Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOffbeatchevron_rightനോവിന്റെ...

നോവിന്റെ കുഞ്ഞിതൾ പൂക്കൾ

text_fields
bookmark_border
asslam-story
cancel

ഉറക്കം വരുന്നമ്മാ... ഉറങ്ങല്ലേടാ കണ്ണാ, ഡോക്ടർ ഇപ്പം വിളിക്കും. അതുകഴിഞ്ഞാൽ വീട്ടിൽ പോകാം. ഉറക്കം വന്ന് വാട ിയ കണ്ണും മുഖവുമായി അമ്മയുടെ കാലിൽ ഇറുകെ പിടിച്ചു നിൽക്കുന്ന കുട്ടി അതേ മുഖഭാവത്തോടെ തലതാഴ്ത്തി. മകെൻറ നെറുകയിൽ തലോടി അമ്മ ഡോക്ടറുടെ വാതിൽക്കലേക്ക് നോക്കി. ഇല്ല, തിരക്കൊഴിഞ്ഞിട്ടില്ല. ഇനിയുമെത്ര സമയമെടുക്ക ുമോ ആവോ! കസേരകളിൽ ഒഴിവുവന്നാൽ ഒന്നിരിക്കാമായിരുന്നു, അതുമുണ്ടാകുന്നില്ല. എത്രനേരമായി ഇങ്ങനെ. വലംകൈയാൽ മകനെ ചേർത്തുപിടിച്ച് ഇടംകൈയാൽ ചികിത്സകടലാസുകളുമായി ആ ഇടുങ്ങിയ വരാന്തയിൽ ചുമരുചാരി നിൽക്കുകയാണമ്മ. അവർ ഒറ്റക്കല ്ല, കസേരകളിലും ചുമരുചാരിയും നിലത്തുമായി പിന്നെയും ഒരുപാട് അമ്മമാരുണ്ട്. അവരോട് ഒട്ടിച്ചേർന്ന് കുഞ്ഞുമ ക്കളും. ഏതോ ഓർമകളുടെ തീരത്തെന്നവണ്ണം എല്ലാവരും. മിക്ക കുട്ടികളും മൂക്കും വായും മറയ്ക്കുന്ന മാസ്ക് ധരിച്ച ിട്ടുണ്ട്. മുടിയില്ലാത്തവരും ഉള്ളവരുമുണ്ട്. അവർക്കിടയിൽ വർണനൂലുകളിൽ തീർത്ത നീളൻ തൊപ്പി അണിഞ്ഞിരുന്നു അവൻ.

കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു ആശുപത്രിയിലെ 11ാം നമ്പർ ഒ.പിക്ക് മുന്നിലെ വരാന്ത അനിശ്ചിതത്വത്ത ിേൻറതാണ്. ഉദയത്തിനും അസ്തമയത്തിനും ഇടയിൽ എന്നവണ്ണം കുരുങ്ങിപ്പോയ ഒരുപാട് മനുഷ്യരുടെ ഇടം. ഈ മുറിയിലാണ് കുട്ടികളുടെ കാൻസർ ഒ.പി. പരിശോധന റിപ്പോർട്ടിെൻറ നീണ്ട ലിസ്റ്റിൽ ജീവതത്തിെൻറ വളവുതിരിവുകൾപോലെ ചുവപ് പും മഞ്ഞയും പച്ചയും നിറങ്ങൾ ഒളിഞ്ഞുകിടക്കുന്നവരുടെ ഇടം. പുതുതായി വന്നെത്തുന്നവർ, വർഷങ്ങളായി വന്നുപോകുന്നവർ, പൊടുന്നനെ അപ്രത്യക്ഷരാകുന്നവർ. വരാന്ത എല്ലാറ്റിനും സാക്ഷി.

കാഞ്ഞങ്ങാട്ടു നിന്നുള്ളവരായിരുന്നു ആ അമ ്മയും മകനും. അതിരാവിലെയുള്ള ട്രെയിനിൽ മൂന്നുമണിക്കൂർ ഞെരുങ്ങിയുള്ള കോഴിക്കോടൻ യാത്രയുടെ തളർച്ചയും തുടർന് നുള്ള ഈ നിൽപും അവരുടെ മുഖത്ത് നിഴലായി വീണുകിടപ്പുണ്ട്. ഏഴു വയസ്സുകാരൻ മകൻ രണ്ടിലോ മൂന്നിലോ പഠിക്കുകയാകും. ചിലപ്പോൾ പഠനം മുടങ്ങിയിട്ടുമുണ്ടാകാം. ഇടക്കിടെ വരുന്ന പനിയായിരുന്നു തുടക്കം. മരുന്ന് നൽകി ചൂട് കുറയുേമ്പാൾ പനിക്കാര്യം എല്ലാവരും മറക്കും. പിന്നപ്പിന്നെ ചൂടു വിട്ടുപോകാതെയായി. കളിചിരി മാറാത്ത കുഞ്ഞിെൻറ സിരകളിൽ രക്താർബുദത്തിെൻറ കരിനിഴൽ പടരുകയാണെന്ന് ആരുമറിഞ്ഞില്ല. ഇേപ്പാൾ രണ്ടാഴ്ച കൂടുേമ്പാൾ ഇവിടെയെത്തണം. രക്തം പരിശോധിക്കണം. കൗണ്ട് നോക്കണം. അവർ വീണ്ടും ചുമരിലേക്ക് ചാരി-ഡോക്ടർ എന്തുപറയുമോ ആവോ!
അവരുടെ മുന്നിലേക്കാണ് കൈയിൽ ചുരുട്ടിപ്പിടിച്ച മിഠായികളുമായി മൂന്നുവയസ്സുകാരി പെൺകുട്ടിയും അമ്മയും ഇറങ്ങിവന്നത്. ഡോക്ടർ നൽകിയ മിഠായികൾ അവൾ അമ്മയെ കാണിക്കുകയാണ്. ആ മധുരം അവരെ സന്തോഷിപ്പിക്കുന്നേയില്ല! കൈയിൽ നിവർത്തിപ്പിടിച്ച കുറിപ്പടികളുമായി നിസ്സംഗഭാവത്തോടെ അവർ ആരെയോ തിരയുകയാണ്.
കുഞ്ഞുമക്കൾ അർബുദത്തിെൻറ പിടിയിലാകുമ്പോൾ അവർക്കൊപ്പം ഉരുകുന്നത് രക്ഷിതാക്കളും കൂടിയാണ്. മുഴു കുടുംബത്തിന്മേലും ആഘാതമേൽപിക്കുന്ന മിന്നൽപിണരാണത്. രോഗമുറപ്പിച്ച് ആദ്യ റിപ്പോർട്ട് വരുന്ന നിമിഷം ഉള്ളിൽ ജനിക്കുന്ന തീഗോളം ഒരിക്കലും അണയാതെ നീറും. അകക്കാമ്പിനെ നിരാശയുടെ തമോഗർത്തത്തിലേക്ക് വലിച്ചിട്ട് സ്വാസ്ഥ്യം തകർക്കും. ഉറക്കവും ഉണർച്ചയും മുറിയും. തീരാവേദനകൾ, അവക്ക് കൂട്ടിരിക്കൽ, യാത്രകൾ. മനോവേദനയോടൊപ്പം ഭീതിയും ദുഃഖവും മാറിമറിയുന്ന ജീവിതം. രോഗം അത് ഏറ്റുവാങ്ങുന്നവരുടേത് മാത്രമല്ല, ചുറ്റുമുള്ളവരുടേത് കൂടിയാണ്.
അവർ കുട്ടികളല്ലാതാകുന്ന കാലമാണത്. ഞരമ്പുകളിലേക്ക് കയറിയിറങ്ങുന്ന സൂചിമുനകൾ, നിരന്തരമായ കീമോതെറപ്പി, റേഡിയേഷനുകൾ, രക്തം കയറ്റൽ, ഇവയുടെയെല്ലാം പാർശ്വഫലങ്ങൾ. േരാഗം തളർത്തുന്ന ഇളംശരീരങ്ങളുടെ കിതപ്പ് ആശുപത്രി ഇടനാഴികളുടെ ചുമരിൽ തട്ടി പലവഴി നിശ്ശബ്ദമാകുന്നുണ്ടാകണം.

മൊബൈലിൽ മകെൻറ രണ്ടു ഫോട്ടോകൾ കാണിച്ചുതന്നു അയാൾ. രോഗം വരുന്നതിനു മുമ്പുള്ളതും ശേഷമുള്ളതും. രണ്ടു വയസ്സുകാരെൻറ ഓമനത്തമുള്ളതാണ് ആദ്യ ചിത്രം. മറ്റേത് വാടിയൊരു പൂപോലുള്ളതും. ലുക്കീമിയ വാർഡിൽ ദിവസങ്ങളായി അയാളുടെ മകനുണ്ട്. വിവാഹശേഷം രണ്ടുവർഷം കഴിഞ്ഞ് പിറന്ന ആദ്യ മകൻ. ഓമനിച്ച് കൊതിതീരുംമുമ്പ് ജീവിക്കാൻ വേണ്ടി ഗൾഫിലേക്ക് പോയതായിരുന്നു. വിധി മകെൻറ രോഗത്തിെൻറ രൂപത്തിൽ തിരികെ എത്തിച്ചു. നാട്ടിലെത്തിയപ്പോൾ കണ്ടത് പഴയ മകനെയല്ല, ഭാര്യയെയും. ആശുപത്രി വാർഡിൽ ക്ഷീണിച്ച് അവശനിലയിലായിരുന്നു മകൻ. സങ്കടം താങ്ങാനാകാതെ നേർത്തുപോയിരുന്നു അവെൻറ അമ്മ. അഡ്മിറ്റാക്കിയതോടെ ആഴ്ചകൾ അയാൾ കുഞ്ഞിനെ ശരിക്കും കണ്ടതേയില്ല. ചെറിയ കാലുവേദനയിലായിരുന്നു തുടക്കം, വിട്ടൊഴിയാത്ത പനിയും. കൂടെ ശരീരത്തിൽ മുഴപോലുള്ള തടിപ്പുകൾ വന്നു. പിന്നെയെല്ലാം പെെട്ടന്നായിരുന്നു.

നീണ്ടമുടിയുണ്ടായിരുന്നു അവൾക്ക്. ആദ്യ കോഴ്സ് കീമോ തുടങ്ങിയതോടെ മുടിയെല്ലാം കൊഴിഞ്ഞു. ഒമ്പതു വയസ്സുകാരി പെൺകുട്ടിയല്ലേ, വിഷമം ഇല്ലാതിരിക്കുമോ? മണിക്കൂറുകൾ നീളുന്ന മരുന്ന് കയറ്റൽ, നട്ടല്ലിലേക്കുള്ള സൂചി കയറ്റൽ, പടരുന്ന വേദനകൾ, നഷ്ടപ്പെടുന്ന ഉറക്കങ്ങൾ ഇവയെ വെച്ചുനോക്കുേമ്പാൾ കുറച്ചു മുടി പോകുന്നതും നിസ്സാരമെന്നു തോന്നിയിരിക്കാം- മുടിയെ കുറിച്ച് അവളൊന്നും പറയാറേയിെല്ലന്ന് ഒരു പിതാവ്. അകത്ത് ഏതോ ബെഡിൽ അയാളുടെ മകളുണ്ട്. മൂന്നു മക്കളിൽ രണ്ടാമത്തേതാണവൾ. നാലാം ക്ലാസിൽ പഠിക്കുേമ്പാൾ തലകറങ്ങി വീണതാണ് ആദ്യ ലക്ഷണം. പിറകെ പനി തുടങ്ങി, പിെന്നയും പലവട്ടം തലകറങ്ങി. പഠനം നിന്നു. മൂന്നു മാസമായി ഇവിടെയിങ്ങനെ. മകളുടെ രോഗം ജീവിതത്തെയാകെ മാറ്റി. ആശുപത്രി ജീവിതത്തിനിടെ പണിക്ക് പോകാൻ പറ്റാതായി. വരുമാനം നിലച്ചു. കുടുംബം പലവഴിയിലായി. മൂത്ത കുട്ടിയെ ചേട്ടൻറ വീട്ടിലും ഇളയതിനെ അമ്മവീട്ടിലും നിർത്തിയാണ് അയാളും ഭാര്യയും മകൾക്ക് ആശുപത്രിയിൽ കൂട്ടിരിക്കുന്നത്.

മെഡിക്കൽ കോളജിലെ പ്രധാന ഗേറ്റിലെ കാരുണ്യ ഫാർമസിക്ക് സമീപവും ഇങ്ങനെ ഒരുപാട് പേരെ കാണാം. അവിടെനിന്ന് ഒരു മുറ്റം മുറിച്ചുകടന്നാൽ കുട്ടികളുടെ കാൻസർ വാർഡാണ്. രോഗബാധിതരായ കുട്ടിയുടെ നില എപ്പോഴും മാറിമറിയാം. സ്കാനിങ്, രക്തപരിശോധന, രക്തം- ചില്ലുവാതിലിന് പുറത്തേക്ക് നീളുന്ന കുറിപ്പടിയിൽ ആവശ്യം എന്തുമാകാം. അവക്ക് പിറകെ ലാബുകളിലേക്ക് പായണം. ഇതിനിടയിൽ ഭക്ഷണവും കുളിയും വസ്ത്രം മാറലും എല്ലാം മറക്കും.

സാമ്പത്തിക- മാനസിക പ്രയാസങ്ങൾക്കൊപ്പം പലവിധ തിരസ്കരണങ്ങൾകൂടി നേരിടുന്നവരാണ് പലരും. ആശ്വാസത്തോടെ ചേർത്തുപിടിേക്കണ്ടവർ വഴിമാറിനടക്കുന്നതിന് എത്രയോ വട്ടം സാക്ഷിയായവർ. അപ്പോഴും പ്രതീക്ഷ കൈവിടാതെ മക്കൾക്കായി കാവലിരിക്കുന്നവർ. ഫാർമസിയോടു ചേർന്ന് ചെറുമരത്തണലുള്ള ഇടത്ത് നാലഞ്ചു കട്ടകൾക്ക് മുകളിൽ ഒരുമരപ്പലക ഇട്ടിട്ടുണ്ട്. ആശങ്കകളുടെ പകലിൽ കാലുകഴച്ചപ്പോൾ ആരോ തീർത്ത ആശ്വാസമാകാം അത്. കഷ്ടിച്ച് മൂന്നുപേർക്കിരിക്കാവുന്ന ആ ബെഞ്ചിലാണ് ഒരുപാട് പേരുടെ പകൽ.
ആ മരത്തണലിൽ ഇരുന്നുകൊണ്ടുതന്നെയാണ് അയാൾ അമ്മയെ കാണാത്ത കുഞ്ഞിനെ കുറിച്ച് പറഞ്ഞത്. വിദേശത്തായിരുന്നു അയാളും കുടുംബവും. രണ്ടര വയസ്സുള്ള മകന് അസ്വസ്ഥതകൾ കണ്ടുതുടങ്ങിയത് അതിനിടെയാണ്. നാട്ടിലെത്തിയതും. പറഞ്ഞുകേട്ട പരിശോധനകളിലൂടെ മകൻ കടന്നുപോകുേമ്പാൾ ആയാളും ആഗ്രഹിച്ചു, പേടിപ്പെടുത്തുന്നതൊന്നും വരല്ലേ ദൈവമേ. രോഗവാർത്ത കേട്ടപ്പോൾ ഭൂമി കീഴ്‌മേൽ മറിഞ്ഞതുപോലെ. ജീവിതതാളം അവിടെവെച്ച് തെറ്റി. രണ്ടാമത്തെ കുഞ്ഞിന് ഒന്നര വയസ്സായിരുന്നു അന്ന്. മൂത്തയാളുമായി അമ്മ ആശുപത്രിയിലായതോടെ അവെൻറ കൊഞ്ചൽ നിന്നു, കരച്ചിൽ കൂടി. അമ്മയെ കാണാനാകാതെയായി, അമ്മിഞ്ഞ കിട്ടാതെയായി. അയാൾ ആശുപത്രിയുടെ പുറത്തും അമ്മ അകത്തുമായതോടെ കുഞ്ഞിനെ ഭാര്യവീട്ടിൽ ഏൽപിക്കുകയായിരുന്നു. രണ്ടുമാസമായിങ്ങനെ. ഫോണിൽ അമ്മമുഖം കാണുേമ്പാഴൊക്കെ അവൻ വിതുമ്പും, അയാളോ ഉച്ചവെയിൽപോലെ അകവും പുറവും പൊള്ളിയങ്ങനെ! മാറോടു ചേർത്തുറക്കേണ്ട പ്രായത്തിൽ കുഞ്ഞുമക്കളെ തനിച്ചാക്കി പോകുന്ന അമ്മമാരുടെ നെഞ്ചിലെ വിങ്ങൽ ഒരു ലാബിലും പരിശോധിച്ച് അടയാളപ്പെടുത്താനാകില്ലല്ലോ!
ആ അരമതിലിനോടു ചേർന്ന് പിന്നെയും ഒരുപാടുപേരുണ്ടായിരുന്നു. മൂന്നര വയസ്സുള്ള അനിയന് കൂട്ടിരിക്കാൻ വന്ന 18കാരൻ, കഴുകാനുള്ള തുണികൾ സഞ്ചിയിലാക്കി വേച്ചുവേച്ച് വെയിലിലേക്കിറങ്ങിപ്പോയ വയോധികൻ, ഒന്നും മിണ്ടാതെ തലകുനിച്ചിരുന്ന് താടിരോമങ്ങളിൽ തലോടുന്ന മറ്റൊരാൾ. അനിയന് അസുഖം വന്നതോടെ ബിരുദ പഠനം നിർത്തി ഏഴുമാസമായി അവന് കൂട്ടിരിക്കുകയാണ് 18കാരൻ. ഇനി പഠിക്കാൻ പോകേണ്ടേ എന്ന് വെറുതെ ചേട്ടനോട് ചോദിച്ചു. അവനുംകൂടി വരട്ടെ, എെൻറ കൈപിടിച്ച് അംഗൻവാടിയിൽ പോയിരുന്നവനല്ലേ അവൻ എന്ന മറുപടിക്കൊപ്പം ആ കണ്ണുകളും നിറഞ്ഞു.

കൂട്ടിരിപ്പുകാർക്ക് കോരൂരിലെ ‘ഹോപ് ചൈൽഡ് കാൻസർ ഫൗണ്ടേഷൻ’ ഉച്ചഭക്ഷണമൊരുക്കിയിരുന്നു അന്ന്. ആഴ്ചയിൽ ഒരു ദിവസം ഭക്ഷണത്തിനൊപ്പം ഇവിടെ കൂടിയിരുന്ന് ഈ രക്ഷിതാക്കൾ ആശ്വാസം കണ്ടെത്തുന്നു. പരസ്പരം ഊന്നുവടികളാകുന്നു. ഈ കഥകൾകൂടി വായിക്കുക. കുട്ടിയുടെ ചികിത്സയുടെ ഒരുഘട്ടം പൂർത്തീകരിച്ച് ഹോപ് കെയർ സെൻററിൽനിന്ന് മടങ്ങേണ്ട അവസാന നാളുകളിൽ അമ്മയുടെ മുഖത്ത് നിറഞ്ഞത് ആശങ്ക. മടങ്ങേണ്ട ദിനങ്ങൾ കുറഞ്ഞു കുറഞ്ഞു വരവെ അത് കൂടിക്കൂടി വന്നു. കാരണം ഇതാണ്-മടങ്ങിപ്പോകാൻ സുരക്ഷിതമായ ഒരിടമില്ല. ഷീറ്റുമേഞ്ഞ ദുർബലമായൊരു ഷെഡിലേക്ക് അതീവ ശ്രദ്ധനൽകേണ്ട കുട്ടിയെയുംകൊണ്ട് എങ്ങനെ പോകും!

വന്നതുമുതൽ നിറംമങ്ങിയൊരു നൈറ്റിയായിരുന്നു മറ്റൊരമ്മയുടെ വസ്ത്രം. അതവരുടെ കൃത്യമായ അളവിലുള്ളതും ആയിരുന്നില്ല. ദിവസവും ഇതുതന്നെ കണ്ടു കണ്ടാണ് കാരണം തിരക്കിയത്. ഉടുക്കാൻ വേറൊന്നുമില്ല, കുളിക്കുന്നേരം കഴുകിയിട്ട് നന മാറുംമുമ്പ് വീണ്ടും ഉടുക്കും. മെഡിക്കൽ കോളജിലെ വാർഡിൽ ആരോ ഉപേക്ഷിച്ചുപോയതായിരുന്നു അത്. നരച്ച ആ നൈറ്റി മാത്രമായിരുന്നില്ല, അവരുടെ അകംവസ്ത്രങ്ങളും മറ്റു പലരുടേതുമായിരുന്നു. മാറിയുടുക്കാൻ തുണിയില്ലാത്തവരുടെ ജീവിതത്തെക്കുറിച്ച് നാമെപ്പോഴെങ്കിലും വായിച്ചിട്ടുണ്ടോ! രോഗം പലരൂപത്തിലാണ് ഓരോ ജീവിതങ്ങൾക്കുമേൽ വന്നുപതിക്കുന്നത്, വരിഞ്ഞുമുറുക്കുന്നത്, സ്വപ്നങ്ങൾ മായ്ച്ചുകളയുന്നത്.


ഭക്ഷണശേഷം അവരൊക്കെയും ആശുപത്രിമുറ്റത്തേക്കു തന്നെ മടങ്ങി. നിന്നും ഇരുന്നും വൈകുന്നേരമാക്കി. ഉച്ചവെയിൽ കത്തിനിന്ന പുറത്തെ ഇരിപ്പിടത്തിൽ തണൽ വിരുന്നുവന്നിട്ടുണ്ട്. 11ാം നമ്പർ ഒ.പി മുറിക്ക് മുന്നിലെ വരാന്തയിൽ രാവിലെ കണ്ട മുഖങ്ങൾ മാറിയിരിക്കുന്നു. ഇരുട്ടു പരന്നുതുടങ്ങുകയാണ്. തിരക്കൊഴിഞ്ഞ് തുടങ്ങിയ ആശുപത്രി പരിസരത്ത് ആ രക്ഷിതാക്കൾ അേപ്പാഴും ബാക്കിയായി. ആളൊഴിഞ്ഞ ഒ.പി വാർഡിെൻറ വരാന്തകളിൽ, മുറ്റത്ത് ചുരുട്ടിവെച്ച പായകൾ നിവർന്നു. ഒരു ചെറുപായയുടെ, െബഡ്ഷീറ്റിെൻറ, ഉടുമുണ്ടിെൻറ കൂട്ടിൽ ഒത്തിരിപ്പേർ ഉറക്കം കാത്തുകിടന്നു. അകത്ത് എവിടെയോ ഒരു മുറിയിൽ ഉണർന്നും ഉറങ്ങിയും വേദനയുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന മനസ്സുകളുമായി ഇവരുടെ മനസ്സ് അേപ്പാഴും അടുപ്പിച്ചു നിർത്തുന്നുണ്ടാകണം. കിടന്നിട്ടും ഉറങ്ങാനാകാതെ ചിലർ, എഴുന്നേറ്റിരുന്ന് കണ്ണുതുടക്കുന്ന ചിലർ. എല്ലാറ്റിനും സാക്ഷിയായി മുന്നിലെ ഇരുട്ട്.
പൊടുന്നനെ രാവിലെ കണ്ട അമ്മയും കുഞ്ഞും ഓർമയിലെത്തി. അവരെങ്ങനെയാകും തിരിച്ചുപോയിട്ടുണ്ടാകുക. തീവണ്ടിയിൽ അവർക്ക് ഇരിപ്പിടം കിട്ടിക്കാണുമോ? ഈ രാത്രി അവർ സുഖമായി ഉറങ്ങിയിട്ടുണ്ടാകുമോ!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscancer patientscalicut medical college
News Summary - Story about cancer patient Cancer -Lifestyle
Next Story