ഇവള് കടലിന്റെ മകള്‍
text_fieldsഅടിച്ചുവീശിയെത്തിയ തിരമാലകള്‍ക്കിടയിലൂടെ ചിതറിവന്ന അസ്തമയ സൂര്യ വെളിച്ചത്തില്‍ അവളുടെ ചിത്രം ടി.വിയില്‍ തെളിഞ്ഞുവന്നു. അതു കാണാനായി ഒരു പ്രദേശം മുഴുവന്‍ ചങ്കിടിപ്പോടെ ടി.വിക്ക് മുന്നിൽ ചമ്രം പടിഞ്ഞിരുന്നു. അവൾ കൊളുത്തിെവച്ച പ്രഭയില്‍ കരയെടുത്ത, കടലില്‍ മുങ്ങിയ ദുരിതജീവിതമെല്ലാം അവര്‍ മറന്നു. അവൾക്കായി സന്തോഷാശ്രുക്കള്‍ പൊഴിച്ച് പ്രതീക്ഷയോടെ ആ നാട് മുഴുവന്‍ തങ്ങളുടെ മകളെയോര്‍ത്ത് അഭിമാനിച്ചു. ഇവള് കടലിെൻറ മകള്‍ എന്ന് അവര്‍ ഒരേ സ്വരത്തില്‍ ഉരുവിട്ടു. ദുരിതജീവിതത്തില്‍നിന്നും പ്രതീക്ഷയുടെ പടവുകള്‍ തീര്‍ത്ത് തെൻറ ജനതയുടെ പ്രശ്നങ്ങള്‍ക്കായി ആഗോളതലത്തില്‍ ഇന്ത്യയുടെ ശബ്ദമായിമാറിയ ആ പെണ്‍കൊടിയാണ് ലിസ്ബ യേശുദാസ്. തിരുവനന്തപുരം പുല്ലുവിള സ്വദേശിയായ യേശുദാസിെൻറയും ലിസിയുടെയും മൂന്നു മക്കളില്‍ മൂത്തവളായ ലിസ്ബയെ കുറിച്ച് പറയാന്‍ ഏറെയുണ്ട്. ഇക്കഴിഞ്ഞ ജൂണിലാണ് ഐക്യരാഷ്ട്രസഭയുടെ സമുദ്ര സമ്മേളനത്തില്‍ കടല്‍ പ്രശ്നങ്ങളെക്കുറിച്ച് പ്രസംഗം നടത്തിയത്. ഒരു മലയാളി വനിത ഇത്രയും ദൂരം താണ്ടി ആഗോളതലത്തില്‍ കടലിെൻറ പ്രശ്നം അവതരിപ്പിക്കണമെങ്കില്‍ അവിടെയെത്തിയ വഴികളെ കുറിച്ചറിയണം.
യു.എന്‍ മീറ്റിലെ അവസരം
പിഎച്ച്.ഡി പ്രോജക്ടിനു വേണ്ടിയാണ് കടലാഴങ്ങളെയും അറിവുകളെയും ഭാഷയെയും തേടി ലിസ്ബ പുറപ്പെട്ടത്. പ്രോജക്ടിെൻറ ഭാഗമായി ഫ്രൻഡ്സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടനുയുമായി ലിസ്ബ പരിചയപ്പെട്ടു. ഫ്രൻഡ്സ് ഓഫ് മറൈന്‍ ലൈഫിെൻറ സഹായത്തോടെ പ്രാദേശിക അറിവുശേഖരണ സെമിനാറില്‍ കടല്ഭാഷയെ കുറിച്ച് പ്രബന്ധമവതരിപ്പിക്കാന്‍ ലിസ്ബക്കും അവസരമുണ്ടായി. ഈ റിപ്പോര്‍ട്ട് യുനെസ്കോക്ക് കൈമാറുകയും അതവര് പ്രസിദ്ധീകരിക്കുകയും ചെയ്തു. സമുദ്രവുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന പരിപാടികളെക്കുറിച്ച് ഇവര്‍ നിരന്തരം അന്വേഷണം നടത്തിയിരുന്നു. അങ്ങനെയാണ് ഐക്യരാഷ്ട്രസഭയുടെ സമുദ്ര ഉച്ചകോടിയെക്കുറിച്ച് അറിയുന്നത്. ഉടന്‍തന്നെ ഇതില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള നടപടികള്‍ സ്വീകരിച്ചു. 2030 വരെ കടല്‍ സംരക്ഷണത്തിനായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ ഭാഗത്തുനിന്നു ചോദ്യങ്ങളുയര്‍ന്നു. കടലിനെ അറിയുന്നതിനോടൊപ്പം അതിനുള്ള ഉത്തരം പ്രോജക്ടായി അവരുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു. 2017 ജനുവരിയായപ്പോള്‍ മീറ്റില്‍ പങ്കെടുക്കാനുള്ള ക്ഷണം ഇവരെ തേടിയെത്തി. റോബര്‍ട്ട് പനിപിള്ള, ലിസ്ബ, ലിസ്ബയുടെ ഭര്‍ത്താവായ ഗവേഷകനും അധ്യാപകനുമായ ഡോ. ജോണ്സണ് ജമൻറ് തുടങ്ങിയവര്‍ക്കായിരുന്നു ക്ഷണം.
കടലിനെക്കുറിച്ചും കടലാഴങ്ങളെക്കുറിച്ചും നിരന്തരമായി പഠനം നടത്തുമ്പോഴും ഇങ്ങനെയൊരു വേദിയൊരുങ്ങുമെന്ന് കരുതിയിരുന്നില്ല. ജൂണ്‍ അഞ്ചുമുതല്‍ ഒമ്പതുവരെയായിരുന്നു സമ്മേളനം. ഏഴിനായിരുന്നു ലിസ്ബയുടെ ഊഴം. സമ്മേളനത്തില്‍ ഏവരും ഉറ്റുനോക്കിയത് പ്ലീനറി സമ്മേളനമായിരുന്നു. ഇതിനായി 112 സംഘടനകളില്‍നിന്ന് 170 പേര് സംസാരിക്കാന്‍ അപേക്ഷിച്ചു. പ്രസംഗിക്കാന്‍ അവസരംലഭിച്ച 53 പേര്ക്കിടയില് മലയാളിയുടെ യശസ്സുയർത്തി ലിസ്ബയും സ്ഥാനംപിടിച്ചു. ‘‘ഒരു മത്സ്യത്തൊഴിലാളിയുടെ മകളായതില്‍ ഞാന്‍ അഭിമാനിക്കുന്നു. ഈ സമുദായത്തില്‍ വരുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു’’. ലിസ്ബ തുടങ്ങിയത് ഇങ്ങനെയായിരുന്നു. ഒരു മത്സ്യത്തൊഴിലാളിയുടെ മകളായതുകൊണ്ടു തന്നെയാവാം ഇത്രയും സൂക്ഷ്മമായി കാര്യങ്ങളെ സമീപിക്കാന്‍ ലിസ്ബക്ക് കഴിഞ്ഞത്. ഓരോ വര്‍ഷവും കടല്‍ ഇവിടത്തെ ജനങ്ങളുടെ മനസ്സില്‍ തീകോരിയിടുകയാണ്. കടലാക്രമണത്തില്‍ വീട് നഷ്ടപ്പെടുന്നത്, മത്സ്യക്ഷാമം, തീരം കടലെടുക്കുന്നത് തുടങ്ങി വിവിധ വിഷയങ്ങളിലൂടെ പ്രസംഗം കടന്നുപോയി. കടല്ഭാഷ സംരക്ഷിക്കണമെന്നായിരുന്നു രണ്ടാമത്തെ നിര്‍ദേശം. കടല്ഭാഷ അറിയാതെ കടലിനെ അറിയാനാവില്ല. വരുംതലമുറക്ക് കടലിനെ സംരക്ഷിക്കാന്‍ ഈ ഭാഷ നിലനിര്‍ത്തേണ്ടതുണ്ട്. ലിസ്ബയുടെ പ്രസംഗം തീരുമ്പോഴേക്കും കൈയടിയുടെ ആരവം ഉയര്‍ന്നിരുന്നു.
ഫ്രൻഡ്സ് ഓഫ് മറൈന്‍ ലൈഫ്
കടലിനെയും കടലിെൻറ മക്കളെയും എല്ലാത്തിൽ നിന്നും മാറ്റിനിർത്തുന്ന സാഹചര്യത്തിലാണ് സാന്ത്വനമായി ഫ്രൻഡ്സ് ഓഫ് മറൈന്‍ ലൈഫ് എന്ന സംഘടന രംഗെത്തത്തുന്നത്. ജലദുരന്തത്തിെൻറ യഥാർഥ്യങ്ങളിലേക്ക് എത്തിപ്പെടാതിരിക്കാന്‍ അവരേറെ ശ്രമിച്ചു. ഇതിെൻറ ഫലം തന്നെയാണ് ഐക്യരാഷ്ട്രസഭയുടെ മീറ്റില്‍ ഇന്ത്യയുടെ ശബ്ദം ഉയര്‍ന്നുകേട്ടതും. മാലിന്യങ്ങള്‍ നിറഞ്ഞ് ക്ഷമകെട്ട് പേശികള്‍ വിറപ്പിച്ചുനിര്‍ത്തുന്ന കടലിനെ പരിസ്ഥിതിയുമായി ബന്ധപ്പെട്ട ചര്ച്ചകളിലിന്നും ആരും ഗൗരവത്തിലെടുക്കാറില്ല. മഴയുടെയും വെയിലിെൻറയും വലകള്‍ ഭേദിച്ച് തിരമാലപ്പുറത്തേറി അവര്‍ ആകാംക്ഷയോടെ വഞ്ചി മുന്നോട്ടു പായിപ്പിക്കുമ്പോള്‍ ഓരോ സമയവും ഓരോ അറിവാണ് ഹൃദിസ്ഥമാക്കുന്നത്. ആ അറിവുകളെയും കടലിനെയും ഒരുപോലെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ റോബര്‍ട്ട് പനിപിള്ള എന്ന ഗവേഷകനാണ് ഇൗ സംഘടനക്ക് രൂപം നല്‍കിയത്.
കടലാഴങ്ങളോളം വരും കടലറിവുകളും അതുകൊണ്ടുതന്നെ കേരള ജൈവവൈവിധ്യ ബോര്‍ഡിനു വേണ്ടി ആദ്യമായി മറൈന്‍ ജൈവവൈവിധ്യ രജിസ്റ്റര്‍ തയാറാക്കിയത് ഫ്രൻഡ്സ് ഓഫ് മറൈന്‍ ലൈഫ് ആണ്. തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെ 3000 കി.മീറ്റര്‍ വരെ പഠിച്ചാണ് ഈ രജിസ്റ്റര്‍ തയാറാക്കിയത്. കരയിലെ ഏതെങ്കിലും ഒരു സ്ഥലത്തെക്കുറിച്ച് ഗവേഷണം നടത്തുന്നതു പോലെ അത്ര എളുപ്പമല്ല കടലിനെ കുറിച്ച്. കടല്‍ കഥകള്‍ കേള്‍ക്കുന്നതും അറിയുന്നതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ മാത്രമാണ്. ഈ കടല്‍ അറിവുകള്‍ മറ്റ് ജനങ്ങളുമായി ബന്ധിപ്പിക്കണമെന്നത് റോബര്‍ട്ട് പനിപിള്ളയുടെ ആഗ്രഹമായിരുന്നു. ഇതിനായി 2002 മുതല്‍ ഈ സംഘടന നിലവില്‍വന്നു. ലിസ്ബ പ്രോജക്ടിന് വേണ്ടിയാണ് വാക്കുകള്‍ ശേഖരിച്ചു തുടങ്ങിയതെങ്കിലും ഓരോ വാക്ക് ശേഖരിക്കുമ്പോഴും സംഘടനയുടെ സഹായം തേടിയിരുന്നു.
ഇതിലൂടെയാണ് കടലിനെ കുറിച്ച് പഠിക്കുമ്പോള്‍ ഭാഷ അനിവാര്യമാണെന്ന് അറിയുന്നത്. അന്നുമുതലാണ് ഇതിെൻറ വളൻറിയറായി പ്രവര്‍ത്തിച്ചുതുടങ്ങിയത്. ഇങ്ങനെ കടലുമായി ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങൾ ചെയ്യാന്‍ തുടങ്ങി. കടലടിത്തട്ടിെൻറ രേഖകള്‍ ശേഖരിക്കുകയെന്നതായിരുന്നു സംഘടനയുടെ പ്രധാന ലക്ഷ്യം.സ്വന്തം ഭാഷ, സമുദായത്തെ അംഗീകരിക്കാന്‍ ലിസ്ബയുടെ ശബ്ദം ഇത്രയും ഉയര്‍ന്ന വേദികളില്‍ ഉയര്‍ന്നു കേള്‍ക്കണമായിരുന്നു. ഇതിന് ശേഷമാണ് കടല്‍തീരത്തെ ഭാഷക്കും പരമ്പരാഗത മത്സ്യത്തൊഴിലാളിക്കും ഇത്രത്തോളം പ്രാധാന്യമുണ്ടെന്ന് അവര്‍തന്നെ തിരിച്ചറിയുന്നത്. ലിസ്ബയെ അവര്‍ കടലിെൻറ മകളായി തങ്ങളുടെ താങ്ങായി അംഗീകരിക്കുകയായിരുന്നു. അത്രയും മോശപ്പെട്ട ഭാഷയാണ് തങ്ങളുടേതെന്ന് ചിന്തിച്ചിടത്തുനിന്നുമാണ് ഇന്ന് ഏറ്റവും മഹത്തായ ഭാഷയും ദേശവുമാണ് തങ്ങളുടേതെന്ന് മനസ്സിലാക്കുന്നത്.
അതിജീവനത്തിെൻറ ബാല്യം
സ്വന്തമായി വീടില്ലാതിരുന്ന കാലത്ത് ലിസ്ബയും കുടുംബവും ഭാണ്ഡങ്ങളുമായി ബന്ധുക്കളുടെ വീടുകളില്‍ മാറിമാറി അന്തിയുറങ്ങിയാണ് ദിവസങ്ങള്‍ കഴിച്ചുകൂട്ടിയത്. സഹായത്തിന് ആരോരുമില്ലാത്ത കടല്ജീവിതത്തിനിടയില് പഠനമെന്ന നിറമുള്ള സ്വപ്നം കാണാന്‍ മാത്രമേ ഇവിടത്തെ ആളുകള്‍ക്ക് കഴിഞ്ഞിരുന്നുള്ളു. ഒട്ടുമിക്ക ആണ്‍കുട്ടികളും ഹൈസ്കൂള്‍ കഴിഞ്ഞാല്‍ പഠിത്തം നിര്‍ത്തും. പൊടിമീശമുളച്ചാല് പിന്നെ പഠിത്തമില്ല ജോലിക്കായിറങ്ങും. ലിസ്ബയുടെ വീട്ടിലും ഇതുതന്നെയായിരുന്നു അവസ്ഥ. ആ അഞ്ചു ജീവനുകളുടെ വയറു നിറയ്ക്കാന്‍ അച്ഛെൻറ വരുമാനം മാത്രം മതിയായില്ല. അച്ഛനെ സഹായിക്കാനായി സഹോദരന് 18ാം വയസ്സില്‍ ഗള്‍ഫിലേക്ക് പറന്നു.
ഹയര്‍ സെക്കൻഡറിക്കുശേഷം മലയാളം ആന്‍ഡ് മാസ് കമ്യൂണിക്കേഷനില്‍ ലിസ്ബ ബിരുദം നേടി. ലിസ്ബയുടെ മുന്നില്‍ പുതിയ വാതായനം തുറക്കുകയായിരുന്നു. കാര്യവട്ടം കേരള സര്‍വകലാശാലയില്‍ ലിസ്ബ എം. എക്ക് ചേര്‍ന്നു ഇവിടെയും വഴികാട്ടിയായി മലയാളം തന്നെ മുന്നില്‍നിന്നു. തന്നെ പഠിപ്പിച്ച അധ്യാപകരെപ്പോലെ നല്ല അധ്യാപികയാകാനായിരുന്നു ലിസ്ബയുടെയും ആഗ്രഹം. ആ ആഗ്രഹത്തിനായി തൈക്കാട് കോളജ് ഓഫ് എജുക്കേഷനില്‍ ബി.എഡിനായി പോയി. പരീക്ഷ എഴുതാനിരിക്കുമ്പോഴാണ് എം. ഫില്‍ പ്രവേശനപരീക്ഷയുടെ അപേക്ഷയെക്കുറിച്ച് അറിയുന്നത്. പ്രഫ. ഹരിദാസിെൻറ നിര്‍ദേശപ്രകാരം ലിസ്ബ പരീക്ഷയെഴുതി. എം.എഫില്ലിനും പിഎച്ച്.ഡിക്കും കടലുമായി ബന്ധപ്പെട്ട വിഷയം തന്നെയാണ് തെരഞ്ഞെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.