അഞ്ജു നിർമിച്ചു കിടിലനൊരു സ്പൈസസ് ഡ്രയര്‍
text_fieldsഅഞ്ജു സ്പൈസസ് ഡ്രയറിനെക്കുറിച്ച് മന്ത്രി റോഷി അഗസ്റ്റിനോട് വിശദീകരിക്കുന്നു
തൊടുപുഴ: മഴക്കാലത്ത് ജാതിപത്രിയും കുരുമുളകുമെല്ലാം ഉണക്കാന്‍ കൃഷിക്കാരനായ പിതാവ് നേരിടുന്ന ബുദ്ധിമുട്ട് കണ്ടപ്പോഴാണ് ഇതിനൊരു ഉപകരണം ഉണ്ടായിരുന്നെങ്കില്‍ എന്ന് അഞ്ജുവിന് തോന്നിയത്. പിന്നെ പരീക്ഷണങ്ങളുടെ പരമ്പരയായിരുന്നു. ആദ്യമൊക്കെ പരാജയപ്പെട്ടു. ഉണക്കിയപ്പോൾ ജാതിപത്രിയടക്കം കരിഞ്ഞുപോയി. സാരമില്ലെന്ന് പറഞ്ഞ് അപ്പന് പ്രോത്സാഹിപ്പിച്ചതോടെ പരീക്ഷണങ്ങൾ തുടര്‍ന്നു. അങ്ങനെയാണ് സുഗന്ധദ്രവ്യങ്ങള്‍ ഉണക്കിയെടുക്കാൻ അഞ്ജു തോമസ് എന്ന മിടുക്കി സ്പൈസസ് ഡ്രയര്‍ എന്ന ഉപകരണം വികസിപ്പിച്ചെടുത്തത്.
ഉപകരണത്തിനുള്ളിലെ താപനില നിയന്ത്രിച്ച് സ്പൈസസ് മികച്ച നിലവാരത്തില്‍ ഉണക്കിയെടുക്കുന്നതാണ് രീതി. സോളാറും ബാറ്ററിയും ഉപയോഗിച്ചാണ് പ്രവർത്തനം. മഴക്കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകർ നേരിടുന്ന പ്രധാന പ്രശ്നമാണ് വിളകൾ ഉണക്കുക എന്നത്. ചെറുകിട കർഷകർക്കുപോലും പ്രയോജനപ്പെടുന്ന രീതിയിലാണ് അഞ്ജു ഡ്രയർ നിർമിച്ചിരിക്കുന്നത്. കിസാന്‍ മിത്ര സ്പൈസസ് ഡ്രയര്‍ എന്നു പേരിട്ടിരിക്കുന്ന ഈ ഉപകരണത്തിന് 1000 രൂപയില്‍ താഴെ മാത്രമാണ് ചെലവ്.
അഞ്ജുവിന്റെ കണ്ടുപിടിത്തത്തെക്കുറിച്ച് അറിഞ്ഞ നിരവധി കര്‍ഷകരാണ് ഉപകരണം തേടി എത്തുന്നത്. എന്നാല്‍, പേറ്റന്റ് ലഭിച്ചാല്‍ മത്രമേ വാണിജ്യാടിസ്ഥാനത്തില്‍ ഇതു നിര്‍മിച്ച് കര്‍ഷകര്‍ക്ക് വിതരണം ചെയ്യാന്‍ കഴിയൂ. ഇതിനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. ഇതേക്കുറിച്ച് കാര്യമായ അറിവുള്ള ആരുടെയെങ്കിലും സഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഈ മിടുക്കി.
ബി.എസ്സി അഗ്രികള്‍ചര്‍ ബിരുദധാരിയായ അഞ്ജു ചെറുപ്പം മുതൽ തന്നെ വ്യത്യസ്തമായ കാർഷിക പരീക്ഷണങ്ങളിൽ ഏർപ്പെട്ടിട്ടുണ്ട്. ഇടുക്കി കൊന്നത്തടിയിൽ കര്‍ഷകനായ പാറക്കൽ തോമസ്-വില്‍സമ്മ ദമ്പതികളുടെ മകളാണ്. തിരുവനന്തപുരത്ത് മന്ത്രി റോഷി അഗസ്റ്റിന്റെ ഓഫിസിലെത്തി അഞ്ജു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. കണ്ടുപിടിത്തത്തെ മന്ത്രി പ്രശംസിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

