‘അമ്മേ നമ്മൾ ഇപ്പോൾ ഇന്ത‍്യക്കാരായി’; ചൈനീസ് വിളിക്ക് ചുട്ടമറുപടി നൽകിയ കൊച്ചുമിടുക്കി ഇപ്പോൾ സോഷ്യൽ മീഡിയയുടെ 'ഇന്ത്യ കാ ബേബി'
text_fieldsഇറ്റാനഗർ: തന്നെ ചൈനീസ് എന്ന് വിളിച്ചതിന് പ്രതികരണവുമായെത്തിയ അരുണാചൽ പ്രദേശിൽ നിന്നുള്ള ഒരു കൊച്ചുമിടുക്കിയുടെ വിഡിയോ ദൃശ‍്യങ്ങൾ ഈയിടെ സമൂഹമാധ‍്യമങ്ങളിൽ ഏറെ വൈറലായിരുന്നു. വംശീയത, വ്യക്തിത്വം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനത നേരിടുന്ന അനുഭവങ്ങൾ എന്നിവയെക്കുറിച്ച് വലിയ ചർച്ചകൾക്കാണ് പിന്നീട് കുഞ്ഞിന്‍റെ നിഷ്കളങ്കമായ വാക്കുകൾ വഴിവെച്ചത്.
ഇപ്പോഴിതാ ആ കൊച്ചുപെൺകുട്ടിക്ക് പറയാൻ സന്തോഷകരമായ മറ്റൊരു വിശേഷം കൂടിയുണ്ട്. ഫേസ്ബുക്കിൽ പങ്കിട്ട പോസ്റ്റിനു താഴെ ആളുകൾ തന്നെ ‘ഇന്ത്യ’, ‘ഇന്ത്യ കാ ബേബി’ എന്നൊക്കെയാണ് വിളിക്കുന്നതെന്ന് അമ്മയോട് ആവേശത്തോടെ പറയുന്ന പുതിയ വിഡിയോയാണ് ഇപ്പോൾ വൈറലാകുന്നത്. പെൺകുട്ടിയുടെ ഈ നിഷ്കളങ്കമായ പ്രതികരണം സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.
സമൂഹമാധ്യമങ്ങളിൽ തനിക്ക് ലഭിച്ച ശ്രദ്ധയെക്കുറിച്ചും അംഗീകാരത്തെക്കുറിച്ചും പെൺകുട്ടി അമ്മയോട് സംസാരിക്കുന്നത് വിഡിയോയിൽ കാണാം. എല്ലാവരും തന്നെ ‘ഇന്ത്യ’ എന്ന് വിളിക്കുന്നുവെന്ന് സന്തോഷത്തോടെ അമ്മയോട് പറയുകയാണ് ആ കൊച്ചു മിടുക്കി. “മമ്മി അബ് ഹം ഇന്ത്യൻ ഹോഗയേ”. അമ്മേ ഇപ്പോൾ നമ്മൾ ഇന്ത്യക്കാരായി എന്നും അവൾ പറയുന്നു. വീണ്ടും ആളുകൾ എന്താണ് പറഞ്ഞതെന്ന് അമ്മ ചോദിച്ചപ്പോൾ കുഞ്ഞ് അതേ വാക്കുകൾ ആവർത്തിക്കുന്നതും കാണാം. ഫേസ്ബുക്കിൽ ആളുകൾ അവളെ ‘ഇന്ത്യ കാ ബേബി’ എന്നാണ് വിളിക്കുന്നതെന്ന് അമ്മയും വിശദീകരിക്കുന്നുണ്ട്.
തനിക്ക് ഇത്രയധികം പിന്തുണ നൽകിയ എല്ലാവരോടും നന്ദി പറയാൻ അമ്മ ആവശ്യപ്പെടുന്നുണ്ട്. പിന്നാലെ ഏവർക്കും ആ കുഞ്ഞ് നന്ദി അറിയിക്കുന്നതോടെയാണ് ഹൃദയസ്പർശിയായ വിഡിയോ അവസാനിക്കുന്നത്. ഇന്ത‍്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ നേരിടുന്ന വിവേചനത്തിലേക്ക് വിരൽ ചൂണ്ടിയ കൊച്ചുപെൺകുട്ടിയുടെ ആദ്യ വിഡിയോക്ക് പിന്നാലെയാണ് ഈ നിഷ്കളങ്കമായ പ്രതികരണം. അതുകൊണ്ടുതന്നെ പുതിയ വിഡിയോയും ഏറെ ആവേശത്തോടെയാണ് നെറ്റിസൺസ് ഏറ്റെടുത്തിരിക്കുന്നത്. കുഞ്ഞിന്‍റെ പുതിയ വിഡിയോക്ക് സമൂഹമാധ്യമങ്ങളിൽ വലിയ സ്നേഹവും പിന്തുണയുമാണ് ലഭിക്കുന്നത്. അവളുടെ നിഷ്കളങ്കതയെ നിരവധി പേർ അഭനന്ദിക്കുകയും ചെയ്തു. അവളും അവളുടെ നാടും എന്നും ഇന്ത്യയുടെ അവിഭാജ്യ ഭാഗമായിരുന്നുവെന്നാണ് ചിലരുടെ അഭിപ്രായം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

