ഹജ്ജ്: ആദ്യ വിമാനം 10ന് കരിപ്പൂരിൽ നിന്ന്
text_fieldsമലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിനു പോകുന്നവരുമായി കരിപ്പൂരിൽ നിന്നുള്ള ആദ്യ വിമാനം മേയ് 10ന് പുലർച്ച 1.05ന് പുറപ്പെടും. ആദ്യ വിമാനമായ IX3011ലെ യാത്രികരായ ഹാജിമാർ മേയ് ഒമ്പതിന് രാവിലെ ഒമ്പതിന് റിപ്പോർട്ട് ചെയ്യണം.
രണ്ടാമത്തെ വിമാനമായ IX3031ൽ യാത്രചെയ്യേണ്ട തീർഥാടകർ ഉച്ചക്കുശേഷം മൂന്നിനും റിപ്പോർട്ട് ചെയ്യണം. ഹാജിമാർ ലഗേജുമായി കരിപ്പൂർ വിമാനത്താവളത്തിലെ പില്ലർ നമ്പർ 5നു സമീപമാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
ഓരോ വിമാനത്തിലും ഹാജിമാരോടൊപ്പം യാത്രയാകുന്ന ഹജ്ജ് ഇൻസ്പെക്ടർമാർ യാത്രയുമായി ബന്ധപ്പെട്ട് എല്ലാ വിവരങ്ങളും ഹാജിമാരെ അറിയിക്കും. മേയ് 22നാണ് കരിപ്പൂരിൽനിന്നുള്ള അവസാന വിമാനം. 31 വിമാനങ്ങളിലായി 5361 തീർഥാടകരാണ് കരിപ്പൂർ വഴി പുറപ്പെടുക.
കണ്ണൂരിൽ നിന്നുള്ള ആദ്യ വിമാനം 11ന്
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന കണ്ണൂർ എംബാർക്കേഷൻ വഴി പുറപ്പെടുന്നവരുമായുള്ള ആദ്യ വിമാനം മേയ് 11ന് പുലർച്ച നാലിന് പുറപ്പെടും. കേരളത്തിൽ നിന്നുള്ള 4825 തീർഥാടകരും കർണാടകയിൽ നിന്നുള്ള 73 തീർഥാടകരും മാഹിയിൽനിന്നുള്ള 31 പേരുമുൾപ്പെടെ 4929 പേരാണ് കണ്ണൂരിൽനിന്ന് യാത്രയാകുന്നത്.
കണ്ണൂരിൽ മേയ് 11ന് പുറപ്പെടുന്ന ആദ്യ വിമാനമായ IX3041ലെ ഹാജിമാർ മേയ് 10ന് രാവിലെ 10ന് റിപ്പോർട്ട് ചെയ്യണം. മേയ് 11ന് വൈകീട്ട് 7.30ന് പുറപ്പെടുന്ന രണ്ടാം വിമാനമായ IX3043ൽ യാത്ര ചെയ്യേണ്ട തീർഥാടകർ 11ന് രാവിലെ ആറിനാണ് റിപ്പോർട്ട് ചെയ്യേണ്ടത്.
എല്ലാ തീർഥാടകരും ആദ്യം വിമാനത്താവളത്തിലെ രജിസ്ട്രേഷൻ കൗണ്ടറിലാണ് റിപ്പോർട്ട് ചെയ്യേണ്ടത്. രജിസ്റ്റർ ചെയ്ത് ലഗേജുകൾ എയർലൈൻസിന് കൈമാറിയ ശേഷമാണ് ഹജ്ജ് ക്യാമ്പിലെത്തുന്നത്. കൊച്ചി എംബാർക്കേഷനിൽനിന്നുള്ള ഹജ്ജ് യാത്ര മേയ് 16നാണ് ആരംഭിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

