ഹജ്ജ് വിമാന ഷെഡ്യൂളായി; ആദ്യവിമാനം കണ്ണൂരിൽനിന്ന് നാലിന് പുലർച്ച 1.45ന്
text_fieldsകരിപ്പൂർ: കേന്ദ്ര ഹജ്ജ് കമ്മിറ്റി മുഖേന കേരളത്തിലെ മൂന്ന് പുറപ്പെടൽ കേന്ദ്രങ്ങൾ വഴിയുള്ള വിമാന സർവിസിന്റെ അന്തിമ ഷെഡ്യൂളായി. കോഴിക്കോട്, കൊച്ചി, കണ്ണൂർ എന്നിവിടങ്ങളിൽനിന്നായി 63 സർവിസുകളാണ് ഇക്കുറിയുള്ളത്. കരിപ്പൂർ -44, കണ്ണൂർ - 13, കൊച്ചി -ഏഴ് സർവിസുകൾ. കരിപ്പൂരിലും കണ്ണൂരിലും എയർഇന്ത്യ എക്സ്പ്രസിനും കൊച്ചിയിൽ സൗദി എയർലൈൻസിനുമാണ് സർവിസ് ചുമതല. ഈ വർഷത്തെ ആദ്യ വിമാനം ജൂൺ നാലിന് പുലർച്ച 1.45ന് കണ്ണൂരിൽനിന്ന് പുറപ്പെടും. അതേ ദിവസം പുലർച്ച 4.25ന് കരിപ്പൂരിൽനിന്നുള്ള ആദ്യവിമാനവും പുറപ്പെടും. ഇവിടെനിന്ന് ആദ്യദിനം രണ്ട് സർവിസുകളുണ്ട്.
കരിപ്പൂരിലും കണ്ണൂരിലും 145 പേർ വീതമാണ് ഓരോ വിമാനത്തിലുമുണ്ടാകുക. ഇവിടെ എയർ ഇന്ത്യ എക്സ്പ്രസിന്റെ ചെറിയ വിമാനങ്ങളാണ് ഉപയോഗിക്കുക. കൊച്ചിയിൽനിന്ന് ജൂൺ ഏഴിന് രാവിലെ 11.30നാണ് ആദ്യവിമാനം. ആദ്യ വിമാനത്തിൽ 405 തീർഥാടകരാണ് പുറപ്പെടുക. ഇവിടെനിന്ന് ജൂൺ ഒമ്പത്, 10, 12, 14, 21, 25 തീയതികളിലാണ് മറ്റ് വിമാനങ്ങൾ. കണ്ണൂരിൽനിന്ന് ജൂൺ ആറ്, ഏഴ്, എട്ട്, 11, 12, 13, 14,15, 18, 20, 21, 22 തീയതികളിലാണ് സർവിസ്. കരിപ്പൂരിൽനിന്ന് ജൂൺ 22വരെ ദിവസവും രണ്ട് വിമാനങ്ങളുണ്ട്. ജൂൺ അഞ്ച്, ഒമ്പത്, 10, 16, 17, 19 തീയതികളിൽ മൂന്നെണ്ണവും. കേരളത്തിലെ തീർഥാടകർ ജിദ്ദയിലേക്കാണ് പുറപ്പെടുക. മടക്കയാത്ര മദീനയിൽനിന്നാണ്. ജൂലൈ 13 മുതൽ ആഗസ്റ്റ് രണ്ടുവരെയാണ് മടക്കയാത്ര ക്രമീകരിച്ചിരിക്കുന്നത്. മടക്കയാത്രയിൽ 64 സർവിസുകളാണുള്ളത്. ആദ്യവിമാനം 13ന് വൈകീട്ട് 6.15ന് കരിപ്പൂരിലെത്തും. അന്ന് രാത്രി 10.45ന് രണ്ടാം വിമാനവും മടങ്ങിയെത്തും. കണ്ണൂരിൽ ജൂലൈ 14ന് പുലർച്ച 4.30നാണ് ആദ്യവിമാനം എത്തുക. ആഗസ്റ്റ് രണ്ട് വരെ രണ്ടിടത്തും വിമാനങ്ങൾ മടങ്ങിയെത്തും. കൊച്ചി വഴി പോയവരുടെ ആദ്യസംഘം ജൂലൈ 18ന് രാവിലെ 10നാണ് മടക്കം. 26 വരെ ഏഴ് സർവിസുകളാണ് ഇവിടെയുള്ളത്.
ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റർ ചെയ്യണം
ഇക്കുറി തീർഥാടകർ ആദ്യം വിമാനത്താവളത്തിലെത്തി രജിസ്റ്റർ ചെയ്ത് ബാഗേജ് വിമാനകമ്പനികൾക്ക് നൽകണം. ഇതിനുശേഷമാണ് ഹജ്ജ് ക്യാമ്പിൽ എത്തേണ്ടത്.
ബാഗേജുകൾ സ്വീകരിക്കാനും വിമാനക്കമ്പനി ഇവിടെ സൗകര്യം ഒരുക്കും.
ഈ വർഷത്തെ സർവിസിന് കരിപ്പൂരിൽ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. രണ്ട് എമിഗ്രേഷൻ കൗണ്ടറുകൾ ഒരുക്കും. മറ്റ് വിമാനത്താവളങ്ങളിലും സൗകര്യമുണ്ട്. യാത്ര പുറപ്പെടുന്നതിന് നിശ്ചിത മണിക്കൂറുകൾക്ക് മുമ്പ് തീർഥാടകർ ക്യാമ്പിലെത്തണം. ബന്ധപ്പെട്ട വിവരങ്ങൾക്ക് ഹജ്ജ് ട്രെയിനർമാരുമായും വളന്റിയർമാരുമായും ബന്ധപ്പെടാം.
ആദ്യമായി എട്ട് കമ്പനികൾ
ഈ വർഷത്തെ ഹജ്ജ് സർവിസിന് എട്ട് വിമാനകമ്പനികൾ. ആദ്യമായാണ് ഇത്ര കമ്പനികൾ സർവിസ് നടത്തുന്നത്. ഇതിൽ അഞ്ചും ഇന്ത്യൻ കമ്പനികളാണ്. സാധാരണ സൗദി എയർലൈൻസ്, ഫ്ലെ നാസ്, എയർഇന്ത്യ, സ്പൈസ് ജെറ്റ് എന്നിവാണ് സർവിസ് നടത്താറുള്ളത്. ഇക്കുറി ഇവർക്കുപുറമെ എയർഇന്ത്യ എക്സ്പ്രസ്, വിസ്താര, ഇൻഡിഗോ എന്നീ ഇന്ത്യൻ കമ്പനികളും സൗദി വിമാനകമ്പനിയായ ഫ്ലൈ അദീലും സർവിസ് നടത്തുന്നു. നേരത്തേ, ഗോ ഫസ്റ്റിന് പത്തിടങ്ങളിൽനിന്നുള്ള കരാർ ലഭിച്ചിരുന്നുവെങ്കിലും സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഈ സർവിസ് മറ്റ് കമ്പനികൾക്ക് വീതിച്ചുനൽകുകയായിരുന്നു. 20 ഇടങ്ങളിൽ നിന്നാണ് ഇക്കുറി സർവിസ്. നേരത്തേ 22 ആയിരുന്നു. റാഞ്ചിയും വാരാണസിയും പിന്നീട് ഒഴിവാക്കി. സൗദി എയർലൈൻസും സ്പൈസ് ജെറ്റും അഞ്ചിടങ്ങളിൽനിന്ന് സർവിസ് നടത്തും. അഹമ്മദാബാദ്, കൊച്ചി, ഡൽഹി, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ നിന്നാണ് സൗദിയ സർവിസ്. ഔറംഗബാദ്, ഭോപാൽ, ഗയ, ശ്രീനഗർ, വിജയവാഡ എന്നിവിടങ്ങളിൽനിന്ന് സ്പൈസ് ജെറ്റും. വിസ്താര ബംഗളൂരു, ഹൈദരാബാദ്, എയർഇന്ത്യ എക്സ്പ്രസ് കോഴിക്കോട്, കണ്ണൂർ, എയർഇന്ത്യ ജയ് പൂർ, ചെന്നൈ, ഇൻഡിഗോ ഗുവാഹത്തി, ഇൻഡോർ, ഫ്ലൈ അദീൽ കൊൽക്കത്ത, ഫ്ലൈ നാസ് നാഗ്പൂർ എന്നിങ്ങനെയാണ് സർവിസ്.
വനിത തീർഥാടകർക്കായി വനിതകൾ നിയന്ത്രിക്കുന്ന വിമാനം
ഇക്കുറി വനിത തീർഥാടകർക്ക് മാത്രമായി പ്രത്യേക സർവിസും എയർഇന്ത്യ എക്സ്പ്രസ് നടത്തും. കോഴിക്കോട് വിമാനത്താവളത്തിൽനിന്നാകും സർവിസ്. 145 തീർഥാടകർ മാത്രമാണ് വിമാനത്തിലുണ്ടാവുക. ഈ വിമാനത്തിന്റെ പൈലറ്റും ഫസ്റ്റ് ഓഫിസറും ക്രൂ അംഗങ്ങളും വനിതകളായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.