ശാർക്കര പൊങ്കാല നാളെ; ഒരുക്കം പൂർത്തിയായി
text_fieldsശാർക്കര മൈതാനത്ത് പൊങ്കാലക്ക് വേണ്ടി ക്ഷേത്ര ഉപദേശക സമിതി അടുപ്പുകൾ
സജ്ജീകരിച്ചപ്പോൾ
ആറ്റിങ്ങൽ: തിങ്കളാഴ്ച നടക്കുന്ന ശാർക്കര പൊങ്കാലക്ക് ഒരുക്കം പൂർത്തിയായി. ക്ഷേത്രമുറ്റത്ത് പ്രത്യേക പൂജകൾക്ക് ശേഷം ഒരുക്കുന്ന പണ്ടാര അടുപ്പിൽ ക്ഷേത്രതന്ത്രിയുടെ മുഖ്യകാർമികത്വത്തിൽ ക്ഷേത്ര മേൽശാന്തി രാവിലെ 9.45ന് തീ പകരുന്നതോടെയാണ് പൊങ്കാല ആരംഭിക്കുന്നത്. ഉച്ചക്ക് 12ന് ശേഷം ഇരുപതിലേറെ ശാന്തിക്കാർ പൊങ്കാല നിവേദ്യം നടത്തും.
ശാർക്കരയിലെ വിശാലമായ പറമ്പിൽ അമ്പതിനായിരത്തിലധികം പൊങ്കാല അടുപ്പുകൾ ശനിയാഴ്ച തന്നെ ക്ഷേത്ര ഉപദേശകസമിതിയുടെ മേൽനോട്ടത്തിൽ ക്രമീകരിച്ചിരുന്നു. കൂട്ടിയ അടുപ്പുകളിൽ പലരും കലങ്ങളിൽ പേരെഴുതി അവരുടേതായ സ്ഥാനങ്ങൾ ദിവസങ്ങൾക്ക് മുമ്പ് തന്നെ ഉറപ്പിച്ചു.
ഇതിനുപുറമേ സമീപത്തെ റോഡുകളും പൊങ്കാല ഭക്തരെക്കൊണ്ട് ഞായറാഴ്ച നിറയും. അന്യദേശങ്ങളിൽ നിന്നും ശാർക്കരയിലെ ബന്ധുവീടുകളിൽ തങ്ങി പൊങ്കാല സമർപ്പണത്തിനെത്തുന്നവരും നിരവധിയാണ്.
ശുദ്ധജല വിതരണത്തിനായി ക്ഷേത്ര കോമ്പൗണ്ടിന് ചുറ്റും ടാപ്പുകളും ക്രമീകരിച്ചിട്ടുണ്ട്. ശാർക്കര ക്ഷേത്ര നഗരിയിൽ മുഖ്യ അലങ്കാര ഗോപുരത്തിനടുത്തായുള്ള ശ്രീനാരായണഗുരു ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ ഭക്തർക്കായി പ്രത്യേക കൗണ്ടറിലൂടെ സംഭാരവും പഴവർഗങ്ങളും വിതരണം ചെയ്യും. ഇതിനുപുറമേ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ശാർക്കരയിലും പരിസര പ്രദേശങ്ങളിലും ഭക്ഷണം, ദാഹജലം എന്നിവ സൗജന്യമായി നൽകും.
ഹരിതചട്ടം പാലിക്കേണ്ടതിനാൽ ആഹാരവും ദാഹജലവും വാങ്ങുന്നവർ പ്ലാസ്റ്റിക് ഒഴിവാക്കി ആവശ്യമായ പാത്രങ്ങൾ കരുതണം. തിരക്ക് ഒഴിവാക്കി യാത്ര സുഗമമാക്കാൻ കെ.എസ്.ആർ.ടി.സി ഞായറാഴ്ച പ്രത്യേക സർവിസുകൾ നടത്തും. വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ സൗജന്യ യാത്രാസൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
വനിത പൊലീസുകാരുൾപ്പെടെ നൂറുകണക്കിന് പൊലീസ് സേനയെ ശാർക്കരയിൽ വിന്യസിച്ചിട്ടുണ്ട്. വലിയകട, മഞ്ചാടിമൂട്, പണ്ടകശാല എന്നിവിടങ്ങളിൽനിന്ന് ശാർക്കരയിലേക്ക് തിങ്കളാഴ്ച പുലർച്ചെ ആറുമുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ദർശനത്തിനായി ഭക്തജനങ്ങൾ വടക്കേനട വഴി അകത്ത് പ്രവേശിച്ച് പടിഞ്ഞാറേനട വഴി പുറത്ത് പോകണം.
സുരക്ഷക്രമീകരണങ്ങളുടെ ഭാഗമായി ചിറയിൻകീഴ് പൊലീസ്, ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചിറയിൻകീഴ് യൂനിറ്റ്, ക്ഷേത്ര ഉപദേശകസമിതി എന്നിവരുടെ ആഭിമുഖ്യത്തിൽ പൊങ്കാല നിരീക്ഷണ കാമറ സംവിധാനം ക്ഷേത്രപരിസരത്ത് ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

