കിള്ളിമംഗലം പുൽപ്പായ നെയ്ത്തിനെ നെഞ്ചോട് ചേർത്ത് വീട്ടമ്മമാർ
text_fieldsകിള്ളിമംഗലം പുൽപ്പായ നെയ്ത്ത് കേന്ദ്രത്തിൽ ജോലി ചെയ്യുന്ന സ്ത്രീകൾ
ചെറുതുരുത്തി: തുച്ഛമായ വരുമാനമാണെങ്കിലും പൈതൃകത്തൊഴിൽ അന്യം നിൽക്കാതിരിക്കാൻ രാപ്പകൽ അധ്വാനിക്കുകയാണ് ഒരു കൂട്ടം വീട്ടമ്മമാർ. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ കിള്ളിമംഗലത്ത് പ്രവർത്തിക്കുന്ന സംസ്ഥാനത്തെ ഏക പുൽപ്പായ നെയ്ത്ത് കേന്ദ്രത്തിലാണ് പെൺകരുത്തിന്റെ അതിജീവന പോരാട്ടം. കേരള കലാമണ്ഡലത്തിന്റെ നേതൃത്വത്തിൽ രൂപപ്പെടുത്തിയ ടൂറിസം പദ്ധതിയിൽ നെയ്ത്ത് കേന്ദ്രത്തെയും ഉൾപ്പെടുത്തിയതിന്റെ സന്തോഷത്തിലാണ് ഇവർ.
പണ്ട് കുറവ സമുദായത്തിന്റെ കുലത്തൊഴിലായിരുന്നു പുൽപ്പായ നെയ്ത്ത്. മതിയായ ലാഭമോ വരുമാനമോ ലഭിക്കാത്തതിനെ തുടർന്ന് അവർ ഈ തൊഴിൽ ഉപേക്ഷിച്ചതോടെയാണ് പ്രദേശവാസികളായ എട്ട് വീട്ടമ്മമാർ ഈ പാരമ്പര്യം ഏറ്റെടുത്തത്. സിന്ധു, ബിന്ദു, ഷീജ, ബീന, സന്ധ്യ, ദിവ്യ, ഷീബ, പ്രബിത എന്നിവരാണ് ഇപ്പോൾ നെയ്ത്ത് കേന്ദ്രത്തിന്റെ ജീവനാഡി. പിന്തുണ നൽകാൻ സുധാകരൻ എന്ന സഹപ്രവർത്തകൻ ഒപ്പമുണ്ട്.
കടുത്ത പ്രതിസന്ധികൾക്കിടയിലാണ് കേന്ദ്രത്തിന്റെ പ്രവർത്തനം. പാലക്കാട്ടെ ചിറ്റൂരിൽ നിന്നാണ് പായ നെയ്യാനുള്ള പുല്ല് വാങ്ങുന്നത്. വെള്ളത്തിലിട്ട് കറ കളഞ്ഞ്, ഒരു തണ്ടിൽ നിന്ന് ആറും ഏഴും കഷ്ണങ്ങളായി ചീകിയെടുത്താണ് നിർമ്മാണം തുടങ്ങുന്നത്. പിന്നീട് വിവിധ നിറങ്ങൾ നൽകി ഉണക്കിയെടുത്ത് കൈകൊണ്ടും കാൽ കൊണ്ടും പ്രവർത്തിപ്പിക്കുന്ന തറിയിലാണ് പായ നെയ്യുന്നത്. ആറടി നീളവും മൂന്നടി വീതിയുമുള്ള പായ പൂർത്തിയാക്കാൻ ഏകദേശം ഏഴ് ദിവസമെടുക്കും.
2500 രൂപയാണ് ഇതിന് വില. ഇത്രയേറെ കഠിനാധ്വാനം ചെയ്തിട്ടും ഒരു മാസം 3000 രൂപയോ ചിലപ്പോൾ അതിൽ താഴെയോ മാത്രമാണ് പ്രതിഫലമായി ലഭിക്കുന്നത്. വലിയ പായകൾക്ക് പുറമെ ചെറിയ പായകളും, ചുവരിൽ തൂക്കുന്ന കഥകളി രൂപങ്ങളും പൂക്കളും പ്രിൻറ് ചെയ്ത ഉൽപന്നങ്ങളും ഇവർ നിർമിക്കുന്നുണ്ട്. ടൂറിസം പദ്ധതിയുടെ ഭാഗമായി വിദേശ സഞ്ചാരികൾ എത്തുന്നതോടെ ഉൽപന്നങ്ങൾക്ക് മികച്ച വിപണി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇവർ. ഇതിനുപുറമെ, കിള്ളിമംഗലം പുൽപ്പായക്ക് ഭൗമസൂചിക പദവി (ജി.ഐ ടാഗ്) ലഭിക്കാനുള്ള അപേക്ഷയും നൽകിയിട്ടുണ്ട്. പൈതൃകത്തൊഴിൽ സംരക്ഷിക്കുന്ന ഈ കൂട്ടായ്മയ്ക്ക് സർക്കാരിൽ നിന്ന് കൂടുതൽ സഹായം ലഭ്യമാക്കണമെന്ന ആവശ്യം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

