Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightSpiritualitychevron_rightമദര്‍ ഏലീശ്വ ഇനി...

മദര്‍ ഏലീശ്വ ഇനി വാഴ്ത്തപ്പെട്ടവൾ; പ്രഖ്യാപനം നടത്തിയത്​ മാർപാപ്പയുടെ പ്രതിനിധി

text_fields
bookmark_border
Mother Elishwas beatification
cancel

കൊച്ചി: കേരള ക​ത്തോലിക്ക സഭയിലെ ആദ്യ സന്യാസിനിയും ഇന്ത്യയിലെ സ്ത്രീകള്‍ക്കു വേണ്ടിയുള്ള പ്രഥമ കര്‍മലീത്ത നിഷ്പാദുക മൂന്നാം സഭയുടെ സ്ഥാപകയുമായ മദര്‍ ഏലീശ്വയെ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തി. മരിയന്‍ തീര്‍ഥാടനകേന്ദ്രമായ എറണാകുളം വല്ലാര്‍പാടം ബസിലിക്കയില്‍ നടന്ന ചടങ്ങിൽ മാർപാപ്പയുടെ പ്രതിനിധി എന്ന നിലയിൽ മലേഷ്യയിലെ പെനാങ് രൂപത മെത്രാൻ കർദിനാൾ സെബാസ്റ്റ്യൻ ഫ്രാൻസിസാണ്​ ഈ പ്രഖ്യാപനം നടത്തിയത്​.

വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍, ഏലീശ്വയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കാനുള്ള അഭ്യര്‍ഥന നടത്തി. കര്‍ദിനാള്‍ സെബാസ്റ്റ്യന്‍ ഫ്രാന്‍സിസ് പ്രഖ്യാപനം നടത്തിയപ്പോള്‍ ദേവാലയത്തിലെ മണികള്‍ മുഴങ്ങി. വത്തിക്കാന്‍റെ ഇന്ത്യയിലെ അപ്പോസ്‌തലിക്​ പ്രതിനിധി ആര്‍ച്ച് ബിഷപ് ഡോ. ലെയോപോള്‍ദോ ജിറെല്ലി സന്ദേശം നല്‍കി. കർദിനാൾ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ് ഏലീശ്വയുടെ തിരുസ്വരൂപം അനാവരണം ചെയ്തു. തുടര്‍ന്ന് തിരുശേഷിപ്പ് ഏറ്റുവാങ്ങി അള്‍ത്താരയില്‍ പ്രതിഷ്ഠിച്ചു.


ദിവ്യബലിക്കുശേഷം ഏലീശ്വയുടെ നൊവേന സി.ബി.സി.ഐ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പ്രകാശനം ചെയ്തു. കെ.ആര്‍.എല്‍.സി.ബി.സി പ്രസിഡന്റ് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ സുവനീര്‍ പ്രകാശനം ചെയ്തു. കോഫി ടേബിള്‍ ബുക്ക് പ്രകാശനം ആര്‍ച്ച് ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ ആദ്യ കോപ്പി മദര്‍ ഷഹീലക്ക് നല്‍കി നിര്‍വഹിച്ചു. ബസിലിക്കയിലേക്കുള്ള തിരുസ്വരൂപ പ്രയാണത്തോടെ ചടങ്ങുകള്‍ സമാപിച്ചു.

സാംബിയയിലെ ചിപാത്താ രൂപത ബിഷപ് ജോര്‍ജ് കോസ്മസ് സുമീറെ ലുംഗു, ടാന്‍സാനിയയിലെ മഫിംഗ രൂപതയിലെ ബിഷപ് വിന്‍സെന്റ് കോസ്മസ് മൗഗലാ, ബോംബെ ആര്‍ച്ച് ബിഷപ് ജോണ്‍ റോഡ്രിഗസ്, ആഗ്ര ആര്‍ച്ച് ബിഷപ് ആല്‍ബര്‍ട്ട് ഡിസൂസ, മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ച് ബിഷപ് ജോര്‍ജ് അന്തോണിസാമി, ലഖ്‌നൗ ബിഷപ് ജെറാള്‍ഡ് ജോണ്‍ മത്യാസ്, സിറോ മലബാർ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ, കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കോഴിക്കോട് ആര്‍ച്ച് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍, തിരുവനന്തപുരം ആര്‍ച്ച് ബിഷപ് ഡോ. തോമസ് ജെ. നെറ്റോ തുടങ്ങിയവർ ദിവ്യബലിയിൽ പങ്കെടുത്തു.


1831 ഒക്ടോബർ 15ന് വൈപ്പിനിലെ ഓച്ചന്തുരുത്തിൽ ജനിച്ച ഏലിശ്വ കേരള കത്തോലിക്ക സഭയിലെ പ്രഥമ സന്ന്യാസിനിയും ഇന്ത്യയിലെ ആദ്യ സന്ന്യാസിനീസഭയുടെ സ്ഥാപകയുമാണ്. ഇന്ന് 'തെരേസ്യൻ കർമലീത്ത സഹോദരികൾ' എന്നറിയപ്പെടുന്ന നിഷ്പാദുക കർമലീത്ത മൂന്നാം സഭാസമൂഹമാണ് മദർ ഏലീശ്വ സ്ഥാപിച്ചത്.

വിധവയും ഒരു പെൺകുഞ്ഞിന്‍റെ അമ്മയുമായിരുന്ന ഏലീശ്വ പുനർവിവാഹത്തിന് വിസമ്മതിക്കുകയും ഏകാന്തതയിലും നീണ്ട പ്രാർഥനകളിലും സാധുജന സേവനത്തിലുമായി ഏതാണ്ട് ഒരു പതിറ്റാണ്ടോളം ജീവിതം തുടരുകയും ചെയ്തു. പിന്നീടാണ് നിഷ്പാദുക കർമലീത്ത മൂന്നാം സഭാസമൂഹം സ്ഥാപിച്ചത്. ഇതിന്‍റെ സ്ഥാപന ചരിത്രം 1862 വരെ പിന്നോട്ടു പോകുന്നതാണ്.


1913 ജൂലൈ 18ന് വരാപ്പുഴയിൽ വച്ച് ദൈവദാസി ഏലീശ്വ മരണമടഞ്ഞു. 2008ലാണ് മദ‍ർ ഏലീശ്വയെ കത്തോലിക്കാ സഭ ദൈവദാസിയായി പ്രഖ്യാപിച്ചത്. 2023ൽ ധന്യ പദവിയിലേക്ക്​ ഉയർത്തി. ഏലീശ്വയുടെ മധ്യസ്ഥതയാൽ നടന്ന ഒരത്ഭുതം 2025 ഏപ്രിലിൽ അംഗീകരിക്കപ്പെട്ടതോടെ ഏലീശ്വയുടെ വാഴ്ത്തപ്പെട്ട പദപ്രഖ്യാപനത്തിനുള്ള വഴി തെളിഞ്ഞു. വിശുദ്ധപദവി പ്രഖ്യാപനത്തിലേക്കുള്ള സോപാനത്തിൽ അവസാനത്തെ പടിയാണ് വാഴ്ത്തപ്പെട്ട പദ പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Catholic ChurchbeatificationMother EliswaLatest News
News Summary - Mother Eliswa's beatification
Next Story