ചെങ്കടല് കടഞ്ഞ് 'തിരു'മധുരം
text_fieldsലോകം മുഴുവൻ ആഘോഷങ്ങളിൽ മുങ്ങിയ 2015 ലെ ബലിപെരുന്നാൾ ദിനത്തിലാണ് ഈസ അലി മുഹമ്മദ് ഈസ അലി എന്ന യമനി യുവാവിന്റെ ഹിജ്റ (പലായനം) തുടങ്ങുന്നത്. പലമാനങ്ങളുള്ള ഒരു പുതുകാല പലായനം. യുദ്ധം കൊടുമ്പിരിക്കൊണ്ട നഗരത്തിൽ ഭാര്യ അബീറിനെയും പിഞ്ചുമക്കളെയും തനിച്ചാക്കി സൻആയിലെ തെരുവിലേക്കിറങ്ങുമ്പോൾ ഈസയുടെ മുന്നിൽ ദുർഘടങ്ങൾ ഏറെയായിരുന്നു. തലക്ക് മുകളിൽ ഇരമ്പിപ്പായുന്ന പോർവിമാനങ്ങൾ, തകർന്നടിഞ്ഞ റോഡുകൾ, വെടിയൊച്ചകൾ, മരണം പതിയിരിക്കുന്ന ചെക്പോയൻറുകൾ, അവ കടന്നെത്തിയാൽ ആർത്തിരമ്പുന്ന ചെങ്കടൽ.. പക്ഷേ, ഈസയുടെ ഉള്ളിൽ ലക്ഷ്യസ്ഥാനം മാത്രമേ തെളിഞ്ഞുള്ളൂ, സങ്കടക്കടലിനപ്പുറം പ്രതീക്ഷയുടെ പച്ചത്തുരുത്തു പോലെ ഒരു കൊച്ചുനാട്. കേരളം. വെടിയൊച്ചകൾക്ക് നടുവിലൂടെ ജീവനും ൈകയിൽപിടിച്ച് ഈസ അന്ന് നടത്തിയ അതിസാഹസിക ഹിജ്റ ഇന്ന് ലക്ഷ്യത്തിലെത്തിയിരിക്കുന്നു. തിരുവനന്തപുരം കാര്യവട്ടത്തെ പുല്ലാനിവിളയിലെ പണിതീരാത്ത വാടകവീട്ടിൽ ഒരു യമനിച്ചായയുടെ മധുരഗന്ധം പകർന്ന് ആ കഥ പറയുമ്പോൾ ഈസയുടെ മുഖത്ത് ഒന്നാം റാങ്കുകാരന്റെ തിളക്കമുണ്ട്. വടക്കൻ യമനിലെ അൽഹൗറി ഗ്രാമവാസിയായ ചെറുപ്പക്കാരൻ കേരള സർവകലാശാലയിൽ നിന്ന് എം.എ ലിംഗ്വിസ്റ്റിക്സിൽ ഒന്നാം റാങ്ക് നേടിയ കഥ. സാമൂഹിക ജീവിതത്തിന്റെ കെട്ടുപാടുകൾ ഊരിയെറിഞ്ഞ് യമനിൽ ആടുമേയ്ക്കാൻ പോകുന്ന മലയാളികളെക്കുറിച്ചുള്ള വാർത്തകൾക്കിടെ യുദ്ധവും കലാപവും തകർത്ത നാട്ടിൽ നിന്ന് വിദ്യ തേടി നമ്മുടെ നാട്ടിലേക്ക് സാഹസികയാത്ര നടത്തിയ യമനി യുവാവിന്റെ വിജയത്തിന് തിളക്കമേറെയാണ്.
വടക്കൻ യമനിലെ അൽഹൗറി ഗ്രാമത്തിലെ ഇടത്തരം കുടുംബത്തിലാണ് ഈസയുടെ ജനനം. ബാപ്പ അധ്യാപകൻ. ആറ് മക്കളിൽ മൂത്തയാളാണ് ഈസ. താഴെ നാല് സഹോദരിമാരും ഒരു സഹോദരനും. കുഞ്ഞുന്നാളിലേ പഠനത്തിൽ മിടുക്കനായിരുന്നു ഈസ. എല്ലാ ക്ലാസുകളിലും ഒന്നാമൻ. പക്ഷേ, ഹയർസെക്കൻഡറി കഴിഞ്ഞതോടെ ഈസക്ക് പഠനം നിർത്തേണ്ടിവന്നു. പോളിയോ ബാധിച്ച് കിടക്കയിലായിപ്പോയ ഇളയ പെങ്ങളുടെ ദുരിതജീവിതം ഈസയെ ദുഃഖിതനാക്കി. കുടുംബചെലവുകൾ കൂട്ടിമുട്ടിക്കാൻതന്നെ ബാപ്പയുടെ ശമ്പളം കൊണ്ട് കഴിയുന്നില്ല. യമനിൽ അധ്യാപക ജോലി മെച്ചപ്പെട്ട വരുമാനം തരുന്ന തൊഴിലല്ലെന്ന് ഈസ. എങ്ങനെയെങ്കിലും ചികിത്സക്ക് പണം കണ്ടെത്തണം. പഠനസ്വപ്നങ്ങൾ മാറ്റിവെച്ച് അങ്ങനെ ഈസയെന്ന കൗമാരക്കാൻ 2005ൽ തലസ്ഥാനമായ സൻആയിലേക്ക് വണ്ടികയറി. അവിടെ തുച്ഛമായ വരുമാനമുള്ള പലതരം ജോലികൾ. പച്ചക്കറിക്കടയിലും ശീതളപാനീയക്കടയിലും ടെലിഫോൺ ബൂത്തിലുമൊക്കെ മാറിമാറി രാപ്പകൽ ജോലി ചെയ്തു. ലക്ഷ്യത്തിലേക്ക് ചെറുവരുമാനങ്ങൾ കൂട്ടിവെച്ചു. അങ്ങനെ 2008ൽ ഈസ സഹോദരിയെ സൻആയിലേക്ക് കൊണ്ടുവന്ന് ചികിത്സിച്ചു. ശസ്ത്രക്രിയ നടത്തി. കുഞ്ഞുപെങ്ങളുടെ വൈകല്യങ്ങൾ കുറഞ്ഞ് സ്ഥിതി മെച്ചപ്പെട്ടപ്പോൾ ഈസ തന്റെ സ്വപ്നങ്ങൾ പൊടിതട്ടിയെടുത്തു. പഠിക്കണം. അന്ന് സൻആയിലെ ടെലിഫോൺ ബൂത്തിലാണ് ഈസക്ക് ജോലി. ഉടമയുമായി സംസാരിച്ചപ്പോൾ അദ്ദേഹത്തിനും സമ്മതം. അങ്ങനെ ഈസ സൻആ യൂനിവേഴ്സിറ്റിയിലെ കോളജ് ഓഫ് ലാംഗ്വേജസിൽ ട്രാൻസ്ലേഷൻ ഡിഗ്രിക്ക് ചേർന്നു. പകൽ പഠനം, രാത്രി ജോലി. പലദിവസങ്ങളിലും ഒന്നോ രണ്ടോ നേരം മാത്രമായിരുന്നു ഭക്ഷണം. പഠനത്തെ ഹോബി പോലെ ഇഷ്ടപ്പെട്ടിരുന്ന ആ വിദ്യാർഥി ആ തുച്ഛവരുമാനത്തിൽ നിന്ന് മിച്ചം പിടിച്ച് പുസ്തകങ്ങൾ വാങ്ങി. നാല് വർഷത്തെ കോഴ്സ് അവസാനിക്കുമ്പോൾ ഈസയുടെ കഠിനപരിശ്രമത്തിന് ഫലമുണ്ടായി. 92 ശതമാനം മാർക്കോടെ ഫസ്റ്റ റാങ്ക്!
മുല്ലപ്പൂ വിപ്ലവം തന്ന പങ്കാളി
യമനിലെ നിയമപ്രകാരം ഫസ്റ്റ റാങ്ക് ലഭിക്കുന്നയാൾക്ക് കോഴ്സ് കഴിഞ്ഞയുടൻ അതേ വകുപ്പിൽ ഡെമോൺസ്ട്രേറ്ററായി ജോലി കിട്ടും. പക്ഷേ, അവസാന സെമസ്റ്ററിൽ പഠിക്കുമ്പോൾ 2011 ജനുവരിയിൽ യമനിൽ വിപ്ലവം പൊട്ടിപ്പുറപ്പെട്ടിരുന്നു. അതോടെ കോളജുകളും സ്കൂളുകളും സർക്കാർ ഓഫിസുകളുമൊക്കെ അടച്ചു. അറബ് വസന്തത്തിെൻറ അലയൊലികൾ യമനിതെരുവുകളെ പ്രക്ഷുബ്ധമാക്കിയ ആറേഴ് മാസത്തോളം കോളജ് അവധിയായിരുന്നു. പക്ഷേ, ആ വിപ്ലവകാല ഇടവേള ഈസക്ക് തന്റെ ജീവിതപങ്കാളിയെ സമ്മാനിച്ചു. തെക്കൻയമനിലെ ലാഹിജ് ഗ്രാമവാസിയും സഹപാഠിയുമായ അബീർ ഈസയുടെ ജീവിതസഖിയായി. ആൺ-പെൺ ഇടപഴകലുകൾ വളരെ പരിമിതമാണ് യമനിലെ കാമ്പസുകളിലെന്ന് ഈസ. പഠനത്തിൽ മിടുക്കനായ ഈസ ക്ലാസ് കൗൺസിൽ ചെയർമാനായിരിക്കെ അബീറും അതിൽ അംഗമായിരുന്നു. അബീറിന്റെ പെരുമാറ്റവും കഠിനാധ്വാനവുമൊക്കെ ഈസയിൽ മതിപ്പുണ്ടാക്കി. അങ്ങനെ ഇവൾതന്നെ ജീവിതപങ്കാളിയെന്നുറപ്പിച്ചു. അങ്ങനെ നാട്ടിൽ നിന്ന് ഉമ്മയെ വിളിച്ചുവരുത്തി വീട്ടുകാർ തമ്മിൽ ആലോചിച്ച് വിപ്ലവകാലത്ത് വിവാഹം നടത്തി. വിപ്ലവത്തിെൻറ അലയൊലികൾ അടങ്ങി ക്ലാസ് തുടങ്ങിയപ്പോൾ ഈസയും അബീറും സൻആയിൽ ഒരുമിച്ച് താമസിച്ച് പഠിച്ചു.
യുദ്ധം കവർന്ന സ്വപ്നങ്ങൾ
ഒന്നാം റാങ്ക് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വകുപ്പിൽ അധ്യാപകനായി ഈസ ജോലി ചെയ്തുതുടങ്ങിയെങ്കിലും ഔദ്യോഗികനിയമനം ലഭിച്ചില്ല. വിപ്ലവം ആഭ്യന്തരകലാപത്തിന് വഴിമാറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. ഓഫിസുകൾ അടച്ചു. ശമ്പളമില്ലാതെ മൂന്ന് വർഷത്തോളമാണ് ഈസ ജോലി ചെയ്തത്. ഒഴിവുവേളകളിൽ സ്വകാര്യകോളജുകളിൽ പഠിപ്പിച്ചും ട്യൂഷൻ എടുത്തുമൊക്കെയാണ് അന്ന് വരുമാനം കണ്ടെത്തിയത്. ഒടുവിൽ 2014 ലാണ് ഔദ്യോഗികമായി ഈസക്ക് നിയമനം ലഭിച്ചത്. അങ്ങനെ ജീവിതം ശാന്തമായി ഒഴുകിത്തുടങ്ങുമ്പോഴാണ് ആ വർഷം ഒടുവിൽ യുദ്ധം തുടങ്ങുന്നത്. യുദ്ധവും ആഭ്യന്തരയുദ്ധവും ജീവിതം ദുസ്സഹമാക്കി. ഗ്രാമങ്ങളും നഗരങ്ങളും ഒറ്റപ്പെട്ടു. എങ്ങും സ്ഫോടനങ്ങളും ഏറ്റുമുട്ടലുകളും. തലസ്ഥാനമായ സൻആ ആയിരുന്നു ആക്രമണകേന്ദ്രം. വിദേശികളെയെല്ലാം ഒഴിപ്പിച്ചു. കെട്ടിടങ്ങൾ ബോംബിങ്ങിൽ തവിടുപൊടിയായി. ഗതാഗതം നിലച്ചു. വൈദ്യുതിയും വെള്ളവും കിട്ടാതായി. കമ്പനികൾ ആക്രമിക്കപ്പെട്ടു. കോളജുകളും സ്ഥാപനങ്ങളും അടച്ചു. അതോടെ ജോലിയും വരുമാനവും ഇല്ലാതായി. പട്ടിണിയും മരണവും സൻആയിലെ തെരുവുകളിൽ നിറഞ്ഞാടി. രണ്ടാമത്തെ കുഞ്ഞിന് അന്ന് ആറുമാസമേ പ്രായമുള്ളൂ എന്ന് ഈസ. പോർവിമാനങ്ങളുടെ ഇരമ്പലിൽ മരണം പ്രതീക്ഷിച്ച് തലസ്ഥാനത്തെ വാടകവീട്ടിൽ നാല് ആത്മാക്കൾ ഒതുങ്ങിക്കൂടി. പുറത്തിറങ്ങിയാൽ എവിടെവെച്ചും എപ്പോഴും കൊല്ലപ്പെടാം എന്ന സ്ഥിതിയായതോടെ കുട്ടികളെ ട്യൂഷന് പോലും ആരും അയക്കാതായി. അതോടെ അവസാന വരുമാനവും നിലച്ചു.
പ്രതീക്ഷയുടെ വെളിച്ചം പകർന്ന് സ്കോളർഷിപ്
ആകാശത്ത് നിന്ന് മരണം വർഷിക്കുന്ന ബോംബറുകൾ ഈസയിൽ കുഞ്ഞുങ്ങളെക്കുറിച്ചുള്ള ആധിയേറ്റി. ഇവിടെ നിന്ന് എങ്ങനെയെങ്കിലും പുറത്ത് കടക്കണമെന്ന ചിന്തയായി സദാ. അങ്ങനെയിരിക്കുമ്പോഴാണ് 2015 ലെ ബലിപെരുന്നാൾ വരുന്നത്. സെപ്റ്റംബർ 26ന് പെരുന്നാളിന്റെ മൂന്നാംദിനം സുഹൃത്തുക്കളെ കാണാൻ പുറത്തിറങ്ങിയപ്പോഴാണ് അപ്രതീക്ഷിതമായി ജിബൂതിയിലെ ഇന്ത്യൻ എംബസിയിൽ നിന്ന് കോൾ വന്നത്. തിരിച്ചുവിളിച്ചപ്പോൾ െഎ.സി.സി.ആർ (ഇന്ത്യൻ കൗൺസിൽ ഫോർ കൾചറൽ റിലേഷൻസ്)സ്കോളർഷിപ് ലഭിച്ചത് അറിയിച്ചുകൊണ്ടുള്ള മെയിലിന് എന്താണ് മറുപടി നൽകാതിരുന്നതെന്ന് ചോദിച്ചു. കറൻറും ഇൻറർനെറ്റുമൊന്നും ഇല്ലാതിരുന്നതിനാൽ മെയിൽ കണ്ടിരുന്നില്ല. സോളാർ വൈദ്യുതിയുള്ള സുഹൃത്തിന്റെ വീട്ടിൽ ചെന്ന് മെയിൽ തുറന്നപ്പോൾ നേരത്തേ വന്നുകിടക്കുന്ന സെലക്ഷൻ മെയിൽ കണ്ടു. യുദ്ധം തുടങ്ങുന്നതിന് മുമ്പ് െഎ. സി. സി. ആർ സ്കോളർഷിപ്പിന് അപേക്ഷിക്കുകയും പരീക്ഷ എഴുതുകയും ചെയ്തിരുന്നെങ്കിലും യുദ്ധവും എംബസി മാറ്റവുമൊക്കെയായതോടെ പ്രതീക്ഷ നഷ്ടപ്പെട്ടിരുന്നു. 2000 പേർ എഴുതിയ പരീക്ഷയിൽ നിന്ന് െതരഞ്ഞെടുക്കപ്പെട്ട 38 പേരിൽ താനുമുണ്ടെന്നും സെപ്റ്റംബർ 31 നകം കേരള യൂനിവേഴ്സിറ്റിയിൽ ചേരണമെന്നുമായിരുന്നു മെയിൽ. അല്ലെങ്കിൽ സ്കോളർഷിപ് നഷ്ടപ്പെടും. മുങ്ങിത്താഴുന്നവെൻറ മുന്നിലെ അവസാന കച്ചിത്തുരുമ്പ് പോലായിരുന്നു ആ മെയിലെന്ന് ഈസ. യുദ്ധക്കെടുതികളാണ് ചുറ്റുപാടും. പോകാൻ ൈകയിൽ പണമില്ല. അപൂർവമായി മാത്രമുള്ള ഫ്ലൈറ്റിന് 8 ഇരട്ടിയാണ് ചാർജ്. പിന്നെ മരണം പതിയിരിക്കുന്ന റോഡുകളാണ് മുന്നിൽ. എങ്കിലും ഈസ പോകാൻതന്നെ ഉറപ്പിച്ചു. ഉന്നതവിദ്യാഭ്യാസം നേടി തന്റെ സമൂഹത്തിന് സേവനം ചെയ്യണമെന്ന സ്വപ്നമാണ് അതിന് പ്രേരിപ്പിച്ചതെന്ന് ഈസ. വിദ്യാഭ്യാസമില്ലായ്മയാണ് ഈ ആഭ്യന്തരയുദ്ധത്തിന് പോലും കാരണമെന്ന് തെൻറ മനസ്സ് പറഞ്ഞു. ആളുകൾ വിദ്യാസമ്പന്നരായിരുന്നുവെങ്കിൽ പരസ്പരം കൊല്ലില്ലായിരുന്നു.
31ന് കേരളത്തിലെത്തണമെങ്കിൽ ആദ്യം ജിബൂതിയിലെ ഇന്ത്യൻ എംബസിയിലെത്തി വിസ വാങ്ങണം. എങ്ങനെ അവിടെ എത്തുമെന്ന് ഒരു പിടിയുമില്ലെങ്കിലും ഓഫർ സ്വീകരിച്ച് വിസക്ക് അപേക്ഷ അയച്ചു. അവശേഷിക്കുന്നത് അഞ്ച് ദിവസം മാത്രം. ഈസ രണ്ടും കൽപിച്ച് പുറപ്പെടാൻ തീരുമാനിച്ചു. യുദ്ധം നീണ്ടുപോയി േജാലി ഇല്ലാതായപ്പോൾ കുട്ടികളെ പോറ്റാൻ ൈകയിലുള്ള പണം കൊടുത്ത് ഈസ ഒരു കാറ് വാങ്ങിയിരുന്നു. ടാക്സിയായി ഓടിക്കാൻ. കാറുമായി സനയിലെ പഴയ തൊഴിലുടമയായ സുഹൃത്തിനെ ചെന്നുകണ്ട് കാര്യം പറഞ്ഞു. കാറ് വിൽക്കാൻ പ്രോക്സി ലെറ്റർ നൽകി കുറച്ച് പണം വാങ്ങി. ഭാര്യയുടെ അവശേഷിച്ചിരുന്ന സ്വർണവും വിറ്റു. സെപ്റ്റംബർ 27ന് നാലാം പെരുന്നാൾദിനത്തിൽ കുറച്ച് വസ്ത്രങ്ങളും സർട്ടിഫിക്കറ്റുകളും ബാഗിലാക്കി ഈസ ഇറങ്ങി, അല്ലാഹുവിൽ ഭരമേൽപിച്ച്. ലക്ഷ്യത്തിലെത്തുമെന്ന് ഒരുറപ്പും ഇല്ലാത്ത യാത്രയിലേക്ക് പ്രിയതമൻ വിടപറയുമ്പോൾ അബീറും കുഞ്ഞുങ്ങളും തേങ്ങി. ഏദൻ പോർട്ടിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. അവിടെ നിന്ന് ഹൂതിവിമതരെ സൈന്യം പുറന്തള്ളിയിരുന്നെങ്കിലും വടക്കൻ യമൻകാരനായ താൻ തെക്കൻ യമനിലെ ഏദനിലേക്കുള്ള യാത്രയിൽ എവിടെ വെച്ചും കൊല്ലപ്പെടാമെന്ന് സുഹൃത്തുക്കൾ താക്കീത് ചെയ്തു. അങ്ങനെ വിദൂരമെങ്കിലും സുരക്ഷിതമെന്ന് തോന്നിയ മോഖ പോർട്ടിലേക്ക് പോകാൻ തീരുമാനിച്ചു.
ആദ്യം അൽ ഹുദെയ്ദയിലേക്ക് ബസിൽ. അഞ്ച് മണിക്കൂർ യാത്രകഴിഞ്ഞ് ഹുെദയ്ദയിലെത്തുമ്പോൾ രാത്രിയായി. രാത്രിയാത്ര അപകടകരമായതുകൊണ്ട് അവിടെ ഹോട്ടലിൽ തങ്ങി. 28 ന് രാവിലെ അടുത്ത പട്ടണമായ താഇസിലേക്ക് പുറപ്പെട്ടു. അവിടെ നിന്ന് വീണ്ടും രണ്ട് മണിക്കൂർ യാത്ര ചെയ്ത് വൈകീേട്ടാടെ മോഖ പോർട്ടിലെത്തി. അധികൃതരെ കണ്ട് ആവശ്യം പറഞ്ഞെങ്കിലും അവർ കൈമലർത്തി. ഇന്നിനി ബോട്ടുകെളാന്നുമില്ല. സ്കോളർഷിപ് നഷ്ടമാകുമെന്ന് പറഞ്ഞിട്ടും അവർ സമ്മതിച്ചില്ല. നാളെയേ ഇനി ബോട്ടുള്ളൂ. നിരാശനായി റൂമിലേക്ക് മടങ്ങി പ്രാർഥിച്ചിരിക്കുമ്പോഴാണ് അഭയാർഥികളെയും കൊണ്ട് ജിബൂതിയിലെ യു.എൻ ദുരിതാശ്വാസക്യാമ്പിലേക്ക് പുറപ്പെടുന്ന ബോട്ടിനെക്കുറിച്ച് കേട്ടത്. വേഗം ഒാടി പോർട്ടിലെത്തി. ജിബൂതിയിൽ നിന്ന് കന്നുകാലികളെ കൊണ്ടുവരുന്ന ബോട്ടാണ്. അതിൽ പ്രതീക്ഷ വറ്റിയ കണ്ണുകളോടെ, ഇളകിമറിയുന്ന ചെങ്കടൽ നോക്കിയിരിക്കുകയാണ് സ്ത്രീകളും കുട്ടികളും അടങ്ങുന്ന നൂറിലേറെ അഭയാർഥികൾ. ഒടുവിൽ അധികൃതരുടെ ൈകയുംകാലും പിടിച്ചപ്പോൾ യാത്രാനുമതി ലഭിച്ചു. സൗകര്യങ്ങളൊന്നുമില്ലാത്ത പഴയ ബോട്ടിൽ കന്നുകാലികളുടെ വിസർജ്യങ്ങളാണ് നിറയെ. സർട്ടിഫിക്കറ്റുകൾ പല പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ് ശരീരത്തോട് ചേർത്ത് കെട്ടി.
മനസ്സിനെ പാകപ്പെടുത്തി ആടിയുലയുന്ന ബോട്ടിലേക്ക് കയറി. എല്ലാവരുടെയും മൊബൈൽ ഫോണുകൾ ഓഫ് ചെയ്യാൻ ബോട്ട് അധികൃതർ പറഞ്ഞു. സന്ധ്യയോടെ ഇരുട്ടുവീണ ചെങ്കടലിലൂടെ ബോട്ട് യാത്ര തുടങ്ങി. 17 മണിക്കൂർ യാത്രചെയ്താലേ ജിബൂതിയിലെ ഒബഹ് പോർട്ടിലെത്തൂ. യാത്രതുടങ്ങി കുറച്ചുകഴിഞ്ഞതോടെ തന്നെ കടൽക്ഷോഭം രൂക്ഷമായി. വൻതിരമാലകളിൽ ആ ചെറുബോട്ട് കടലിൽ അമ്മാനമാടി. ബോട്ടിൽ കൂട്ട നിലവിളിയുയർന്നു. എല്ലാവരും ഛർദിച്ചവശരായി. നാല് വശത്തുനിന്നും തിരമാലകൾ ഇരച്ചുകയറുകയാണ്. എന്നിട്ടും ബോട്ട് അതിവേഗം പാഞ്ഞുകൊണ്ടിരുന്നു. വേഗം കുറച്ചാൽ ബോട്ട് മറിയുമെന്ന് ജീവനക്കാർ പറഞ്ഞു. ഈ രാത്രി ചെങ്കടലിൽ ഒടുങ്ങാനാണ് തങ്ങളുടെ വിധിയെന്നുതന്നെ എല്ലാവരും ഉറപ്പിച്ചു. ബോട്ടിൽ കരച്ചിലും പ്രാർഥനയും മാത്രം. ഓരോ തിരമാലയും ബോട്ടിലുള്ള യാത്രികരെ എടുത്തെറിഞ്ഞുകൊണ്ടിരുന്നു. പ്രാർഥിക്കാൻ ഓരോ തവണ എഴുന്നേറ്റപ്പോഴും ശക്തമായ തിരയിൽ തെറിച്ചുവീഴുകയായിരുന്നുവെന്ന് ഈസ. ഒടുവിൽ പുലർച്ചയോടെയാണ് കടൽ അൽപം ശാന്തമായത്. ഉച്ചക്ക് 12 ഒാടെ ഒബഹ് പോർട്ടിലെത്തി.
ദൈവം സുഹൃത്തായി മുന്നിൽ
രേഖകൾ പരിശോധിച്ചശേഷം ഒരുഫോൺകോൾ ചെയ്യാൻ എല്ലാവർക്കും അധികൃതർ അനുവാദം നൽകി. ഇന്ത്യൻ എംബസിയിലേക്കാണ് ഈസ വിളിച്ചത്. പാസ്പോർട്ടും ടിക്കറ്റുമായി വന്നാൽ ഒറ്റമണിക്കൂറിൽ വിസ ലഭ്യമാക്കാമെന്ന് അവർ അറിയിച്ചു. അതിനിടെ സർവകലാശാലയിൽ ചേരാനുള്ള സമയം അഞ്ച് ദിവസം കൂടി നീട്ടിയതായി അറിയിപ്പ് ലഭിച്ചത് വലിയ ആശ്വാസമായെന്ന് ഈസ. അടുത്ത പ്രതിസന്ധി വിമാന ടിക്കറ്റായിരുന്നു. 700 ഡോളർ വേണം ടിക്കറ്റിന്. ൈകയിൽ ആകെ 150 ഡോളറേ ഉള്ളൂ. കാറ് വിൽക്കാനേൽപ്പിച്ച സുഹൃത്തിനെ വിളിച്ച് ബാക്കി പൈസ ചോദിച്ചു. പക്ഷേ, പണം എത്തിക്കാൻ ഒരുവഴിയും ഇല്ല. വിഷണ്ണനായി ടെലിഫോൺ ബൂത്തിന് പുറത്ത് നിൽക്കുമ്പോൾ ദൈവം പറഞ്ഞയച്ചപോലെ ഒരു പഴയസുഹൃത്ത് മുന്നിലെത്തി. കാര്യം പറഞ്ഞപ്പോൾ, ജിബൂതിയിലെ കമ്പനിയിൽ ജോലി ചെയ്യുന്ന ആ സുഹൃത്ത് സഹായിക്കാമെന്നേറ്റു. 900 ഡോളർ സുഹൃത്ത് നൽകി. കാറ് വിറ്റ പണം സുഹൃത്ത് നാട്ടിലെ അയാളുടെ വീട്ടിൽ എത്തിക്കുകയായിരുന്നു. അങ്ങനെ ജിബൂതി–ആഡിസ് അബബ–മുംെബെ വഴി തിരുവനന്തപുരത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തു. ഒക്ടോബർ അഞ്ചിന് ഉച്ചക്ക് ശേഷം തിരുവനന്തപുരത്ത് വിമാനമിറങ്ങുമ്പോൾ ഈസക്ക് സംഭവിച്ചതൊന്നും വിശ്വസിക്കാനാവുമായിരുന്നില്ല. വിമാനത്തിന്റെ ജാലകച്ചില്ലിലൂടെ നോക്കുമ്പോൾ മരങ്ങളും പുഴകളുമൊക്കെ നിറഞ്ഞ ഏതോ വനത്തിലേക്ക് വിമാനം ഇറങ്ങുന്നതായാണ് തനിക്ക് തോന്നിയതെന്ന് ഈസ. തകർന്ന കെട്ടിടങ്ങൾക്കും ദുരിതം നിറഞ്ഞ തെരുവിനും പകരം കണ്ണിൽ പച്ചപ്പ് നിറഞ്ഞു. കാതിൽ വെടിയൊച്ചകൾക്ക് പകരം മഴയുടെ സംഗീതം. എയർപോർട്ടിൽ സ്വീകരിക്കാൻ െഎ.സി.സി.ആർ പ്രതിനിധികൾ എത്തിയിരുന്നു. തൊട്ടടുത്ത ദിവസം തന്നെ കാര്യവട്ടം കാമ്പസിൽ എം.എ ലിംഗ്വിസ്റ്റിക്സ് കോഴ്സിന് ചേർന്നു.
മലയാളികളെക്കുറിച്ച് പറയുമ്പോൾ നൂറ് നാവ്
വിദേശിയായ തനിക്ക് ഇവിടെ ഒരുമണിക്കൂർ പോലും ഒറ്റപ്പെട്ടതായി തോന്നിയില്ലെന്ന് മലയാളികളുടെ ആതിഥേയത്വത്തെക്കുറിച്ച് ഈസ പറഞ്ഞു. ആദ്യദിവസം ഉച്ചക്ക് കാമ്പസിലെത്തിയപ്പോൾതന്നെ തനിക്ക് ഒരു പരിചയവുമില്ലാത്ത വിദ്യാർഥികൾ പോലും ‘കയിച്ചോ’എന്ന് സ്നേഹത്തോടെ ചോദിച്ചത് ഈസ അനുസ്മരിച്ചു. ഇവിടെയെത്തിയപ്പോൾ ഈസയുടെ ഉള്ളിലെ ആധി യുദ്ധം തുടരുന്ന സനയിലെ വാടകമുറിയിൽ തനിച്ചുകഴിയുന്ന അബീറിനെയും പിഞ്ചുകുഞ്ഞുങ്ങളെയും കുറിച്ചായി. െഎ.സി.സി.ആറിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെ ഒരുമാസത്തിനകം അവരെയും ഇവിടെെയത്തിക്കാനായത് നന്ദിയോടെ ഈസ അനുസ്മരിക്കുന്നു. കേരള യൂനിവേഴ്സിറ്റിയിൽ നിന്ന് ഒന്നാം റാങ്കോടെ എം.എ പാസായ ഈസ ഇപ്പോൾ പിഎച്ച്. ഡി ചെയ്യാനുള്ള ഒരുക്കത്തിലാണ്. ലോകം അറിയുന്ന ഒരു ഭാഷാവിദഗ്ധനും ഗ്രന്ഥകാരനുമാവുകയാണ് ഈസയുടെ സ്വപ്നം. എന്നിട്ട് യമനിലേക്ക് മടങ്ങി തെൻറ നാട്ടുകാരെ സേവിക്കണം.
മൂത്തമകൾ മറാം കാര്യവട്ടത്ത് എൽ.കെ.ജിയിലും ഇളയമകൾ മനാം പ്ലേസ്കൂളിലും പോകുന്നുണ്ട്. ആറുമാസം ഗർഭിണിയായ അബീറും പഠനം തുടരാനുള്ള ഒരുക്കത്തിലാണ്. യമനിൽ കഴിയുന്ന തെൻറ കുടുംബത്തെ സഹായിക്കാൻ കഴിയാത്തതിലുള്ള നിരാശയും ഈസ മറച്ചുവെച്ചില്ല. തുച്ഛമായ സ്കോളർഷിപ്–10500 രൂപ മാത്രമാണ് ഈസക്ക് ലഭിക്കുന്നത്. നാലുപേരുള്ള ഒരു കുടുംബം കഴിയാൻതന്നെ അത് പോരാ. എന്നിട്ടും അതിൽ നിന്ന് ചെറിയൊരു പങ്ക് ഈസ നാട്ടിലേക്കയക്കും. കുട്ടികളെ ഇംഗ്ലീഷ് പഠിപ്പിക്കാൻ കഴിവും യോഗ്യതയും ഉണ്ടെങ്കിലും വിസനിയമങ്ങൾ അനുവദിക്കാത്തതിനാൽ മറ്റൊരു വരുമാനം കണ്ടെത്താൻ ഈസക്ക് കഴിയുന്നില്ല. യുദ്ധം തുടരുന്ന തെൻറ രാജ്യത്തെക്കുറിച്ച് പറയുമ്പോൾ ഈസയുടെ മുഖത്ത് സങ്കടവും രോഷവും പ്രതീക്ഷയുമെല്ലാം നിറഞ്ഞു. ഓരോ ദിവസവും മോശമാവുകയാണ് യമനിെല അവസ്ഥ. ഭക്ഷണമില്ല, വെള്ളമില്ല, മരുന്നില്ല.
തെരുവുകളിൽ കോളറ പടർന്നുപിടിച്ച് ദിനവും ആയിരക്കണക്കിന് കുഞ്ഞുങ്ങളാണ് മരിച്ചുവീഴുന്നത്. ജോലിയും വരുമാനവുമില്ലാത്തതിനാൽ കുടുംബത്തിന് ഭക്ഷണം നൽകാൻ കഴിയാതെ ആത്മഹത്യ ചെയ്യുന്ന ഗൃഹനാഥന്മാർ, പട്ടിണി കിടക്കുന്ന സ്ത്രീകൾ, പരസ്പരം കൊല്ലുന്ന സഹോദരങ്ങൾ...ഈയിടെ ഒരു യു.എൻ രക്ഷാപ്രവർത്തകൻ പറഞ്ഞത് കിഴുക്കാംതൂക്കായ ഒരുമലമുകളിലേക്ക് അതിവേഗം കുതിക്കുന്ന വാഹനമാണ് യമൻ എന്നാണ്. ആരുടെയൊക്കെയോ താൽപര്യങ്ങൾക്ക് ബലിയാടായി മുഴുലോകത്തിനും മുന്നിൽ ഒരു രാജ്യവും അവിടത്തെ ജനതയും സമാനതകളില്ലാത്ത ദുരിതം തിന്നുകയാണ്. എങ്കിലും പ്രതീക്ഷയുണ്ട് ഈസക്ക്. യമനെക്കുറിച്ചുള്ള പ്രവാചക വചനം “ ഈമാൻ യെമാനിയ, വൽ ഹിക്മ യെമാനിയ” ചൂണ്ടിക്കാട്ടി ഈസ പറയുന്നു, യമൻ തിരിച്ചുവരും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.