ചെറിയവരുടെ വലിയ പ്രവാചകൻ
text_fieldsതിരുനബിയും അനുയായികളും ഇരിക്കുന്ന സദസ്സ്, ഗൗരവമേറിയ ചർച്ചകൾ പലതും നടക്കുന്നു. നബിയുടെ വലതുഭാഗത്ത് ഒരു ബാലനിരിപ്പുണ്ട്. ഇടക്കുവെച്ച് ആരോ നബിക്ക് പാനീയം നൽകി. അല്പം കുടിച്ചശേഷം മുതിർന്നവർക്ക് ആദ്യം നൽകുക എന്ന നടപ്പുരീതിയിൽനിന്ന് വ്യത്യസ്തമായി വലത്തു തിരിഞ്ഞ് കുട്ടിയോട് നബി ചോദിച്ചു,
''ഈ പാനീയം മുതിർന്നവർക്ക് നൽകാൻ മോന് സമ്മതമാണോ?'' തിരുനബിയുടെ ശിഷ്ട പാനീയം ഏറെ പ്രാധാന്യത്തോടെ കരുതിയ കുട്ടിയുടെ മറുപടി: ''അല്ലാഹുവിന്റെ ദൂതരെ അങ്ങ് മറ്റാർക്കും കൊടുക്കുന്നത് എനിക്ക് സമ്മതമല്ല.'' പ്രവാചകൻ പാനീയം സന്തോഷത്തോടെ ആ ബാലന് നൽകി. കുട്ടികളുടെ താല്പര്യങ്ങളെ കണക്കിലെടുക്കാനും അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്കാനും നബി പഠിപ്പിച്ചു. കുട്ടികൾക്ക് മുതിർന്നവർ സംസാരിക്കുന്നിടത്ത് എന്തു കാര്യം, ചെറിയ വായിൽ വലിയ വർത്തമാനം പറയേണ്ട, നീ കുട്ടിയല്ലേ, പറഞ്ഞതു കേട്ടാൽ മതി.. ഇങ്ങനെ അവരെ അവജ്ഞയോടെ കാണുന്നതാണ് നടപ്പുരീതി. അവരുടെ അഭിപ്രായങ്ങളെ അവഗണിക്കുകയും തീരുമാനങ്ങളെ അന്ധമായി എതിർക്കുകയും ചെയ്യുന്നത് ശരിയല്ല. ആത്മവിശ്വാസവും പക്വതയും ഉയർന്ന ചിന്തകളുമുള്ള പുതിയ തലമുറയെ വാർത്തെടുക്കാനായിരിക്കണം മുതിർന്നവരുടെ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.