ്ടാഴ്ച മുമ്പ് വരെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പുണ്ടായിരുന്നില്ല. കഷ്ടിച്ച് നടക്കാൻ തുടങ്ങിയ തനിക്ക് മത്സരത്തിന് ഒരാഴ്ച മുമ്പ് മാത്രമാണ് ഹീൽസ് ധരിക്കാൻ അനുമതി ലഭിച്ചത്. ജീവിതത്തിലെ സമ്മർദ്ദകരമായ സമയമായിരുന്നിട്ടും ധൈര്യം സംഭരിച്ച് സെറീന മുന്നോട്ട് കുതിച്ചു. ഒടുവിൽ മിസ് യൂനിവേഴ്സ് എന്ന തന്റെ സ്വപ്നം കീഴടക്കി ദുബൈയിലെ ഈ ലോക സുന്ദരി.
ജീവിതത്തിലെ ഈയൊരനുഭവത്തോടെ താനെത്ര അനുഗ്രഹീതയും ഭാഗ്യവതിയുമാണെന്ന് മനസ്സിലാക്കുന്നെന്നും ഷെഡ്യൂൾ അനുസരിച്ച് മത്സരങ്ങൾ നടന്നിരുന്നെങ്കിൽ താനൊരിക്കലും മിസ് യൂനിവേഴ്സ് പട്ടത്തിന് അർഹയാവില്ലായിരുന്നുവെന്നും സെറീന പറയുന്നു.
കുടുംബത്തോടൊപ്പം യു.കെയിലായിരുന്നു സെറീനയുടെ കുട്ടിക്കാലം. അഞ്ച് സഹോദരങ്ങളുള്ള കുടുംബത്തിലെ ഏറ്റവും ഇളയ കുട്ടിയായ സെറീനക്ക് 12 വയസ്സുള്ളപ്പോൾ അമ്മയെ നഷ്ടപ്പെട്ടു. അമ്മയുടെ മരണശേഷം താൻ വളർത്തിയെടുത്ത ഉത്കണ്ഠയിൽ നിന്നാണ് തന്റെ വളർച്ചയെന്ന് സെറീന ചൂണ്ടിക്കാണിക്കുന്നു.
എക്സ്പോ 2020 ദുബായ് ലോഗോയെ പ്രതിനിധീകരികരിച്ച് സ്വർണ്ണനിറത്തിലെ അബായ ധരിച്ചെത്തിയ സെറീനയെ ദുബൈക്ക് മറക്കാനാവില്ല. യു.കെയിൽ നിന്നുള്ള മൂന്നാം തലമുറ ഇന്ത്യക്കാരിയായ സെറീന പത്ത് വർഷമായി ദുബെയിലാണ് താമസം. ലോകത്തിലെ ഏറ്റവും മനോഹരവും ഊർജ്ജസ്വലവുമായ നഗരങ്ങളിലൊന്നായ ദുബൈ തന്റെ വീടാണെന്നും സെറീന പറയുന്നു.
ഉത്കണ്ഠ, വിഷാദം അല്ലെങ്കിൽ ഭയം എന്നിവയിൽ നിന്ന് സ്ത്രീകൾക്ക് സഹായം തേടാൻ കഴിയുന്ന ഒരിടം സൃഷ്ടിക്കുകയാണ് സെറീനയുടെ അടുത്ത ലക്ഷ്യം. മനശാസ്ത്രത്തിലെ തന്റെ അനുഭവപരിചയം ഇതിനായി ഉപയോഗപ്പെടുത്തുമെന്നും സഹായം ആവശ്യമുള്ള ആളുകളെ സഹായിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും സെറീന പറയുന്നു.
ലണ്ടൻ യൂനിവേഴ്സിറ്റി കോളജിൽ നിന്ന് മനഃശാസ്ത്രത്തിൽ ബിരുദം നേടിയ സെറീന ലണ്ടൻ സ്കൂൾ ഓഫ് ഫിലിം പ്രൊഡക്ഷൻസിൽ ജോലി ചെയ്തിട്ടുണ്ട്. നിരവധി ആഗോള കലാകാരന്മാർക്കൊപ്പം പ്രവർത്തിച്ച അനുഭവ സമ്പത്തുമുണ്ട്. നിരവധി മ്യൂസിക്കൽ വീഡിയോകളിലും ടി.വി സീരീസുകളിലും അഭിനയിച്ചിട്ടുണ്ട് ദുബൈയിലെ ഈ ലോകസുന്ദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.