പാതി പൂത്ത പ്രതീക്ഷകള്‍
text_fieldsചെറിയൊരു തീപ്പൊരി ശരീരത്തില്‍ വീണാല്‍ പോലും സഹിക്കാന്‍ കഴിയാത്തവരാണ് നമ്മള്. അങ്ങനെയെങ്കില്‍ പച്ചമാംസം പൊള്ളലേറ്റ് വെന്തുരുകുമ്പോഴുണ്ടാകുന്ന വേദനയുടെ ആഴമെന്താകും? പാതികത്തിയ ഉടല് മരണത്തില്‍നിന്ന് രക്ഷപ്പെട്ടാലും ദുരനുഭവങ്ങള്‍ വേട്ടയാടിക്കൊണ്ടേയിരിക്കും. വെന്തുതിര്ന്ന തൊലിയുമായി പുറത്തിറങ്ങാന്‍ മടിച്ച് പലരും വീട്ടിനുളില്‍ തളച്ചിടും ശിഷ്ടജീവിതം. പലതരത്തില്‍ പൊള്ളലേല്‍ക്കാം. ആത്മഹത്യാ ശ്രമത്തിെൻറ ഭാഗമായി മണ്ണെണ്ണയോ പെട്രോളോ ഒഴിച്ചു സ്വയം തീക്കൊളുത്തുന്നവരുണ്ട്. ആത്മഹത്യാശ്രമമായാല് ഇത്തരക്കാരോട് സമൂഹത്തിന് അനുകമ്പയുമുണ്ടാകില്ല. പല കാരണങ്ങളാകാം അവരെ ആ സാഹസത്തിന് പ്രേരിപ്പിച്ചിട്ടുണ്ടാവുക. തീജ്വാലകള്‍ ശരീരത്തില്‍ പടരുംവരെ മാത്രമേ മരിക്കണമെന്ന ചിന്തക്ക് ആയുസ്സുണ്ടാവൂ. ജീവനായുള്ള മരണപ്പാച്ചിലാണ് പിന്നെ. ദേഹമാസകലം പൊള്ളലേറ്റ് മരണത്തോട് മല്ലിട്ട് ഒടുവില്‍ ജീവിതത്തിലേക്കു തന്നെയാവും മടക്കവും. ശിഷ്ടജീവിതം മുമ്പുള്ളതിനേക്കാള്‍ ഭയാനകവുമായിരിക്കും ചിലര്‍ക്ക്. സമൂഹത്തിെൻറയും കുടുംബത്തിെൻറയും അവഗണന. ഇതു കൂടാതെ, വെടിക്കെട്ട് അപകടത്തിലോ ചിലപ്പോള്‍ വാഹനാപകടത്തില്‍ പെട്ടോ ഫാക്ടറികളില്‍ ജോലി ചെയ്യുമ്പോഴോ രാസപദാര്‍ഥങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴോ ആസിഡാക്രമണം വഴിയോ ഒക്കെ പൊള്ളലേല്‍ക്കാം.
പൊള്ളലേറ്റ ശേഷം ജീവിതം അവസാനിച്ചുവെന്ന ധാരണയില്‍ ഉള്‍വലിഞ്ഞ് ജീവിക്കുന്നവര്‍ക്കുള്ളതാണ് ആന്ധ്രപ്രദേശില്‍ നിന്നുള്ള നീഹാരി മണ്ഡലി എന്ന 28കാരി നടത്തുന്ന ബേണ്‍സ് സര്‍വൈവല്‍ മിഷന് എന്ന എന്‍.ജി.ഒ. പൊള്ളലേല്ക്കുന്നതോടെ ജീവിതത്തിെന്റ സർവമേഖലകളില്‍ നിന്നും തിരസ്കരിക്കപ്പെടുന്നവര്‍ക്ക് കൈത്താങ്ങ് ആണ് ഈ സംഘടന. ഇരകള്‍ക്ക് ബോധവത്കരണവും ചികിത്സാ സൗകര്യവും നല്കിവരുന്നു. സംരംഭത്തിെൻറ ആസ്ഥാനം വിജയവാഡയാണെങ്കിലും പ്രവര്‍ത്തനങ്ങള്‍ ഹൈദരാബാദ് കേന്ദ്രീകരിച്ചാണ്. പൊള്ളലേറ്റാല്‍ പ്രാഥമിക ചികിത്സകള്‍ കഴിഞ്ഞാല്‍ പ്ലാസ്റ്റിക് കോസ്മറ്റിക് സര്‍ജറി നടത്താം. രണ്ടുലക്ഷം രൂപയോളം ചെലവുവരും സ്വകാര്യ ആശുപത്രികളില്‍. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ സൗജന്യമാണ്. ഇതേക്കുറിച്ച് ആളുകള്‍ക്കറിയില്ല. അങ്ങനെയുള്ള ബോധവത്കരണംകൂടിയാണ് മിഷന് ലക്ഷ്യമിടുന്നത്. ഒപ്പം അവര്‍ക്ക് അതിജീവനത്തിനുള്ള മാനസികപിന്തുണയും നല്കുന്നു. ‘‘ഇവരുടെ വേദനയെന്തെന്ന് ആര്‍ക്കുമറിയില്ല. ആ സാഹചര്യം അതിജീവിച്ചയാളെന്ന നിലക്ക് എനിക്കറിയാമത്. പൊള്ളലേറ്റശേഷം ഒരാളുടെ ശാരീരികഭംഗി മാത്രമേ നഷ്ടമാവുന്നുള്ളൂ. മാനസികമായി മറ്റുള്ളവരേക്കാള്‍ കരുത്തായിരിക്കും. സമൂഹം എങ്ങനെ പ്രതികരിക്കുമെന്നോര്ത്തുള്ള ആധിയാണ് അവരെ ഉള്വലിയാൻ പ്രേരിപ്പിക്കുന്നത്. സ്ത്രീകളെപ്പോലെ പൊള്ളലേറ്റ പുരുഷന്മാര്ക്കും സംഘടന സഹായം നല്കിവരുന്നു’’-നീഹാരി പറയുന്നു.
നൊമ്പരപ്പെടുത്തുന്ന ജീവിതങ്ങള്‍
മണ്ണെണ്ണയൊഴിച്ച് ദേഹത്ത് തീകൊളുത്തിയ അമ്മയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ് കോഴിക്കോട് ജില്ലയിൽനിന്നുള്ള 12 വയസ്സുകാരി ആതിരക്കും അച്ഛനും പൊള്ളലേറ്റത്. അമ്മ ആശുപത്രിയില്വെച്ചു മരിച്ചു. ദുരന്തത്തിെൻറ ജീവിക്കുന്ന ബാക്കികളായി അവര്‍ ജീവിക്കുന്നു. 50 ശതമാനത്തിലേറെ പൊള്ളലേറ്റ ആതിര പുറത്തിറങ്ങാന്‍പോലും കൂട്ടാക്കാതെ കഴിയുന്നു. പഠനവും അവതാളത്തിലായി. ഗുണ്ടൂരില്‍ കാര്‍ഷോറൂം മെക്കാനിക്കായിരുന്ന സുരേഷിന് ജോലിക്കിടെയാണ് പൊള്ളലേറ്റത്. വാഹനത്തിെൻറ എന്ജിന് പൊട്ടിത്തെറിച്ച് മുഖം മുതല്‍ കൈകളും വയറും വരെ പൊള്ളിപ്പോയി. അപകടത്തിനുശേഷം ജോലി ചെയ്യാനോ പുറത്തിറങ്ങി ആളുകളെ അഭിമുഖീകരിക്കാനോ അയാള്‍ക്ക് കഴിയാതായി. ഒരിക്കല്‍ ആരോ കൊടുത്ത നമ്പറില്‍ നീഹാരിയെ വിളിച്ച് സുരേഷ് പ്ലാസ്റ്റിക് സര്‍ജറി ചെയ്യണമെന്ന് പറഞ്ഞു. അതിനുള്ള സഹായം അവര്‍ ചെയ്തുകൊടുത്തു. ഇതുപോലെ നിരവധി സംഭവങ്ങളുണ്ട്.
നീഹാരി ഇടപെട്ടത് കൂടുതലും സ്വന്തം നാട്ടിലെ കേസുകളിലാണ്. അങ്ങനെ ജീവിതം തിരിച്ചുകിട്ടിയ ആളാണ് സ്വപ്ന. തീയേറ്റ ഉടൻ ഭര്‍ത്താവ് ആശുപത്രിയിലെത്തിച്ചതിനാല്‍ ജീവന് തിരിച്ചുകിട്ടി. മൂന്നുമക്കളായിരുന്നു അവര്‍ക്ക്. ആശുപത്രിയില്‍നിന്ന് തിരികെയെത്തിയ അവളെ സ്വീകരിക്കാന്‍ അവര്‍ തയാറായില്ല. കുറച്ചുദിവസം അവിടെ കഴിഞ്ഞെങ്കിലും ഭര്‍ത്താവ് ഒരു ദിവസം ആരോടും പറയാതെ വീടു വിട്ടു പോയതോടെ ദുരിതം ഇരട്ടിച്ചു. ഭര്‍ത്താവ് അപകടത്തില്‍ മരിച്ചപ്പോള്‍ അവളെയും മക്കളെയും വീട്ടില്‍നിന്നു പുറത്താക്കി. സ്വപ്നക്ക് അമ്മയില്ല. ആങ്ങളമാര്‍ക്ക് അവളുടെ കാര്യത്തിൽ താല്പര്യവുമില്ല. 10 വയസ്സുള്ള മൂത്തമകനാണ് ഏക ആശ്രയം. പിന്നീട് അനാഥമന്ദിരത്തില്‍ അഭയംതേടി. നാലുവര്‍ഷം കഴിഞ്ഞു ആ സംഭവം നടന്നിട്ട്. ഇപ്പോഴും സ്വപ്നക്ക് നടക്കാന്‍ പറ്റുമെന്നതൊഴിച്ചാല് സ്വന്തം കാര്യങ്ങളൊന്നും ചെയ്യാന്‍ കഴിയില്ല. അവര്‍ക്ക് ഓപറേഷന് നടത്താനുള്ള തയാറെടുപ്പിലാണ് നീഹാരിയും കൂട്ടരും. പൊള്ളലേറ്റ് നാലുവര്‍ഷം കഴിഞ്ഞ നിലക്ക് ഓപറേഷന് എത്രത്തോളും വിജയിക്കുമെന്നത് ഉറപ്പുപറയാനുമാവില്ല.
പൂർണമല്ലാത്ത കണക്കുകള്‍
ഇന്ത്യയില്‍ പ്രതിവര്‍ഷം 10 വര്‍ഷം ആളുകള്‍ക്ക് പൊള്ളലേല്ക്കുന്നുണ്ടെന്നാണ് കണക്ക്. 2012 മുതല്‍ 2016 വരെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മാത്രം 1200 പൊള്ളലേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതില്‍ 450 പേര് മരണത്തിന് കീഴടങ്ങി. 750 ഓളം ആളുകള്‍ ഇപ്പോഴും പുറത്തിറങ്ങി സമൂഹത്തെ അഭിമുഖീകരിക്കാന്‍ ധൈര്യമില്ലാതെ കഴിയുന്നു. ഇത് കേവലം ഒരു ജില്ലയിലെ നാലു വര്‍ഷത്തെ മാത്രം കണക്കാണ്. അപ്പോള്‍ കേരളം മുഴുവനുമുള്ള കണക്ക് പരിശോധിച്ചാല്‍ ഒരുപാട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടാകും. നിര്‍ഭാഗ്യവശാല്‍ ഇതു സംബന്ധിച്ച കൃത്യമായ ഒൗദ്യോഗിക കണക്കുകള്‍ ലഭ്യമല്ല.
ബേണ്‍സ് സര്‍വൈവല്‍ മിഷെൻറ പിറവി
2009ലാണ് നീഹാരിയുടെ ജീവിതത്തെ മാറ്റിമറിച്ച സംഭവം നടക്കുന്നത്. വീട്ടുകാര്‍ ആലോചിച്ചു നടത്തിയ വിവാഹം. വിവാഹം കഴിഞ്ഞ് 15ാം നാള് മുതല്‍ ഭര്‍ത്താവില്‍ നിന്ന് പീഡനം ഏറ്റുവാങ്ങി. വീടിനു പുറത്തുപോകാന്‍ മടിച്ച ഭര്‍ത്താവ് ബെഡ്റൂം തന്നെ ശൗചാലയമാക്കിയപ്പോള് ശുചിയാക്കേണ്ട ചുമതല നീഹാരിക്കായി. എന്നും ഇത് തുടര്‍ന്നപ്പോള്‍ അവള് ചോദ്യം ചെയ്തു. അപ്പോള്‍ അവളെ വ്യഭിചാരിയെന്നു മുദ്രകുത്തി അപമാനിച്ചു. വീട്ടിലേക്ക് മടങ്ങിപ്പോന്നുവെങ്കിലും സഹിക്കണമെന്നായിരുന്നു വീട്ടുകാരുടെ ഉപദേശം. ഗത്യന്തരമില്ലാതെ ആത്മഹത്യക്കു ശ്രമിക്കുകയായിരുന്നു. 55 ശതമാനം പൊള്ളലേറ്റ നീഹാരി എട്ട് പ്ലാസ്റ്റിക് സര്‍ജറികളിലൂടെയാണ് ജീവിതം തിരിച്ചുപിടിച്ചത്.
അതിനുശേഷമാണ് പൊള്ളലേറ്റവരുടെ വേദനകളെക്കുറിച്ച് ആലോചിച്ചുതുടങ്ങിയത്. അവര്‍ക്കായി എന്തെങ്കിലും ചെയ്യണമെന്നുറച്ചു. അങ്ങനെയാണ് ബേണ്‍സ് സര്‍വൈവല്‍ മിഷെൻറ പിറവി. 2014ലാണ് അത് എന്‍.ജി.ഒ ആയി രജിസ്റ്റര്‍ ചെയ്തത്. തന്നെപ്പോെല തീപ്പൊള്ളലിനെ അതിജീവിച്ചവരെ കണ്ടു സംസാരിച്ചു. അവര്‍ക്ക് ധാര്‍മിക പിന്തുണ നല്കി. സംഘടനയുടെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിെൻറ ഭാഗമായി 2015ല്‍ വിശാഖപട്ടണത്ത് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ആളുകളെ സമീപിച്ചപ്പോള്‍ ആരും സഹകരിക്കാന്‍ തയാറായില്ല. ‘‘പൊള്ളലേറ്റവര്‍ക്കു വേണ്ടിയുള്ള ക്യാമ്പ് ആണോ ഞങ്ങളില്ല’’ ഇതായിരുന്നു അവരുടെ മനോഭാവം. അതോടെ സുഹൃത്തുക്കളുടെയും പരിചയമുള്ള ഡോക്ടര്‍മാരുടെയും സഹായം തേടി. ബസ് സൗകര്യം പോലുമില്ലാത്ത ഒരു പ്രദേശത്തായിരുന്നു ക്യാമ്പ്. 32 ഡോക്ടര്‍മാര്‍ ക്യാമ്പിലെത്തി. 700 ആളുകള്‍ വന്നു. രക്തപരിശോധന, ഇ.സി.ജി, പരിശോധനകള്‍ നടത്തി. മരുന്നുകള്‍ സൗജന്യമായി നല്കി.
പൊള്ളലേറ്റ ശേഷം ആളുകളുടെ വ്യക്തിത്വം തന്നെ നഷ്ടപ്പെട്ടു പോകുന്നു. അവരെ പഴയജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുകയാണ് ലക്ഷ്യം. കേരളത്തില്‍ സിനിമ-സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്ന ഷോഭീ തിലകന്, സാജന് സൂര്യ, ദിനേശ് പണിക്കര്‍ തുടങ്ങിയവര്‍ ബേണ്‍സ് സര്‍വൈവല്‍ മിഷന് നല്ല പിന്തുണ നല്‍കുന്നുണ്ട്. ബോധവത്കരണത്തിെൻറ ഭാഗമായി ഹൈദരാബാദില്‍ ഫാഷന്‍ ഷോ സംഘടിപ്പിച്ചു. തങ്ങളെ സമൂഹം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്ക മാറ്റിയെടുക്കുക മാത്രമായിരുന്നു ലക്ഷ്യം. യഥാര്‍ഥ സൗന്ദര്യം ബാഹ്യമായതല്ല, ആന്തരികമാണെന്ന് അവരില്‍ ഉറപ്പിക്കണം. മോഡലുകള്‍ക്കൊപ്പം തീപ്പൊള്ളല്‍ ഇരകളും റാംപിലെത്തി. തെലുങ്ക് സിനിമ മേഖലയുമായി സഹകരിച്ച് മൂന്ന് ഫാഷന്‍ ഷോ. ‘‘നാം സംഘടന തുടങ്ങുമ്പോള്‍ ജനം ശ്രദ്ധിക്കും. ആരാണ്, എന്തിനുവേണ്ടിയാണ്, പണം ലക്ഷ്യമിട്ടുള്ളതാണോ എന്നെല്ലാം. അവരില്‍ വിശ്വാസമുണ്ടാക്കിയെടുക്കുക അത്ര എളുപ്പമല്ല’’ ^നീഹാരി പറന്നു. ജര്‍മനിയില്‍വെച്ച് മുന്‍മന്ത്രി ഡോ. എം.കെ. മുനീറിനെ കണ്ടുമുട്ടിയത് നീഹാരിയുടെ ജീവിതത്തിലും സംഘടനക്കും വഴിത്തിരിവായി. അദ്ദേഹം എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.
സ്വപ്നം, ലക്ഷ്യം
ഇന്ത്യ മുഴുവനുമുള്ള പ്രവര്‍ത്തനമാണ് ലക്ഷ്യം. ദക്ഷിണേന്ത്യയാണ് കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിച്ചത്. പൊള്ളലേറ്റവരുടെ എണ്ണം വളരെ കൂടുതലാണിവിടെ. ഉത്തരേന്ത്യയെ അപേക്ഷിച്ച് ഗാര്‍ഹികപീഡനവും ഇവിടെ കൂടുതലായി നടക്കുന്നു. ‘‘നോര്‍ത്തില്‍ ആസിഡാക്രമണങ്ങളാണ് കൂടുതലും. ഇപ്പോഴത് വളരെ കുറഞ്ഞു. കേരളത്തിലെ കേസുകളില്‍ കൂടുതലും ആത്മഹത്യാശ്രമങ്ങളാണ്’’. ഹൈദരാബാദിലെ റീ ഡിഫൈന്‍ പ്ലാസ്റ്റിക് സര്‍ജറി സെൻററില്‍ ജോലി ചെയ്യുന്ന നീഹാരിയുടെ ജീവിതം മാറ്റിമറിച്ചത് ആശുപത്രിയിലെ ഡോ. ഹരികിരണ്‍ ചോകോരി ആണ്. അദ്ദേഹത്തെ കണ്ടുമുട്ടുന്ന 2015നുമുമ്പ് അവരുടെ ജീവിതം കുറെ ചോദ്യചിഹ്നങ്ങള്‍ മാത്രമായിരുന്നു. ആശുപത്രിയല്‍ ചേര്‍ന്ന ശേഷം ഹരികിരണ്‍, നീഹാരിയുടെ പ്രശ്നങ്ങളില്‍ കൂടെ നിന്നു. സമൂഹത്തെ നേരിടാന്‍ പഠിപ്പിച്ചു. ഒപ്പം പൊള്ളലേറ്റ രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയകളും ചെയ്തുകൊടുത്തു.
ആന്ധ്രപ്രദേശിലും ഹൈദരാബാദിലും തെലങ്കാനയിലുമായി നിരവധി പരിപാടികള്‍ ചെയ്തുവെങ്കിലും കാര്യമായ പിന്തുണ ലഭിച്ചില്ല. രോഗികളെ കണ്ടെത്തി സഹായം ഇടനിലക്കാരില്ലാതെ അവര്‍ക്ക് നേരിട്ട് എത്തിച്ചു. ‘‘പൊള്ളലേറ്റവര്‍ക്കു വേണ്ടി എന്തോ ചെയ്യുന്നുണ്ടെന്നല്ലാതെ എെൻറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അവര്‍ ചോദിക്കാറില്ല. ഞാനൊട്ട് പറയാറുമില്ല. എനിക്ക് പൊള്ളലേറ്റ സമയത്ത് ഏഴുവയസ്സുണ്ടായിരുന്ന അനിയനായിരുന്നു എല്ലാ സഹായവും ചെയ്തുതന്നിരുന്നത്. ഇപ്പോഴും അവന് മാനസികപിന്തുണ തുടരുന്നു. ഇതുപോലെയുള്ള സഹായം എല്ലാവര്ക്കും ലഭിക്കണം’’. പ്ലസ്ടു വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന നീഹാരി വിവാഹമോചനത്തിനുശേഷമാണ് പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദം നേടിയത്. ശസ്ത്രക്രിയ ക്യാമ്പുകള്‍ നടത്താന്‍ ഇടക്കിടെ കേരളത്തിലെത്തും. ഇത് നാലാംതവണയാണ് ഇവിടെ. ‘ഉത്തരവാദിത്തമുള്ള ഒരുമനുഷ്യനായി മാറുക, എന്‍.ജി.ഒയുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിക്കുക’- അതു മാത്രമാണവരുടെ ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.