സിന്തറ്റിക് ട്രാക്കിൽ നിന്ന് ബിജോയ് റെയിൽവേയിലേക്ക്
text_fieldsപാലക്കാട്: സ്കൂൾ കാലം മുതൽ സിന്തറ്റിക് ട്രാക്കുകളിൽ മിന്നലായ ബിജോയ് ഇനി റെയിൽവേയിൽ. തൃശൂർ സെന്‍റ് തോമസ് കോളജിൽ ബി.എ ഇംഗ്ലീഷ് ആൻഡ് ഹിസ്റ്ററി മൂന്നാം വർഷ വിദ്യാർഥിയായ ജെ. ബിജോയ് (20) തിങ്കളാഴ്ച പാലക്കാട് ഡിവിഷന് കീഴിൽ ഒലവക്കോട്ടെ ഓഫിസിൽ ജോലിയിൽ പ്രവേശിക്കും. ഇലക്ട്രിക്കൽ വിഭാഗത്തിൽ ജൂനിയർ ക്ലർക്ക് ടൈപ്പിസ്റ്റായാണ് നിയമനം. വേലൂർ കമ്പാലത്തറ കന്നിമാരി സ്വദേശികളായ ജയശങ്കർ-റീന ദമ്പതികളുടെ മകനാണ് ബിജോയ്. ചിറ്റൂർ ജി.എച്ച്.എസ്.എസിൽ പഠിക്കുമ്പോൾ സംസ്ഥാന സ്കൂൾ കായികമേളയിൽ അത് ലറ്റിക്സിൽ സ്വർണ മെഡൽ നേടിയാണ് ബിജോയിന്‍റെ കായികരംഗത്തേക്കുള്ള പ്രവേശനം. എം. അരവിന്ദാക്ഷന്‍റെ കീഴിലാണ് പരിശീലനം തുടങ്ങിയത്.
സംസ്ഥാന സ്കൂൾ കായികമേളയിൽ 800 മീറ്ററിൽ മീറ്റ് റെക്കോഡോടെയാണ് സ്വർണം കരസ്ഥമാക്കിയത്. പിന്നീട് നടന്ന കായികമേളയിൽ ട്രിപ്പിൾ സ്വർണവും നേടി. 1500, 3000 മീറ്റർ ഓട്ടത്തിലും മികവ് തെളിയിച്ചു. ദേശീയ സ്കൂൾ മേളയിലും മെഡൽ നേടി. ദേശീയ സ്കൂൾ മേളയിലും ദേശീയ അത് ലറ്റിക് ചാമ്പ്യൻഷിപ്പുകളിലുമായി നിരവധി മെഡലുകൾ സ്വന്തമാക്കി. 2024ൽ അഖിലേന്ത്യ ഇന്‍റർ യൂനിവേഴ്സിറ്റി മത്സരത്തിലും 2025 യൂനിവേഴ്സിറ്റി തല മത്സരത്തിലും സ്വർണം കൊയ്തു. ജൂനിയർ നാഷനൽസ്, ഖേലോ ഇന്ത്യ മത്സരങ്ങളിലും മെഡൽ നേടി. ഇതിനിടെയാണ് ജോലി ലഭിച്ചത്.
ബിജോയുടെ സഹോദരൻ ജെ. റിജോയും റെയിൽവേയിലാണ്. ദേശീയതലത്തിൽ മധ്യദൂര ഓട്ടത്തിലെ താരമായ റിജോയ് ഒരു വർഷം മുമ്പാണ് പാലക്കാട് റെയിൽവേ ഡിവിഷന് കീഴിൽ ഒലവക്കോട് ഓഫിസിൽ അക്കൗണ്ടന്‍റായി ജോലി നേടിയത്. ഇനി റെയിൽവേക്ക് വേണ്ടി മത്സരങ്ങളിൽ പങ്കെടുക്കുമെന്നും ജോലിയോടൊപ്പം അത് ലറ്റിക്സും മുന്നോട്ടുകൊണ്ടുപോകുമെന്നും ബിജോയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

