എന്തും ചെയ്യാല്ലോ... ആദിവാസികളല്ലേ
text_fieldsഭാര്യയുടെ പ്രസവത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിയ കൽപറ്റ അഡ്ലേഡ് പാറവയലിലെ വിശ്വനാഥന് സ്വന്തം ജീവൻ തന്നെ ബലികൊടുക്കേണ്ടി വന്നു. വിവാഹശേഷം എട്ടു വര്‍ഷം കഴിഞ്ഞ് പിറക്കുന്ന കുഞ്ഞിന്റെ മുഖം കാണാന്‍ കാത്തിരുന്ന വിശ്വനാഥനെ ആശുപത്രിയിൽവെച്ച് ഒരുവിഭാഗമാളുകള്‍ മോഷണക്കുറ്റം ആരോപിച്ച് മർദിച്ചിരുന്നു.
പിന്നീട് വിശ്വനാഥനെ കോളജിന് പരിസരത്തെ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അപമാനിതനായതിനെ തുടര്‍ന്നുള്ള മാനസിക വിഷമം ആത്മഹത്യയിൽ എത്തിച്ചെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
ആദിവാസികളെ ഉപദ്രവിച്ചാലും കൊന്നാലും ആരും ചോദിക്കില്ലെന്ന ധാരണ പൊതുവെയുണ്ട്. പ്രത്യേകിച്ചും നിരക്ഷരരും ദരിദ്രരും കൂടുതലുള്ള പണിയ വിഭാഗങ്ങളിലായതിനാല്‍ ഇവരെ ചതിയില്‍പ്പെടുത്തുകയും വഞ്ചിക്കുകയും വഴിയാധാരമാക്കുകയും ചൂഷണത്തിന് ഇരകളാക്കുകയും ചെയ്യുന്നവര്‍ ഏറെയാണ്.
കേരളത്തില്‍ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി 1,257 പേരാണ് അതിക്രമങ്ങള്‍ക്ക് ഇരകളായതെന്നാണ് പൊലീസ് കണക്ക്. ഇതില്‍ 1,082 പേര് പട്ടികജാതി വിഭാഗത്തിലും 175 പേര് പട്ടികവര്‍ഗ വിഭാഗത്തിലും ഉള്‍പ്പെട്ടവരാണ്.
കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 കൊലപാതക കേസുകളാണ്. ഗുരുതരമായി ആക്രമിക്കപ്പെട്ടത് 104 ആളുകളാണ്. 2022ല്‍ സംസ്ഥാനത്ത് 244 പട്ടികജാതി-പട്ടിക വര്‍ഗ വിഭാഗക്കാരാണ് പീഡനത്തിനിരയായത്. പട്ടികജാതി-വര്‍ഗക്കാര്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ക്ക് കടുത്ത ശിക്ഷ തന്നെ നല്കുന്ന നിയമവ്യവസ്ഥ രാജ്യത്തുണ്ട്. എന്നാല്‍, അത് പ്രയോഗത്തില്‍ വരുത്തുന്നതില്‍ ഗുരുതരവീഴ്ചയാണ് സംഭവിക്കുന്നത്.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

