ഹരിബാലക്കും കുടുംബത്തിനും ഹൃദ്യമാണീ നോമ്പുകാലം
text_fieldsഹരിബാല
സൂർ: സംതൃപ്തിയോടെ വിശുദ്ധിയുടെ ദിന രാത്രങ്ങൾക്ക് വിട നൽകാനൊരുങ്ങുകയാണ് സൂർ ഇന്ത്യൻ സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിയായ ഹരിബാലയും മാതാപിതാക്കളായ ഹരീഷും ഹൃദ്യ ടീച്ചറും. തൃശൂർ പെരിഞ്ഞനം സ്വദേശി ഹൃദ്യ ടീച്ചറും ഇരിഞ്ഞാലക്കുട.സ്വദേശിയായ ഭർത്താവ് ഹരീഷും കഴിഞ്ഞ 10 വർഷത്തോളമായി എല്ലാ റമദാൻ മാസവും കൃത്യമായി നോമ്പ് അനുഷ്ഠിച്ചു വരികയാണ്. മകൾ ഹരി ബാല സ്വയം തന്നെ നോമ്പെടുത്ത് തുടങ്ങുകയായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സമ്മർദമോ പ്രേരണയോ കൊണ്ടല്ല നോമ്പെടുക്കുന്നതെന്നും തങ്ങളുടെ സഹ ജീവികൾ പ്രഭാതം മുതൽ പ്രദോഷം വരെ പട്ടിണി കിടക്കുമ്പോൾ, അതിനോട് ഐക്യപ്പെടുക എന്ന നിലയിലാണ് നോമ്പെടുത്തു തുടങ്ങിയതെന്നും ഹൃദ്യ ടീച്ചർ പറയുന്നു. നാട്ടിൽ അമ്മയുടെ സുഹൃത്തുക്കളുടെ വീടുകളിൽ നിന്നുള്ള ഹൃദ്യമായ നോമ്പനുഭവങ്ങളും മറ്റും ഒരു പക്ഷേ സ്വാധീനിച്ചിരിക്കാമെന്നാണ് ടീച്ചറുടെ പക്ഷം.
ജോലിയുമായി ബന്ധപ്പെട്ടു പ്രവാസിയായ ഭർത്താവ് ഹരീഷിന്റെ കൂടെ സൂറിലെത്തിയപ്പോൾ, ഹരീഷിന്റെ നോമ്പെടുക്കാനുള്ള താൽപര്യത്തിൽ സ്നേഹപൂർവം പങ്കാളിയാവുകയായിരുന്നു. റമദാൻ ആരംഭിക്കുന്നതു മുതൽ നഗരത്തിൽ കാണുന്ന മാറ്റങ്ങൾ പലപ്പോഴും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. റമദാൻ മാസം കാണുന്ന അന്നുമുതൽ പെരുന്നാൾ വരെ സജീവമാകുന്ന രാത്രിയിലെ നഗര ജീവിതങ്ങൾ ഒരു വല്ലാത്ത കൗതുക കാഴ്ചയാണ്. എപ്പോഴും കല പില സംസാരിച്ചു കൊണ്ടിരിക്കുന്ന സുഹൃത്തുക്കളായ ഷഫീറയും അസീനയും മറ്റു സുഹൃത്തുക്കളും റമദാൻ മാസം വന്നെത്തിയാൽ പുലർത്തുന്ന ജാഗ്രതയും മറ്റും വല്ലാതെ ശ്രദ്ധിച്ചിരുന്നു.
നേരത്തെ ഭർത്താവിനോടൊപ്പം ഒരു കൗതുകത്തിനു നോമ്പ് എടുത്തു തുടങ്ങിയപ്പോൾ വിശപ്പും ദാഹവും സഹിക്കുന്നതിനപ്പുറമായി , മനസ്സിനും ശരീരത്തിനും ഒരു വല്ലാത്ത ശാന്തത അനുഭവപ്പെടുന്നതായി തോന്നി തുടങ്ങിയതിനാൽ, നോമ്പെടുക്കാൻ പതിവാക്കുകയായിരുന്നു.സാധാരണ ഒരു പത്തുപതിനൊന്നു മണിയോടെ നോമ്പെടുക്കാനായി എന്തെങ്കിലും ഭക്ഷണം കഴിച്ചു അത്താഴമൊരുക്കി നോമ്പെടുക്കുകയാണ് പതിവെങ്കിലും, മകൾ നോമ്പെടുക്കാൻ തുടങ്ങിയത് മുതൽ രാവിലെ ഏകദേശം നാല് മണിക്ക് അവൾ ഇഷ്ടപെട്ട ഭക്ഷണമൊരുക്കി നോമ്പെടുക്കുന്നതു ശീലമാക്കി. സാധാരണ നോമ്പ് തുറക്കായി പഴങ്ങളോ പച്ചക്കറികളുടെ സാലഡോ എന്തെങ്കിലും സ്നാക്സുമാണ് പതിവ്.
അമിതഭക്ഷണ ശീലമില്ല. ശരീരത്തിനും മനസ്സിനും നൽകുന്ന ഉണർവ് നോമ്പിലേക്ക് കൂടുതൽ അടുപ്പിക്കുന്നതായി അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

