നാളെ അറഫാ സംഗമം; ലബ്ബൈക് ധ്വനികളിൽ മുഖരിതമായി മിനാ താഴ്‌വര
text_fieldsമിനായിലേക്ക് പുറപ്പെടും മുമ്പ് ഹജ്ജ് തീർഥാടകർ മക്ക മസ്ജിദുൽ ഹറാമിൽ പ്രാർഥനയിൽ
മക്ക: ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നെത്തിയ 18 ലക്ഷത്തോളം വിശ്വാസികൾ പങ്കെടുക്കുന്ന ഈ വർഷത്തെ ഹജ്ജ് കർമങ്ങൾക്ക് തിങ്കളാഴ്ച തുടക്കം. ‘ദൈവമേ, ഇതാ ഞാൻ നിന്റെ വിളി കേട്ടുത്തരം നൽകുന്നു’ എന്ന അർഥമുള്ള ‘ലബൈക്’ മന്ത്രധ്വനികളുരുവിട്ട്, ശുഭ്രവസ്ത്രധാരികളായ തീർഥാടകർ കൂട്ടത്തോടെ എത്തിയതോടെ മിനാ താഴ്‌വര ഭക്തിസാന്ദ്രമായി.
ഒരു മാസം മുമ്പേ മക്കയിലെ വിവിധ ഭാഗങ്ങളിൽ താമസിച്ചുവരികയായിരുന്ന വിവിധ രാജ്യങ്ങളിലെ ഹാജിമാർ ഞായറാഴ്ച വൈകീട്ട് മുതൽ മിന ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങിയിരുന്നു. മധ്യപൂർവേഷ്യയിലെ അശാന്തമായ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലും, മുസ്‌ലിം ലോകത്തിെൻറ പ്രതിനിധികളായി ഇത്തവണ 162 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകരാണ് ഹജ്ജിനെത്തിയിട്ടുള്ളത്.
ഇന്ത്യയിൽനിന്ന് 1,75,000 പേർ പങ്കെടുക്കുമ്പോൾ, അതിൽ 18,000 പേർ കേരളത്തിൽ നിന്നുള്ളവരാണ്. ഹജ്ജിന്റെ ആദ്യദിനമായ തിങ്കളാഴ്ച മിനയിലാണ് ചെലവഴിക്കുന്നത്. മിനാ താഴ്വരയിൽ ഇത്തവണ രണ്ടു ലക്ഷത്തോളം തമ്പുകളാണ് ഒരുക്കിയിട്ടുള്ളത്. തിങ്കളാഴ്ച ഉച്ചയോടെ ഭൂരിഭാഗം തീർഥാടകരും മിനായിൽ എത്തും. ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫാ സംഗമത്തിന് മുന്നോടിയായി മനസ്സും ശരീരവും പാകപ്പെടുത്തി പ്രാർഥനകളിൽ മുഴുകുകയാണ് ഹാജിമാർ. അഞ്ചു നേരത്തെ നമസ്കാരങ്ങൾ ഇവർ തമ്പുകളിൽ നിർവഹിക്കും. നാലു ദിവസത്തോളം തീർഥാടകരുടെ താമസം മിനായിലായിരിക്കും. ദുൽഹജ്ജ് 13 വരെ ഈ താഴ്വാരം പ്രാർഥനാമന്ത്രണങ്ങളാൽ സജീവമായിരിക്കും. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മിനയിൽ കൂടുതൽ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

