ഇന്ന് ഓശാന ഞായർ; ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനദിനങ്ങളാണ്
text_fieldsഓശാന തിരുനാളിനോടനുബന്ധിച്ച് എറണാകുളം സെൻ്റ് ഫ്രാൻസിസ് അസ്സിസി കത്തീഡ്രലിൽ നടന്ന കുരുത്തോല പ്രദക്ഷിണം - അഷ്കർ ഒരുമനയൂർ
കോട്ടയം: കുരിശുമരണത്തിനും ഉത്ഥാനത്തിനും മുന്നോടി യേശുക്രിസ്തു നടത്തിയ രാജകീയ ജറൂസലം പ്രവേശനഓര്മയില് ഇന്ന് ഓശാന ഞായര്‍. ലാളിത്യത്തിന്റെയും എളിമയുടെയും അടയാളമായി കഴുതപ്പുറത്തെത്തിയ യേശുവിനെ ജനക്കൂട്ടം ഒലിവിന് ചില്ലകളും ആര്‍പ്പുവിളികളുമായി ജറൂസലമിലേക്ക് വരവേറ്റതിന്റെ ഓര്മ പുതുക്കുന്ന ഓശാനയോടെ വിശുദ്ധവാരാചരണത്തിനും തുടക്കമാകും. ക്രിസ്തുവിന്റെ പീഡാനുഭവം, കുരിശുമരണം, ഉത്ഥാനം എന്നിവയുടെ ഓര്മ പുതുക്കുന്ന ഇനിയുള്ള ഒരാഴ്ച കൈസ്ത്രവ വിശ്വാസികൾക്ക് പ്രാർഥനദിനങ്ങളാണ്.
ഞായറാഴ്ച ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചെരിപ്പ്, കുരുത്തോലകള്‍ വഹിച്ചുള്ള പ്രദക്ഷിണം, കുര്‍ബാന, വചനസന്ദേശം എന്നിവ നടക്കും. മലങ്കര ഓർത്തഡോക്സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്ക ബാവ ഡൽഹി ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ ശുശ്രൂഷകൾ നടത്തുക.
യാക്കോബായ സഭ കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തിമോത്തിയോസ് കോട്ടയം കഞ്ഞിക്കുഴി സെന്റ് ജോസഫ് കത്തീഡ്രലിൽ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. അന്ത്യ അത്താഴ സ്മരണ പുതുക്കുന്ന പെസഹ വ്യാഴം, കുരിശുമരണ ദിനമായ ദുഃഖവെള്ളി എന്നീ ആത്മീയ ദിനങ്ങൾ കടന്ന് യേശുവിന്റെ ഉയിർത്തെഴുന്നേൽപിന്റെ ഓർമ പുതുക്കുന്ന ഈസ്റ്ററോടെ വിശുദ്ധവാരാചരണം പൂർത്തിയാകും. ഉയിർപ്പ് ഞായറോടെ അമ്പതിന് നോമ്പിനും സമാപനമാകും. വലിയ നോമ്പിന്റെ ഭാഗമായി വിവിധ കുരിശുമല തീർഥാടന കേന്ദ്രങ്ങളിൽ വലിയ തിരക്കും അനുഭവപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

