അണിഞ്ഞൊരുങ്ങി മിനാ താഴ്വാരം; ഹജ്ജിന് നാളെ തുടക്കം
text_fieldsതീർഥാടകരെ സ്വീകരിക്കാൻ ഒരുങ്ങിക്കിടക്കുന്ന മിനാ താഴ്വാരത്തിലെ തമ്പുകൾ
മക്ക: ഹജ്ജിന്റെ സുപ്രധാന കർമങ്ങൾ തുടങ്ങാൻ ഒരുദിനം ബാക്കി നിൽക്കേ ഹാജിമാർ മിനായിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. 18 ലക്ഷത്തോളം തീർഥാടകരാണ് ഇത്തവണ ഹജ്ജ് നിർവഹിക്കുന്നത്. ഹാജിമാരെ സ്വീകരിക്കാനായി പുണ്യനഗരികൾ ഒരുങ്ങിക്കഴിഞ്ഞു. ഹജ്ജിന്റെ ആദ്യ ദിനം തീർഥാടകർ താമസിക്കുന്നത് മിനായിലാണ്. അല്ലാഹുവിന്റെ അതിഥികളെ വരവേൽക്കാൻ ഓരോ വർഷവും ഹജ്ജ് മാസം ലോകത്തിലെ ഏറ്റവും വലിയ തമ്പുകളുടെ നഗരം അണിഞ്ഞൊരുങ്ങും. ദൈവത്തിന്റെ അതിഥികളായി എത്തിയ തീർഥാടകരാൽ മിന ഭക്തിസാന്ദ്രമാവും.
25 ലക്ഷം ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മിനായിൽ രണ്ട് ലക്ഷത്തോളം തമ്പുകൾ ഉണ്ട്. ഇത്തവണ മിന കൂടുതൽ മികവുകളോടെയാണ് ഒരുങ്ങിയിട്ടുള്ളത്. മിനാ ടവറിനു പുറമേ കിദാന ടവറുകളിലും തീർഥാടകർക്ക് താമസസൗകര്യം ഉണ്ട്. ഹൈടെക് സംവിധാനങ്ങളുള്ള ടവറുകളിൽ ഹോട്ടലിനോട് സമാനമാണ് സൗകര്യങ്ങൾ. കിദാന കമ്പനി നിർമിച്ച ടവറിൽ 30,000 തീർഥാടകർക്ക് താമസിക്കാൻ കഴിയും.
തമ്പുകളും ഇത്തവണ കിദാന കമ്പനിയുടെ നേതൃത്വത്തിൽ കൂടുതൽ മികവോടെ ഒരുക്കിയിട്ടുണ്ട്. പുതിയ കോൺക്രീറ്റ് കിച്ചണുകളും ടോയ്ലറ്റ് സൗകര്യവും പുതുതായി പണിതിട്ടുണ്ട്. ചൊവ്വാഴ്ച രാത്രി മുതലാണ് മിനാ താഴ്വരയിലെ തമ്പുകളിലേക്ക് തീർഥാടകർ എത്തിത്തുടങ്ങുക. മക്കയിലെ താമസകേന്ദ്രങ്ങൾ അവസാന തയാറെടുപ്പിലാണ്. വ്യാഴാഴ്ചയാണ് ഹജ്ജിന്റെ സുപ്രധാന ചടങ്ങായ അറഫാ സംഗമം.
മിനായിൽ ഒരു ദിവസം രാപ്പാർത്ത ശേഷം അറഫ സംഗമത്തിൽ പങ്കെടുക്കാൻ തീർഥാടകർ അറഫ മൈതാനിയിലേക്ക് നീങ്ങും. ഒരു പകൽ മുഴുവൻ അറഫയിൽ കഴിച്ചുകൂട്ടി, മുസ്ദലിഫയിൽ അന്തിയുറങ്ങി വെള്ളിയാഴ്ച മിനായിൽ തിരിച്ചെത്തും. അവിടെ മൂന്ന് ദിവസം രാപ്പാർത്താണ് ബാക്കി കർമങ്ങൾ പൂർത്തിയാക്കുക.
ഹജ്ജ് കർമങ്ങൾ തുടങ്ങാനിരിക്കെ മക്ക മനുഷ്യസാഗരമായി മാറുകയാണ്. 17 ലക്ഷത്തോളം വിദേശ ഹാജിമാർ മക്കയിൽ എത്തിക്കഴിഞ്ഞു. ആഭ്യന്തര തീർഥാടകർ ഉടൻ എത്തിത്തുടങ്ങും. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള തീർഥാടകർ ബുധനാഴ്ച വൈകുന്നേരത്തോടെ എത്തും. പുണ്യഭൂമി പൂർണമായും സുരക്ഷാസേനയുടെ നിയന്ത്രണത്തിലായിട്ടുണ്ട്. ഗതാഗതം ഉൾപ്പെടെ കർശന നിയന്ത്രണത്തിലാണ്.
ഇത്തവണ ഒരു അനധികൃത തീർഥാടനവും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് നടത്തിയ കാമ്പയിൻ വലിയ വിജയമായി. രണ്ടു ലക്ഷത്തിലേറെ പേരെയാണ് ഇത്തരത്തിൽ തിരിച്ചയച്ചത്. മക്ക പൂർണമായും സൈന്യത്തിന് കീഴിലായിട്ടുണ്ട്. അല്ലാഹുവിന്റെ അതിഥികൾക്ക് അവർ കാവലിരിക്കും, സുരക്ഷിതരായി ഹജ്ജ് ചെയ്ത് അവസാന ഹാജിയും മടങ്ങുംവരെ.
ഇന്ത്യയിൽനിന്ന് ഒന്നേകാൽ ലക്ഷത്തോളം
മക്ക: 1,22,518 ഹാജിമാരാണ് ഇത്തവണ ഇന്ത്യയിൽനിന്ന് ഹജ്ജിന് എത്തിയത്. ഇതിൽ 16,341 പേർ കേരളത്തിൽ നിന്നുള്ളതാണ്. ഇന്ത്യൻ ഹാജിമാരോട് ചൊവ്വാഴ്ച രാത്രി തന്നെ മിനായിലേക്ക് പുറപ്പെടാൻ അധികൃതർ നിർദേശം നൽകി. ഹാജിമാരെ ഹജ്ജ് സർവിസ് കമ്പനികളാണ് മിനായിലേക്ക് എത്തിക്കുക. ഹജ്ജ് കർമങ്ങൾ നടക്കുന്ന സ്ഥലങ്ങൾ ബന്ധിപ്പിക്കുന്ന മെട്രോ ടെയിൻ സൗകര്യം ഇത്തവണ 59,265 ഇന്ത്യൻ ഹാജിമാർക്കാണ് ലഭിക്കുക. മറ്റുള്ളവർ ബസ് മാർഗമാണ് യാത്രയാകുന്നത്. ഹജ്ജ് ദിനങ്ങളിൽ ചൂട് കനക്കുമെന്ന് കാലാവസ്ഥ കേന്ദ്രങ്ങൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
ഇത്തവണത്തെ ഹജ്ജിലെ ഏറ്റവും വലിയ വെല്ലുവിളി ഉയർത്തുന്നതും ചൂട് തന്നെയാണ്. അന്തരീക്ഷം തണുപ്പിക്കാനുള്ള സംവിധാനങ്ങൾ ഉൾപ്പെടെ ചൂട് ചെറുക്കാനായി മിനായിലും അറഫയിലും റോഡിലും മറ്റുമായി വിവിധ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. തീർഥാടകർക്ക് ഹജ്ജ് മന്ത്രാലയത്തിന്റെ പ്രത്യേക നിർദേശങ്ങളും ലഭിച്ചിട്ടുണ്ട്. സുരക്ഷിതമായി ഹജ്ജ് പൂർത്തിയാക്കാൻ എല്ലാ ക്രമീകരണങ്ങളും ഒരുക്കിയാണ് അല്ലാഹുവിന്റെ അതിഥികളെ ഹജ്ജിലേക്ക് സ്വാഗതം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

