അപ്രതീക്ഷിതമായി അവതാരകയായി, ഇപ്പോൾ 83 കോടി രൂപ വരുമാനമുള്ള താരം: മായന്തി ലാംഗർ ബ്രാൻഡായി മാറിയ കഥ
text_fieldsഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ വനിതാ സ്പോർട്സ് അവതാരകരുടെ പേരുകൾ അത്രയൊന്നും ഉയർന്നു കേൾക്കാതിരുന്ന സമയം. സീ സ്പോർട്സിൽ ഫുട്ബാളിനെ ആസ്പദമാക്കി ഒരു ഷോ ആരംഭിച്ചു, ഫുട്ബാൾ കഫേ. പരിപാടി അവതരിപ്പിച്ചിരുന്നത് ഒരു പെൺകുട്ടി ആയിരുന്നു, പേര് മായന്തി ലാംഗർ. ഫിഫ ബീച്ച് ഫുട്ബാളിന്റെ അതിഥി അവതാരകയായി എത്തിയതായിരുന്നു തുടക്കം. ഇത് ഫുട്ബാൾ കഫേയിലേക്ക് വഴിതെളിച്ചു. നെഹ്‌റു കപ്പ് പോലുള്ള ഫുട്ബോൾ ടൂർണമെന്റുകളുടെ പ്രീ-മാച്ച്, ഹാഫ്-ടൈം, പോസ്റ്റ്-മാച്ച് വിശകലനം എന്നിവ ഇതിൽ ഉൾപ്പെടുത്തി. 2000കളുടെ മധ്യത്തിൽ വിദഗ്ധ വിശകലനവും ആകർഷകമായ വ്യാഖ്യാനവും കൊണ്ട് ഷോയും മായന്തിയും ശ്രദ്ധിക്കപ്പെട്ടു. തന്റെ മുഴുവൻ സമയ കരിയർ കൂടി കണ്ടെത്തുകയായിരുന്നു ഇതിലൂടെ മായന്തി.
ഇന്ന് ഇന്ത്യയിലെ പ്രമുഖ സ്പോട്സ് അവതാരകരിലൊരാളാണ് മായന്തി ലാംഗർ. ഐ.പി.എൽ, ഐ.സി.സി ക്രിക്കറ്റ് ലോകകപ്പുകൾ, സ്റ്റാർ സ്പോർട്സിലെ ഫുട്ബാൾ ഇവന്റുകൾ എന്നിവയിൽ മായന്തി തന്റെ പേരുകൂടി കുറിച്ചു. ഒരു ഘട്ടത്തിൽ, ഫുട്ബാളിൽനിന്ന് തന്റെ കരിയർ ക്രിക്കറ്റിലേക്ക് വഴിതിരിച്ചുവിട്ടു. സ്ഥിരതയാർന്നതും ഉന്നത നിലവാരത്തിലുള്ളതുമായ അവതരണത്തിലൂടെ ‘മായന്തി ലാംഗർ’ ഒരു ബ്രാൻഡായി മാറി. ആകസ്മികമായെത്തിയ അവതാരകയിൽനിന്ന് 83 കോടി രൂപ വരുമാനമുള്ള താരത്തിലേക്കായിരുന്നു മായന്തിയുടെ വളർച്ച. സ്‌പോർട്‌സ് ഇവന്റുകളിലെ മുൻനിര താരങ്ങളിലൊരാളായി. ഇന്ത്യയിലെ സ്‌പോർട്‌സ് ജേണലിസത്തിന്റെ പരിണാമത്തെ മായന്തി ലാംഗറിലൂടെ ഇന്ന് അടയാളപ്പെടുത്താം. സ്പോർട്സ് ഇവന്റുകൾക്ക് മുമ്പുള്ള തയാറെടുപ്പും ആത്മവിശ്വാസവുമാണ് അവരുടെ കരിയർ പാതയെ തിരുത്തിക്കുറിച്ചത്.
അമേരിക്കയിൽ വിദ്യാർഥിയായിരിക്കുമ്പോഴാണ് മായന്തിക്ക് ഫുട്ബാളിനോടുള്ള താൽപര്യം വളർന്നത്. കോളജ് ഫുട്ബോൾ ടീമിൽ അംഗമായിരുന്നു. ഇതോടെയാണ് ഫിഫ ബീച്ച് ഫുട്ബോൾ പ്രക്ഷേപണത്തിന്റെ അതിഥി അവതാരകയാകാൻ അവസരം ലഭിച്ചതും. ഫുട്ബാൾ കളിക്കാരി എന്ന പശ്ചാത്തലം അവർക്ക് കായികരംഗത്തെ തന്ത്രപരമായ അറിവ് നൽകി. പിന്നീട് വിദഗ്ധ പാനലുകളും തത്സമയ മത്സര വിശകലനവും കൈകാര്യം ചെയ്യുന്ന അവതാരക എന്ന നിലയിൽ അത് അവരുടെ ഏറ്റവും വലിയ ശക്തിയായി മാറുകയും ചെയ്തു.
സ്റ്റാർ സ്പോർട്സുമായുള്ള മായന്തിയുടെ ദീർഘകാല ബന്ധം അവരെ ഐ.പി.എൽ, ഐ.സി.സി ടൂർണമെന്റുകളുടെ പര്യായമാക്കി മാറ്റി. ഫിഫ ലോകകപ്പ് മുതൽ ഐ.സി.സി ക്രിക്കറ്റ് ലോകകപ്പ് വരെ, ആഗോള പ്രക്ഷേപണങ്ങളിലെ സാന്നിധ്യം ബഹുരാഷ്ട്ര കായിക കവറേജ് അധികാരത്തോടെ കൈകാര്യം ചെയ്യാനുള്ള അവരുടെ കഴിവിനെ പ്രകടമാക്കി.
മുൻ ക്രിക്കറ്റ് താരം സ്റ്റുവർട്ട് ബിന്നിയെയാണ് മായന്തി വിവാഹം കഴിച്ചത്. ഇരുവരുടെയും വിവാഹം പൊതുജന ശ്രദ്ധ നേടിയിരുന്നു. എന്നാൽ, മായന്തിയുടെ കരിയർ വളർച്ച് ഒരിക്കലും ക്രിക്കറ്റ് സർക്കിളുകളിലെ വ്യക്തിപരമായ ബന്ധങ്ങളിലൂടെ അല്ലായിരുന്നു.
നിരന്തരം ട്രോളുകൾ നേരിടേണ്ടി വന്നിട്ടും സ്ക്രീനിൽ പ്രൊഫഷണലിസം നിലനിർത്തി. ക്രിക്കറ്റ് വിദഗ്ധരോടും പ്രേക്ഷകരോടും സംയമനത്തോടെ ഇടപെടുന്നതും ചോദ്യങ്ങളും ശൈലിയും മറ്റുള്ളവരിൽനിന്ന് മായന്തിയെ വ്യത്യസ്തയാക്കി. ഉയർന്ന മൂല്യമുള്ള ടൂർണമെന്റുകളിലും പ്രീമിയം സ്‌പോർട്‌സ് നെറ്റ്‌വർക്കുകളിലും സ്ഥിരമായി പ്രത്യക്ഷപ്പെടുന്നതിലൂടെ സ്‌പോർട്‌സ് ബ്രോഡ്‌കാസ്റ്റിങ്ങിലെ മായന്തിയുടെ ആധിപത്യം വിലമതിക്കാനാവാത്തതായി മാറി. അറിവ്, തയാറെടുപ്പ്, സാന്നിധ്യം എന്നിവയിലൂടെ ലിംഗപരമായ വിവേചനങ്ങളെയും തടസ്സങ്ങളെയും തകർത്ത് മുന്നേറിയ മായന്തി ഇന്ന് പുതുതലമുറയിലെ വനിത സ്പോർട്സ് ജേണലിസ്റ്റുകൾക്കും ഒട്ടേറെ സ്ത്രീകൾക്കും പ്രചോദനം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

