ഗിന്നസിലേക്ക് എഴുതിക്കയറി കുഞ്ഞു സഹോദരങ്ങൾ
text_fieldsഅൽദാബി റാഷദ് അൽ മെഹൈരി സഈദ് റാഷദ് അൽ മെഹൈരി
ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരായി ഗിന്നസ് വേൾഡ് റെകോർഡിൽ ഇടം നേടി ഇമാറാത്തി സഹോദരങ്ങൾ. അൽ ഐനിൽ നിന്നുള്ള നാലു വയസ്സുകാരൻ സഈദ് റാഷദ് അൽ മെഹൈരിയും ഏഴു വയസ്സുകാരി അൽദാബി റാഷദ് അൽ മെഹൈരിയുമാണ് അതുവരെയുള്ള രണ്ട് റെകോർഡുകൾ തകർത്ത് പകരം സ്വന്തം മേൽവിലാസം ഗിന്നസ് ബുക്കിൽ എഴുതിച്ചേർത്തത്.
നാല് വയസ്സും 218 ദിവസവുമാണ് സഈദ് റാഷദിന്‍റെ പ്രായം. മലമുകളിൽ കാഴ്ചകാണാൻ പോയ ആന ഹിമക്കരടിയുമായി സൗഹൃദത്തിലായ കഥപറയുന്ന ‘ദ എലിഫന്‍റ് സഈദ് ആൻഡ് ബിയർ’ എന്ന പുസ്തകമാണ് റാഷദിനെ റെകോർഡ് ബുക്കിലെത്തിച്ചത്. ഇക്കഴിഞ്ഞ മാർച്ച് ഒമ്പതിന് അൽ ഐൻ അകാദമി പ്രസിദ്ധീകരിച്ച പുസ്തകത്തിന്‍റെ 1000ത്തിലധികം കോപ്പികളാണ് ഇതിനകം വിറ്റുപോയത്. മലമുകളിലെ കാഴ്ചകൾ കാണാൻ പോയ ആന അവിടെവെച്ച് ഒരു ധ്രുവക്കരടിയെ കണ്ടുമുട്ടുകയും ആനയെ ഭക്ഷിക്കുന്നതിനുപകരം അവർ നല്ല സുഹൃത്തുക്കളാകുന്നതുമാണ് കഥ. എങ്ങനെ ദയാലുവാകാമെന്ന് കുട്ടികളുടെ പഠിപ്പിക്കുന്നതാണ് തന്‍റെ പുസ്തകമെന്ന് സഈദ് പറഞ്ഞു.
പുസ്തകമാണ് സഈദിൻെ ഏറ്റവും നല്ല കൂട്ടുകാരൻ. എങ്കിലും അവന് നമ്പറുകളേയും റോബോട്ടിക്സുകളേയും ഇഷ്ടമാണ്.ചിലപ്പോഴൊക്കെ അവൻ പരസ്പരം സംവദിക്കുന്ന കഥകൾ ഉണ്ടാക്കുകയും സ്ക്രാച്ച് സോഫ്റ്റ് വെയറും പ്രോഗ്രാമിങ് ഭാഷയും ഉപയോഗിച്ച് അനിമേഷൻ നിർമിക്കുകയും ചെയ്യാറുണ്ട്. നമ്പറുകൾ, ആൽഫാബ്ലോക്സ്, അറബിക് എന്നിവ വായിക്കാൻ ഇഷ്ടപ്പെടുന്ന സഈദ് വലുതാവുമ്പോൾ ശാസ്തജ്ഞനായും. ഭൂമിയെ രക്ഷപ്പെടുത്തുന്ന സൂപ്പർ ഹീറോയായും മാറാനാണ് ഇഷ്പ്പെടുന്നത്.
ദ്വിഭാഷയിൽ പുസ്തകം പ്രസിദ്ധീകരിച്ച ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടിയെന്ന റെകോർഡാണ് എട്ടു വയസ്സും 239 ദിവസവും പ്രായമുള്ള സഹോദരി അൽദാബി നേടിയത്. ‘ഐ ഹാഡ് ആൻ ഐഡിയ ആൻഡ് ഹിയർ വാസ് ദ ബിഗ് നിങ്’ എന്ന പുസ്തകമാണ് ഇംഗ്ലീഷിലും അറബിയിലുമായി പ്രസിദ്ധീകരിച്ചത്. കുട്ടികളെ കേന്ദ്രീകരിച്ചുള്ള ഒരു പ്രസിദ്ധീകരണശാലയായിരുന്നു പുസ്തകത്തിന്‍റെ പ്രസാദകർ. മറ്റൊരു പുസ്തകത്തിന്‍റെ പണിപ്പുരയിലാണീ മിടുക്കി.